reltext

Chapter 1

1 യഹോവ സമാഗമനകൂടാരത്തിൽവെച്ചു മോശെയെ വിളിച്ചു അവനോടു അരുളിച്ചെയ്തതു:

2 നീ യിസ്രായേൽമക്കളോടു സംസാരിച്ചു അവരോടു പറയേണ്ടതു എന്തെന്നാൽ: നിങ്ങളിൽ ആരെങ്കിലും യഹോവെക്കു വഴിപാടു കഴിക്കുന്നു എങ്കിൽ കന്നുകാലികളോ ആടുകളോ ആയ മൃഗങ്ങളെ വഴിപാടു കഴിക്കേണം.

3 അവൻ വഴിപാടായി കന്നുകാലികളിൽ ഒന്നിനെ ഹോമയാഗം കഴിക്കുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അൎപ്പിക്കേണം; യഹോവയുടെ പ്രസാദം ലഭിപ്പാൻ തക്കവണ്ണം അവൻ അതിനെ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവെച്ചു അൎപ്പിക്കേണം.

4 അവൻ ഹോമയാഗത്തിന്റെ തലയിൽ കൈ വെക്കേണം; എന്നാൽ അതു അവന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാൻ അവന്റെ പേൎക്കു സുഗ്രാഹ്യമാകും.

5 അവൻ യഹോവയുടെ സന്നിധിയിൽ കാളക്കിടാവിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം കൊണ്ടുവന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ഉള്ള യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.

6 അവൻ ഹോമയാഗമൃഗത്തെ തോലുരിച്ചു ഖണ്ഡംഖണ്ഡമായി മുറിക്കേണം.

7 പുരോഹിതനായ അഹരോന്റെ പുത്രന്മാർ യാഗപീഠത്തിന്മേൽ തീ ഇട്ടു തീയുടെമേൽ വിറകു അടുക്കേണം.

8 പിന്നെ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ ഖണ്ഡങ്ങളും തലയും മേദസ്സും യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവെക്കേണം.

9 അതിന്റെ കുടലും കാലും അവൻ വെള്ളത്തിൽ കഴുകേണം. പുരോഹിതൻ സകലവും യാഗപീഠത്തിന്മേൽ ഹോമയാഗമായി ദഹിപ്പിക്കേണം; അതു യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗം.

10 ഹോമയാഗത്തിന്നുള്ള അവന്റെ വഴിപാടു ആട്ടിൻകൂട്ടത്തിലെ ഒരു ചെമ്മരിയാടോ കോലാടോ ആകുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അവൻ അൎപ്പിക്കേണം.

11 അവൻ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്റെ വടക്കുവശത്തുവെച്ചു അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.

12 അവൻ അതിനെ തലയോടും മേദസ്സോടുംകൂടെ ഖണ്ഡംഖണ്ഡമായി മുറിക്കേണം; പുരോഹിതൻ അവയെ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവെക്കേണം.

13 കുടലും കാലും അവൻ വെള്ളത്തിൽ കഴുകേണം; പുരോഹിതൻ സകലവും കൊണ്ടുവന്നു ഹോമയാഗമായി യഹോവെക്കു സൌരഭ്യവാസനയുള്ള ദഹനയാഗമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം.

14 യഹോവെക്കു അവന്റെ വഴിപാടു പറവജാതിയിൽ ഒന്നിനെക്കൊണ്ടുള്ള ഹോമയാഗമാകുന്നു എങ്കിൽ അവൻ കുറുപ്രാവിനെയോ പ്രാവിൻകുഞ്ഞിനെയോ വഴിപാടായി അൎപ്പിക്കേണം.

15 പുരോഹിതൻ അതിനെ യാഗപീഠത്തിന്റെ അടുക്കൽ കൊണ്ടുവന്നു തല പിരിച്ചുപറിച്ചു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതിന്റെ രക്തം യാഗപീഠത്തിന്റെ പാൎശ്വത്തിങ്കൽ പിഴിഞ്ഞുകളയേണം.

16 അതിന്റെ തീൻപണ്ടം മലത്തോടുകൂടെ പറിച്ചെടുത്തു യാഗപീഠത്തിന്റെ അരികെ കിഴക്കുവശത്തു വെണ്ണീരിടുന്ന സ്ഥലത്തു ഇടേണം.

17 അതിനെ രണ്ടാക്കാതെ ചിറകോടുകൂടെ പിളൎക്കേണം; പുരോഹിതൻ അതിനെ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ ദഹിപ്പിക്കേണം; അതു ഹോമയാഗമായി യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗം.

Chapter 2

1 ആരെങ്കിലും യഹോവെക്കു ഭോജനയാഗമായ വഴിപാടു കഴിക്കുമ്പോൾ അവന്റെ വഴിപാടു നേരിയ മാവു ആയിരിക്കേണം; അവൻ അതിന്മേൽ എണ്ണ ഒഴിച്ചു കുന്തുരുക്കവും ഇടേണം.

2 അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടുക്കൽ അതു കൊണ്ടുവരേണം. അവൻ മാവും എണ്ണയും ഒരു കൈ നിറച്ചും കുന്തുരുക്കം മുഴുവനും എടുക്കേണം; പുരോഹിതൻ അതു നിവേദ്യമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗം.

3 എന്നാൽ ഭോജനയാഗത്തിന്റെ ശേഷിപ്പു അഹരോന്നും പുത്രന്മാൎക്കും ഇരിക്കേണം. യഹോവെക്കുള്ള ദഹനയാഗങ്ങളിൽ ഇതു അതിവിശുദ്ധം.

4 അടുപ്പത്തുവെച്ചു ചുട്ടതു നീ ഭോജനയാഗമായി കഴിക്കുന്നു എങ്കിൽ അതു നേരിയ മാവു കൊണ്ടുണ്ടാക്കിയതായി എണ്ണ ചേൎത്ത പുളിപ്പില്ലാത്ത ദോശകളോ എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളോ ആയിരിക്കേണം.

5 നിന്റെ വഴിപാടു ചട്ടിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അതു എണ്ണ ചേൎത്ത പുളിപ്പില്ലാത്ത നേരിയ മാവുകൊണ്ടു ആയിരിക്കേണം.

6 അതു കഷണംകഷണമായി നുറക്കി അതിന്മേൽ എണ്ണ ഒഴിക്കേണം; അതു ഭോജനയാഗം.

7 നിന്റെ വഴിപാടു ഉരുളിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അതു എണ്ണ ചേൎത്ത നേരിയ മാവുകൊണ്ടു ഉണ്ടാക്കേണം.

8 ഇവകൊണ്ടു ഉണ്ടാക്കിയ ഭോജനയാഗം നീ യഹോവെക്കു കൊണ്ടുവരേണം; അതു പുരോഹിതന്റെ അടുക്കൽ കൊണ്ടുചെല്ലുകയും അവൻ അതു യാഗപീഠത്തിങ്കൽ കൊണ്ടുപോകയും വേണം.

9 പുരോഹിതൻ ഭോജനയാഗത്തിന്റെ നിവേദ്യം എടുത്തു യാഗപീഠത്തിന്മേൽ യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കേണം.

10 ഭോജനയാഗത്തിന്റെ ശേഷിപ്പു അഹരോന്നും പുത്രന്മാൎക്കും ഇരിക്കേണം; അതു യഹോവെക്കുള്ള ദഹനയാഗങ്ങളിൽ അതിവിശുദ്ധം.

11 നിങ്ങൾ യഹോവെക്കു കഴിക്കുന്ന യാതൊരു ഭോജനയാഗവും പുളിപ്പുള്ളതായി ഉണ്ടാക്കരുതു; പുളിച്ചതു ഒന്നും യാതൊരു വക തേനും യഹോവെക്കു ദഹനയാഗമായി ദഹിപ്പിക്കരുതു.

12 അവ ആദ്യഫലങ്ങളുടെ വഴിപാടായി യഹോവെക്കു അൎപ്പിക്കാം. എങ്കിലും സൌരഭ്യവാസനയായി യാഗപീഠത്തിന്മേൽ അവ കയറരുതു.

13 നിന്റെ ഭോജനയാഗത്തിന്നു ഒക്കെയും ഉപ്പു ചേൎക്കേണം; നിന്റെ ദൈവത്തിന്റെ നിയമത്തിൻ ഉപ്പു ഭോജനയാഗത്തിന്നു ഇല്ലാതിരിക്കരുതു; എല്ലാവഴിപാടിന്നും ഉപ്പു ചേൎക്കേണം.

14 നിന്റെ ആദ്യഫലങ്ങളുടെ ഭോജനയാഗം യഹോവെക്കു കഴിക്കുന്നു എങ്കിൽ കതിർ ചുട്ടു ഉതിൎത്ത മണികൾ ആദ്യഫലങ്ങളുടെ ഭോജനയാഗമായി അൎപ്പിക്കേണം.

15 അതിന്മേൽ എണ്ണ ഒഴിച്ചു അതിൻമീതെ കുന്തുരുക്കവും ഇടേണം; അതു ഒരു ഭോജനയാഗം.

16 ഉതിൎത്ത മണിയിലും എണ്ണയിലും കുറേശ്ശയും കുന്തുരുക്കം മുഴുവനും പുരോഹിതൻ നിവേദ്യമായി ദഹിപ്പിക്കേണം; അതു യഹോവെക്കു ഒരു ദഹനയാഗം.

Chapter 3

1 ഒരുവന്റെ വഴിപാടു സമാധാനയാഗം ആകുന്നുവെങ്കിൽ കന്നുകാലികളിൽ ഒന്നിനെ അൎപ്പിക്കുന്നതായാൽ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അവൻ യഹോവയുടെ സന്നിധിയിൽ അൎപ്പിക്കേണം.

2 തന്റെ വഴിപാടിന്റെ തലയിൽ അവൻ കൈവെച്ചു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവെച്ചു അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.

3 അവൻ സമാധാനയാഗത്തിൽനിന്നു കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലിരിക്കുന്ന സകലമേദസ്സും മൂത്രപിണ്ഡം രണ്ടും

4 അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡത്തോടുകൂടെ കരളിന്മേലുള്ള വപയും നീക്കി യഹോവെക്കു ദഹനയാഗമായി അൎപ്പിക്കേണം.

5 അഹരോന്റെ പുത്രന്മാർ യാഗപീഠത്തിൽ തീയുടെ മേലുള്ള വിറകിന്മേൽ ഹോമയാഗത്തിന്മീതെ അതു ദഹിപ്പിക്കേണം; അതു യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗം.

6 യഹോവെക്കു സമാധാനയാഗമായുള്ള വഴിപാടു ആടു ആകുന്നു എങ്കിൽ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അൎപ്പിക്കേണം.

7 ഒരു കുഞ്ഞാടിനെ വഴിപാടായിട്ടു അൎപ്പിക്കുന്നു എങ്കിൽ അതിനെ യഹോവയുടെ സന്നിധിയിൽ അൎപ്പിക്കേണം.

8 തന്റെ വഴിപാടിന്റെ തലയിൽ അവൻ കൈവെച്ചു സമാഗമനകൂടാരത്തിന്റെ മുമ്പാകെ അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.

9 അവൻ സമാധാനയാഗത്തിൽനിന്നു അതിന്റെ മേദസ്സും തടിച്ചവാൽ മുഴുവനും - ഇതു തണ്ടെല്ലിങ്കൽനിന്നു പറിച്ചുകളയേണം - കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും

10 മൂത്രപിണ്ഡം രണ്ടും അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡത്തോടുകൂടെ കരളിന്മേലുള്ള വപയും നീക്കി യഹോവെക്കു ദഹനയാഗമായി അൎപ്പിക്കേണം.

11 പുരോഹിതൻ അതു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു യഹോവെക്കു ദഹനയാഗഭോജനം.

12 അവന്റെ വഴിപാടു കോലാടു ആകുന്നു എങ്കിൽ അവൻ അതിനെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരേണം.

13 അതിന്റെ തലയിൽ അവൻ കൈവെച്ചു സമാഗമനകൂടാരത്തിന്റെ മുമ്പാകെ അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.

14 അതിൽനിന്നു കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകല മേദസ്സും മൂത്രപിണ്ഡം രണ്ടും

15 അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സം മൂത്രപിണ്ഡങ്ങളോടുകൂടെ കരളിന്മേലുള്ള വപയും നീക്കി അവൻ യഹോവെക്കു ദഹനയാഗമായി തന്റെ വഴിപാടു അൎപ്പിക്കേണം.

16 പുരോഹിതൻ അതു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു സൌരഭ്യവാസനയായ ദഹനയാഗഭോജനം; മേദസ്സൊക്കെയും യഹോവെക്കുള്ളതു ആകുന്നു.

17 മേദസ്സും രക്തവും തിന്നരുതു എന്നുള്ളതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും നിങ്ങൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

Chapter 4

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:

2 നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ല കാൎയ്യത്തിലും ആരെങ്കിലും അബദ്ധവശാൽ പിഴെച്ചു ആ വക വല്ലതും ചെയ്താൽ -

3 അഭിഷിക്തനായ പുരോഹിതൻ ജനത്തിന്മേൽ കുറ്റം വരത്തക്കവണ്ണം പാപം ചെയ്തു എങ്കിൽ താൻ ചെയ്ത പാപം നിമിത്തം അവൻ യഹോവെക്കു പാപയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെ അൎപ്പിക്കേണം.

4 അവൻ ആ കാളയെ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു കാളയുടെ തലയിൽ കൈവെച്ചു യഹോവയുടെ സന്നിധിയിൽ കാളയെ അറുക്കേണം.

5 അഭിഷിക്തനായ പുരോഹിതൻ കാളയുടെ രക്തം കുറെ എടുത്തു സമാഗമനകൂടാരത്തിൽ കൊണ്ടുവരേണം.

6 പുരോഹിതൻ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ വിശുദ്ധമന്ദിരത്തിന്റെ തിരശ്ശീലെക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കേണം.

7 പുരോഹിതൻ രക്തം കുറെ യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിലുള്ള സുഗന്ധവൎഗ്ഗത്തിൻ ധൂപപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടേണം; കാളയുടെ ശേഷം രക്തം മുഴുവനും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ഉള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയേണം.

8 പാപയാഗത്തിന്നുള്ള കാളയുടെ സകലമേദസ്സും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും അതിൽനിന്നു നീക്കേണം.

9 മൂത്രപിണ്ഡം രണ്ടും അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡങ്ങളോടുകൂടെ കരളിന്മേലുള്ള വപയും അവൻ എടുക്കേണം.

10 സമാധാനയാഗത്തിന്നുള്ള കാളയിൽനിന്നു എടുത്തതുപോലെ തന്നേ; പുരോഹിതൻ ഹോമയാഗപീഠത്തിന്മേൽ അതു ദഹിപ്പിക്കേണം.

11 കാളയുടെ തോലും മാംസം മുഴുവനും തലയും കാലുകളും കുടലും ചാണകവുമായി കാളയെ മുഴുവനും

12 അവൻ പാളയത്തിന്നു പുറത്തു വെണ്ണീർ ഇടുന്ന വെടിപ്പുള്ള സ്ഥലത്തു കൊണ്ടുപോയി വിറകിന്മേൽ വെച്ചു തീയിട്ടു ചുട്ടുകളയേണം; വെണ്ണീർ ഇടുന്നേടത്തു വെച്ചുതന്നേ അതു ചുട്ടുകളയേണം.

13 യിസ്രായേൽസഭ മുഴുവനും അബദ്ധവശാൽ പിഴെക്കയും ആ കാൎയ്യം സഭയുടെ കണ്ണിന്നു മറഞ്ഞിരിക്കയും, ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ലകാൎയ്യത്തിലും അവർ പാപം ചെയ്തു കുറ്റക്കാരായി തീരുകയും ചെയ്താൽ,

14 ചെയ്ത പാപം അവർ അറിയുമ്പോൾ സഭ ഒരു കാളക്കിടാവിനെ പാപയാഗമായി അൎപ്പിക്കേണം; സമാഗമനകൂടാരത്തിന്റെ മുമ്പാകെ അതിനെ കൊണ്ടുവന്നിട്ടു

15 സഭയുടെ മൂപ്പന്മാർ യഹോവയുടെ സന്നിധിയിൽ കാളയുടെ തലയിൽ കൈ വെക്കേണം; യഹോവയുടെ സന്നിധിയിൽ കാളയെ അറുക്കയും വേണം.

16 അഭിഷിക്തനായ പുരോഹിതൻ കാളയുടെ രക്തം കുറെ സമാഗമനകൂടാരത്തിൽ കൊണ്ടുവരേണം.

17 പുരോഹിതൻ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ തിരശ്ശീലെക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കേണം.

18 അവൻ സമാഗമനകൂടാരത്തിൽ യഹോവയുടെ സന്നിധിയിലുള്ള പീഠത്തിന്റെ കൊമ്പുകളിൽ കുറെ പുരട്ടേണം; ശേഷം രക്തം മുഴുവനും സമാഗമനകൂടാരത്തിന്റെ വാതിൽക്കലുള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയേണം.

19 അതിന്റെ മേദസ്സു ഒക്കെയും അവൻ അതിൽനിന്നു എടുത്തു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം.

20 പാപയാഗത്തിന്നുള്ള കാളയെ അവൻ ചെയ്തതുപോലെ തന്നേ ഈ കാളയെയും ചെയ്യേണം; അങ്ങനെ തന്നേ ഇതിനെയും ചെയ്യേണം; ഇങ്ങനെ പുരോഹിതൻ അവൎക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു അവരോടു ക്ഷമിക്കും.

21 പിന്നെ അവൻ കാളയെ പാളയത്തിന്നു പുറത്തു കൊണ്ടുപോയി മുമ്പിലത്തെ കാളയെ ചുട്ടുകളഞ്ഞതുപോലെ ഇതിനെയും ചുട്ടുകളയേണം; ഇതു സഭെക്കുവേണ്ടിയുള്ള പാപയാഗം.

22 ഒരു പ്രമാണി പാപം ചെയ്കയും, ചെയ്യരുതെന്നു തന്റെ ദൈവമായ യഹോവ കല്പിച്ചിട്ടുള്ള വല്ല കാൎയ്യത്തിലും അബദ്ധവശാൽ പിഴെച്ചു കുറ്റക്കാരനായി തീരുകയും ചെയ്താൽ

23 അവൻ ചെയ്ത പാപം അവന്നു ബോദ്ധ്യമായി എങ്കിൽ അവൻ ഊനമില്ലാത്ത ഒരു ആൺകോലാട്ടിനെ വഴിപാടായി കൊണ്ടുവരേണം.

24 അവൻ ആട്ടിന്റെ തലയിൽ കൈവെച്ചു യഹോവയുടെ സന്നിധിയിൽ ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു അതിനെ അറുക്കേണം; അതു ഒരു പാപയാഗം.

25 പിന്നെ പുരോഹിതൻ പാപയാഗത്തിന്റെ രക്തം വിരൽകൊണ്ടു കുറെ എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി ശേഷം രക്തം ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയേണം.

26 അതിന്റെ മേദസ്സു ഒക്കെയും അവൻ സമാധാനയാഗത്തിന്റെ മേദസ്സുപോലെ യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; ഇങ്ങനെ പുരോഹിതൻ അവന്റെ പാപം നിമിത്തം അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു അവനോടു ക്ഷമിക്കും.

27 ദേശത്തെ ജനത്തിൽ ഒരുത്തൻ ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ലകാൎയ്യത്തിലും അബദ്ധവശാൽ പിഴെച്ചു കുറ്റക്കാരനായി തീൎന്നാൽ

28 പാപം അവന്നു ബോദ്ധ്യമായി എങ്കിൽ അവൻ ചെയ്ത പാപംനിമിത്തം ഊനമില്ലാത്ത ഒരു പെൺകോലാട്ടിനെ വഴിപാടായി കൊണ്ടുവരേണം.

29 പാപയാഗമൃഗത്തിന്റെ തലയിൽ അവൻ കൈ വെച്ചിട്ടു ഹോമയാഗത്തിന്റെ സ്ഥലത്തുവെച്ചു പാപയാഗമൃഗത്തെ അറുക്കേണം.

30 പുരോഹിതൻ അതിന്റെ രക്തം വിരൽകൊണ്ടു കുറെ എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി, ശേഷം രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയേണം.

31 അതിന്റെ മേദസ്സു ഒക്കെയും സമാധാനയാഗത്തിൽനിന്നു മേദസ്സു എടുക്കുന്നതുപോലെ എടുത്തു പുരോഹിതൻ യാഗപീഠത്തിന്മേൽ യഹോവെക്കു സൌരഭ്യവാസനയായി ദഹിപ്പിക്കേണം; ഇങ്ങനെ പുരോഹിതൻ അവന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു അവനോടു ക്ഷമിക്കും.

32 അവൻ പാപയാഗമായി ഒരു ആട്ടിൻകുട്ടിയെ കൊണ്ടുവരുന്നു എങ്കിൽ ഊനമില്ലാത്ത പെണ്ണാട്ടിനെ കൊണ്ടുവരേണം.

33 പാപയാഗമൃഗത്തിന്റെ തലയിൽ അവൻ കൈവെച്ചു ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു അതിനെ പാപയാഗമായി അറുക്കേണം.

34 പുരോഹിതൻ പാപയാഗത്തിന്റെ രക്തം വിരൽകൊണ്ടു കുറെ എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി, ശേഷം രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയേണം.

35 അതിന്റെ മേദസ്സു ഒക്കെയും സമാധാനയാഗത്തിൽനിന്നു ആട്ടിൻകുട്ടിയുടെ മേദസ്സു എടുക്കുന്നതുപോലെ അവൻ എടുക്കേണം; പുരോഹിതൻ യാഗപീഠത്തിന്മേൽ യഹോവയുടെ ദഹനയാഗങ്ങളെപ്പോലെ അവയെ ദഹിപ്പിക്കേണം; അവൻ ചെയ്ത പാപത്തിന്നു പുരോഹിതൻ ഇങ്ങനെ പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു അവനോടു ക്ഷമിക്കും.

Chapter 5

1 ഒരുത്തൻ സത്യവാചകം കേട്ടിട്ടു, താൻ സാക്ഷിയായി കാണുകയോ അറികയോ ചെയ്തതു അറിയിക്കാതെ അങ്ങനെ പാപം ചെയ്താൽ അവൻ തന്റെ കുറ്റം വഹിക്കേണം.

2 ശുദ്ധിയില്ലാത്ത കാട്ടുമൃഗത്തിന്റെ പിണമോ ശുദ്ധിയില്ലാത്ത നാട്ടുമൃഗത്തിന്റെ പിണമോ ശുദ്ധിയില്ലാത്ത ഇഴജാതിയുടെ പിണമോ ഇങ്ങനെ വല്ല അശുദ്ധവസ്തുവും ഒരുത്തൻ തൊടുകയും അതു അവന്നു മറവായിരിക്കയും ചെയ്താൽ അവൻ അശുദ്ധനും കുറ്റക്കാരനും ആകുന്നു.

3 അല്ലെങ്കിൽ യാതൊരു അശുദ്ധിയാലെങ്കിലും അശുദ്ധനായ ഒരു മനുഷ്യന്റെ അശുദ്ധിയെ ഒരുത്തൻ തൊടുകയും അതു അവന്നു മറവായിരിക്കയും ചെയ്താൽ അതു അറിയുമ്പോൾ അവൻ കുറ്റക്കാരനാകും.

4 അല്ലെങ്കിൽ മനുഷ്യൻ നിൎവ്വിചാരമായി സത്യം ചെയ്യുന്നതുപോലെ ദോഷം ചെയ്‌വാനോ ഗുണം ചെയ്‌വാനോ ഒരുത്തൻ തന്റെ അധരങ്ങൾ കൊണ്ടു നിൎവ്വിചാരമായി സത്യം ചെയ്കയും അതു അവന്നു മറവായിരിക്കയും ചെയ്താൽ അവൻ അതു അറിയുമ്പോൾ അങ്ങനെയുള്ള കാൎയ്യത്തിൽ അവൻ കുറ്റക്കാരനാകും.

5 ആ വക കാൎയ്യത്തിൽ അവൻ കുറ്റക്കാരനാകുമ്പോൾ താൻ പാപം ചെയ്തു എന്നു അവൻ ഏറ്റുപറയേണം.

6 താൻ ചെയ്ത പാപം നിമിത്തം അവൻ യഹോവെക്കു അകൃത്യയാഗമായി ചെമ്മരിയാട്ടിൻകുട്ടിയോ കോലാട്ടിൻകുട്ടിയോ ആയ ഒരു പെണ്ണാട്ടിനെ പാപയാഗമായി കൊണ്ടുവരേണം; പുരോഹിതൻ അവന്നുവേണ്ടി അവന്റെ പാപംനിമിത്തം പ്രായശ്ചിത്തം കഴിക്കേണം.

7 ആട്ടിൻകുട്ടിക്കു അവന്നു വകയില്ലെങ്കിൽ താൻ ചെയ്ത പാപംനിമിത്തം അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ പാപയാഗമായും മറ്റേതിനെ ഹോമയാഗമായും യഹോവെക്കു കൊണ്ടുവരേണം.

8 അവൻ അവയെ പുരോഹിതന്റെ അടുക്കൽ കൊണ്ടു വരേണം; അവൻ പാപയാഗത്തിന്നുള്ളതിനെ മുമ്പെ അൎപ്പിച്ചു അതിന്റെ തല കഴുത്തിൽനിന്നു പിരിച്ചുപറിക്കേണം; എന്നാൽ രണ്ടായി പിളൎക്കരുതു.

9 അവൻ പാപയാഗത്തിന്റെ രക്തം കുറെ യാഗപീഠത്തിന്റെ പാൎശ്വത്തിൽ തളിക്കേണം; ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ പിഴിഞ്ഞുകളയേണം; ഇതു പാപയാഗം.

10 രണ്ടാമത്തേതിനെ അവൻ നിയമപ്രകാരം ഹോമയാഗമായി അൎപ്പിക്കേണം; ഇങ്ങനെ പുരോഹിതൻ അവൻ ചെയ്ത പാപംനിമിത്തം അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു അവനോടു ക്ഷമിക്കും.

11 രണ്ടു കുറുപ്രാവിന്നോ രണ്ടു പ്രാവിൻകുഞ്ഞിന്നോ അവന്നു വകയില്ലെങ്കിൽ പാപം ചെയ്തവൻ പാപയാഗത്തിന്നു ഒരിടങ്ങഴി നേരിയ മാവു വഴിപാടായി കൊണ്ടുവരേണം; അതു പാപയാഗം ആകകൊണ്ടു അതിന്മേൽ എണ്ണ ഒഴിക്കരുതു; കുന്തുരുക്കം ഇടുകയും അരുതു.

12 അവൻ അതു പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം: പുരോഹിതൻ നിവേദ്യമായി അതിൽനിന്നു കൈ നിറച്ചെടുത്തു യാഗപീഠത്തിന്മേൽ യഹോവെക്കുള്ള ദഹനയാഗങ്ങളെപ്പോലെ ദഹിപ്പിക്കേണം; ഇതു പാപയാഗം.

13 ഇങ്ങനെ പുരോഹിതൻ ആ വക കാൎയ്യത്തിൽ അവൻ ചെയ്ത പാപംനിമിത്തം അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു അവനോടു ക്ഷമിക്കും; ശേഷിപ്പുള്ളതു ഭോജനയാഗംപോലെ പുരോഹിതന്നു ഇരിക്കേണം.

14 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ:

15 ആരെങ്കിലും യഹോവയുടെ വിശുദ്ധവസ്തുക്കളെ സംബന്ധിച്ചു അബദ്ധവശാൽ അതിക്രമം ചെയ്തു പിഴെച്ചു എങ്കിൽ അവൻ തന്റെ അകൃത്യത്തിന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നീ മതിക്കുന്ന വിലെക്കുള്ളതായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ അകൃത്യയാഗമായി യഹോവെക്കു കൊണ്ടുവരേണം.

16 വിശുദ്ധവസ്തുക്കളെ സംബന്ധിച്ചു താൻ പിഴെച്ചതിന്നു പകരം മുതലും അതിനോടു അഞ്ചിലൊന്നു കൂട്ടിയും അവൻ പുരോഹിതന്നു കൊടുക്കേണം; പുരോഹിതൻ അകൃത്യയാഗത്തിന്നുള്ള ആട്ടുകൊറ്റനെക്കൊണ്ടു അവന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു അവനോടു ക്ഷമിക്കും.

17 ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ലകാൎയ്യത്തിലും ആരെങ്കിലും പിഴെച്ചിട്ടു അവൻ അറിയാതിരുന്നാലും കുറ്റക്കാരനാകുന്നു; അവൻ തന്റെ കുറ്റം വഹിക്കേണം.

18 അവൻ അകൃത്യയാഗത്തിന്നായി നിന്റെ മതിപ്പുപോലെ ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം; അവൻ അബദ്ധവശാൽ പിഴെച്ചതും അറിയാതിരുന്നതുമായ പിഴെക്കായി പുരോഹിതൻ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു അവനോടു ക്ഷമിക്കും.

19 ഇതു അകൃത്യയാഗം; അവൻ യഹോവയോടു അകൃത്യം ചെയ്തുവല്ലോ.

Chapter 6

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ:

2 ആരെങ്കിലും പിഴെച്ചു യഹോവയോടു അതിക്രമം ചെയ്തു തന്റെ പക്കൽ ഏല്പിച്ച വസ്തുവിനെയോ പണയം വെച്ചതിനെയോ മോഷണകാൎയ്യത്തെയോ സംബന്ധിച്ചു കൂട്ടുകാരനോടു ഭോഷ്കു പറക എങ്കിലും കൂട്ടുകാരനോടു വഞ്ചന ചെയ്ക എങ്കിലും

3 കണാതെപോയ വസ്തു കണ്ടിട്ടു അതിനെക്കുറിച്ചു ഭോഷ്കു പറഞ്ഞു മനുഷ്യൻ പിഴെക്കുന്ന ഈ വക വല്ല കാൎയ്യത്തിലും കള്ളസ്സത്യം ചെയ്കയെങ്കിലും ചെയ്തിട്ടു

4 അവൻ പിഴെച്ചു കുറ്റക്കാരനായാൽ താൻ മോഷ്ടിച്ചതോ വഞ്ചിച്ചെടുത്തതോ തന്റെ പക്കൽ ഏല്പിച്ചതോ കാണാതെപോയിട്ടു താൻ കണ്ടതോ

5 താൻ കള്ളസ്സത്യം ചെയ്തു എടുത്തതോ ആയതൊക്കെയും മുതലോടു അഞ്ചിലൊന്നു കൂട്ടി പകരം കൊടുക്കേണം; അകൃത്യയാഗം കഴിക്കുന്ന നാളിൽ അവൻ അതു ഉടമസ്ഥന്നു കൊടുക്കേണം.

6 അകൃത്യയാഗത്തിന്നായിട്ടു അവൻ നിന്റെ മതിപ്പുപോലെ ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ യഹോവെക്കു അകൃത്യയാഗമായി പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം.

7 പുരോഹിതൻ യഹോവയുടെ സന്നിധിയിൽ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൻ അകൃത്യമായി ചെയ്തതൊക്കെയും അവനോടു ക്ഷമിക്കും.

8 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:

9 നീ അഹരോനോടും പുത്രന്മാരോടും കല്പിക്കേണ്ടതു എന്തെന്നാൽ: ഹോമയാഗത്തിന്റെ പ്രമാണമാവിതു: ഹോമയാഗം രാത്രി മുഴുവനും ഉഷസ്സുവരെ യാഗപീഠത്തിന്മേലുള്ള വിറകിന്മേൽ ഇരിക്കയും യാഗപീഠത്തിലെ തീ അതിനാൽ കത്തിക്കൊണ്ടിരിക്കയും വേണം.

10 പുരോഹിതൻ പഞ്ഞിനൂൽകൊണ്ടുള്ള അങ്കി ധരിച്ചു പഞ്ഞിനൂൽകൊണ്ടുള്ള കാൽ ചട്ടയാൽ തന്റെ നഗ്നത മറെച്ചുകൊണ്ടു യാഗപീഠത്തിന്മേൽ ഹോമയാഗം ദഹിച്ചുണ്ടായ വെണ്ണീർ എടുത്തു യാഗപീഠത്തിന്റെ ഒരു വശത്തു ഇടേണം.

11 അവൻ വസ്ത്രം മാറി വേറെ വസ്ത്രം ധരിച്ചു പാളയത്തിന്നു പുറത്തു വെടിപ്പുള്ള ഒരു സ്ഥലത്തു വെണ്ണീർ കൊണ്ടുപോകേണം.

12 യാഗപീഠത്തിൽ തീ കെട്ടുപോകാതെ കത്തിക്കൊണ്ടിരിക്കേണം; പുരോഹിതൻ ഉഷസ്സുതോറും അതിന്മേൽ വിറകു കത്തിച്ചു ഹോമയാഗം അടുക്കി വെച്ചു അതിൻമീതെ സമാധാനയാഗങ്ങളുടെ മേദസ്സു ദഹിപ്പിക്കേണം.

13 യാഗപീഠത്തിന്മേൽ തീ കെട്ടുപോകാതെ എപ്പോഴും കത്തിക്കൊണ്ടിരിക്കേണം.

14 ഭോജനയാഗത്തിന്റെ പ്രമാണമാവിതു: അഹരോന്റെ പുത്രന്മാർ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്റെ മുമ്പിൽ അതു അൎപ്പിക്കേണം.

15 ഭോജനയാഗത്തിന്റെ നേരിയ മാവിൽനിന്നും എണ്ണയിൽനിന്നും കൈനിറച്ചും ഭോജനയാഗത്തിന്മേലുള്ള കുന്തുരുക്കം മുഴുവനും എടുത്തു നിവേദ്യമായി യാഗപീഠത്തിന്മേൽ യഹോവെക്കു സൌരഭ്യവാസനയായി ദഹിപ്പിക്കേണം.

16 അതിന്റെ ശേഷിപ്പു അഹരോനും പുത്രന്മാരും തിന്നേണം; ഒരു വിശുദ്ധസ്ഥലത്തു വെച്ചു അതു പുളിപ്പില്ലാത്തതായി തിന്നേണം; സമാഗമനകൂടാരത്തിന്റെ പ്രാകാരത്തിൽവെച്ചു അതു തിന്നേണം.

17 അതു പുളിച്ച മാവു കൂട്ടി ചുടരുതു; എന്റെ ദഹനയാഗങ്ങളിൽനിന്നു അതു ഞാൻ അവരുടെ ഓഹരിയായി കൊടുത്തിരിക്കുന്നു; അതു പാപയാഗംപോലെയും അകൃത്യയാഗംപോലെയും അതിവിശുദ്ധം.

18 അഹരോന്റെ മക്കളിൽ ആണുങ്ങൾക്കു ഒക്കെയും അതു തിന്നാം; യഹോവയുടെ ദഹനയാഗങ്ങളിൽ അതു നിങ്ങൾക്കു തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു; അതിനെ തൊടുന്നവൻ എല്ലാം വിശുദ്ധനായിരിക്കേണം.

19 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ:

20 അഹരോന്നു അഭിഷേകം കഴിയുന്ന ദിവസം അവനും പുത്രന്മാരും യഹോവെക്കു കഴിക്കേണ്ടുന്ന വഴിപാടാവിതു: ഒരു ഇടങ്ങഴി നേരിയ മാവിൽ പാതി രാവിലേയും പാതി വൈകുന്നേരവും നിരന്തരഭോജനയാഗമായി അൎപ്പിക്കേണം.

21 അതു എണ്ണ ചേൎത്തു ചട്ടിയിൽ ചുടേണം; അതു കുതിൎത്തു കൊണ്ടുവരേണം; ചുട്ട കഷണങ്ങൾ ഭോജനയാഗമായി യഹോവെക്കു സൌരഭ്യവാസനയായി അൎപ്പിക്കേണം.

22 അവന്റെ പുത്രന്മാരിൽ അവന്നു പകരം അഭിഷേകം പ്രാപിക്കുന്ന പുരോഹിതനും അതു അൎപ്പിക്കേണം; എന്നേക്കുമുള്ള ചട്ടമായി അതു മുഴുവനും യഹോവെക്കു ദഹിപ്പിക്കേണം;

23 പുരോഹിതന്റെ ഭോജനയാഗം മുഴുവനും ദഹിപ്പിക്കേണം; അതു തിന്നരുതു.

24 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:

25 നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടതു എന്തെന്നാൽ: പാപയാഗത്തിന്റെ പ്രമാണമാവിതു: ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു പാപയാഗമൃഗത്തെയും യഹോവയുടെ സന്നിധിയിൽ അറുക്കേണം; അതു അതിവിശുദ്ധം.

26 പാപത്തിന്നുവേണ്ടി അതു അൎപ്പിക്കുന്ന പുരോഹിതൻ അതു തിന്നേണം; സമാഗമനകൂടാരത്തിന്റെ പ്രാകാരത്തിൽ ഒരു വിശുദ്ധസ്ഥലത്തുവെച്ചു അതു തിന്നേണം.

27 അതിന്റെ മാംസം തൊടുന്നവൻ എല്ലാം വിശുദ്ധനായിരിക്കേണം; അതിന്റെ രക്തം ഒരു വസ്ത്രത്തിൽ തെറിച്ചാൽ അതു വീണതു ഒരു വിശുദ്ധസ്ഥലത്തുവെച്ചു കഴുകേണം.

28 അതു വേവിച്ച മൺപാത്രം ഉടെച്ചുകളയേണം; ചെമ്പുകലത്തിൽ വേവിച്ചു എങ്കിൽ അതു തേച്ചു മഴക്കി വെള്ളംകൊണ്ടു കഴുകേണം.

29 പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അതു തിന്നേണം; അതു അതിവിശുദ്ധം.

30 എന്നാൽ വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിപ്പാൻ സാമഗമനകൂടാരത്തിന്നകത്തു രക്തം കൊണ്ടുവരുന്ന പാപയാഗത്തെ തിന്നരുതു; അതു തീയിൽ ഇട്ടു ചുട്ടുകളയേണം.

Chapter 7

1 അകൃത്യയാഗത്തിന്റെ പ്രമാണമാവിതു: അതു അതിവിശുദ്ധം.

2 ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു അകൃത്യയാഗമൃഗത്തെയും അറുക്കേണം; അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.

3 അതിന്റെ സകലമേദസ്സും തടിച്ചവാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും മൂത്രപിണ്ഡം രണ്ടും

4 അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡങ്ങളോടു കൂടെ കരളിന്മേലുള്ള വപയും എടുത്തു

5 പുരോഹിതൻ യാഗപീഠത്തിന്മേൽ യഹോവെക്കു ദഹനയാഗമായി ദഹിപ്പിക്കേണം; അതു അകൃത്യയാഗം.

6 പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അതു തിന്നേണം; ഒരു വിശുദ്ധസ്ഥലത്തുവെച്ചു അതു തിന്നേണം; അതു അതിവിശുദ്ധം.

7 പാപയാഗംപോലെ തന്നേ അകൃത്യയാഗവും ആകുന്നു; അവെക്കു പ്രമാണവും ഒന്നു തന്നേ; പ്രായശ്ചിത്തം കഴിക്കുന്ന പുരോഹിതന്നു അതു ഇരിക്കേണം.

8 പുരോഹിതൻ ഒരുത്തന്റെ ഹോമയാഗം അൎപ്പിക്കുമ്പോൾ അൎപ്പിച്ച പുരോഹിതന്നു ഹോമയാഗമൃഗത്തിന്റെ തോൽ ഇരിക്കേണം.

9 അടുപ്പത്തുവെച്ചു ചുടുന്ന ഭോജനയാഗം ഒക്കെയും ഉരുളിയിലും ചട്ടിയിലും ഉണ്ടാക്കുന്നതു ഒക്കെയും അൎപ്പിക്കുന്ന പുരോഹിതന്നു ഇരിക്കേണം.

10 എണ്ണ ചേൎത്തതോ ചേൎക്കാത്തതോ ആയ സകലഭോജനയാഗവും അഹരോന്റെ സകലപുത്രന്മാൎക്കും ഒരുപോലെ ഇരിക്കേണം.

11 യഹോവെക്കു അൎപ്പിക്കുന്ന സമാധാനയാഗത്തിന്റെ പ്രമാണം ആവിതു:

12 അതിനെ സ്തോത്രമായി അൎപ്പിക്കുന്നു എങ്കിൽ അവൻ സ്തോത്രയാഗത്തോടുകൂടെ എണ്ണ ചേൎത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എണ്ണ ചേൎത്തു കുതിൎത്ത നേരിയ മാവുകൊണ്ടുണ്ടാക്കിയ ദോശകളും അൎപ്പിക്കേണം.

13 സ്തോത്രമായുള്ള സമാധാനയാഗത്തോടുകൂടെ പുളിച്ച മാവുകൊണ്ടുള്ള ദോശകളും ഭോജനയാഗമായി അൎപ്പിക്കേണം.

14 ആ എല്ലാവഴിപാടിലും അതതു വകയിൽ നിന്നു ഒരോന്നു യഹോവെക്കു നീരാജനാൎപ്പണമായിട്ടു അൎപ്പിക്കേണം; അതു സമാധാനയാഗത്തിന്റെ രക്തം തളിക്കുന്ന പുരോഹിതന്നു ഇരിക്കേണം.

15 എന്നാൽ സ്തോത്രമായുള്ള സമാധാനയാഗത്തിന്റെ മാംസം, അൎപ്പിക്കുന്ന ദിവസത്തിൽ തന്നേ തിന്നേണം; അതിൽ ഒട്ടും പ്രഭാതംവരെ ശേഷിപ്പിക്കരുതു.

16 അൎപ്പിക്കുന്ന യാഗം ഒരു നേൎച്ചയോ സ്വമേധാദാനമോ ആകുന്നു എങ്കിൽ യാഗം അൎപ്പിക്കുന്ന ദിവസത്തിൽ തന്നേ അതു തിന്നേണം; അതിൽ ശേഷിപ്പുള്ളതു പിറ്റെന്നാളും തിന്നാം.

17 യാഗമാംസത്തിൽ മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയിൽ ഇട്ടു ചുട്ടുകളയേണം.

18 സമാധാനയാഗത്തിന്റെ മാംസത്തിൽ ഏതാനും മൂന്നാം ദിവസം തിന്നാൽ അതു പ്രസാദമായിരിക്കയില്ല; അൎപ്പിക്കുന്നവന്നു കണക്കിടുകയുമില്ല; അതു അറെപ്പായിരിക്കും; അതു തിന്നുന്നവൻ കുറ്റം വഹിക്കേണം.

19 ശുദ്ധിയില്ലാത്ത വല്ലതിനെയും തൊട്ടുപോയ മാംസം തിന്നരുതു; അതു തീയിൽ ഇട്ടു ചുട്ടുകളയേണം; ശേഷം മാംസമോ ശുദ്ധിയുള്ളവന്നെല്ലാം തിന്നാം.

20 എന്നാൽ അശുദ്ധി തന്റെ മേൽ ഇരിക്കുമ്പോൾ ആരെങ്കിലും യഹോവെക്കുള്ള സമാധാനയാഗങ്ങളുടെ മാംസം തിന്നാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.

21 മനുഷ്യന്റെ അശുദ്ധിയെയോ അശുദ്ധമൃഗത്തെയോ ശുദ്ധിയില്ലാത്ത വല്ല അറെപ്പിനെയോ ഇങ്ങനെ ശുദ്ധിയില്ലാത്ത യാതൊന്നിനെയും ആരെങ്കിലും തൊട്ടിട്ടു യഹോവെക്കുള്ള സമാധാനയാഗങ്ങളുടെ മാംസം തിന്നാൽ അവനെ അവന്റെ ജനത്തിൽ നിന്നു ഛേദിച്ചുകളയേണം.

22 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:

23 നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ചെമ്മരിയാട്ടിന്റെയോ കോലാട്ടിന്റെയോ കാളയുടെയോ മേദസ്സു നിങ്ങൾ അശേഷം തിന്നരുതു.

24 താനേ ചത്തതിന്റെ മേദസ്സും പറിച്ചുകീറിപ്പോയതിന്റെ മേദസ്സും മറ്റു എന്തിന്നെങ്കിലും കൊള്ളിക്കാം; തിന്നുക മാത്രം അരുതു.

25 യഹോവെക്കു ദഹനയാഗമായി അൎപ്പിച്ച മൃഗത്തിന്റെ മേദസ്സു ആരെങ്കിലും തിന്നാൽ അവനെ അവന്റെ ജനത്തിൽ നിന്നു ഛേദിച്ചുകളയേണം.

26 നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും യാതൊരു പക്ഷിയുടെയും മൃഗത്തിന്റെയും രക്തം നിങ്ങൾ ഭക്ഷിക്കരുതു.

27 വല്ല രക്തവും ഭക്ഷിക്കുന്നവനെ എല്ലാം അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.

28 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:

29 നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: യഹോവെക്കു സമാധാനയാഗം അൎപ്പിക്കുന്നവൻ തന്റെ സമാധാനയാഗത്തിൽനിന്നു യഹോവെക്കു വഴിപാടു കൊണ്ടുവരേണം.

30 സ്വന്തകയ്യാൽ അവൻ അതു യഹോവയുടെ ദഹനയാഗമായി കൊണ്ടുവരേണം; യഹോവയുടെ സന്നിധിയിൽ നീരാജനാൎപ്പണമായി നീരാജനം ചെയ്യേണ്ടതിന്നു നെഞ്ചോടുകൂടെ മേദസ്സും കൊണ്ടുവരേണം.

31 പുരോഹിതൻ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; എന്നാൽ നെഞ്ചു അഹരോനും പുത്രന്മാൎക്കും ഇരിക്കേണം.

32 നിങ്ങളുടെ സമാധാനയാഗങ്ങളിൽ വലത്തെ കൈക്കുറകു ഉദൎച്ചാൎപ്പണത്തിന്നായി നിങ്ങൾ പുരോഹിതന്റെ പക്കൽ കൊടുക്കേണം.

33 അഹരോന്റെ പുത്രന്മാരിൽ സമാധാനയാഗങ്ങളുടെ രക്തവും മേദസ്സും അൎപ്പിക്കുന്നവന്നു തന്നേ വലത്തെ കൈക്കുറകു ഓഹരിയായിരിക്കേണം.

34 യിസ്രായേൽമക്കളുടെ സമാധാനയാഗങ്ങളിൽനിന്നു നീരാജനത്തിന്റെ നെഞ്ചും ഉദൎച്ചയുടെ കൈക്കുറകും ഞാൻ എടുത്തു പുരോഹിതനായ അഹരോന്നും പുത്രന്മാൎക്കും യിസ്രായേൽമക്കളിൽനിന്നുള്ള ശാശ്വതാവകാശമായി കൊടുത്തിരിക്കുന്നു.

35 ഇതു അഹരോനെയും പുത്രന്മാരെയും യഹോവെക്കു പുരോഹിതശുശ്രൂഷ ചെയ്‌വാൻ പ്രതിഷ്ഠിച്ച നാൾമുതൽ യഹോവയുടെ ദഹനയാഗങ്ങളിൽനിന്നു അഹരോന്നുള്ള ഓഹരിയും അവന്റെ പുത്രന്മാൎക്കുള്ള ഓഹരിയും ആകുന്നു.

36 യിസ്രായേൽമക്കൾ അതു അവൎക്കു കൊടുക്കേണമെന്നു താൻ അവരെ അഭിഷേകം ചെയ്തനാളിൽ യഹോവ കല്പിച്ചു; അതു അവൎക്കു തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു.

37 ദഹനയാഗം, ഭോജനയാഗം, പാപയാഗം, അകൃത്യയാഗം, കരപൂരണയാഗം, സമാധാനയാഗം എന്നിവയെ സംബന്ധിച്ചുള്ള പ്രമാണം ഇതു തന്നേ.

38 യഹോവെക്കു തങ്ങളുടെ വഴിപാടുകൾ കഴിപ്പാൻ അവൻ യിസ്രായേൽമക്കളോടു സീനായിമരുഭൂമിയിൽവെച്ചു അരുളിച്ചെയ്ത നാളിൽ യഹോവ മോശെയോടു സീനായിപൎവ്വതത്തിൽവെച്ചു ഇവ കല്പിച്ചു.

Chapter 8

1 യഹോവ പിന്നെയും മോശെയോടു: നീ അഹരോനെയും അവനോടുകൂടെ

2 അവന്റെ പുത്രന്മാരെയും വസ്ത്രം, അഭിഷേകതൈലം, പാപയാഗത്തിന്നുള്ള കാള, രണ്ടു ആട്ടുകൊറ്റന്മാർ, കൊട്ടയിൽ പുളിപ്പില്ലാത്ത അപ്പം എന്നിവയുമായി കൊണ്ടുവരികയും

3 സഭയെ മുഴുവനും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൂട്ടുകയും ചെയ്ക എന്നു കല്പിച്ചു.

4 യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ ചെയ്തു; സഭ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ വന്നുകൂടി.

5 മോശെ സഭയോടു: യഹോവ കല്പിച്ച കാൎയ്യം ഇതാകുന്നു എന്നു പറഞ്ഞു.

6 മോശെ അഹരോനെയും പുത്രന്മാരെയും അടുക്കൽ വരുത്തി അവരെ വെള്ളംകൊണ്ടു കഴുകി.

7 അവനെ ഉള്ളങ്കി ഇടുവിച്ചു നടുക്കെട്ടു കെട്ടിച്ചു അങ്കി ധരിപ്പിച്ചു ഏഫോദ് ഇടുവിച്ചു ഏഫോദിന്റെ ചിത്രപ്പണിയായ നടുക്കെട്ടു കെട്ടിച്ചു അതിനാൽ അതു മുറുക്കി.

8 അവനെ പതക്കം ധരിപ്പിച്ചു; പതക്കത്തിൽ ഊറീമും തുമ്മീമും വെച്ചു.

9 അവന്റെ തലയിൽ മുടി വെച്ചു; മുടിയുടെ മേൽ മുൻവശത്തു വിശുദ്ധകിരീടമായ പൊൻപട്ടം വെച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

10 മോശെ അഭിഷേകതൈലം എടുത്തു കൂടാരവും അതിലുള്ളതൊക്കെയും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.

11 അതിൽ കുറെ അവൻ യാഗപീഠത്തിന്മേൽ ഏഴു പ്രാവശ്യം തളിച്ചു യാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.

12 അവൻ അഹരോന്റെ തലയിൽ അഭിഷേകതൈലം ഒഴിച്ചു അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.

13 മോശെ അഹരോന്റെ പുത്രന്മാരെ വരുത്തി, അങ്കി ധരിപ്പിച്ചു നടുക്കെട്ടു കെട്ടിച്ചു തലപ്പാവും ഇടുവിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

14 അവൻ പാപയാഗത്തിന്നുള്ള കാളയെ കൊണ്ടുവന്നു: പാപയാഗത്തിന്നുള്ള കാളയുടെ തലയിൽ അഹരോനും പുത്രന്മാരും കൈ വെച്ചു.

15 അവൻ അതിനെ അറുത്തു; മോശെ അതിന്റെ രക്തം എടുത്തു വിരൽകൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളിൽ ചുറ്റും പുരട്ടി യാഗപീഠം ശുദ്ധീകരിച്ചു; ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു, അതിന്നുവേണ്ടി പ്രാശ്ചിത്തം കഴിച്ചു അതിനെ ശുദ്ധീകരിച്ചു;

16 കുടലിന്മേലുള്ള സകലമേദസ്സും കരളിന്മേലുള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേദസ്സും മോശെ എടുത്തു യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.

17 എന്നാൽ കാളയെയും അതിന്റെ തോൽ, മാംസം, ചാണകം എന്നിവയെയും അവൻ പാളയത്തിന്നു പുറത്തു തീയിൽ ഇട്ടു ചുട്ടുകളഞ്ഞു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

18 അവൻ ഹോമയാഗത്തിന്നുള്ള ആട്ടുകൊറ്റനെയും കൊണ്ടുവന്നു: അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ കൈ വെച്ചു.

19 അവൻ അതിനെ അറുത്തു; മോശെ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.

20 ആട്ടുകൊറ്റനെ ഖണ്ഡംഖണ്ഡമായി ഖണ്ഡിച്ചു; മോശെ തലയും ഖണ്ഡങ്ങളും മേദസ്സും ദഹിപ്പിച്ചു.

21 അവൻ അതിന്റെ കുടലും കാലും വെള്ളംകൊണ്ടു കഴുകി; മോശെ ആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു; ഇതു സൌരഭ്യവാസനയായ ഹോമയാഗമായി യഹോവെക്കുള്ള ദഹനയാഗം; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

22 അവൻ കരപൂരണത്തിന്നുള്ള ആട്ടുകൊറ്റനായ മറ്റെ ആട്ടുകൊറ്റനെയും കൊണ്ടുവന്നു; അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ കൈവെച്ചു.

23 അവൻ അതിനെ അറുത്തു; മോശെ അതിന്റെ രക്തം കുറെ എടുത്തു അഹരോന്റെ വലത്തെ കാതിന്മേലും വലത്തെ കയ്യുടെ പെരുവിരലിന്മേലും വലത്തെ കാലിന്റെ പെരുവിരലിന്മേലും പുരട്ടി.

24 അവൻ അഹരോന്റെ പുത്രന്മാരെയും വരുത്തി; മോശെ രക്തം കുറെ അവരുടെ വലത്തെ കാതിന്മേലും വലത്തെ കയ്യുടെ പെരുവിരലിന്മേലും വലത്തെ കാലിന്റെ പെരുവിരലിന്മേലും പുരട്ടി; ശേഷം രക്തം മോശെ യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.

25 മേദസ്സും തടിച്ചവാലും കുടലിന്മേലുള്ള സകലമേദസ്സും കരളിന്മേലുള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേദസ്സും വലത്തെ കൈക്കുറകും അവൻ എടുത്തു,

26 യഹോവയുടെ സന്നിധിയിലുള്ള പുളിപ്പില്ലാത്ത അപ്പം ഇരിക്കുന്ന കൊട്ടയിൽ നിന്നു പുളിപ്പില്ലാത്ത ഒരു അപ്പവും എണ്ണയപ്പമായ ഒരു ദോശയും ഒരു വടയും എടുത്തു മേദസ്സിന്മേലും കൈക്കുറകിന്മേലും വെച്ചു.

27 അവയൊക്കെയും അഹരോന്റെ കയ്യിലും അവന്റെ പുത്രന്മാരുടെ കയ്യിലും വെച്ചു യഹോവെക്കു നീരാജനം ചെയ്തു.

28 പിന്നെ മോശെ അവയെ അവരുടെ കയ്യിൽനിന്നു എടുത്തു യാഗപീഠത്തിന്മേൽ യാഗത്തിൻമീതെ ദഹിപ്പിച്ചു. ഇതു സൌരഭ്യവാസനയായ കരപൂരണയാഗം, യഹോവെക്കുള്ള ദഹനയാഗം തന്നേ.

29 മോശെ അതിന്റെ നെഞ്ചു എടുത്തു യഹോവയുടെ സന്നിധിയിൽ നീരാജനാൎപ്പണമായി നീരാജനം ചെയ്തു; അതു കരപൂരണത്തിന്റെ ആട്ടുകൊറ്റനിൽ മോശെക്കുള്ള ഓഹരി ആയിരുന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

30 മോശെ അഭിഷേകതൈലവും യാഗപീഠത്തിന്മേലുള്ള രക്തവും കുറേശ്ശ എടുത്തു അഹരോന്റെ മേലും അവന്റെ വസ്ത്രത്തിന്മേലും അവന്റെ പുത്രന്മാരുടെ മേലും പുത്രന്മാരുടെ വസ്ത്രത്തിന്മേലും തളിച്ചു; അഹരോനെയും അവന്റെ വസ്ത്രത്തെയും അവന്റെ പുത്രന്മാരെയും പുത്രന്മാരുടെ വസ്ത്രങ്ങളെയും ശുദ്ധീകരിച്ചു.

31 അഹരോനോടും അവന്റെ പുത്രന്മാരോടും മോശെ പറഞ്ഞതു എന്തെന്നാൽ: മാംസം നിങ്ങൾ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവെച്ചു പാകംചെയ്തു, അഹരോനും പുത്രന്മാരും അതു തിന്നേണമെന്നു എനിക്കു കല്പനയുണ്ടായതുപോലെ അവിടെവെച്ചു അതും കരപൂരണത്തിന്റെ കൊട്ടയിൽ ഇരിക്കുന്ന അപ്പവും തിന്നുവിൻ.

32 മാംസത്തിലും അപ്പത്തിലും ശേഷിക്കുന്നതു നിങ്ങൾ തീയിൽ ഇട്ടു ചുട്ടുകളയേണം.

33 നിങ്ങളുടെ കരപൂരണദിവസങ്ങൾ തികയുവോളം നിങ്ങൾ ഏഴു ദിവസത്തേക്കു സമാഗമനകൂടാരത്തിന്റെ വാതിൽ വിട്ടു പുറത്തു പോകരുതു; ഏഴു ദിവസം അവൻ നിങ്ങൾക്കു കരപൂരണം ചെയ്യും.

34 നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഇന്നു ചെയ്തതുപോലെ ഇനിയും ചെയ്യേണ്ടതിന്നു യഹോവ കല്പിച്ചിരിക്കുന്നു.

35 ആകയാൽ നിങ്ങൾ മരിക്കാതിരിപ്പാൻ ഏഴു ദിവസം രാവും പകലും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ പാൎത്തു യഹോവയുടെ കല്പന അനുസരിക്കേണം; ഇങ്ങനെ എന്നോടു കല്പിച്ചിരിക്കുന്നു.

36 യഹോവ മോശെ മുഖാന്തരം കല്പിച്ച സകലകാൎയ്യങ്ങളെയും അഹരോനും അവന്റെ പുത്രന്മാരും ചെയ്തു.

Chapter 9

1 എട്ടാം ദിവസം മോശെ അഹരോനെയും പുത്രന്മാരെയും യിസ്രായേൽമൂപ്പന്മാരെയും വിളിച്ചു,

2 അഹരോനോടു പറഞ്ഞതു എന്തെന്നാൽ: നീ പാപയാഗത്തിന്നായി ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ഹോമയാഗത്തിന്നായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയും എടുത്തു യഹോവയുടെ സന്നിധിയിൽ അൎപ്പിക്കേണം.

3 എന്നാൽ യിസ്രായേൽമക്കളോടു നീ പറയേണ്ടതു എന്തെന്നാൽ: യഹോവയുടെ സന്നിധിയിൽ യാഗം കഴിക്കേണ്ടതിന്നു നിങ്ങൾ പാപയാഗത്തിന്നായി ഊനമില്ലാത്ത ഒരു കോലാട്ടിനെയും ഹോമയാഗത്തിന്നായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ഒരു വയസ്സുപ്രായമുള്ള ഊനമില്ലാത്ത ഒരു ചെമ്മരിയാട്ടിൻകുട്ടിയെയും

4 സമാധാനയാഗത്തിന്നായി ഒരു കാളയെയും ഒരു ചെമ്മരിയാട്ടുകൊറ്റനെയും എണ്ണ ചേൎത്ത ഭോജനയാഗത്തെയും എടുപ്പിൻ; യഹോവ ഇന്നു നിങ്ങൾക്കു പ്രത്യക്ഷനാകും.

5 മോശെ കല്പിച്ചവയെ അവർ സമാഗമനകൂടാരത്തിന്നു മുമ്പിൽ കൊണ്ടു വന്നു; സഭ മുഴുവനും അടുത്തുവന്നു യഹോവയുടെ സന്നിധിയിൽ നിന്നു.

6 അപ്പോൾ മോശെ: നിങ്ങൾ ചെയ്യേണമെന്നു യഹോവ കല്പിച്ച കാൎയ്യം ഇതു ആകുന്നു; യഹോവയുടെ തേജസ്സു നിങ്ങൾക്കു പ്രത്യക്ഷമാകും എന്നു പറഞ്ഞു.

7 അഹരോനോടു മോശെ: നീ യാഗപീഠത്തിന്റെ അടുക്കൽ ചെന്നു യഹോവ കല്പിച്ചതുപോലെ നിന്റെ പാപയാഗവും ഹോമയാഗവും അൎപ്പിച്ചു നിനക്കും ജനത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിച്ചു ജനത്തിന്റെ വഴിപാടു അൎപ്പിച്ചു അവൎക്കായിട്ടും പ്രായശ്ചിത്തം കഴിക്ക എന്നു പറഞ്ഞു.

8 അങ്ങനെ അഹരോൻ യാഗപീഠത്തിന്റെ അടുക്കൽ ചെന്നു തനിക്കുവേണ്ടി പാപയാഗത്തിന്നുള്ള കാളക്കുട്ടിയെ അറുത്തു;

9 അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ രക്തത്തിൽ വിരൽ മുക്കി യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു.

10 പാപയാഗത്തിന്റെ മേദസ്സും മൂത്രപിണ്ഡങ്ങളും കരളിന്മേലുള്ള വപയും അവൻ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെതന്നേ.

11 അതിന്റെ മാംസവും തോലും അവൻ പാളയത്തിന്നു പുറത്തു തീയിൽ ഇട്ടു ചുട്ടുകളഞ്ഞു.

12 അവൻ ഹോമയാഗത്തെയും അറുത്തു; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അതു യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.

13 അവർ ഖണ്ഡംഖണ്ഡമായി ഹോമയാഗവും അതിന്റെ തലയും അവന്റെ അടുക്കൽ കൊണ്ടുവന്നു അവൻ അവയെ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.

14 അവൻ അതിന്റെ കുടലും കാലും കഴുകി യാഗപീഠത്തിന്മേൽ ഹോമയാഗത്തിൻ മീതെ ദഹിപ്പിച്ചു.

15 അവൻ ജനത്തിന്റെ വഴിപാടു കൊണ്ടുവന്നു: ജനത്തിന്നുവേണ്ടി പാപയാഗത്തിന്നുള്ള കോലാടിനെ പിടിച്ചു അറുത്തു മുമ്പിലത്തേതിനെപ്പോലെ പാപയാഗമായി അൎപ്പിച്ചു.

16 അവൻ ഹോമയാഗംകൊണ്ടു വന്നു അതും നിയമപ്രകാരം അൎപ്പിച്ചു.

17 അവൻ ഭോജനയാഗം കൊണ്ടുവന്നു അതിൽ നിന്നു കൈനിറെച്ചു എടുത്തു കാലത്തെ ഹോമയാഗത്തിന്നു പുറമെ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.

18 പിന്നെ അവൻ ജനത്തിന്നുവേണ്ടി സമാധാനയാഗത്തിന്നുള്ള കാളയെയും ചെമ്മരിയാട്ടുകൊറ്റനെയും അറുത്തു; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അതു യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.

19 കാളയുടെയും ആട്ടുകൊറ്റന്റെയും മേദസ്സും തടിച്ചവാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും മൂത്രപിണ്ഡങ്ങളും കരളിന്മേലുള്ള വപയും കൊണ്ടുവന്നു.

20 അവർ മേദസ്സു നെഞ്ചുകണ്ടങ്ങളുടെമേൽ വെച്ചു; അവൻ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.

21 എന്നാൽ നെഞ്ചുകണ്ടങ്ങളും വലത്തെ കൈക്കുറകും മോശെ കല്പിച്ചതുപോലെ അഹരോൻ യഹോവയുടെ സന്നിധിയിൽ നീരാജാനാൎപ്പണമായി നീരാജനം ചെയ്തു.

22 പിന്നെ അഹരോൻ ജനത്തിന്നു നേരെ കൈ ഉയൎത്തി അവരെ ആശീൎവ്വദിച്ചു; പാപയാഗവും ഹോമയാഗവും സമാധാനയാഗവും അൎപ്പിച്ചിട്ടു അവൻ ഇറങ്ങിപ്പോന്നു.

23 മോശെയും അഹരോനും സമാഗമനകൂടാരത്തിൽ കടന്നിട്ടു പുറത്തുവന്നു ജനത്തെ ആശീൎവ്വദിച്ചു; അപ്പോൾ യഹോവയുടെ തേജസ്സു സകല ജനത്തിന്നും പ്രത്യക്ഷമായി.

24 യഹോവയുടെ സന്നിധിയിൽനിന്നു തീ പുറപ്പെട്ടു യാഗപീഠത്തിന്മേൽ ഉള്ള ഹോമയാഗവും മേദസ്സും ദഹിപ്പിച്ചു; ജനമെല്ലാം അതു കണ്ടപ്പോൾ ആൎത്തു സാഷ്ടാംഗം വീണു.

Chapter 10

1 അനന്തരം അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും ഓരോ ധൂപകലശം എടുത്തു അതിൽ തീ ഇട്ടു അതിന്മേൽ ധൂപ വൎഗ്ഗവും ഇട്ടു, അങ്ങനെ തങ്ങളോടു കല്പിച്ചതല്ലാത്ത അന്യാഗ്നി യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു.

2 ഉടനെ യഹോവയുടെ സന്നിധിയിൽനിന്നു തീ പുറപ്പെട്ടു അവരെ ദഹിപ്പിച്ചുകളഞ്ഞു; അവർ യഹോവയുടെ സന്നിധിയിൽ മരിച്ചുപോയി.

3 അപ്പോൾ മോശെ: എന്നോടു അടുക്കുന്നവരിൽ ഞാൻ ശുദ്ധീകരിക്കപ്പെടും; സൎവ്വജനത്തിന്റെയും മുമ്പാകെ ഞാൻ മഹത്വപ്പെടും എന്നു യഹോവ അരുളിച്ചെയ്തതു ഇതു തന്നേ എന്നു അഹരോനോടു പറഞ്ഞു. അഹരോനോ മിണ്ടാതിരുന്നു.

4 പിന്നെ മോശെ അഹരോന്റെ ഇളയപ്പൻ ഉസ്സീയേലിന്റെ പുത്രന്മാരായ മീശായേലിനെയും എത്സാഫാനെയും വിളിച്ചു അവരോടു: നിങ്ങൾ അടുത്തുചെന്നു നിങ്ങളുടെ സഹോദരന്മാരെ വിശുദ്ധമന്ദിരത്തിന്റെ മുമ്പിൽനിന്നു പാളയത്തിന്നു പുറത്തു കൊണ്ടുപോകുവിൻ എന്നു പറഞ്ഞു.

5 മോശെ പറഞ്ഞതുപോലെ അവർ അടുത്തുചെന്നു അവരെ അവരുടെ അങ്കികളോടുകൂടെ പാളയത്തിന്നു പുറത്തു കൊണ്ടുപോയി.

6 പിന്നെ മോശെ അഹരോനോടും അവന്റെ പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും നിങ്ങൾ മരിക്കാതെയും സൎവ്വസഭയുടെയും മേൽ കോപം വരാതെയും ഇരിപ്പാൻ നിങ്ങളുടെ തലമുടി പിച്ചിപ്പറിക്കരുതു; നിങ്ങളുടെ വസ്ത്രം കീറുകയും അരുതു; നിങ്ങളുടെ സഹോദരന്മാരായ യിസ്രായേൽഗൃഹം ഒക്കെയും യഹോവ ദഹിപ്പിച്ച ദഹനംനിമിത്തം കരയട്ടെ.

7 നിങ്ങളോ മരിച്ചുപോകാതിരിക്കേണ്ടതിന്നു സമാഗമനകൂടാരത്തിന്റെ വാതിൽ വിട്ടു പുറത്തു പോകരുതു; യഹോവയുടെ അഭിഷേകതൈലം നിങ്ങളുടെ മേൽ ഇരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അവർ മോശെയുടെ വചനംപോലെ തന്നേ ചെയ്തു.

8 യഹോവ അഹരോനോടു അരുളിച്ചെയ്തതു:

9 നീയും നിന്റെ പുത്രന്മാരും മരിച്ചു പോകാതിരിക്കേണ്ടതിന്നു സമാഗമനകൂടാരത്തിൽ കടക്കുമ്പോൾ വീഞ്ഞും മദ്യവും കുടിക്കരുതു. ഇതു നിങ്ങൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം.

10 ശുദ്ധവും അശുദ്ധവും മലിനവും നിൎമ്മലവും തമ്മിൽ നിങ്ങൾ വകതിരിക്കേണ്ടതിന്നും

11 യഹോവ മോശെമുഖാന്തരം യിസ്രായേൽമക്കളോടു കല്പിച്ച സകലപ്രമാണങ്ങളും അവരെ ഉപദേശിക്കേണ്ടതിന്നും തന്നേ.

12 അഹരോനോടും അവന്റെ ശേഷിപ്പുള്ള പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും മോശെ പറഞ്ഞതെന്തെന്നാൽ: യഹോവയുടെ ദഹനയാഗങ്ങളിൽ ശേഷിപ്പുള്ള ഭോജനയാഗം നിങ്ങൾ എടുത്തു യാഗപീഠത്തിന്റെ അടുക്കൽ വെച്ചു പുളിപ്പില്ലാത്തതായി ഭക്ഷിപ്പിൻ; അതു അതിവിശുദ്ധം.

13 അതു ഒരു വിശുദ്ധസ്ഥലത്തു വെച്ചു ഭക്ഷിക്കേണം; യഹോവയുടെ ദഹനയാഗങ്ങളിൽ അതു നിനക്കുള്ള അവകാശവും നിന്റെ പുത്രന്മാൎക്കുള്ള അവകാശവും ആകുന്നു; ഇങ്ങനെ എന്നോടു കല്പിച്ചിരിക്കുന്നു.

14 നിരാജനത്തിന്റെ നെഞ്ചും ഉദൎച്ചയുടെ കൈക്കുറകും നീയും നിന്റെ പുത്രന്മാരും പുത്രിമാരും വെടിപ്പുള്ളോരു സ്ഥലത്തു വെച്ചു തിന്നേണം; യിസ്രായേൽമക്കളുടെ സമാധാനയാഗങ്ങളിൽ അവ നിനക്കുള്ള അവകാശവും നിന്റെ മക്കൾക്കുള്ള അവകാശവുമായി നല്കിയിരിക്കുന്നു.

15 മേദസ്സിന്റെ ദഹനയാഗങ്ങളോടുകൂടെ അവർ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണ്ടതിന്നു ഉദൎച്ചയുടെ കൈക്കുറകും നീരാജനത്തിന്റെ നെഞ്ചും കൊണ്ടു വരേണം; അതു യഹോവ കല്പിച്ചതുപോലെ ശാശ്വതാവകാശമായി നിനക്കും നിന്റെ മക്കൾക്കും ഇരിക്കേണം.

16 പിന്നെ പാപയാഗമായ കോലാടിനെക്കുറിച്ചു മോശെ താൽപൎയ്യമായി അന്വേഷിച്ചു; എന്നാൽ അതു ചുട്ടുകളഞ്ഞിരുന്നു; അപ്പോൾ അവൻ അഹരോന്റെ ശേഷിപ്പുള്ള പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും കോപിച്ചു:

17 പാപയാഗം അതിവിശുദ്ധവും സഭയുടെ അകൃത്യം നീക്കിക്കളവാനും അവൎക്കുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിപ്പാനും നിങ്ങൾക്കു തന്നതുമായിരിക്കെ നിങ്ങൾ അതു ഒരു വിശുദ്ധ സ്ഥലത്തുവെച്ചു ഭക്ഷിക്കാഞ്ഞതു എന്തു?

18 അതിന്റെ രക്തം വിശുദ്ധമന്ദിരത്തിന്നകത്തു കൊണ്ടുവന്നില്ലല്ലോ; ഞാൻ ആജ്ഞാപിച്ചതുപോലെ നിങ്ങൾ അതു ഒരു വിശുദ്ധസ്ഥലത്തു വെച്ചു ഭക്ഷിക്കേണ്ടതായിരുന്നു എന്നു പറഞ്ഞു.

19 അപ്പോൾ അഹരോൻ മോശെയോടു: ഇന്നു അവർ തങ്ങളുടെ പാപയാഗവും ഹോമയാഗവും യഹോവയുടെ സന്നിധിയിൽ അൎപ്പിച്ചു; എനിക്കു ഇങ്ങനെ ഭവിച്ചുവല്ലോ. ഇന്നു ഞാൻ പാപയാഗം ഭക്ഷിച്ചു എങ്കിൽ അതു യഹോവെക്കു പ്രസാദമായിരിക്കുമോ എന്നു പറഞ്ഞു.

20 ഇതു കേട്ടപ്പോൾ മോശെക്കു ബോധിച്ചു.

Chapter 11

1 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:

2 നിങ്ങൾ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഭൂമിയിലുള്ള സകലമൃഗങ്ങളിലും നിങ്ങൾക്കു തിന്നാകുന്ന മൃഗങ്ങൾ ഇവ:

3 മൃഗങ്ങളിൽ കുളമ്പു പിളൎന്നിരിക്കുന്നതും കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായതൊക്കെയും നിങ്ങൾക്കു തിന്നാം.

4 എന്നാൽ അയവിറക്കുന്നവയിലും കുളമ്പു പിളൎന്നിരിക്കുന്നവയിലും നിങ്ങൾ തിന്നരുതാത്തവ ഇവ: ഒട്ടകം; അയവിറക്കുന്നു എങ്കിലും കുളമ്പു പിളൎന്നതല്ലായ്കകൊണ്ടു അതു നിങ്ങൾക്കു അശുദ്ധം.

5 കുഴിമുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പു പിളൎന്നതല്ലായ്കയാൽ അതു നിങ്ങൾക്കു അശുദ്ധം.

6 മുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പു പിളന്നതല്ലായ്കയാൽ അതു നിങ്ങൾക്കു അശുദ്ധം.

7 പന്നി; കുളമ്പു പിളൎന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നേ എങ്കിലും അയവിറക്കുന്നതല്ലായ്കയാൽ അതു നിങ്ങൾക്കു അശുദ്ധം.

8 ഇവയുടെ മാംസം നിങ്ങൾ തിന്നരുതു; പിണം തൊടുകയും അരുതു; ഇവ നിങ്ങൾക്കു അശുദ്ധം.

9 വെള്ളത്തിലുള്ള എല്ലാറ്റിലുംവെച്ചു നിങ്ങൾക്കു തിന്നാകുന്നവ ഇവ: കടലുകളിലും നദികളിലും ഉള്ള വെള്ളത്തിൽ ചിറകും ചെതുമ്പലും ഉള്ളവ ഒക്കെയും നിങ്ങൾക്കു തിന്നാം.

10 എന്നാൽ കടലുകളിലും നദികളിലും ഉള്ള വെള്ളത്തിൽ ചലനം ചെയ്യുന്ന എല്ലാറ്റിലും വെള്ളത്തിലുള്ള സകലജന്തുക്കളിലും ചിറകും ചെതുമ്പലുമില്ലാത്തതു ഒക്കെയും നിങ്ങൾക്കു അറെപ്പായിരിക്കേണം.

11 അവ നിങ്ങൾക്കു അറെപ്പായി തന്നേ ഇരിക്കേണം. അവയുടെ മാംസം തിന്നരുതു; അവയുടെ പിണം നിങ്ങൾക്കു അറെപ്പായിരിക്കേണം.

12 ചിറകും ചെതുമ്പലും ഇല്ലാതെ വെള്ളത്തിൽ ഉള്ളതൊക്കെയും നിങ്ങൾക്കു അറെപ്പു ആയിരിക്കേണം.

13 പക്ഷികളിൽ നിങ്ങൾക്കു അറെപ്പായിരിക്കേണ്ടുന്നവ ഇവ: അവയെ തിന്നരുതു; അവ അറെപ്പു ആകുന്നു: കഴുകൻ, ചെമ്പരുന്തു,

14 കടൽറാഞ്ചൻ, ഗൃദ്ധ്രം, അതതു വിധം പരുന്തു,

15 അതതു വിധം കാക്ക, ഒട്ടകപ്പക്ഷി,

16 പുള്ളു, കടൽകാക്ക, അതതു വിധം പ്രാപ്പിടിയൻ,

17 നത്തു, നീൎക്കാക്ക, കൂമൻ, മൂങ്ങ,

18 വേഴാമ്പൽ, കുടുമ്മച്ചാത്തൻ, പെരിഞാറ,

19 അതതതു വിധം കൊക്കു, കുളക്കോഴി, നരിച്ചീർ എന്നിവയും

20 ചിറകുള്ള ഇഴജാതിയിൽ നാലുകാൽകൊണ്ടു നടക്കുന്നതു ഒക്കെയും നിങ്ങൾക്കു അറെപ്പായിരിക്കേണം.

21 എങ്കിലും ചിറകുള്ള ഇഴജാതിയിൽ നാലുകാൽ കൊണ്ടു നടക്കുന്ന എല്ലാറ്റിലും നിലത്തു കുതിക്കേണ്ടതിന്നു കാലിന്മേൽ തുട ഉള്ളവയെ നിങ്ങൾക്കു തിന്നാം.

22 ഇവയിൽ അതതു വിധം വെട്ടുക്കിളി, അതതു വിധം വിട്ടിൽ, അതതു വിധം ചീവീടു, അതതു വിധം തുള്ളൻ എന്നിവയെ നിങ്ങൾക്കു തിന്നാം.

23 ചിറകും നാലുകാലുമുള്ള ശേഷം ഇഴജാതി ഒക്കെയും നിങ്ങൾക്കു അറെപ്പായിരിക്കേണം.

24 അവയാൽ നിങ്ങൾ അശുദ്ധരാകും: അവയുടെ പിണം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധൻ ആയിരിക്കേണം.

25 അവയുടെ പിണം വഹിക്കുന്നവനെല്ലാം വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം.

26 കുളമ്പു പിളൎന്നതെങ്കിലും കുളമ്പു രണ്ടായി പിരിയാതെയും അയവിറക്കാതെയും ഇരിക്കുന്ന സകലമൃഗവും നിങ്ങൾക്കു അശുദ്ധം; അവയെ തൊടുന്നവനെല്ലാം അശുദ്ധൻ ആയിരിക്കേണം.

27 നാലുകാൽകൊണ്ടു നടക്കുന്ന സകലമൃഗങ്ങളിലും ഉള്ളങ്കാൽ പതിച്ചു നടക്കുന്നവ ഒക്കെയും നിങ്ങൾക്കു അശുദ്ധം; അവയുടെ പിണം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധൻ ആയിരിക്കേണം.

28 അവയുടെ പിണം വഹിക്കുന്നവൻ വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവ നിങ്ങൾക്കു അശുദ്ധം.

29 നിലത്തു ഇഴയുന്ന ഇഴജാതിയിൽ നിങ്ങൾക്കു അശുദ്ധമായവ ഇവ:

30 പെരിച്ചാഴി, എലി, അതതു വിധം ഉടുമ്പു, അളുങ്കു, ഓന്തു, പല്ലി, അരണ, തുരവൻ.

31 എല്ലാ ഇഴജാതിയിലുംവെച്ചു ഇവ നിങ്ങൾക്കു അശുദ്ധം; അവ ചത്തശേഷം അവയെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധൻ ആയിരിക്കേണം.

32 ചത്തശേഷം അവയിൽ ഒന്നു ഏതിന്മേൽ എങ്കിലും വീണാൽ അതൊക്കെയും അശുദ്ധമാകും; അതു മരപ്പാത്രമോ വസ്ത്രമോ തോലോ ചാക്കുശീലയോ വേലെക്കു ഉപയോഗിക്കുന്ന പാത്രമോ എന്തായാലും വെള്ളത്തിൽ ഇടേണം; അതു സന്ധ്യവരെ അശുദ്ധമായിരിക്കേണം; പിന്നെ ശുദ്ധമാകും.

33 അവയിൽ യാതൊന്നെങ്കിലും ഒരു മൺപാത്രത്തിന്നകത്തു വീണാൽ അതിന്നകത്തുള്ളതു ഒക്കെയും അശുദ്ധമാകും; നിങ്ങൾ അതു ഉടെച്ചുകളയേണം.

34 തിന്നുന്ന വല്ല സാധനത്തിന്മേലും ആ വെള്ളം വീണാൽ അതു അശുദ്ധമാകും; കുടിക്കുന്ന വല്ല പാനീയവും ആ വക പാത്രത്തിൽ ഉണ്ടെങ്കിൽ അതു അശുദ്ധമാകും;

35 അവയിൽ ഒന്നിന്റെ പിണം വല്ലതിന്മേലും വീണാൽ അതു ഒക്കെയും അശുദ്ധമാകും: അടുപ്പോ തീച്ചട്ടിയോ ഇങ്ങനെ എന്തായാലും അതു തകൎത്തുകളയേണം; അവ അശുദ്ധം ആകുന്നു; അവ നിങ്ങൾക്കു അശുദ്ധം ആയിരിക്കേണം.

36 എന്നാൽ നീരുറവും വെള്ളമുള്ള കിണറും ശുദ്ധമായിരിക്കും; പിണം തൊടുന്നവനോ അശുദ്ധനാകും.

37 വിതെക്കുന്ന വിത്തായ വല്ല ധാന്യത്തിന്മേലും അവയിൽ ഒന്നിന്റെ പിണം വീണാലും അതു ശുദ്ധമായിരിക്കും.

38 എന്നാൽ വിത്തിൽ വെള്ളം ഒഴിച്ചിട്ടു അവയിൽ ഒന്നിന്റെ പിണം അതിന്മേൽ വീണാൽ അതു അശുദ്ധം.

39 നിങ്ങൾക്കു തിന്നാകുന്ന ഒരു മൃഗം ചത്താൽ അതിന്റെ പിണം തൊടുന്നവൻ സന്ധ്യവരെ അശുദ്ധൻ ആയിരിക്കേണം.

40 അതിന്റെ പിണം തിന്നുന്നവൻ വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; അതിന്റെ പിണം വഹിക്കുന്നവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം.

41 നിലത്തു ഇഴയുന്ന ഇഴജാതിയെല്ലാം അറെപ്പാകുന്നു; അതിനെ തിന്നരുതു.

42 ഉരസ്സുകൊണ്ടു ചരിക്കുന്നതും നാലുകാൽകൊണ്ടു നടക്കുന്നതും അല്ലെങ്കിൽ അനേകം കാലുള്ളതായി നിലത്തു ഇഴയുന്നതുമായ യാതൊരു ഇഴജാതിയെയും നിങ്ങൾ തിന്നരുതു; അവ അറെപ്പാകുന്നു.

43 യാതൊരു ഇഴജാതിയെക്കൊണ്ടും നിങ്ങളെ തന്നേ അറെപ്പാക്കരുതു; അവയാൽ നിങ്ങൾ മലിനപ്പെടുമാറു നിങ്ങളെത്തന്നേ അശുദ്ധമാക്കുകയും അരുതു.

44 ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകയാൽ നിങ്ങൾ നിങ്ങളെ തന്നേ വിശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കേണം; ഭൂമിയിൽ ഇഴയുന്ന യാതൊരു ഇഴജാതിയാലും നിങ്ങളെ തന്നേ അശുദ്ധമാക്കരുതു.

45 ഞാൻ നിങ്ങൾക്കു ദൈവമായിരിക്കേണ്ടതിന്നു നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം.

46 ശുദ്ധവും അശുദ്ധവും തമ്മിലും തിന്നാകുന്ന മൃഗത്തെയും തിന്നരുതാത്ത മൃഗത്തെയും തമ്മിലും

47 വകതിരിക്കേണ്ടതിന്നു ഇതു മൃഗങ്ങളെയും പക്ഷികളെയും വെള്ളത്തിൽ ചലനം ചെയ്യുന്ന സകലജന്തുക്കളെയും നിലത്തു ഇഴയുന്ന ജന്തുക്കളെയും പറ്റിയുള്ള പ്രമാണം ആകുന്നു.

Chapter 12

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:

2 നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഒരു സ്ത്രീ ഗൎഭംധരിച്ചു ആൺകുഞ്ഞിനെ പ്രസവിച്ചാൽ അവൾ ഏഴു ദിവസം അശുദ്ധയായിരിക്കേണം; ഋതുവിന്റെ മാലിന്യകാലത്തെന്നപോലെ അവൾ അശുദ്ധയായിരിക്കേണം.

3 എട്ടാം ദിവസം അവന്റെ അഗ്രചൎമ്മം പരിച്ഛേദന ചെയ്യേണം.

4 പിന്നെ അവൾ മുപ്പത്തുമൂന്നു ദിവസം തന്റെ രക്തശുദ്ധീകരണത്തിൽ ഇരിക്കേണം; അവളുടെ ശുദ്ധീകരണകാലം തികയുന്നതുവരെ അവൾ യാതൊരു വിശുദ്ധവസ്തുവും തൊടരുതു; വിശുദ്ധ മന്ദിരത്തിലേക്കു വരികയും അരുതു.

5 പെൺകുഞ്ഞിനെ പ്രസവിച്ചാൽ അവൾ രണ്ടു ആഴ്ചവട്ടം ഋതുകാലത്തെന്നപോലെ അശുദ്ധയായിരിക്കേണം; പിന്നെ അറുപത്താറു ദിവസം തന്റെ രക്തശുദ്ധീകരണത്തിൽ ഇരിക്കേണം.

6 മകന്നു വേണ്ടിയോ മകൾക്കു വേണ്ടിയോ അവളുടെ ശുദ്ധീകരണകാലം തികഞ്ഞശേഷം അവൾ ഒരു വയസ്സുപ്രായമുള്ള ആട്ടിൻകുട്ടിയെ ഹോമയാഗത്തിന്നായിട്ടും ഒരു പ്രാവിൻകുഞ്ഞിനെയോ ഒരു കുറുപ്രാവിനെയോ പാപയാഗത്തിന്നായിട്ടും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം.

7 അവൻ അതു യഹോവയുടെ സന്നിധിയിൽ അൎപ്പിച്ചു പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവളുടെ രക്തസ്രവം നിന്നിട്ടു അവൾ ശുദ്ധയാകും. ഇതു ആൺകുഞ്ഞിനെയോ പെൺകുഞ്ഞിനെയോ പ്രസവിച്ചവൾക്കുള്ള പ്രമാണം.

8 ആട്ടിൻകുട്ടിക്കു അവളുടെ പക്കൽ വകയില്ല എങ്കിൽ അവൾ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ ഹോമയാഗത്തിന്നും മറ്റേതിനെ പാപയാഗത്തിന്നുമായി കൊണ്ടുവരേണം; പുരോഹിതൻ അവൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൾ ശുദ്ധയാകും.

Chapter 13

1 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു എന്തെന്നാൽ:

2 ഒരു മനുഷ്യന്റെ ത്വക്കിന്മേൽ തിണൎപ്പോ ചുണങ്ങോ വെളുത്ത പുള്ളിയോ ഇങ്ങനെ കുഷ്ഠത്തിന്റെ വടു കണ്ടാൽ അവനെ പുരോഹിതനായ അഹരോന്റെ അടുക്കലോ പുരോഹിതന്മാരായ അവന്റെ പുത്രന്മാരിൽ ഒരുത്തന്റെ അടുക്കലോ കൊണ്ടുവരേണം.

3 പുരോഹിതൻ ത്വക്കിന്മേൽ ഉള്ള വടു നോക്കേണം; വടുവിന്നകത്തുള്ള രോമം വെളുത്തതും വടു ത്വക്കിനെക്കാൾ കുഴിഞ്ഞതും ആയി കണ്ടാൽ അതു കുഷ്ഠലക്ഷണം; പുരോഹിതൻ അവനെ നോക്കി അശുദ്ധനെന്നു വിധിക്കേണം.

4 അവന്റെ ത്വക്കിന്മേൽ പുള്ളി വെളുത്തതും ത്വക്കിനെക്കാളും കുഴിഞ്ഞിരിക്കാത്തതും അതിന്നകത്തുള്ള രോമം വെളുത്തിരിക്കാത്തതും ആയി കണ്ടാൽ പുരോഹിതൻ ആ ലക്ഷണമുള്ളവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടക്കേണം.

5 ഏഴാം ദിവസം പുരോഹിതൻ അവനെ നോക്കേണം. വടു ത്വക്കിന്മേൽ പരക്കാതെ, കണ്ട സ്ഥിതിയിൽ നില്ക്കുന്നു എങ്കിൽ പുരോഹിതൻ രണ്ടാം പ്രാവശ്യം അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.

6 ഏഴാം ദിവസം പുരോഹിതൻ അവനെ വീണ്ടും നോക്കേണം; വടു മങ്ങിയതായും ത്വക്കിന്മേൽ പരക്കാതെയും കണ്ടാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവൻ എന്നു വിധിക്കേണം; അതു ചുണങ്ങത്രേ. അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം.

7 അവൻ ശുദ്ധീകരണത്തിന്നായി തന്നെത്താൻ പുരോഹിതനെ കാണിച്ചശേഷം ചുണങ്ങു ത്വക്കിന്മേൽ അധികമായി പരന്നാൽ അവൻ പിന്നെയും തന്നെത്താൻ പുരോഹിതനെ കാണിക്കേണം.

8 ചുണങ്ങു ത്വക്കിന്മേൽ പരക്കുന്നു എന്നു പുരോഹിതൻ കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠം തന്നേ.

9 കുഷ്ഠത്തിന്റെ ലക്ഷണം ഒരു മനുഷ്യനിൽ ഉണ്ടായാൽ അവനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം.

10 പുരോഹിതൻ അവനെ നോക്കേണം; ത്വക്കിന്മേൽ വെളുത്ത തിണൎപ്പുണ്ടായിരിക്കയും അതിലെ രോമം വെളുത്തിരിക്കയും തിണൎപ്പിൽ പച്ചമാംസത്തിന്റെ ലക്ഷണം ഉണ്ടായിരിക്കയും ചെയ്താൽ

11 അതു അവന്റെ ത്വക്കിൽ പഴകിയ കുഷ്ഠം ആകുന്നു; പുരോഹിതൻ അവനെ അശുദ്ധൻ എന്നു വിധിക്കേണം; അവൻ അശുദ്ധനാകകൊണ്ടു അവനെ അകത്താക്കി അടെക്കരുതു.

12 കുഷ്ഠം ത്വക്കിൽ അധികമായി പരന്നു രോഗിയുടെ തലതൊട്ടു കാൽവരെ പുരോഹിതൻ കാണുന്നേടത്തൊക്കെയും വടു ത്വക്കിൽ ആസകലം മൂടിയിരിക്കുന്നു എങ്കിൽ പുരോഹിതൻ നോക്കേണം;

13 കുഷ്ഠം അവന്റെ ദേഹത്തെ മുഴുവനും മൂടിയിരുന്നാൽ അവൻ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; ആസകലം വെള്ളയായി തീൎന്നു; അവൻ ശുദ്ധിയുള്ളവൻ ആകുന്നു.

14 എന്നാൽ പച്ചമാംസം അവനിൽ കണ്ടാൽ അവൻ അശുദ്ധൻ.

15 പുരോഹിതൻ പച്ചമാംസം നോക്കി അവനെ അശുദ്ധനെന്നു വിധിക്കേണം. പച്ചമാംസം അശുദ്ധം; അതു കുഷ്ഠം തന്നേ.

16 എന്നാൽ പച്ചമാംസം മാറി വെള്ളയായി തീൎന്നാൽ അവൻ പുരോഹിതന്റെ അടുക്കൽ വരേണം.

17 പുരോഹിതൻ അവനെ നോക്കേണം; വടു വെള്ളയായി തീൎന്നു എങ്കിൽ പുരോഹിതൻ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവൻ ശുദ്ധിയുള്ളവൻ തന്നേ.

18 ദേഹത്തിന്റെ ത്വക്കിൽ പരുവുണ്ടായിരുന്നിട്ടു

19 സൌഖ്യമായ ശേഷം പരുവിന്റെ സ്ഥലത്തു വെളുത്ത തിണൎപ്പോ ചുവപ്പോടുകൂടിയ വെളുത്ത പുള്ളിയോ ഉണ്ടായാൽ അതു പുരോഹിതനെ കാണിക്കേണം.

20 പുരോഹിതൻ അതു നോക്കേണം; അതു ത്വക്കിനെക്കാൾ കുഴിഞ്ഞതും അതിലെ രോമം വെളുത്തതുമായി കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു പരുവിൽനിന്നുണ്ടായ കുഷ്ഠരോഗം.

21 എന്നാൽ പുരോഹിതൻ അതു നോക്കി അതിൽ വെളുത്ത രോമം ഇല്ലാതെയും അതു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാൽ പുരോഹിതൻ അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.

22 അതു ത്വക്കിന്മേൽ അധികം പരന്നാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.

23 എന്നാൽ വെളുത്ത പുള്ളി പരക്കാതെ, കണ്ട നിലയിൽ തന്നേ നിന്നു എങ്കിൽ അതു പരുവിന്റെ വടു അത്രേ. പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം.

24 അല്ലെങ്കിൽ ദേഹത്തിന്റെ ത്വക്കിൽ തീപ്പൊള്ളൽ ഉണ്ടായി പൊള്ളലിന്റെ വടു ചുവപ്പോടുകൂടി വെളുത്തോ വെളുത്തു തന്നേയോ ഇരിക്കുന്ന പുള്ളി ആയി തീൎന്നാൽ

25 പുരോഹിതൻ അതു നോക്കേണം; പുള്ളിയിലെ രോമം വെള്ളയായി തീൎന്നു ത്വക്കിനെക്കാൾ കുഴിഞ്ഞുകണ്ടാൽ പൊള്ളലിൽ ഉണ്ടായ കുഷ്ഠം; ആകയാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.

26 എന്നാൽ പുരോഹിതൻ അതു നോക്കീട്ടു പുള്ളിയിൽ വെളുത്തരോമം ഇല്ലാതെയും അതു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാൽ പുരോഹിതൻ അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.

27 ഏഴാം ദിവസം പുരോഹിതൻ അവനെ നോക്കേണം: അതു ത്വക്കിന്മേൽ പരന്നിരുന്നാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.

28 എന്നാൽ പുള്ളി ത്വക്കിന്മേൽ പരക്കാതെ, കണ്ട നിലയിൽ തന്നേ നിൽക്കയും നിറം മങ്ങിയിരിക്കയും ചെയ്താൽ അതു തീപ്പൊള്ളലിന്റെ തിണൎപ്പു ആകുന്നു; പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അതു തീപ്പൊള്ളലിന്റെ തിണൎപ്പത്രേ.

29 ഒരു പുരുഷന്നു എങ്കിലും ഒരു സ്ത്രീക്കു എങ്കിലും തലയിലോ താടിയിലോ ഒരു വടു ഉണ്ടായാൽ പുരോഹിതൻ വടു നോക്കേണം.

30 അതു ത്വക്കിനെക്കാൾ കുഴിഞ്ഞും അതിൽ പൊൻനിറമായ നേൎമ്മയുള്ള രോമം ഉള്ളതായും കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു പുറ്റാകുന്നു; തലയിലോ താടിയിലോ ഉള്ള കുഷ്ഠം തന്നേ.

31 പുരോഹിതൻ പുറ്റിന്റെ വടുവിനെ നോക്കുമ്പോൾ അതു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും അതിൽ കറുത്ത രോമം ഇല്ലാതെയും കണ്ടാൽ പുരോഹിതൻ പുറ്റുവടുവുള്ളവനെ ഏഴുദിവസത്തേക്കുഅകത്താക്കി അടെക്കേണം.

32 ഏഴാം ദിവസം പുരോഹിതൻ വടുവിനെ നോക്കേണം; പുറ്റു പരക്കാതെയും അതിൽ പൊൻനിറമുള്ള രോമം ഇല്ലാതെയും പുറ്റിന്റെ കാഴ്ച ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും ഇരുന്നാൽ അവൻ ക്ഷൌരം ചെയ്യിക്കേണം;

33 എന്നാൽ പുറ്റിൽ ക്ഷൌരം ചെയ്യരുതു; പുരോഹിതൻ പുറ്റുള്ളവനെ പിന്നെയും ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.

34 ഏഴാം ദിവസം പുരോഹിതൻ പുറ്റു നോക്കേണം; പുറ്റു ത്വക്കിന്മേൽ പരക്കാതെയും കാഴ്ചെക്കു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും ഇരുന്നാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം.

35 എന്നാൽ അവന്റെ ശുദ്ധീകരണത്തിന്റെ ശേഷം പുറ്റു ത്വക്കിന്മേൽ പരന്നാൽ

36 പുരോഹിതൻ അവനെ നോക്കേണം; പുറ്റു ത്വക്കിന്മേൽ പരന്നിരുന്നാൽ പുരോഹിതൻ പൊൻനിറമുള്ള രോമം അന്വേഷിക്കേണ്ടാ; അവൻ അശുദ്ധൻ തന്നേ.

37 എന്നാൽ പുറ്റു കണ്ട നിലയിൽ തന്നേ നില്ക്കുന്നതായും അതിൽ കറുത്ത രോമം മുളെച്ചതായും കണ്ടാൽ പുറ്റു സൌഖ്യമായി; അവൻ ശുദ്ധിയുള്ളവൻ; പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം.

38 ഒരു പുരുഷന്നോ സ്ത്രീക്കോ ദേഹത്തിന്റെ ത്വക്കിൽ വെളുത്ത പുള്ളി ഉണ്ടായാൽ

39 പുരോഹിതൻ നോക്കേണം; ദേഹത്തിന്റെ ത്വക്കിൽ മങ്ങിയ വെള്ളപ്പുള്ളി ഉണ്ടായാൽ അതു ത്വക്കിൽ ഉണ്ടാകുന്ന ചുണങ്ങു; അവൻ ശുദ്ധിയുള്ളവൻ.

40 തലമുടി കൊഴിഞ്ഞവനോ കഷണ്ടിക്കാരനത്രേ; അവൻ ശുദ്ധിയുള്ളവൻ.

41 തലയിൽ മുൻവശത്തെ രോമം കൊഴിഞ്ഞവൻ മുൻകഷണ്ടിക്കാരൻ; അവൻ ശുദ്ധിയുള്ളവൻ.

42 പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ചുവപ്പോടുകൂടിയ വെള്ളപ്പുള്ളിയുണ്ടായാൽ അതു അവന്റെ പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ഉത്ഭവിക്കുന്ന കുഷ്ഠം.

43 പുരോഹിതൻ അതു നോക്കേണം; അവന്റെ പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ത്വക്കിൽ കുഷ്ഠത്തിന്റെ കാഴ്ചപോലെ വടുവിന്റെ തിണൎപ്പു ചുവപ്പോടുകൂടി വെളുത്തതായിരുന്നാൽ അവൻ കുഷ്ഠരോഗി;

44 അവൻ അശുദ്ധൻ തന്നേ; പുരോഹിതൻ അവനെ അശുദ്ധൻ എന്നു തീൎത്തു വിധിക്കേണം; അവന്നു തലയിൽ കുഷ്ഠരോഗം ഉണ്ടു.

45 വടുവുള്ള കുഷ്ഠരോഗിയുടെ വസ്ത്രം കീറിക്കളയേണം: അവന്റെ തല മൂടാതിരിക്കേണം; അവൻ അധരം മൂടിക്കൊണ്ടിരിക്കയും അശുദ്ധൻ അശുദ്ധൻ എന്നു വിളിച്ചുപറകയും വേണം.

46 അവന്നു രോഗം ഉള്ള നാൾ ഒക്കെയും അവൻ അശുദ്ധനായിരിക്കേണം; അവൻ അശുദ്ധൻ തന്നേ; അവൻ തനിച്ചു പാൎക്കേണം; അവന്റെ പാൎപ്പു പാളയത്തിന്നു പുറത്തു ആയിരിക്കേണം.

47 ആട്ടുരോമവസ്ത്രമോ ചണവസ്ത്രമോ ആയ ഏതു വസ്ത്രത്തിലെങ്കിലും

48 ചണംകൊണ്ടോ ആട്ടുരോമംകൊണ്ടോ ഉള്ള പാവിൽ എങ്കിലും ഊടയിലെങ്കിലും തോലിലെങ്കിലും തോൽകൊണ്ടു ഉണ്ടാക്കിയ യാതൊരു സാധനത്തിൽ എങ്കിലും

49 കുഷ്ഠത്തിന്റെ വടുവായി വസ്ത്രത്തിൽ എങ്കിലും തോലിലെങ്കിലും പാവിലെങ്കിലും ഊടയിലെങ്കിലും തോൽകൊണ്ടുള്ള യാതൊരു സാധനത്തിലെങ്കിലും വടു ഇളമ്പച്ചയോ ഇളഞ്ചുവപ്പോ ആയിരുന്നാൽ അതു കുഷ്ഠലക്ഷണം ആകുന്നു; അതു പുരോഹിതനെ കാണിക്കേണം.

50 പുരോഹിതൻ വടുനോക്കി വടുവുള്ളതിനെ ഏഴു ദിവസത്തേക്കു അകത്തിട്ടു അടെക്കേണം.

51 അവൻ ഏഴാം ദിവസം വടുവിനെ നോക്കേണം; വസ്ത്രത്തിലോ പാവിലോ ഊടയിലോ തോലിലോ തോൽകൊണ്ടു ഉണ്ടാക്കിയ യാതൊരു പണിയിലോ വടു പരന്നിരുന്നാൽ ആ വടു കഠിന കുഷ്ഠം; അതു അശുദ്ധമാകുന്നു.

52 വടുവുള്ള സാധനം ആട്ടിൻരോമംകൊണ്ടോ ചണംകൊണ്ടോ ഉള്ള വസ്ത്രമോ പാവോ ഊടയോ തോൽകൊണ്ടുള്ള എന്തെങ്കിലുമോ ആയിരുന്നാലും അതു ചുട്ടുകളയേണം; അതു കഠിന കുഷ്ഠം; അതു തീയിൽ ഇട്ടു ചുട്ടുകളയേണം.

53 എന്നാൽ പുരോഹിതൻ നോക്കേണം; വടു വസ്ത്രത്തിലോ പാവിലോ ഊടയിലോ തോൽകൊണ്ടുള്ള യാതൊരു സാധനത്തിലോ പരന്നിട്ടില്ല എങ്കിൽ

54 പുരോഹിതൻ വടുവുള്ള സാധനം കഴുകുവാൻ കല്പിക്കേണം; അതു പിന്നെയും ഏഴു ദിവസത്തേക്കു അകത്തിട്ടു അടെക്കേണം.

55 കഴുകിയശേഷം പുരോഹിതൻ വടു നോക്കേണം: വടു നിറം മാറാതെയും പരക്കാതെയും ഇരുന്നാൽ അതു അശുദ്ധം ആകുന്നു; അതു തീയിൽ ഇട്ടു ചുട്ടുകളയേണം; അതു അതിന്റെ അകത്തോ പുറത്തോ തിന്നെടുക്കുന്ന വ്രണം.

56 പിന്നെ പുരോഹിതൻ നോക്കേണം; കഴുകിയശേഷം വടുവിന്റെ നിറം മങ്ങി എങ്കിൽ അവൻ അതിനെ വസ്ത്രത്തിൽനിന്നോ തോലിൽനിന്നോ പാവിൽനിന്നോ ഊടയിൽനിന്നോ കീറിക്കളയേണം.

57 അതു വസ്ത്രത്തിലോ പാവിലോ ഊടയിലോ തോൽകൊണ്ടുള്ള യാതൊരു സാധനത്തിലോ കാണുന്നു എങ്കിൽ അതു പടരുന്നതാകുന്നു; വടുവുള്ളതു തീയിൽ ഇട്ടു ചുട്ടുകളയേണം.

58 എന്നാൽ വസ്ത്രമോ പാവോ ഊടയോ തോൽകൊണ്ടുള്ള യാതൊരു സാധനമോ കഴുകിയശേഷം വടു അവയിൽ നിന്നു നീങ്ങിപ്പോയി എങ്കിൽ അതിനെ രണ്ടാം പ്രാവശ്യം കഴുകേണം; അപ്പോൾ അതു ശുദ്ധമാകും.

59 ആട്ടുരോമമോ ചണമോ കൊണ്ടുള്ള വസ്ത്രത്തിൽ എങ്കിലും പാവിൽ എങ്കിലും ഊടയിൽ എങ്കിലും തോൽകൊണ്ടുള്ള യാതൊന്നിലെങ്കിലും ഉള്ള കുഷ്ഠത്തിന്റെ വടുവിനെക്കുറിച്ചു അതു ശുദ്ധമെന്നോ അശുദ്ധമെന്നോ വിധിപ്പാനുള്ള പ്രമാണം ഇതു തന്നേ.

Chapter 14

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:

2 കുഷ്ഠരോഗിയുടെ ശുദ്ധീകരണദിവസത്തിൽ അവനെ സംബന്ധിച്ചുള്ള പ്രമാണമാവിതു: അവനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം.

3 പുരോഹിതൻ പാളയത്തിന്നു പുറത്തു ചെല്ലേണം; കുഷ്ഠരോഗിയുടെ കുഷ്ഠം സുഖമായി എന്നു പുരോഹിതൻ കണ്ടാൽ ശുദ്ധീകരണം

4 കഴിവാനുള്ളവന്നുവേണ്ടി ജീവനും ശുദ്ധിയുള്ള രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പു എന്നിവയെ കൊണ്ടുവരുവാൻ കല്പിക്കേണം.

5 പുരോഹിതൻ ഒരു പക്ഷിയെ ഒരു മൺപാത്രത്തിലെ ഉറവുവെള്ളത്തിന്മീതെ അറുപ്പാൻ കല്പിക്കേണം.

6 ജീവനുള്ള പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പു എന്നിവയെ അവൻ എടുത്തു ഇവയെയും ജീവനുള്ള പക്ഷിയെയും ഉറവുവെള്ളത്തിന്മീതെ അറുത്ത പക്ഷിയുടെ രക്തത്തിൽ മുക്കി

7 കുഷ്ഠശുദ്ധീകരണം കഴിവാനുള്ളവന്റെ മേൽ ഏഴു പ്രാവശ്യം തളിച്ചു അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കയും ജീവനുള്ള പക്ഷിയെ വെളിയിൽ വിടുകയും വേണം.

8 ശുദ്ധീകരണം കഴിയുന്നവൻ വസ്ത്രം അലക്കി രോമം ഒക്കെയും ക്ഷൌരം ചെയ്യിച്ചു വെള്ളത്തിൽ കുളിക്കേണം; എന്നാൽ അവൻ ശുദ്ധിയുള്ളവനാകും; അതിന്റെ ശേഷം അവൻ പാളയത്തിൽ ചെന്നു തന്റെ കൂടാരത്തിന്നു പുറമേ ഏഴു ദിവസം പാൎക്കേണം.

9 ഏഴാം ദിവസം അവൻ തലയും താടിയും പുരികവും എല്ലാം വെടിപ്പാക്കേണം; ഇങ്ങനെ അവൻ സകലരോമവും ക്ഷൌരം ചെയ്യിച്ചു വസ്ത്രം അലക്കുകയും ദേഹം വെള്ളത്തിൽ കഴുകുകയും വേണം; എന്നാൽ അവൻ ശുദ്ധിയുള്ളവനാകും.

10 എട്ടാം ദിവസം അവൻ ഊനമില്ലാത്ത രണ്ടു ആൺകുഞ്ഞാടിനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു പെൺകുഞ്ഞാടിനെയും ഭോജനയാഗമായിട്ടു എണ്ണ ചേൎത്ത മൂന്നിടങ്ങഴി നേരിയ മാവും ഒരു കുറ്റി എണ്ണയും കൊണ്ടുവരേണം.

11 ശുദ്ധീകരണം കഴിക്കുന്ന പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവനെ അവയുമായി യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ നിൎത്തേണം.

12 പുരോഹിതൻ ആൺകുഞ്ഞാടുകളിൽ ഒന്നിനെയും എണ്ണയും എടുത്തു അകൃത്യയാഗമായി അൎപ്പിച്ചു യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം.

13 അവൻ വിശുദ്ധമന്ദിരത്തിൽ പാപയാഗത്തെയും ഹോമയാഗത്തെയും അറുക്കുന്ന ഇടത്തുവെച്ചു കുഞ്ഞാടിനെ അറുക്കേണം; അകൃത്യയാഗം പാപയാഗംപോലെ പുരോഹിതന്നുള്ളതു ആകുന്നു; അതു അതിവിശുദ്ധം.

14 പുരോഹിതൻ അകൃത്യയാഗത്തിന്റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്റെ വലത്തുകാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തുകാലിന്റെ പെരുവിരലിന്മേലും പുരട്ടേണം.

15 പിന്നെ പുരോഹിതൻ ആ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളങ്കയ്യിൽ ഒഴിക്കേണം.

16 പുരോഹിതൻ ഇടങ്കയ്യിൽ ഉള്ള എണ്ണയിൽ വലങ്കയ്യുടെ വിരൽ മുക്കി വിരൽകൊണ്ടു ഏഴു പ്രാവശ്യം യഹോവയുടെ സന്നിധിയിൽ എണ്ണ തളിക്കേണം.

17 ഉള്ളങ്കയ്യിൽ ശേഷിച്ച എണ്ണ കുറെ പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവന്റെ വലത്തുകാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തുകാലിന്റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്റെ രക്തത്തിന്മീതെ പുരട്ടേണം.

18 പുരോഹിതന്റെ ഉള്ളങ്കയ്യിൽ ശേഷിപ്പുള്ള എണ്ണ അവൻ ശുദ്ധീകരണം കഴിയുന്നവന്റെ തലയിൽ ഒഴിച്ചു യഹോവയുടെ സന്നിധിയിൽ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം.

19 പുരോഹിതൻ പാപയാഗം അൎപ്പിച്ചു അശുദ്ധിപോക്കി ശുദ്ധീകരിക്കപ്പെടുന്നവന്നുവേണ്ടി പ്രായശ്ചിത്തം കഴിച്ചശേഷം ഹോമയാഗമൃഗത്തെ അറുക്കേണം.

20 പുരോഹിതൻ ഹോമയാഗവും ഭോജനയാഗവും യാഗപീഠത്തിന്മേൽ അൎപ്പിക്കേണം; അങ്ങനെ പുരോഹിതൻ അവന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൻ ശുദ്ധിയുള്ളവൻ ആകും.

21 അവൻ ദരിദ്രനും അത്രെക്കു വകയില്ലാത്തവനും ആകുന്നു എങ്കിൽ തനിക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു നീരാജനത്തിന്നായി അകൃത്യയാഗമായിട്ടു ഒരു കുഞ്ഞാടിനെയും ഭോജനയാഗമായിട്ടു എണ്ണ ചേൎത്ത ഒരിടങ്ങഴി നേരിയ മാവും

22 ഒരു കുറ്റി എണ്ണയും പ്രാപ്തിപോലെ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും എടുത്തു തന്റെ ശുദ്ധീകരണത്തിന്നായി

23 എട്ടാം ദിവസം സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം.

24 പുരോഹിതൻ അകൃത്യയാഗത്തിന്നുള്ള ആട്ടിൻകുട്ടിയെയും എണ്ണയും എടുത്തു യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം;

25 അവൻ അകൃത്യയാഗത്തിന്നുള്ള ആട്ടിൻകുട്ടിയെ അറുക്കേണം; പുരോഹിതൻ അകൃത്യയാഗത്തിന്റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്റെ വലത്തു കാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തു കാലിന്റെ പെരുവിരലിന്മേലും പുരട്ടേണം.

26 പുരോഹിതൻ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളങ്കയ്യിൽ ഒഴിക്കേണം.

27 പുരോഹിതൻ ഇടത്തുകയ്യിൽ ഉള്ള എണ്ണ കുറെ വലത്തുകയ്യുടെ വിരൽകൊണ്ടു യഹോവയുടെ സന്നിധിയിൽ ഏഴു പ്രാവശ്യം തളിക്കേണം.

28 പുരോഹിതൻ ഉള്ളങ്കയ്യിലുള്ള എണ്ണ കുറെ ശുദ്ധികരണം കഴിയുന്നവന്റെ വലത്തുകാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തു കാലിന്റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്റെ രക്തം ഉള്ളേടത്തു പുരട്ടേണം.

29 പുരോഹിതൻ ഉള്ളങ്കയ്യിൽ ശേഷിപ്പുള്ള എണ്ണ അവൻ ശുദ്ധീകരണം കഴിയുന്നവന്റെ തലയിൽ ഒഴിച്ചു അവന്നുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കേണം.

30 അവൻ പ്രാപ്തിപോലെ കുറുപ്രാവുകളിലോ

31 പ്രാവിൻകുഞ്ഞുങ്ങളിലോ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും ഭോജനയാഗത്തോടുകൂടെ അൎപ്പിക്കേണം; ഇങ്ങനെ പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവന്നുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കേണം.

32 ഇതു ശുദ്ധീകരണത്തിന്നുവേണ്ടി വകയില്ലാത്ത കുഷ്ഠരോഗിക്കുള്ള പ്രമാണം.

33 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു എന്തെന്നാൽ:

34 ഞാൻ നിങ്ങൾക്കു അവകാശമായി തരുന്ന കനാൻദേശത്തു നിങ്ങൾ എത്തിയശേഷം ഞാൻ നിങ്ങളുടെ അവകാശദേശത്തു ഒരു വീട്ടിൽ കുഷ്ഠബാധ വരുത്തുമ്പോൾ

35 വീട്ടുടമസ്ഥൻ വന്നു വീട്ടിൽ കുഷ്ഠലക്ഷണമുള്ളപ്രകാരം എനിക്കു തോന്നുന്നു എന്നു പുരോഹിതനെ അറിയിക്കേണം.

36 അപ്പോൾ വീട്ടിലുള്ള സകലവും അശുദ്ധമാകാതിരിപ്പാൻ പുരോഹിതൻ വടു നോക്കേണ്ടതിന്നു ചെല്ലും മുമ്പെ വീടു ഒഴിച്ചിടുവാൻ കല്പിക്കേണം; പിന്നെ പുരോഹിതൻ വീടു നോക്കുവാൻ അകത്തു ചെല്ലേണം.

37 അവൻ വടു നോക്കേണം; വീട്ടിന്റെ ചുവരിൽ ഇളമ്പച്ചയും ഇളഞ്ചുവപ്പുമായ കുത്തുകൾ ഉണ്ടായിട്ടു അവ കാഴ്ചെക്കു ചുവരിനെക്കാൾ കുഴിഞ്ഞതായി കണ്ടാൽ പുരോഹിതൻ വീടു വിട്ടു

38 വാതിൽക്കൽ വന്നു വീടു ഏഴുദിവസത്തേക്കു അടെച്ചിടേണം.

39 ഏഴാം ദിവസം പുരോഹിതൻ വീണ്ടും ചെന്നു നോക്കേണം; വടു വീട്ടിന്റെ ചുവരിൽ പരന്നിട്ടുണ്ടെങ്കിൽ

40 വടുവുള്ള കല്ലു നീക്കി പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു ഇടുവാൻ പുരോഹിതൻ കല്പിക്കേണം.

41 പിന്നെ വീട്ടിന്റെ അകം ഒക്കെയും ചുരണ്ടിക്കേണം; ചുരണ്ടിയ മണ്ണു പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു കളയേണം.

42 പിന്നെ വേറെ കല്ലു എടുത്തു ആ കല്ലിന്നു പകരം വെക്കേണം; വേറെ കുമ്മായം വീട്ടിന്നു തേക്കയും വേണം.

43 അങ്ങനെ കല്ലു നീക്കുകയും വീടു ചുരണ്ടുകയും കുമ്മായം തേക്കയും ചെയ്തശേഷം വടു പിന്നെയും വീട്ടിൽ ഉണ്ടായി വന്നാൽ പുരോഹിതൻ ചെന്നു നോക്കേണം;

44 വടു വീട്ടിൽ പരന്നിരുന്നാൽ അതു വീട്ടിൽ തിന്നെടുക്കുന്ന കുഷ്ഠം തന്നേ; അതു അശുദ്ധം ആകുന്നു.

45 വീട്ടിന്റെ കല്ലും മരവും കുമ്മായവും ഇടിച്ചുപൊളിച്ചു പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു കൊണ്ടുപോയി കളയേണം.

46 വീടു അടെച്ചിരുന്ന കാലത്തു എപ്പോഴെങ്കിലും അതിന്നകത്തു കടക്കുന്നവൻ സന്ധ്യവരെ അശുദ്ധിയുള്ളവനായിരിക്കേണം.

47 വീട്ടിൽ കിടക്കുന്നവൻ വസ്ത്രം അലക്കേണം; ആ വീട്ടിൽ വെച്ചു ഭക്ഷണം കഴിക്കുന്നവനും വസ്ത്രം അലക്കേണം.

48 വീട്ടിന്നു കുമ്മായം തേച്ചശേഷം പുരോഹിതൻ അകത്തു ചെന്നു നോക്കി വീട്ടിൽ വടു പരന്നിട്ടില്ല എന്നു കണ്ടാൽ വടു മാറിപ്പോയതുകൊണ്ടു പുരോഹിതൻ ആ വീടു ശുദ്ധിയുള്ളതു എന്നു വിധിക്കേണം.

49 അപ്പോൾ അവൻ വീടു ശുദ്ധീകരിക്കേണ്ടതിന്നു രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പു എന്നിവയെ എടുത്തു

50 ഒരു പക്ഷിയെ മൺപാത്രത്തിലുള്ള ഉറവുവെള്ളത്തിന്മീതെ അറുക്കേണം.

51 പിന്നെ ദേവദാരു, ഈസോപ്പു, ചുവപ്പുനൂൽ, ജീവനുള്ള പക്ഷി എന്നിവയെ എടുത്തു അറുത്ത പക്ഷിയുടെ രക്തത്തിലും ഉറവുവെള്ളത്തിലും മുക്കി വീട്ടിന്മേൽ ഏഴു പ്രാവശ്യം തളിക്കേണം.

52 പക്ഷിയുടെ രക്തം, ഉറവു വെള്ളം, ജിവനുള്ള പക്ഷി, ദേവദാരു, ഈസോപ്പു, ചുവപ്പുനൂൽ എന്നിവയെക്കൊണ്ടു വീടു ശുദ്ധീകരിക്കേണം.

53 ജീവനുള്ള പക്ഷിയെ പട്ടണത്തിന്നു പുറത്തു വെളിയിൽ വിടേണം; അങ്ങനെ വീട്ടിന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു ശുദ്ധമാകും.

54 ഇതു സകല കുഷ്ഠത്തിന്നും വടുവിന്നും

55 പുറ്റിന്നും വസ്ത്രത്തിന്റെയും വീട്ടിന്റെയും

56 കുഷ്ഠത്തിന്നും തിണൎപ്പിന്നും ചുണങ്ങിന്നും ചിരങ്ങിന്നും വെളുത്തപുള്ളിക്കും ഉള്ള പ്രമാണം.

57 എപ്പോൾ അശുദ്ധമെന്നും എപ്പോൾ ശുദ്ധമെന്നും അറിയേണ്ടതിന്നു ഇതു കുഷ്ഠത്തെക്കുറിച്ചുള്ള പ്രമാണം.

Chapter 15

1 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:

2 നിങ്ങൾ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ആൎക്കെങ്കിലും തന്റെ അംഗത്തിൽ ശുക്ലസ്രവം ഉണ്ടായാൽ അവൻ സ്രവത്താൽ അശുദ്ധൻ ആകുന്നു.

3 അവന്റെ സ്രവത്താലുള്ള അശുദ്ധിയാവിതു: അവന്റെ അംഗം സ്രവിച്ചുകൊണ്ടിരുന്നാലും അവന്റെ അംഗം സ്രവിക്കാതെ അടഞ്ഞിരുന്നാലും അതു അശുദ്ധി തന്നേ.

4 സ്രവക്കാരൻ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധം; അവൻ ഇരിക്കുന്ന സാധനമൊക്കെയും അശുദ്ധം.

5 അവന്റെ കിടക്ക തൊടുന്ന മനുഷ്യൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

6 സ്രവക്കാരൻ ഇരുന്ന സാധനത്തിന്മേൽ ഇരിക്കുന്നവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധൻ ആയിരിക്കയും വേണം.

7 സ്രവക്കാരന്റെ ദേഹം തൊടുന്നവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

8 സ്രവക്കാരൻ ശുദ്ധിയുള്ളവന്റെമേൽ തുപ്പിയാൽ അവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

9 സ്രവക്കാരൻ കയറിപ്പോകുന്ന ഏതു വാഹനവും അശുദ്ധമാകും.

10 അവന്റെ കീഴെ ഇരുന്ന ഏതിനെയും തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവയെ വഹിക്കുന്നവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

11 സ്രവക്കാരൻ വെള്ളംകൊണ്ടു കൈകഴുകാതെ ആരെ എങ്കിലും തൊട്ടാൽ അവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

12 സ്രവക്കാരൻ തൊട്ട മൺപാത്രം ഉടെച്ചുകളയേണം; മരപ്പാത്രമെല്ലാം വെള്ളംകൊണ്ടു കഴുകേണം.

13 സ്രവക്കാരൻ സ്രവം മാറി ശുദ്ധിയുള്ളവൻ ആകുമ്പോൾ ശുദ്ധികരണത്തിന്നായി ഏഴുദിവസം എണ്ണീട്ടു വസ്ത്രം അലക്കി ദേഹം ഒഴുക്കുവെള്ളത്തിൽ കഴുകേണം; എന്നാൽ അവൻ ശുദ്ധിയുള്ളവൻ ആകും.

14 എട്ടാം ദിവസം അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ എടുത്തു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ വന്നു അവയെ പുരോഹിതന്റെ പക്കൽ കൊടുക്കേണം.

15 പുരോഹിതൻ അവയിൽ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അൎപ്പിക്കേണം; ഇങ്ങനെ പുരോഹിതൻ അവന്നുവേണ്ടി യഹോവയുടെ സന്നിധിയിൽ അവന്റെ സ്രവത്തിന്നു പ്രായശ്ചിത്തം കഴിക്കേണം.

16 ഒരുത്തന്നു ബീജം പോയാൽ അവൻ തന്റെ ദേഹം മുഴുവനും വെള്ളത്തിൽ കഴുകുകയും സന്ധ്യവരെ അശുദ്ധൻ ആയിരിക്കയും വേണം.

17 ബീജം വീണസകലവസ്ത്രവും എല്ലാതോലും വെള്ളത്തിൽ കഴുകുകയും അതു സന്ധ്യവരെ അശുദ്ധമായിരിക്കയും വേണം.

18 പുരുഷനും സ്ത്രീയും തമ്മിൽ ബീജസ്ഖലനത്തോടുകൂടെ ശയിച്ചാൽ ഇരുവരും വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധരായിരിക്കയും വേണം.

19 ഒരു സ്ത്രീക്കു സ്രവമുണ്ടായി അവളുടെ അംഗസ്രവം രക്തം ആയിരുന്നാൽ അവൾ ഏഴു ദിവസം അശുദ്ധയായിരിക്കേണം; അവളെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം.

20 അവളുടെ അശുദ്ധിയിൽ അവൾ ഏതിന്മേലെങ്കിലും കിടന്നാൽ അതൊക്കെയും അശുദ്ധമായിരിക്കേണം; അവൾ ഏതിന്മേലെങ്കിലും ഇരുന്നാൽ അതൊക്കെയും അശുദ്ധമായിരിക്കേണം.

21 അവളുടെ കിടക്ക തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

22 അവൾ ഇരുന്ന ഏതൊരു സാധനവും തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

23 അവളുടെ കിടക്കമേലോ അവൾ ഇരുന്നതിന്മേലോ ഉള്ള ഏതൊന്നെങ്കിലും തൊടുന്നവൻ സന്ധ്യവരെ അശുദ്ധനായിരിക്കേണം.

24 ഒരുത്തൻ അവളോടുകൂടെ ശയിക്കയും അവളുടെ അശുദ്ധി അവന്മേൽ ആകയും ചെയ്താൽ അവൻ ഏഴു ദിവസം അശുദ്ധനായിരിക്കേണം; അവൻ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധമാകും.

25 ഒരു സ്ത്രീക്കു ഋതുകാലത്തല്ലാതെ രക്തസ്രവം ഏറിയ ദിവസം ഉണ്ടാകയോ ഋതുകാലം കവിഞ്ഞു സ്രവിക്കയോ ചെയ്താൽ അവളുടെ അശുദ്ധിയുടെ സ്രവകാലം ഒക്കെയും ഋതുകാലംപോലെ ഇരിക്കേണം; അവൾ അശുദ്ധയായിരിക്കേണം.

26 രക്തസ്രവമുള്ള കാലത്തെല്ലാം അവൾ കിടക്കുന്ന കിടക്കയൊക്കെയും ഋതുകാലത്തിലെ കിടക്കപോലെ ഇരിക്കേണം; അവൾ ഇരിക്കുന്ന സാധനമൊക്കെയും ഋതുകാലത്തിലെ അശുദ്ധിപോലെ അശുദ്ധമായിരിക്കേണം.

27 അവ തൊടുന്നവനെല്ലാം അശുദ്ധനാകും; അവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

28 രക്തസ്രവം മാറി ശുദ്ധിയുള്ളവളായാൽ അവൾ ഏഴു ദിവസം എണ്ണിക്കൊള്ളേണം; അതിന്റെ ശേഷം അവൾ ശുദ്ധിയുള്ളവളാകും.

29 എട്ടാം ദിവസം അവൾ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ എടുത്തു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം.

30 പുരോഹിതൻ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അൎപ്പിക്കേണം; ഇങ്ങനെ പുരോഹിതൻ അവൾക്കു വേണ്ടി യഹോവയുടെ സന്നിധിയിൽ അവളുടെ അശുദ്ധിയുടെ രക്തസ്രവംനിമിത്തം പ്രായശ്ചിത്തം കഴിക്കേണം.

31 യിസ്രായേൽമക്കളുടെ നടുവിലുള്ള എന്റെ നിവാസം അവർ അശുദ്ധമാക്കീട്ടു തങ്ങളുടെ അശുദ്ധികളിൽ മരിക്കാതിരിക്കേണ്ടതിന്നു നിങ്ങൾ അവരുടെ അശുദ്ധിയെക്കുറിച്ചു അവരെ ഇങ്ങനെ പ്രബോധിപ്പിക്കേണം.

32 ഇതു സ്രവക്കാരന്നും ബീജസ്ഖലനത്താൽ അശുദ്ധനായവനും

33 ഋതുസംബന്ധമായ ദീനമുള്ളവൾക്കും സ്രവമുള്ള പുരുഷന്നും സ്ത്രീക്കും അശുദ്ധയോടുകൂടെ ശയിക്കുന്നവന്നും ഉള്ള പ്രമാണം.

Chapter 16

1 അഹരോന്റെ രണ്ടുപുത്രന്മാർ യഹോവയുടെ സന്നിധിയിൽ അടുത്തുചെന്നിട്ടു മരിച്ചുപോയ ശേഷം യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ:

2 കൃപാസനത്തിന്മീതെ മേഘത്തിൽ ഞാൻ വെളിപ്പെടുന്നതുകൊണ്ടു നിന്റെ സഹോദരനായ അഹരോൻ മരിക്കാതിരിക്കേണ്ടതിന്നു വിശുദ്ധമന്ദിരത്തിൽ തിരശ്ശീലെക്കകത്തു പെട്ടകത്തിന്മേലുള്ള കൃപാസനത്തിൻ മുമ്പിൽ എല്ലാസമയത്തും വരരുതു എന്നു അവനോടു പറയേണം.

3 പാപയാഗത്തിന്നു ഒരു കാളക്കിടാവിനോടും ഹോമയാഗത്തിന്നു ഒരു ആട്ടുകൊറ്റനോടുംകൂടെ അഹരോൻ വിശുദ്ധമന്ദിരത്തിൽ കടക്കേണം.

4 അവൻ പഞ്ഞിനൂൽകൊണ്ടുള്ള വിശുദ്ധമായ അങ്കി ധരിച്ചു ദേഹത്തിൽ പഞ്ഞിനൂൽകൊണ്ടുള്ള കാൽചട്ട ഇട്ടു പഞ്ഞിനൂൽകൊണ്ടുള്ള നടുക്കെട്ടു കെട്ടി പഞ്ഞിനൂൽകൊണ്ടുള്ള മുടിയും വെക്കേണം; ഇവ വിശുദ്ധവസ്ത്രം ആകയാൽ അവൻ ദേഹം വെള്ളത്തിൽ കഴുകീട്ടു അവയെ ധരിക്കേണം.

5 അവൻ യിസ്രായേൽമക്കളുടെ സഭയുടെ പക്കൽനിന്നു പാപയാഗത്തിന്നു രണ്ടു കോലാട്ടുകൊറ്റനെയും ഹോമയാഗത്തിന്നു ഒരു ആട്ടുകൊറ്റനെയും വാങ്ങേണം.

6 തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോൻ അൎപ്പിച്ചു തനിക്കും കുടുംബത്തിന്നുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം.

7 അവൻ ആ രണ്ടു കോലാട്ടുകൊറ്റനെ കൊണ്ടുവന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ നിൎത്തേണം.

8 പിന്നെ അഹരോൻ യഹോവെക്കു എന്നു ഒരു ചീട്ടും അസസ്സേലിന്നു എന്നു മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടുകൊറ്റനും ചീട്ടിടേണം.

9 യഹോവെക്കുള്ള ചീട്ടു വീണ കോലാട്ടുകൊറ്റനെ അഹരോൻ കൊണ്ടുവന്നു പാപയാഗമായി അൎപ്പിക്കേണം.

10 അസസ്സേലിന്നു ചീട്ടു വീണ കോലാട്ടുകൊറ്റനെയോ, അതിനാൽ പ്രായശ്ചിത്തം കഴിക്കേണ്ടതിന്നും അതിനെ അസസ്സേലിന്നു മരുഭൂമിയിലേക്കു വിട്ടയക്കേണ്ടതിന്നുമായി യഹോവയുടെ സന്നിധിയിൽ ജീവനോടെ നിൎത്തേണം.

11 പിന്നെ തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോൻ അൎപ്പിച്ചു തനിക്കും കുടുംബത്തിന്നുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അറുക്കേണം.

12 അവൻ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്മേൽ ഉള്ള തീക്കനൽ ഒരു കലശത്തിൽ നിറെച്ചു സൌരഭ്യമുള്ള ധൂപവൎഗ്ഗചൂൎണ്ണം കൈ നിറയ എടുത്തു തിരശ്ശീലക്കകത്തു കൊണ്ടുവരേണം.

13 താൻ മരിക്കാതിരിക്കേണ്ടതിന്നു ധൂപത്തിന്റെ മേഘം സാക്ഷ്യത്തിന്മേലുള്ള കൃപാസനത്തെ മറെപ്പാൻ തക്കവണ്ണം അവൻ യഹോവയുടെ സന്നിധിയിൽ ധൂപവൎഗ്ഗം തീയിൽ ഇടേണം.

14 അവൻ കാളയുടെ രക്തം കുറെ എടുത്തു വിരൽകൊണ്ടു കിഴക്കോട്ടു കൃപാസനത്തിന്മേൽ തളിക്കേണം; അവൻ രക്തം കുറെ തന്റെ വിരൽകൊണ്ടു കൃപാസനത്തിന്റെ മുമ്പിലും ഏഴു പ്രാവശ്യം തളിക്കേണം.

15 പിന്നെ അവൻ ജനത്തിന്നുവേണ്ടിയുള്ള പാപയാഗത്തിന്റെ കോലാട്ടുകൊറ്റനെ അറുത്തു രക്തം തിരശ്ശീലെക്കകത്തു കൊണ്ടുവന്നു കാളയുടെ രക്തംകൊണ്ടു ചെയ്തതുപോലെ ഇതിന്റെ രക്തംകൊണ്ടും ചെയ്തു അതിനെ കൃപാസനത്തിന്മേലും കൃപാസനത്തിന്റെ മുമ്പിലും തളിക്കേണം.

16 യിസ്രായേൽമക്കളുടെ അശുദ്ധികൾ നിമിത്തവും അവരുടെ സകലപാപവുമായ ലംഘനങ്ങൾ നിമിത്തവും അവൻ വിശുദ്ധമന്ദിരത്തിന്നു പ്രായശ്ചിത്തം കഴിക്കേണം; അവരുടെ ഇടയിൽ അവരുടെ അശുദ്ധിയുടെ നടുവിൽ ഇരിക്കുന്ന സമാഗമനകൂടാരത്തിന്നും അവൻ അങ്ങനെതന്നേ ചെയ്യേണം.

17 അവൻ വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിപ്പാൻ കടന്നിട്ടു പുറത്തു വരുന്നതുവരെ സമാഗമനകൂടാരത്തിൽ ആരും ഉണ്ടായിരിക്കരുതു; ഇങ്ങനെ അവൻ തനിക്കും കുടുംബത്തിന്നും യിസ്രായേലിന്റെ സൎവ്വസഭെക്കും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.

18 പിന്നെ അവൻ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിങ്കൽ ചെന്നു അതിന്നും പ്രായശ്ചിത്തം കഴിക്കേണം. കാളയുടെ രക്തവും കോലാട്ടുകൊറ്റന്റെ രക്തവും കുറേശ്ശ എടുത്തു പീഠത്തിന്റെ കൊമ്പുകളിൽ ചുറ്റും പുരട്ടേണം.

19 അവൻ രക്തം കുറെ വിരൽകൊണ്ടു ഏഴു പ്രാവശ്യം അതിന്മേൽ തളിച്ചു യിസ്രായേൽമക്കളുടെ അശുദ്ധികളെ നീക്കി വെടിപ്പാക്കി ശുദ്ധീകരിക്കേണം.

20 അവൻ വിശുദ്ധമന്ദിരത്തിന്നും സമാഗമനകൂടാരത്തിന്നും യാഗപീഠത്തിന്നും ഇങ്ങനെ പ്രായശ്ചിത്തം കഴിച്ചു തീൎന്നശേഷം ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റനെ കൊണ്ടുവരേണം.

21 ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്റെ തലയിൽ അഹരോൻ കൈ രണ്ടും വെച്ചു യിസ്രായേൽമക്കളുടെ എല്ലാകുറ്റങ്ങളും സകലപാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞു കോലാട്ടുകൊറ്റന്റെ തലയിൽ ചുമത്തി, നിയമിക്കപ്പെട്ട ഒരു ആളുടെ കൈവശം അതിനെ മരുഭൂമിയിലേക്കു അയക്കേണം.

22 കോലാട്ടുകൊറ്റൻ അവരുടെ കുറ്റങ്ങളെ ഒക്കെയും ശൂന്യപ്രദേശത്തേക്കു ചുമന്നുകൊണ്ടുപോകേണം; അവൻ കോലാട്ടുകൊറ്റനെ മരുഭൂമിയിൽ വിടേണം.

23 പിന്നെ അഹരോൻ സമാഗമനകൂടാരത്തിൽ വന്നു താൻ വിശുദ്ധമന്ദിരത്തിൽ കടന്നപ്പോൾ ധരിച്ചിരുന്ന പഞ്ഞിനൂൽവസ്ത്രം നീക്കി അവിടെ വെച്ചേക്കണം.

24 അവൻ ഒരു വിശുദ്ധസ്ഥലത്തുവെച്ചു വെള്ളംകൊണ്ടു ദേഹം കഴുകി സ്വന്തവസ്ത്രം ധരിച്ചു പുറത്തുവന്നു തന്റെ ഹോമയാഗവും ജനത്തിന്റെ ഹോമയാഗവും അൎപ്പിച്ചു തനിക്കും ജനത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.

25 അവൻ പാപയാഗത്തിന്റെ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം.

26 ആട്ടുകൊറ്റനെ അസസ്സേലിന്നു കൊണ്ടുപോയി വിട്ടവൻ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകീട്ടുമാത്രമേ പാളയത്തിൽ വരാവു.

27 വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു രക്തം കൊണ്ടുപോയ പാപയാഗത്തിന്റെ കാളയെയും കോലാട്ടുകൊറ്റനെയും പാളയത്തിന്നു പുറത്തു കൊണ്ടുപോകേണം; അവയുടെ തോലും മാംസവും ചാണകവും തീയിൽ ഇട്ടു ചുട്ടുകളയേണം.

28 അവയെ ചുട്ടുകളഞ്ഞവൻ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകീട്ടു മാത്രമേ പാളയത്തിൽ വരാവു.

29 ഇതു നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; ഏഴാം മാസം പത്താം തിയ്യതി നിങ്ങൾ ആത്മതപനം ചെയ്യേണം; സ്വദേശിയും നിങ്ങളുടെ ഇടയിൽ പാൎക്കുന്ന പരദേശിയും യാതൊരു വേലെയും ചെയ്യരുതു.

30 ആ ദിവസത്തിൽ അല്ലോ യഹോവയുടെ സന്നിധിയിൽ നിങ്ങളെ ശുദ്ധീകരിക്കേണ്ടതിന്നു നിങ്ങൾക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കയും നിങ്ങളുടെ സകലപാപങ്ങളും നീക്കി നിങ്ങളെ ശുദ്ധീകരിക്കയും ചെയ്യുന്നതു.

31 അതു നിങ്ങൾക്കു വിശുദ്ധസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം. നിങ്ങൾ ആത്മ തപനം ചെയ്യേണം; അതു നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടമാകുന്നു.

32 അപ്പന്നു പകരം പുരോഹിതശുശ്രൂഷചെയ്‌വാൻ അഭിഷേകം പ്രാപിക്കയും പ്രതിഷ്ഠിക്കപ്പെടുകയും ചെയ്ത പുരോഹിതൻ തന്നേ പ്രായശ്ചിത്തം കഴിക്കേണം.

33 അവൻ വിശുദ്ധവസ്ത്രമായ പഞ്ഞിനൂൽവസ്ത്രം ധരിച്ചു വിശുദ്ധമന്ദിരത്തിന്നു പ്രായശ്ചിത്തം കഴിക്കേണം; സമാഗമനകൂടാരത്തിന്നും യാഗപീഠത്തിന്നും പ്രായശ്ചിത്തം കഴിക്കേണം; പുരോഹിതന്മാൎക്കും സഭയിലെ സകലജനത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.

34 സംവത്സരത്തിൽ ഒരിക്കൽ യിസ്രായേൽമക്കൾക്കുവേണ്ടി അവരുടെ സകലപാപങ്ങൾക്കായിട്ടും പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു ഇതു നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ അവൻ ചെയ്തു.

Chapter 17

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:

2 നീ അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേൽമക്കളോടും പറയേണ്ടതു എന്തെന്നാൽ: യഹോവ കല്പിച്ച കാൎയ്യം ആവിതു:

3 യിസ്രായേൽഗൃഹത്തിൽ ആരെങ്കിലും കാളയെയോ ആട്ടിൻകുട്ടിയെയോ കോലാടിനെയോ പാളയത്തിൽവെച്ചെങ്കിലും പാളയത്തിന്നു പുറത്തുവെച്ചെങ്കിലും അറുക്കയും

4 അതിനെ യഹോവയുടെ കൂടാരത്തിന്റെ മുമ്പിൽ യഹോവെക്കു വഴിപാടായി അൎപ്പിക്കേണ്ടതിന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരാതിരിക്കയും ചെയ്താൽ അതു അവന്നു രക്തപാതകമായി എണ്ണേണം; അവൻ രക്തം ചൊരിയിച്ചു; ആ മനുഷ്യനെ അവന്റെ ജനത്തിന്റെ നടുവിൽനിന്നു ഛേദിച്ചുകളയേണം.

5 യിസ്രായേൽമക്കൾ വെളിമ്പ്രദേശത്തുവെച്ചു അൎപ്പിച്ചുവരുന്ന യാഗങ്ങളെ യഹോവെക്കു സമാധാനയാഗങ്ങളായി അൎപ്പിക്കേണ്ടതിന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ പുരോഹിതന്റെ അടുക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരേണ്ടതാകുന്നു.

6 പുരോഹിതൻ അവയുടെ രക്തം സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ യാഗപീഠത്തിന്മേൽ തളിച്ചു മേദസ്സു യഹോവെക്കു സൌരഭ്യവാസനയായി ദഹിപ്പിക്കേണം.

7 അവർ പരസംഗമായി പിന്തുടരുന്ന ഭൂതങ്ങൾക്കു ഇനി തങ്ങളുടെ ബലികൾ അൎപ്പിക്കരുതു; ഇതു തലമുറതലമുറയായി അവൎക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

8 നീ അവരോടു പറയേണ്ടതു എന്തെന്നാൽ: യിസ്രായേൽഗൃഹത്തിലോ നിങ്ങളുടെ ഇടയിൽ പാൎക്കുന്ന പരദേശികളിലോ ആരെങ്കിലും ഹോമയാഗമോ ഹനനയാഗമോ അൎപ്പിക്കയും

9 അതു യഹോവെക്കു അൎപ്പിക്കേണ്ടതിന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരാതിരിക്കയും ചെയ്താൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.

10 യിസ്രായേൽഗൃഹത്തിലോ നിങ്ങളുടെ ഇടയിൽ പാൎക്കുന്ന പരദേശികളിലോ ആരെങ്കിലും വല്ല രക്തവും ഭക്ഷിച്ചാൽ രക്തം ഭക്ഷിച്ചവന്റെ നേരെ ഞാൻ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തിന്റെ ഇടയിൽനിന്നു ഛേദിച്ചുകളയും.

11 മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നതു; യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവൻമൂലമായി പ്രായശ്ചിത്തം ആകുന്നതു.

12 അതുകൊണ്ടത്രേ നിങ്ങളിൽ യാതൊരുത്തനും രക്തം ഭക്ഷിക്കരുതു; നിങ്ങളുടെ ഇടയിൽ പാൎക്കുന്ന പരദേശിയും രക്തം ഭക്ഷിക്കരുതു എന്നു ഞാൻ യിസ്രായേൽ മക്കളോടു കല്പിച്ചതു.

13 യിസ്രായേൽമക്കളിലോ നിങ്ങളുടെ ഇടയിൽ പാൎക്കുന്ന പരദേശികളിലോ ആരെങ്കിലും തിന്നാകുന്ന ഒരു മൃഗത്തെയോ പക്ഷിയെയോ വേട്ടയാടി പിടിച്ചാൽ അവൻ അതിന്റെ രക്തം കളഞ്ഞു മണ്ണിട്ടു മൂടേണം.

14 സകലജഡത്തിന്റെയും ജീവൻ അതിന്റെ ജീവാധാരമായ രക്തം തന്നേ. അതുകൊണ്ടത്രേ ഞാൻ യിസ്രായേൽമക്കളോടു: യാതൊരു ജഡത്തിന്റെ രക്തവും നിങ്ങൾ ഭക്ഷിക്കരുതു എന്നു കല്പിച്ചതു; സകലജഡത്തിന്റെയും ജീവൻ അതിന്റെ രക്തമല്ലോ; അതു ഭക്ഷിക്കുന്നവനെയെല്ലാം ഛേദിച്ചുകളയേണം.

15 താനേ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നുന്നവനൊക്കെയും സ്വദേശിയായാലും പരദേശിയായാലും വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം; പിന്നെ അവൻ ശുദ്ധിയുള്ളവനാകും.

16 വസ്ത്രം അലക്കാതെയും ദേഹം കഴുകാതെയും ഇരുന്നാൽ അവൻ കുറ്റം വഹിക്കേണം.

Chapter 18

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:

2 നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു;

3 നിങ്ങൾ പാൎത്തിരുന്ന മിസ്രയീംദേശത്തിലെ നടപ്പുപോലെ നിങ്ങൾ നടക്കരുതു; ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന കനാൻദേശത്തിലെ നടപ്പുപോലെയും അരുതു; അവരുടെ മൎയ്യാദ ആചരിക്കരുതു.

4 എന്റെ വിധികളെ അനുസരിച്ചു എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

5 ആകയാൽ എന്റെ ചട്ടങ്ങളും ന്യായങ്ങളും നിങ്ങൾ പ്രമാണിക്കേണം; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; ഞാൻ യഹോവ ആകുന്നു.

6 നിങ്ങളിൽ ആരും തനിക്കു രക്തസംബന്ധമുള്ള യാതൊരുത്തരുടെയും നഗ്നത അനാവൃതമാക്കുവാൻ തക്കവണ്ണം അവരോടു അടുക്കരുതു; ഞാൻ യഹോവ ആകുന്നു.

7 നിന്റെ അപ്പന്റെ നഗ്നതയും അമ്മയുടെ നഗ്നതയും അനാവൃതമാക്കരുതു. അവൾ നിന്റെ അമ്മയാകുന്നു; അവളുടെ നഗ്നത അനാവൃതമാക്കരുതു.

8 അപ്പന്റെ ഭാൎയ്യയുടെ നഗ്നത അനാവൃതമാക്കരുതു; അതു നിന്റെ അപ്പന്റെ നഗ്നതയല്ലോ.

9 അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ നിന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; വീട്ടിൽ ജനിച്ചവരായാലും പുറമെ ജനിച്ചവരായാലും അവരുടെ നഗ്നത അനാവൃതമാക്കരുതു.

10 നിന്റെ മകന്റെ മകളുടെ നഗ്നതയോ മകളുടെ മകളുടെ നഗ്നതയോ അനാവൃതമാക്കരുതു; അവരുടെ നഗ്നത നിന്റേതു തന്നേയല്ലോ.

11 നിന്റെ അപ്പന്നു ജനിച്ചവളും അവന്റെ ഭാൎയ്യയുടെ മകളുമായവളുടെ നഗ്നത അനാവൃതമാക്കരുതു; അവൾ നിന്റെ സഹോദരിയല്ലോ.

12 അപ്പന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവൾ അപ്പന്റെ അടുത്ത ചാൎച്ചക്കാരത്തിയല്ലോ.

13 അമ്മയുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവൾ നിന്റെ അമ്മയുടെ അടുത്ത ചാൎച്ചക്കാരത്തിയല്ലോ.

14 അപ്പന്റെ സഹോദരന്റെ നഗ്നത അനാവൃതമാക്കരുതു; അവന്റെ ഭാൎയ്യയോടു അടുക്കയുമരുതു; അവൾ നിന്റെ ഇളയമ്മയല്ലോ.

15 നിന്റെ മരുമകളുടെ നഗ്നത അനാവൃതമാക്കരുതു; അവൾ നിന്റെ മകന്റെ ഭാൎയ്യ അല്ലോ; അവളുടെ നഗ്നത അനാവൃതമാക്കരുതു.

16 സഹോദരന്റെ ഭാൎയ്യയുടെ നഗ്നത അനാവൃതമാക്കരുതു; അതു നിന്റെ സഹോദരന്റെ നഗ്നതയല്ലോ.

17 ഒരു സ്ത്രീയുടെയും അവളുടെ മകളുടെയും നഗ്നത അനാവൃതമാക്കരുതു; അവളുടെ മകന്റെയോ മകളുടെയോ മകളുടെ നഗ്നത അനാവൃതമാക്കുമാറു അവരെ പരിഗ്രഹിക്കരുതു: അവർ അടുത്ത ചാൎച്ചക്കാരല്ലോ; അതു ദുഷ്കൎമ്മം.

18 ഭാൎയ്യ ജീവനോടിരിക്കുമ്പോൾ അവളെ ദുഃഖിപ്പിപ്പാൻ അവളുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കുമാറു അവളെകൂടെ പരിഗ്രഹിക്കരുതു.

19 ഒരു സ്ത്രീ ഋതു നിമിത്തം അശുദ്ധമായിരിക്കുമ്പോൾ അവളുടെ നഗ്നത അനാവൃതമാക്കുമാറു അവളോടു അടുക്കരുതു.

20 കൂട്ടുകാരന്റെ ഭാൎയ്യയോടുകൂടെ ശയിച്ചു അവളെക്കൊണ്ടു നിന്നെ അശുദ്ധനാക്കരുതു.

21 നിന്റെ സന്തതിയിൽ ഒന്നിനെയും മോലേക്കിന്നു അൎപ്പിച്ചു നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുതു; ഞാൻ യഹോവ ആകുന്നു.

22 സ്ത്രീയോടു എന്നപോലെ പുരുഷനോടുകൂടെ ശയിക്കരുതു; അതു മ്ലേച്ഛത.

23 യാതൊരു മൃഗത്തോടുംകൂടെ ശയിച്ചു അതിനാൽ നിന്നെ അശുദ്ധനാക്കരുതു; യാതൊരു സ്ത്രീയും ഒരു മൃഗത്തോടും കൂടെ ശയിക്കേണ്ടതിന്നു അതിന്റെ മുമ്പിൽ നിൽക്കയും അരുതു; അതു നികൃഷ്ടം.

24 ഇവയിൽ ഒന്നുകൊണ്ടും നിങ്ങളെ തന്നേ അശുദ്ധരാക്കരുതു; ഞാൻ നിങ്ങളുടെ മുമ്പിൽ നിന്നു നീക്കിക്കളയുന്ന ജാതികൾ ഇവയാൽ ഒക്കെയും തങ്ങളെത്തന്നേ അശുദ്ധരാക്കിയിരിക്കുന്നു.

25 ദേശവും അശുദ്ധമായിത്തീൎന്നു; അതുകൊണ്ടു ഞാൻ അതിന്റെ അകൃത്യം അതിന്മേൽ സന്ദൎശിക്കുന്നു; ദേശം തന്റെ നിവാസികളെ ഛൎദ്ദിച്ചുകളയുന്നു.

26 ഈ മ്ലേച്ഛത ഒക്കെയും നിങ്ങൾക്കു മുമ്പെ ആ ദേശത്തുണ്ടായിരുന്ന മനുഷ്യർ ചെയ്തു, ദേശം അശുദ്ധമായി തീൎന്നു.

27 നിങ്ങൾക്കു മുമ്പെ ഉണ്ടായിരുന്ന ജാതികളെ ദേശം ഛൎദ്ദിച്ചുകളഞ്ഞതുപോലെ നിങ്ങൾ അതിനെ അശുദ്ധമാക്കീട്ടു നിങ്ങളെയും ഛൎദ്ദിച്ചുകളയാതിരിപ്പാൻ നിങ്ങൾ എന്റെ ചട്ടങ്ങളും വിധികളും പ്രമാണിക്കേണം;

28 ഈ മ്ലേച്ഛതകളിൽ യാതൊന്നും സ്വദേശിയാകട്ടെ നിങ്ങളുടെ ഇടയിൽ പാൎക്കുന്ന പരദേശിയാകട്ടെ ചെയ്യരുതു.

29 ആരെങ്കിലും ഈ സകലമ്ലേച്ഛതകളിലും ഏതെങ്കിലും ചെയ്താൽ അങ്ങനെ ചെയ്യുന്നവരെ അവരുടെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.

30 ആകയാൽ നിങ്ങൾക്കു മുമ്പെ നടന്ന ഈ മ്ലേച്ഛമൎയ്യാദകളിൽ യാതൊന്നും ചെയ്യാതെയും അവയാൽ അശുദ്ധരാകാതെയും ഇരിപ്പാൻ നിങ്ങൾ എന്റെ പ്രമാണങ്ങളെ പ്രമാണിക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

Chapter 19

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:

2 നീ യിസ്രായേൽമക്കളുടെ സൎവ്വസഭയോടും പറയേണ്ടതു എന്തെന്നാൽ: നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ.

3 നിങ്ങൾ ഓരോരുത്തൻ താന്താന്റെ അമ്മയെയും അപ്പനെയും ഭയപ്പെടേണം; എന്റെ ശബ്ബത്തുകൾ പ്രമാണിക്കേണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

4 വിഗ്രഹങ്ങളുടെ അടുക്കലേക്കു തിരിയരുതു; ദേവന്മാരെ നിങ്ങൾക്കു വാൎത്തുണ്ടാക്കരുതു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

5 യഹോവെക്കു സമാധാനയാഗം അൎപ്പിക്കുന്നു എങ്കിൽ നിങ്ങൾക്കു പ്രസാദം ലഭിപ്പാൻ തക്കവണ്ണം അൎപ്പിക്കേണം.

6 അൎപ്പിക്കുന്ന ദിവസവും പിറ്റെന്നാളും അതു തിന്നാം; മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയിൽ ഇട്ടു ചുട്ടുകളയേണം.

7 മൂന്നാം ദിവസം തിന്നു എന്നുവരികിൽ അതു അറെപ്പാകുന്നു; പ്രസാദമാകയില്ല.

8 അതു തിന്നുന്നവൻ കുറ്റം വഹിക്കും; യഹോവെക്കു വിശുദ്ധമായതു അവൻ അശുദ്ധമാക്കിയല്ലോ; അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.

9 നിങ്ങളുടെ നിലത്തിലെ വിള നിങ്ങൾ കൊയ്യുമ്പോൾ വയലിന്റെ അരികു തീൎത്തുകൊയ്യരുതു; നിന്റെ കൊയ്ത്തിൽ കാലാ പെറുക്കയും അരുതു.

10 നിന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പറിക്കരുതു; നിന്റെ മുന്തിരിത്തോട്ടത്തിൽ വീണുകിടക്കുന്ന പഴം പെറുക്കയും അരുതു. അവയെ ദരിദ്രന്നും പരദേശിക്കും വിട്ടേക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

11 മോഷ്ടിക്കരുതു, ചതിക്കരുതു, ഒരുത്തനോടു ഒരുത്തൻ ഭോഷ്കുപറയരുതു.

12 എന്റെ നാമത്തെക്കൊണ്ടു കള്ളസ്സത്യം ചെയ്തു നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുതു; ഞാൻ യഹോവ ആകുന്നു.

13 കൂട്ടുകാരനെ പീഡിപ്പിക്കരുതു; അവന്റെ വസ്തു കവൎച്ച ചെയ്കയും അരുതു; കൂലിക്കാരന്റെ കൂലി പിറ്റേന്നു രാവിലെവരെ നിന്റെ പക്കൽ ഇരിക്കരുതു.

14 ചെകിടനെ ശപിക്കരുതു; കുരുടന്റെ മുമ്പിൽ ഇടൎച്ച വെക്കരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം; ഞാൻ യഹോവ ആകുന്നു.

15 ന്യായവിസ്താരത്തിൽ അന്യായം ചെയ്യരുതു; എളിയവന്റെ മുഖം നോക്കാതെയും വലിയവന്റെ മുഖം ആദരിക്കാതെയും നിന്റെ കൂട്ടുകാരന്നു നീതിയോടെ ന്യായം വിധിക്കേണം.

16 നിന്റെ ജനത്തിന്റെ ഇടയിൽ ഏഷണി പറഞ്ഞു നടക്കരുതു; കൂട്ടുകാരന്റെ മരണത്തിന്നായി നിഷ്കൎഷിക്കരുതു; ഞാൻ യഹോവ ആകുന്നു.

17 സഹോദരനെ നിന്റെ ഹൃദയത്തിൽ ദ്വേഷിക്കരുതു; കൂട്ടുകാരന്റെ പാപം നിന്റെ മേൽ വരാതിരിപ്പാൻ അവനെ താല്പൎയ്യമായി ശാസിക്കേണം. പ്രതികാരം ചെയ്യരുതു.

18 നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; ഞാൻ യഹോവ ആകുന്നു.

19 നിങ്ങൾ എന്റെ ചട്ടങ്ങൾ പ്രമാണിക്കേണം. രണ്ടുതരം മൃഗങ്ങളെ തമ്മിൽ ഇണ ചേൎക്കരുതു; നിന്റെ വയലിൽ കൂട്ടുവിത്തു വിതെക്കരുതു; രണ്ടു വക സാധനം കലൎന്ന വസ്ത്രം ധരിക്കരുതു.

20 ഒരു പുരുഷന്നു നിയമിച്ചവളും വീണ്ടെടുക്കപ്പെടുകയോ സ്വാതന്ത്ര്യം കിട്ടുകയോ ചെയ്യാത്തവളുമായ ഒരു ദാസിയോടുകൂടെ ഒരുത്തൻ ശയിച്ചാൽ അവരെ ശിക്ഷിക്കേണം. എന്നാൽ അവൾ സ്വാതന്ത്ൎയ്യമില്ലാത്തവളായാൽ അവരെ കൊല്ലരുതു;

21 അവൻ യഹൊവെക്കു അകൃത്യയാഗത്തിന്നായി സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ഒരു ആട്ടുകൊറ്റനെ കൊണ്ടുവരേണം.

22 അവൻ ചെയ്ത പാപത്തിന്നായി പുരോഹിതൻ അകൃത്യയാഗത്തിന്റെ ആട്ടുകൊറ്റനെക്കൊണ്ടു അവന്നു വേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൻ ചെയ്ത പാപം അവനോടു ക്ഷമിക്കും.

23 നിങ്ങൾ ദേശത്തു എത്തി ഭക്ഷണത്തിന്നു ഉതകുന്ന സകലവിധവൃക്ഷങ്ങളും നട്ടശേഷം നിങ്ങൾക്കു അവയുടെ ഫലം പരിച്ഛേദന കഴിയാത്തതുപോലെ ആയിരിക്കേണം; അതു മൂന്നു സംവത്സരത്തേക്കു പരിച്ഛേദനയില്ലാത്തതുപോലെ ഇരിക്കേണം; അതു തിന്നരുതു.

24 നാലാം സംവത്സരത്തിൽ അതിന്റെ ഫലമെല്ലാം യഹോവയുടെ സ്തോത്രത്തിന്നായിട്ടു ശുദ്ധമായിരിക്കേണം.

25 അഞ്ചാം സംവത്സരത്തിലോ നിങ്ങൾക്കു അതിന്റെ ഫലം തിന്നാം; അങ്ങനെ അതിന്റെ അനുഭവം നിങ്ങൾക്കു വൎദ്ധിച്ചുവരും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

26 രക്തത്തോടുകൂടിയുള്ളതു തിന്നരുതു; ആഭിചാരം ചെയ്യരുതു; മുഹൂൎത്തം നോക്കരുതു;

27 നിങ്ങളുടെ തലമുടി ചുറ്റും വിളുമ്പു വടിക്കരുതു; താടിയുടെ അറ്റം വിരൂപമാക്കരുതു.

28 മരിച്ചവന്നുവേണ്ടി ശരീരത്തിൽ മുറിവുണ്ടാക്കരുതു; മെയ്മേൽ പച്ചകുത്തരുതു; ഞാൻ യഹോവ ആകുന്നു.

29 ദേശം വേശ്യാവൃത്തി ചെയ്തു ദുഷ്കൎമ്മംകൊണ്ടു നിറയാതിരിക്കേണ്ടതിന്നു നിന്റെ മകളെ വേശ്യാവൃത്തിക്കു ഏല്പിക്കരുതു.

30 നിങ്ങൾ എന്റെ ശബ്ബത്തുകൾ പ്രമാണിക്കയും എന്റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കയും വേണം; ഞാൻ യഹോവ ആകുന്നു.

31 വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും അടുക്കൽ പോകരുതു. അവരാൽ അശുദ്ധരായ്തീരുവാൻ തക്കവണ്ണം അവരെ അന്വേഷിക്കയും അരുതു. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

32 നരച്ചവന്റെ മുമ്പാകെ എഴുന്നേൽക്കയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും നിന്റെ ദൈവത്തെ ഭയപ്പെടുകയും വേണം; ഞാൻ യഹോവ ആകുന്നു.

33 പരദേശി നിന്നോടുകൂടെ നിങ്ങളുടെ ദേശത്തു പാൎത്താൽ അവനെ ഉപദ്രവിക്കരുതു.

34 നിങ്ങളോടുകൂടെ പാൎക്കുന്ന പരദേശി നിങ്ങൾക്കു സ്വദേശിയെപ്പോലെ ഇരിക്കേണം; അവനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

35 ന്യായവിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങൾ അന്യായം ചെയ്യരുതു.

36 ഒത്ത തുലാസ്സും ഒത്ത കട്ടിയും ഒത്ത പറയും ഒത്ത ഇടങ്ങഴിയും നിങ്ങൾക്കു ഉണ്ടായിരിക്കേണം; ഞാൻ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

37 നിങ്ങൾ എന്റെ എല്ലാചട്ടങ്ങളും സകലവിധികളും പ്രമാണിച്ചു അനുസരിക്കേണം; ഞാൻ യഹോവ ആകുന്നു.

Chapter 20

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:

2 നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: യിസ്രായേൽമക്കളിലോ യിസ്രായേലിൽ വന്നു പാൎക്കുന്ന പരദേശികളിലോ ആരെങ്കിലും തന്റെ സന്തതിയിൽ ഒന്നിനെ മോലെക്കിന്നു കൊടുത്താൽ അവൻ മരണശിക്ഷ അനുഭവിക്കേണം; ദേശത്തിലെ ജനം അവനെ കല്ലെറിയേണം.

3 അവൻ തന്റെ സന്തതിയെ മോലെക്കിന്നു കൊടുത്തതിനാൽ എന്റെ വിശുദ്ധമന്ദിരം മലിനമാക്കുകയും എന്റെ വിശുദ്ധനാമം അശുദ്ധമാക്കുകയും ചെയ്തതുകൊണ്ടു ഞാൻ അവന്റെ നേരെ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയും.

4 അവൻ തന്റെ സന്തതിയെ മോലെക്കിന്നു കൊടുക്കുമ്പോൾ ദേശത്തിലെ ജനം അവനെ കൊല്ലാതെ കണ്ണടെച്ചുകളഞ്ഞാൽ

5 ഞാൻ അവനും കുടുംബത്തിന്നും നേരെ ദൃഷ്ടിവെച്ചു അവനെയും അവന്റെ പിന്നാലെ മോലെക്കിനോടു പരസംഗം ചെയ്‌വാൻ പോകുന്ന എല്ലാവരെയും അവരുടെ ജനത്തിന്റെ നടുവിൽനിന്നു ഛേദിച്ചുകളയും.

6 വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും പിന്നാലെ പരസംഗം ചെയ്‌വാൻ പോകുന്നവന്റെ നേരെയും ഞാൻ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയും.

7 ആകയാൽ നിങ്ങൾ നിങ്ങളെത്തന്നേ ശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിപ്പിൻ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

8 എന്റെ ചട്ടങ്ങൾ പ്രമാണിച്ചു ആചരിപ്പിൻ; ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.

9 അപ്പനെയോ അമ്മയെയോ ശപിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം; അവൻ അപ്പനെയും അമ്മയെയും ശപിച്ചു; അവന്റെ രക്തം അവന്റെ മേൽ ഇരിക്കും.

10 ഒരുത്തന്റെ ഭാൎയ്യയുമായി വ്യഭിചാരം ചെയ്യുന്നവൻ, കൂട്ടുകാരന്റെ ഭാൎയ്യയുമായി വ്യഭിചാരംചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നേ, മരണശിക്ഷ അനുഭവിക്കേണം.

11 അപ്പന്റെ ഭാൎയ്യയോടുകൂടെ ശയിക്കുന്നവൻ അപ്പന്റെ നഗ്നത അനാവൃതമാക്കുന്നു; ഇരുവരും മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.

12 ഒരുത്തൻ മരുമകളോടുകൂടെ ശയിച്ചാൽ ഇരുവരും മരണശിക്ഷ അനുഭവിക്കേണം; അവർ നികൃഷ്ട കൎമ്മം ചെയ്തു; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.

13 സ്ത്രീയോടുകൂടെ ശയിക്കുന്നതുപോലെ ഒരുത്തൻ പുരുഷനോടുകൂടെ ശയിച്ചാൽ ഇരുവരും മ്ലേച്ഛത ചെയ്തു; അവർ മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.

14 ഒരു പുരുഷൻ ഒരു സ്ത്രീയെയും അവളുടെ അമ്മയെയും പരിഗ്രഹിച്ചാൽ അതു ദുഷ്കൎമ്മം; നിങ്ങളുടെ ഇടയിൽ ദുഷ്കൎമ്മം ഇല്ലാതിരിക്കേണ്ടതിന്നു അവനെയും അവരെയും തീയിൽ ഇട്ടു ചുട്ടുകളയേണം.

15 ഒരു പുരുഷൻ മൃഗത്തോടുകൂടെ ശയിച്ചാൽ അവൻ മരണശിക്ഷ അനുഭവിക്കേണം; മൃഗത്തെയും കൊല്ലേണം.

16 ഒരു സ്ത്രീ യാതൊരു മൃഗത്തോടെങ്കിലും ചേൎന്നു ശയിച്ചാൽ സ്ത്രീയെയും മൃഗത്തെയും കൊല്ലേണം; അവർ മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.

17 ഒരു പുരുഷൻ തന്റെ അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ തന്റെ സഹോദരിയെ പരിഗ്രഹിച്ചു അവളുടെ നഗ്നത കാണുകയും അവൾ അവന്റെ നഗ്നത കാണുകയും ചെയ്താൽ അതു ലജ്ജാകരം; അവരെ അവരുടെ ജനത്തിന്റെ മുമ്പിൽവെച്ചു തന്നേ സംഹരിച്ചുകളയേണം; അവൻ സഹോദരിയുടെ നഗ്നത അനാവൃതമാക്കി; അവൻ തന്റെ കുറ്റം വഹിക്കും.

18 ഒരു പുരുഷൻ ഋതുവായ സ്ത്രീയോടുകൂടെ ശയിച്ചു അവളുടെ നഗ്നത അനാവൃതമാക്കിയാൽ അവൻ അവളുടെ സ്രവം അനാവൃതമാക്കി; അവളും തന്റെ രക്തസ്രവം അനാവൃതമാക്കി; ഇരുവരെയും അവരുടെ ജനത്തിന്റെ ഇടയിൽനിന്നു ഛേദിച്ചുകളയേണം.

19 നിന്റെ അമ്മയുടെ സഹോദരിയുടെയോ അപ്പന്റെ സഹോദരിയുടെയോ നഗ്നത അനാവൃതമാക്കരുതു; അങ്ങനെത്തവൻ തന്റെ അടുത്ത ചാൎച്ചക്കാരത്തിയെ അനാവൃതയാക്കുന്നുവല്ലോ; അവർ തങ്ങളുടെ കുറ്റം വഹിക്കും.

20 ഒരു പുരുഷൻ ഇളയപ്പന്റെ ഭാൎയ്യയോടുകൂടെ ശയിച്ചാൽ അവൻ ഇളയപ്പന്റെ നഗ്നത അനാവൃതമാക്കി; അവർ തങ്ങളുടെ പാപം വഹിക്കും; അവർ സന്തതിയില്ലാത്തവരായി മരിക്കേണം.

21 ഒരുത്തൻ സഹോദരന്റെ ഭാൎയ്യയെ പരിഗ്രഹിച്ചാൽ അതു മാലിന്യം; അവൻ സഹോദരന്റെ നഗ്നത അനാവൃതമാക്കി; അവർ സന്തതിയില്ലാത്തവർ ആയിരിക്കേണം.

22 ആകയാൽ നിങ്ങൾ കുടിയിരിക്കേണ്ടതിന്നു ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന ദേശം നിങ്ങളെ ഛൎദ്ദിച്ചുകളയാതിരിപ്പാൻ എന്റെ എല്ലാചട്ടങ്ങളും സകലവിധികളും പ്രമാണിച്ചു ആചരിക്കേണം.

23 ഞാൻ നിങ്ങളുടെ മുമ്പിൽ നിന്നു നീക്കിക്കളയുന്ന ജാതിയുടെ ചട്ടങ്ങളെ അനുസരിച്ചു നടക്കരുതു; ഈ കാൎയ്യങ്ങളെ ഒക്കെയും ചെയ്തതുകൊണ്ടു അവർ എനിക്കു അറെപ്പായി തീൎന്നു.

24 നിങ്ങൾ അവരുടെ ദേശത്തെ കൈവശമാക്കും എന്നു ഞാൻ നിങ്ങളോടു കല്പിച്ചുവല്ലോ; പാലും തേനും ഒഴുകുന്ന ആ ദേശം നിങ്ങൾ കൈവശമാക്കേണ്ടതിന്നു ഞാൻ അതിനെ നിങ്ങൾക്കു തരും; ഞാൻ നിങ്ങളെ ജാതികളിൽനിന്നു വേറുതിരിച്ചവനായി നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

25 ആകയാൽ ശുദ്ധിയുള്ള മൃഗവും ശുദ്ധിയില്ലാത്ത മൃഗവും തമ്മിലും, ശുദ്ധിയില്ലാത്ത പക്ഷിയും ശുദ്ധിയുള്ള പക്ഷിയും തമ്മിലും നിങ്ങൾ വ്യത്യാസം വെക്കേണം; ഞാൻ നിങ്ങൾക്കു അശുദ്ധമെന്നു വേറുതിരിച്ചിട്ടുള്ള മൃഗത്തെക്കൊണ്ടും പക്ഷിയെക്കൊണ്ടും നിലത്തു ഇഴയുന്ന യാതൊരു ജന്തുവിനെക്കൊണ്ടും നിങ്ങളെത്തന്നേ അറെപ്പാക്കരുതു.

26 നിങ്ങൾ എനിക്കു വിശുദ്ധന്മാരായിരിക്കേണം; യഹോവയായ ഞാൻ വിശുദ്ധനാകകൊണ്ടു നിങ്ങളും എനിക്കു വിശുദ്ധന്മാരായിരിക്കേണം; നിങ്ങൾ എനിക്കുള്ളവരായിരിക്കേണ്ടതിന്നു ഞാൻ നിങ്ങളെ ജാതികളിൽ നിന്നു വേറുതിരിച്ചിരിക്കുന്നു.

27 വെളിച്ചപ്പാടോ മന്ത്രവാദമോ ഉള്ള പുരുഷൻ ആകട്ടെ സ്ത്രീയാകട്ടെ മരണശിക്ഷ അനുഭവിക്കേണം; അവരെ കല്ലെറിഞ്ഞു കൊല്ലേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.

Chapter 21

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു പറയേണ്ടതെന്തെന്നാൽ: പുരോഹിതൻ തന്റെ ജനത്തിൽ ഒരുവന്റെ ശവത്താൽ തന്നെത്താൻ മലിനമാക്കരുതു.

2 എന്നാൽ തന്റെ അമ്മ, അപ്പൻ, മകൻ, മകൾ, സഹോദരൻ,

3 തനിക്കടുത്തവളും ഭൎത്താവില്ലാത്ത കന്യകയുമായ സഹോദരി എന്നിങ്ങിനെയുള്ള ഉററ ചാൎച്ചക്കാരാൽ അവന്നു മലിനനാകാം.

4 അവൻ തന്റെ ജനത്തിൽ പ്രമാണിയായിരിക്കയാൽ തന്നെത്താൻ മലിനമാക്കി അശുദ്ധനാക്കരുതു.

5 അവർ തലമുടി വടിക്കയും താടിയുടെ അറ്റം കത്രിക്കയും ശരീരത്തിൽ മുറിവുണ്ടാക്കുകയും അരുതു;

6 തങ്ങളുടെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കാതെ തങ്ങളുടെ ദൈവത്തിന്നു വിശുദ്ധന്മാരായിരിക്കേണം; അവർ തങ്ങളുടെ ദൈവത്തിന്റെ ഭോജനമായ യഹോവയുടെ ദഹനയാഗങ്ങൾ അൎപ്പിക്കുന്നു; ആകയാൽ അവർ വിശുദ്ധന്മാരായിരിക്കേണം.

7 വേശ്യയെയോ ദുൎന്നടപ്പുകാരത്തിയെയോ അവർ വിവാഹം കഴിക്കരുതു; ഭൎത്താവു ഉപേക്ഷിച്ചുകളഞ്ഞവളെയും വിവാഹം കഴിക്കരുതു; അവൻ തന്റെ ദൈവത്തിന്നു വിശുദ്ധൻ ആകുന്നു.

8 അതുകൊണ്ടു നീ അവനെ ശുദ്ധീകരിക്കേണം; അവൻ നിന്റെ ദൈവത്തിന്നു ഭോജനം അൎപ്പിക്കുന്നവനാകയാൽ നീ അവനെ ശുദ്ധീകരിക്കേണം; അവൻ നിനക്കു വിശുദ്ധനായിരിക്കേണം; നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയായ ഞാൻ വിശുദ്ധൻ ആകുന്നു.

9 പുരോഹിതന്റെ മകൾ ദുൎന്നടപ്പു ചെയ്തു തന്നെത്താൻ അശുദ്ധയാക്കിയാൽ അവൾ തന്റെ അപ്പനെ അശുദ്ധനാക്കുന്നു; അവളെ തീയിൽ ഇട്ടു ചുട്ടുകളയേണം.

10 അഭിഷേകതൈലം തലയിൽ ഒഴിക്കപ്പെട്ടവനും വസ്ത്രം ധരിപ്പാൻ പ്രതിഷ്ഠിക്കപ്പെട്ടവനുമായി തന്റെ സഹോദരന്മാരിൽ മഹാപുരോഹിതനായവൻ തന്റെ തലമുടി പിച്ചിപ്പറിക്കയും വസ്ത്രം കീറുകയും അരുതു.

11 അവൻ യാതൊരു ശവത്തോടും അടുക്കുകയും തന്റെ അപ്പനാലോ അമ്മയാലോ അശുദ്ധനാകയും അരുതു.

12 വിശുദ്ധമന്ദിരം വിട്ടു അവൻ പുറത്തിറങ്ങുകയും തന്റെ ദൈവത്തിന്റെ വിശുദ്ധമന്ദിരം അശുദ്ധമാക്കുകയും അരുതു; അവന്റെ ദൈവത്തിന്റെ അഭിഷേകതൈലമായ സംസ്കാരം അവന്റെ മേൽ ഇരിക്കുന്നു; ഞാൻ യഹോവ ആകുന്നു.

13 കന്യകയായ സ്ത്രീയെ മാത്രമേ അവൻ വിവാഹം കഴിക്കാവു.

14 വിധവ, ഉപേക്ഷിക്കപ്പെട്ടവൾ, ദുൎന്നടപ്പുകാരത്തി, വേശ്യ ഇങ്ങനെയുള്ളവരെ അവൻ വിവാഹം കഴിക്കരുതു; സ്വജനത്തിലുള്ള കന്യകയെ മാത്രമേ വിവാഹം കഴിക്കാവു.

15 അവൻ തന്റെ സന്തതിയെ തന്റെ ജനത്തിന്റെ ഇടയിൽ അശുദ്ധമാക്കരുതു; ഞാൻ അവനെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.

16 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ അഹരോനോടു പറയേണ്ടതു എന്തെന്നാൽ:

17 നിന്റെ സന്തതിയിൽ അംഗഹീനനായവൻ നിന്റെ ദൈവത്തിന്റെ ഭോജനം അൎപ്പിപ്പാൻ ഒരിക്കലും അടുത്തു വരരുതു.

18 അംഗഹീനനായ യാതൊരുത്തനും അടുത്തുവരരുതു; കുരുടൻ, മുടന്തൻ,

19 പതിമൂക്കൻ, അധികാംഗൻ, കാലൊടിഞ്ഞവൻ, കയ്യൊടിഞ്ഞവൻ,

20 കൂനൻ, മുണ്ടൻ, പൂക്കണ്ണൻ, ചൊറിയൻ, പൊരിച്ചുണങ്ങൻ, ഷണ്ഡൻ എന്നിങ്ങനെയുള്ളവരും അരുതു.

21 പുരോഹിതനായ അഹരോന്റെ സന്തതിയിൽ അംഗഹീനനായ ഒരുത്തനും യഹോവയുടെ ദഹനയാഗങ്ങൾ അൎപ്പിപ്പാൻ അടുത്തുവരരുതു; അവൻ അംഗഹീനൻ; അവൻ തന്റെ ദൈവത്തിന്റെ ഭോജനം അൎപ്പിപ്പാൻ അടുത്തുവരരുതു.

22 തന്റെ ദൈവത്തിന്റെ ഭോജനമായ അതിപരിശുദ്ധമായവയും വിശുദ്ധമായവയും അവന്നു ഭക്ഷിക്കാം.

23 എങ്കിലും തിരശ്ശീലയുടെ അടുക്കൽ ചെല്ലുകയും യാഗപീഠത്തിങ്കൽ അടുത്തുവരികയും അരുതു; അവൻ അംഗഹീനനല്ലോ; അവൻ എന്റെ വിശുദ്ധസാധനങ്ങളെ അശുദ്ധമാക്കരുതു; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.

24 മോശെ ഇതു അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേൽമക്കളോടും പറഞ്ഞു.

Chapter 22

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ:

2 യിസ്രായേൽമക്കൾ എനിക്കു ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളെ സംബന്ധിച്ചു അഹരോനും അവന്റെ പുത്രന്മാരും സൂക്ഷിച്ചുനിൽക്കേണമെന്നും എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കരുതെന്നും അവരോടു പറയേണം. ഞാൻ യഹോവ ആകുന്നു.

3 നീ അവരോടു പറയേണ്ടതു എന്തെന്നാൽ: നിങ്ങളുടെ തലമുറകളിൽ നിങ്ങളുടെ സകലസന്തതിയിലും ആരെങ്കിലും അശുദ്ധനായിരിക്കുമ്പോൾ യിസ്രായേൽമക്കൾ യഹോവെക്കു ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളോടു അടുത്താൽ അവനെ എന്റെ മുമ്പിൽനിന്നു ഛേദിച്ചുകളയേണം; ഞാൻ യഹോവ ആകുന്നു.

4 അഹരോന്റെ സന്തതിയിൽ ആരെങ്കിലും കുഷ്ഠരോഗിയോ ശുക്ലസ്രവക്കാരനോ ആയാൽ അവൻ ശുദ്ധനായിത്തീരുംവരെ വിശുദ്ധസാധനങ്ങൾ ഭക്ഷിക്കരുതു; ശവത്താൽ അശുദ്ധമായ യാതൊന്നെങ്കിലും തൊടുന്നവനും ബീജസ്ഖലനം ഉണ്ടായവനും

5 അശുദ്ധിവരുത്തുന്ന യാതൊരു ഇഴജാതിയെ എങ്കിലും വല്ല അശുദ്ധിയുമുണ്ടായിട്ടു അശുദ്ധിവരുത്തുന്ന മനുഷ്യനെ എങ്കിലും തൊടുന്നവനും

6 ഇങ്ങനെ തൊട്ടുതീണ്ടിയവൻ സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവൻ ദേഹം വെള്ളത്തിൽ കഴുകിയല്ലാതെ വിശുദ്ധസാധനങ്ങൾ ഭക്ഷിക്കരുതു.

7 സൂൎയ്യൻ അസ്തമിച്ചശേഷം അവൻ ശുദ്ധനാകും; പിന്നെ അവന്നു വിശുദ്ധസാധനങ്ങൾ ഭക്ഷിക്കാം; അതു അവന്റെ ആഹാരമല്ലോ.

8 താനേ ചത്തതിനെയും പറിച്ചുകീറിപ്പോയതിനെയും തിന്നിട്ടു തന്നെത്താൽ അശുദ്ധമാക്കരുതു; ഞാൻ യഹോവ ആകുന്നു.

9 ആകയാൽ അവർ എന്റെ പ്രമാണങ്ങളെ നിസ്സാരമാക്കി തങ്ങളുടെ മേൽ പാപം വരുത്തുകയും അതിനാൽ മരിക്കയും ചെയ്യാതിരിപ്പാൻ അവ പ്രമാണിക്കേണം; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.

10 യാതൊരു അന്യനും വിശുദ്ധസാധനം ഭക്ഷിക്കരുതു; പുരോഹിതന്റെ അടുക്കൽ വന്നു പാൎക്കുന്നവനും കൂലിക്കാരനും വിശുദ്ധസാധനം ഭക്ഷിക്കരുതു.

11 എന്നാൽ പുരോഹിതൻ ഒരുത്തനെ വിലെക്കു വാങ്ങിയാൽ അവന്നും വീട്ടിൽ പിറന്നുണ്ടായവന്നും ഭക്ഷിക്കാം; ഇവൎക്കു അവന്റെ ആഹാരം ഭക്ഷിക്കാം.

12 പുരോഹിതന്റെ മകൾ അന്യകുടുംബക്കാരന്നു ഭാൎയ്യയായാൽ അവൾ വിശുദ്ധസാധനങ്ങളായ വഴിപാടു ഒന്നും ഭക്ഷിക്കരുതു.

13 പുരോഹിതന്റെ മകൾ വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ആയി സന്തതിയില്ലാതെ അപ്പന്റെ വീട്ടിലേക്കു തന്റെ ബാല്യത്തിൽ എന്നപോലെ മടങ്ങിവന്നാൽ അവൾക്കു അപ്പന്റെ ആഹാരം ഭക്ഷിക്കാം; എന്നാൽ യാതൊരു അന്യനും അതു ഭക്ഷിക്കരുതു.

14 ഒരുത്തൻ അബദ്ധവശാൽ വിശുദ്ധസാധനം ഭക്ഷിച്ചുപോയാൽ അവൻ വിശുദ്ധസാധനം അഞ്ചിൽ ഒരംശവും കൂട്ടി പുരോഹിതന്നു കൊടുക്കേണം.

15 യിസ്രായേൽമക്കൾ യഹോവെക്കു അൎപ്പിക്കുന്ന വിശുദ്ധസാധനങ്ങൾ അശുദ്ധമാക്കരുതു.

16 അവരുടെ വിശുദ്ധസാധനങ്ങൾ ഭക്ഷിക്കുന്നതിൽ അവരുടെ മേൽ അകൃത്യത്തിന്റെ കുറ്റം വരുത്തരുതു; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.

17 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:

18 നീ അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേൽമക്കളോടും പറയേണ്ടതു എന്തെന്നാൽ: യിസ്രായേൽഗൃഹത്തിലോ യിസ്രായേലിൽ ഉള്ള പരദേശികളിലോ ആരെങ്കിലും യഹോവെക്കു ഹോമയാഗമായിട്ടു അൎപ്പിക്കുന്ന വല്ല നേൎച്ചകളാകട്ടെ സ്വമേധാദാനങ്ങളാകട്ടെ ഇവയിൽ ഏതെങ്കിലും ഒരു വഴിപാടു കഴിക്കുന്നു എങ്കിൽ

19 നിങ്ങൾക്കു പ്രസാദം ലഭിപ്പാന്തക്കവണ്ണം അതു മാടുകളിൽ നിന്നോ ചെമ്മരിയാടുകളിൽനിന്നോ കോലാടുകളിൽനിന്നോ ഊനമില്ലാത്ത ഒരു ആണായിരിക്കേണം.

20 ഊനമുള്ള യാതൊന്നിനെയും നിങ്ങൾ അൎപ്പിക്കരുതു; അതിനാൽ നിങ്ങൾക്കു പ്രസാദം ലഭിക്കയില്ല.

21 ഒരുത്തൻ നേൎച്ചനിവൎത്തിക്കായിട്ടോ സ്വമേധാദാനമായിട്ടോ യഹോവെക്കു മാടുകളിൽനിന്നാകട്ടെ ആടുകളിൽനിന്നാകട്ടെ ഒന്നിനെ സമാധാനയാഗമായിട്ടു അൎപ്പിക്കുമ്പോൾ അതു പ്രസാദമാകുവാന്തക്കവണ്ണം ഊനമില്ലത്തതായിരിക്കേണം; അതിന്നു ഒരു കുറവും ഉണ്ടായിരിക്കരുതു.

22 കുരുടു, ചതവു, മുറിവു, മുഴ, ചൊറി, പുഴുക്കടി എന്നിവയുള്ള യാതൊന്നിനെയും യഹോവെക്കു അൎപ്പിക്കരുതു; ഇവയിൽ ഒന്നിനെയും യഹോവെക്കു യാഗപീഠത്തിന്മേൽ ദഹനയാഗമായി അൎപ്പിക്കരുതു;

23 അവയവങ്ങളിൽ ഏതെങ്കിലും നീളം കൂടിയോ കുറഞ്ഞോ ഇരിക്കുന്ന കാളയെയും കുഞ്ഞാടിനെയും സ്വമേധാദാനമായിട്ടു അൎപ്പിക്കാം; എന്നാൽ നേൎച്ചയായിട്ടു അതു പ്രസാദമാകയില്ല.

24 വരിചതെച്ചതോ എടുത്തുകളഞ്ഞതോ ഉടെച്ചതോ മുറിച്ചുകളഞ്ഞതോ ആയുള്ളതിനെ നിങ്ങൾ യഹോവെക്കു അൎപ്പിക്കരുതു; ഇങ്ങനെ നിങ്ങളുടെ ദേശത്തു ചെയ്യരുതു.

25 അന്യന്റെ കയ്യിൽനിന്നു ഇങ്ങനെയുള്ള ഒന്നിനെയും വാങ്ങി നിങ്ങളുടെ ദൈവത്തിന്റെ ഭോജനമായിട്ടു അൎപ്പിക്കരുതു; അവെക്കു കേടും കുറവും ഉള്ളതുകൊണ്ടു അവയാൽ നിങ്ങൾക്കു പ്രസാദം ലഭിക്കയില്ല.

26 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ:

27 ഒരു കാളയോ ചെമ്മരിയാടോ കോലാടോ പിറന്നാൽ ഏഴു ദിവസം തള്ളയുടെ അടുക്കൽ ഇരിക്കേണം; എട്ടാം ദിവസംമുതൽ അതു യഹോവെക്കു ദഹനയാഗമായി പ്രസാദമാകും.

28 പശുവിനെയോ പെണ്ണാടിനെയോ അതിനെയും കുട്ടിയെയും ഒരു ദിവസത്തിൽ അറുക്കരുതു.

29 യഹോവെക്കു സ്തോത്രയാഗം അൎപ്പിക്കുമ്പോൾ അതു പ്രസാദമാകത്തക്കവണ്ണം അൎപ്പിക്കേണം.

30 അന്നു തന്നേ അതിനെ തിന്നേണം; രാവിലെവരെ അതിൽ ഒട്ടും ശേഷിപ്പിക്കരുതു; ഞാൻ യഹോവ ആകുന്നു.

31 ആകയാൽ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചു ആചരിക്കേണം; ഞാൻ യഹോവ ആകുന്നു.

32 എന്റെ വിശുദ്ധനാമത്തെ നിങ്ങൾ അശുദ്ധമാക്കരുതു; യിസ്രായേൽമക്കളുടെ ഇടയിൽ ഞാൻ ശുദ്ധീകരിക്കപ്പെടേണം; ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.

33 നിങ്ങൾക്കു ദൈവമായിരിക്കേണ്ടതിന്നു മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന ഞാൻ യഹോവ ആകുന്നു.

Chapter 23

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:

2 നീ യിസ്രായേൽമക്കളോടു പറയേണ്ടതു: എന്റെ ഉത്സവങ്ങൾ, വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ആവിതു:

3 ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണ്ടുന്ന സ്വസ്ഥതെക്കുള്ള ശബ്ബത്ത്. അന്നു ഒരു വേലയും ചെയ്യരുതു; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും അതു യഹോവയുടെ ശബ്ബത്ത് ആകുന്നു.

4 അതതുകാലത്തു വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ആവിതു:

5 ഒന്നാംമാസം പതിന്നാലം തിയ്യതി സന്ധ്യാസമയത്തു യഹോവയുടെ പെസഹ.

6 ആ മാസം പതിനഞ്ചാം തിയ്യതി യഹോവെക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം.

7 ഒന്നാം ദിവസം നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; സാമാന്യവേല യാതൊന്നും ചെയ്യരുതു.

8 നിങ്ങൾ ഏഴു ദിവസം യഹോവെക്കു ദഹനയാഗം അൎപ്പിക്കേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു.

9 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:

10 നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ നിങ്ങൾക്കു തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം അതിലെ വിളവെടുക്കുമ്പോൾ നിങ്ങളുടെ കൊയ്ത്തിലെ ആദ്യത്തെ കറ്റ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം.

11 നിങ്ങൾക്കു പ്രസാദം ലഭിക്കേണ്ടതിന്നു അവൻ ആ കറ്റ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം. ശബ്ബത്തിന്റെ പിറ്റെന്നാൾ പുരോഹിതൻ അതു നീരാജനം ചെയ്യേണം.

12 കറ്റ നീരാജനം ചെയ്യുന്ന ദിവസം നിങ്ങൾ യഹോവെക്കു ഹോമയാഗമായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിൻകുട്ടിയെ അൎപ്പിക്കേണം.

13 അതിന്റെ ഭോജനയാഗം എണ്ണ ചേൎത്ത രണ്ടിടങ്ങഴി നേരിയ മാവു ആയിരിക്കേണം; അതു യഹോവെക്കു സൌരഭ്യവാസനയായുള്ള ദഹനയാഗം; അതിന്റെ പാനീയയാഗം ഒരു നാഴി വീഞ്ഞു ആയിരിക്കേണം.

14 നിങ്ങളുടെ ദൈവത്തിന്നു വഴിപാടു കൊണ്ടുവരുന്ന ദിവസംവരെ നിങ്ങൾ അപ്പമാകട്ടെ മലരാകട്ടെ കതിരാകട്ടെ തിന്നരുതു; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ഇതു തലമുറതലമുറയായി നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

15 ശബ്ബത്തിന്റെ പിറ്റെന്നാൾമുതൽ നിങ്ങൾ നീരാജനത്തിന്റെ കറ്റ കൊണ്ടുവന്ന ദിവസംമുതൽ തന്നേ, എണ്ണി ഏഴു ശബ്ബത്ത് തികയേണം.

16 ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റെന്നാൾവരെ അമ്പതു ദിവസം എണ്ണി യഹോവെക്കു പുതിയ ധാന്യംകൊണ്ടു ഒരു ഭോജനയാഗം അൎപ്പിക്കേണം.

17 നീരാജനത്തിന്നു രണ്ടിങ്ങഴി മാവുകൊണ്ടു രണ്ടപ്പം നിങ്ങളുടെ വാസസ്ഥലങ്ങളിൽ നിന്നു കൊണ്ടുവരേണം; അതു നേരിയ മാവുകൊണ്ടുള്ളതും പുളിപ്പിച്ചു ചുട്ടതും ആയിരിക്കേണം; അതു യഹോവെക്കു ആദ്യവിളവു.

18 അപ്പത്തോടു കൂടെ ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു ചെമ്മരിയാട്ടിൻകുട്ടിയെയും ഒരു കാളക്കുട്ടിയെയും രണ്ടു മുട്ടാടിനെയും അൎപ്പിക്കേണം; അവയും അവയുടെ ഭോജനയാഗവും പാനീയയാഗവും യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗമായി യഹോവെക്കു ഹോമയാഗമായിരിക്കേണം.

19 ഒരു കോലാട്ടുകൊറ്റനെ പാപയാഗമായും ഒരു വയസ്സു പ്രായമുള്ള രണ്ടു ആട്ടിൻകുട്ടിയെ സമാധാനയാഗമായും അൎപ്പിക്കേണം.

20 പുരോഹിതൻ അവയെ ആദ്യവിളവിന്റെ അപ്പത്തോടും രണ്ടു ആട്ടിൻകുട്ടിയോടുംകൂടെ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം; അവ പുരോഹിതന്നുവേണ്ടി യഹോവെക്കു വിശുദ്ധമായിരിക്കേണം.

21 അന്നു തന്നേ നിങ്ങൾ വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു; ഇതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും തലമുറതലമുറയായി നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

22 നിങ്ങളുടെ നിലത്തിലെ വിളവു എടുക്കുമ്പോൾ വയലിന്റെ അരികു തീൎത്തുകൊയ്യരുതു; കാലാ പെറുക്കുകയുമരുതു; അതു ദരിദ്രന്നും പരദേശിക്കും വിട്ടേക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

23 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:

24 നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഏഴാം മാസം ഒന്നാം തിയ്യതി നിങ്ങൾക്കു കാഹളധ്വനിയുടെ ജ്ഞാപകവും വിശുദ്ധസഭായോഗമുള്ള സ്വസ്ഥദിവസവുമായിരിക്കേണം.

25 അന്നു സാമാന്യവേല യാതൊന്നും ചെയ്യാതെ യഹോവെക്കു ദഹനയാഗം അൎപ്പിക്കേണം.

26 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:

27 ഏഴാം മാസം പത്താം തിയ്യതി പാപപരിഹാരദിവസം ആകുന്നു. അന്നു നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; നിങ്ങൾ ആത്മതപനം ചെയ്കയും യഹോവെക്കു ദഹനയാഗം അൎപ്പിക്കയും വേണം.

28 അന്നു നിങ്ങൾ യാതൊരു വേലയും ചെയ്യരുതു; അതു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നുള്ള പാപപരിഹാരദിവസം.

29 അന്നു ആത്മതപനം ചെയ്യാത്ത ഏവനെയും അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.

30 അന്നു ആരെങ്കിലും വല്ല വേലയും ചെയ്താൽ അവനെ ഞാൻ അവന്റെ ജനത്തിന്റെ ഇടയിൽനിന്നു നശിപ്പിക്കും.

31 യാതൊരു വേലയും ചെയ്യരുതു; ഇതു നിങ്ങൾക്കു തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

32 അതു നിങ്ങൾക്കു സ്വസ്ഥതെക്കുള്ള ശബ്ബത്ത്; അന്നു നിങ്ങൾ ആത്മതപനം ചെയ്യേണം. ആ മാസം ഒമ്പതാം തിയ്യതി വൈകുന്നേരം മുതൽ പിറ്റെന്നാൾ വൈകുന്നേരംവരെ നിങ്ങൾ ശബ്ബത്ത് ആചരിക്കേണം.

33 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:

34 നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഏഴാം മാസം പതിനഞ്ചാം തിയ്യതിമുതൽ ഏഴു ദിവസം യഹോവെക്കു കൂടാരപ്പെരുനാൾ ആകുന്നു.

35 ഒന്നാം ദിവസത്തിൽ വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു.

36 ഏഴു ദിവസം യഹോവെക്കു ദഹനയാഗം അൎപ്പിക്കേണം; എട്ടാംദിവസം നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; യഹോവെക്കു ദഹനയാഗവും അൎപ്പിക്കേണം; അന്നു അന്ത്യസഭായോഗം; സാമാന്യവേല യാതൊന്നും ചെയ്യരുതു.

37 യഹോവയുടെ ശബ്ബത്തുകളും നിങ്ങളുടെ വഴിപാടുകളും നിങ്ങളുടെ എല്ലാ നേൎച്ചകളും നിങ്ങൾ യഹോവെക്കു കൊടുക്കുന്ന സകല സ്വമേധാദാനങ്ങളും കൂടാതെ

38 അതതു ദിവസത്തിൽ യഹോവെക്കു ദഹനയാഗവും ഹോമയാഗവും ഭോജനയാഗവും പാനീയയാഗവും അൎപ്പിക്കേണ്ടതിന്നു വിശുദ്ധസഭായോഗങ്ങൾ വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ഇവ തന്നേ.

39 ഭൂമിയുടെ ഫലം ശേഖരിച്ചശേഷം ഏഴാം മാസം പതിനഞ്ചാം തിയ്യതി യഹോവെക്കു ഏഴു ദിവസം ഉത്സവം ആചരിക്കേണം; ആദ്യദിവസം വിശുദ്ധസ്വസ്ഥത; എട്ടാം ദിവസവും വിശുദ്ധസ്വസ്ഥത.

40 ആദ്യദിവസം ഭംഗിയുള്ള വൃക്ഷങ്ങളുടെ ഫലവും ഈത്തപ്പനയുടെ കുരുത്തോലയും തഴെച്ചിരിക്കുന്ന വൃക്ഷങ്ങളുടെ കൊമ്പും ആറ്റലരിയും എടുത്തു കൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസം സന്തോഷിക്കേണം.

41 സംവത്സരം തോറും ഏഴു ദിവസം യഹോവെക്കു ഈ ഉത്സവം ആചരിക്കേണം; ഇതു തലമുറതലമുറയായി നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം; ഏഴാം മാസത്തിൽ അതു ആചരിക്കേണം.

42 ഞാൻ യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നപ്പോൾ

43 അവരെ കൂടാരങ്ങളിൽ പാൎപ്പിച്ചു എന്നു നിങ്ങളുടെ സന്തതികൾ അറിവാൻ നിങ്ങൾ ഏഴു ദിവസം കൂടാരങ്ങളിൽ പാൎക്കേണം; യിസ്രായേലിലെ സ്വദേശികൾ ഒക്കെയും കൂടാരങ്ങളിൽ പാൎക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

44 അങ്ങനെ മോശെ യഹോവയുടെ ഉത്സവങ്ങളെ യിസ്രായേൽമക്കളോടു അറിയിച്ചു.

Chapter 24

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ:

2 ദീപങ്ങൾ നിത്യം കത്തിക്കൊണ്ടിരിക്കേണ്ടതിന്നു യിസ്രായേൽമക്കൾ നിലവിളക്കിന്നു ഇടിച്ചെടുത്ത തെളിവുള്ള ഒലിവെണ്ണ നിന്റെ അടുക്കൽ കൊണ്ടുവരേണമെന്നു അവരോടു കല്പിക്ക.

3 സാമാഗമനകൂടാരത്തിൽ സാക്ഷ്യത്തിന്റെ തിരശ്ശീലെക്കു പുറത്തു വൈകുന്നേരംമുതൽ രാവിലെവരെ കത്തേണ്ടതിന്നു അഹരോൻ അതു യഹോവയുടെ സന്നിധിയിൽ നിത്യം ഒരുക്കിവെക്കേണം; ഇതു തലമുറതലമുറയായി നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആകുന്നു.

4 അവൻ നിത്യവും യഹോവയുടെ സന്നിധിയിൽ തങ്കനിലവിളക്കിന്മേൽ ദീപങ്ങൾ ഒരുക്കിവെക്കേണം.

5 നീ നേരിയ മാവു എടുത്തു അതുകൊണ്ടു പന്ത്രണ്ടു ദോശ ചുടേണം; ഓരോ ദോശ രണ്ടിടങ്ങഴി മാവുകൊണ്ടു ആയിരിക്കേണം.

6 അവയെ യഹോവയുടെ സന്നിധിയിൽ തങ്കമേശമേൽ രണ്ടു അടുക്കായിട്ടു ഓരോ അടുക്കിൽ ആറാറുവീതം വെക്കേണം.

7 ഓരോ അടുക്കിന്മേൽ നിൎമ്മലമായ കുന്തുരുക്കം വെക്കേണം; അതു അപ്പത്തിന്മേൽ നിവേദ്യമായി യഹോവെക്കു ദഹനയാഗമായിരിക്കേണം.

8 അവൻ അതു നിത്യനിയമമായിട്ടു യിസ്രായേൽമക്കളോടു വാങ്ങി ശബ്ബത്തുതോറും യഹോവയുടെ സന്നിധിയിൽ നിരന്തരമായി അടുക്കിവെക്കേണം.

9 അതു അഹരോന്നും പുത്രന്മാൎക്കും ഉള്ളതായിരിക്കേണം; അവർ അതു ഒരു വിശുദ്ധസ്ഥലത്തു വെച്ചു തിന്നേണം; അതു അവന്നു ശാശ്വതാവകാശമായി യഹോവയുടെ ദഹനയാഗങ്ങളിൽ അതിവിശുദ്ധം ആകുന്നു.

10 അനന്തരം ഒരു യിസ്രായേല്യസ്ത്രീയുടെയും ഒരു മിസ്രയീമ്യന്റെയും മകനായ ഒരുത്തൻ യിസ്രായേൽമക്കളുടെ മദ്ധ്യേ പുറപ്പെട്ടു; യിസ്രായേല്യസ്ത്രീയുടെ ഈ മകനും ഒരു യിസ്രാല്യേനും തമ്മിൽ പാളയത്തിൽവെച്ചു ശണ്ഠയിട്ടു.

11 യിസ്രയേല്യസ്ത്രീയുടെ മകൻ തിരുനാമം ദുഷിച്ചു ശപിച്ചു; അതുകൊണ്ടു അവർ അവനെ മോശെയുടെ അടുക്കൽ കൊണ്ടു വന്നു; അവന്റെ അമ്മെക്കു ശെലോമീത്ത് എന്നു പേർ. അവൾ ദാൻഗോത്രത്തിൽ ദിബ്രി എന്നൊരുവന്റെ മകളായിരുന്നു.

12 യഹോവയുടെ അരുളപ്പാടു കിട്ടേണ്ടതിന്നു അവർ അവനെ തടവിൽ വെച്ചു.

13 അപ്പോൾ യഹോവ മോശെയോടു അരുളിച്ചെയ്തതു:

14 ശപിച്ചവനെ പാളയത്തിന്നു പുറത്തു കൊണ്ടുപോക; കേട്ടവർ എല്ലാവരും അവന്റെ തലയിൽ കൈവെച്ചശേഷം സഭയൊക്കെയും അവനെ കല്ലെറിഞ്ഞു കൊല്ലേണം.

15 എന്നാൽ യിസ്രായേൽമക്കളോടു നി പറയേണ്ടതു എന്തെന്നാൽ: ആരെങ്കിലും തന്റെ ദൈവത്തെ ശപിച്ചാൽ അവൻ തന്റെ പാപം വഹിക്കും.

16 യഹോവയുടെ നാമം ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം; സഭയൊക്കെയും അവനെ കല്ലെറിയേണം; പരദേശിയാകട്ടേ സ്വദേശിയാകട്ടെ തിരുനാമത്തെ ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം.

17 മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കേണം.

18 മൃഗത്തെ കൊല്ലുന്നവൻ മൃഗത്തിന്നു പകരം മൃഗത്തെ കൊടുക്കേണം.

19 ഒരുത്തൻ കൂട്ടുകാരന്നു കേടു വരുത്തിയാൽ അവൻ ചെയ്തതുപോലെ തന്നേ അവനോടു ചെയ്യേണം.

20 ഒടിവിന്നു പകരം ഒടിവു, കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു; ഇങ്ങനെ അവൻ മറ്റേവന്നു കേടുവരുത്തിയതുപോലെ തന്നേ അവന്നും വരുത്തേണം.

21 മൃഗത്തെ കൊല്ലുന്നവൻ അതിന്നു പകരം കൊടുക്കേണം; മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കേണം.

22 നിങ്ങൾക്കു പരദേശിക്കും സ്വദേശിക്കും ഒരു പ്രമാണം തന്നേ ആയിരിക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

23 ദുഷിച്ചവനെ പാളയത്തിന്നു പുറത്തുകൊണ്ടുപൊയി കല്ലെറിയേണമെന്നു മോശെ യിസ്രായേൽമക്കളോടു പറഞ്ഞു. യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു.

Chapter 25

1 യഹോവ സീനായിപൎവ്വതത്തിൽവെച്ചു മോശെയോടു അരുളിച്ചെയ്തതതു:

2 നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ നിങ്ങൾക്കു തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം ദേശം യഹോവെക്കു ശബ്ബത്തു ആചരിക്കേണം.

3 ആറു സംവത്സരം നിന്റെ നിലം വിതെക്കേണം; അവ്വണ്ണം ആറു സംവത്സരം നിന്റെ മുന്തിരിത്തോട്ടം വള്ളിത്തല മുറിച്ചു അനുഭവം എടുക്കേണം.

4 ഏഴാം സംവത്സരത്തിലോ ദേശത്തിന്നു സ്വസ്ഥതയുള്ള ശബ്ബത്തായ യഹോവയുടെ ശബ്ബത്ത് ആയിരിക്കേണം; നിന്റെ നിലം വിതെക്കയും മുന്തിരിത്തോട്ടം വള്ളിത്തല മുറിക്കയും ചെയ്യരുതു.

5 നിന്റെ കൊയ്ത്തിന്റെ പടുവിളവു കൊയ്യുകയും വള്ളിത്തല മുറിക്കാത്ത മുന്തിരിത്തോട്ടത്തിലെ പഴം പറിക്കയും അരുതു; അതു ദേശത്തിന്നു ശബ്ബത്താണ്ടു ആകുന്നു.

6 ദേശത്തിന്റെ ശബ്ബത്തിൽ താനേ വിളയുന്നതു നിങ്ങളുടെ ആഹാരമായിരിക്കേണം; നിനക്കും നിന്റെ ദാസന്നും ദാസിക്കും കൂലിക്കാരന്നും നിന്നോടുകൂടെ പാൎക്കുന്ന പരദേശിക്കും

7 നിന്റെ കന്നുകാലിക്കും കാട്ടുമൃഗത്തിന്നും അതിന്റെ അനുഭവം ഒക്കെയും ആഹാരമായിരിക്കേണം.

8 പിന്നെ ഏഴു ശബ്ബത്താണ്ടായ ഏഴേഴുസംവത്സരം എണ്ണേണം; അങ്ങനെ ഏഴു ശബ്ബത്താണ്ടായ നാല്പത്തൊമ്പതു സംവത്സരം കഴിയേണം.

9 അപ്പോൾ ഏഴാം മാസം പത്താം തിയ്യതി മഹാധ്വനികാഹളം ധ്വനിപ്പിക്കേണം; പാപപരിഹാരദിവസത്തിൽ നിങ്ങൾ നിങ്ങളുടെ ദേശത്തു എല്ലാടവും കാഹളം ധ്വനിപ്പിക്കേണം.

10 അമ്പതാം സംവത്സരത്തെ ശുദ്ധീകരിച്ചു ദേശത്തെല്ലാടവും സകലനിവാസികൾക്കും സ്വാതന്ത്ര്യം പ്രസിദ്ധമാക്കേണം; അതു നിങ്ങൾക്കു യോബേൽസംവത്സരമായിരിക്കേണം: നിങ്ങൾ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം; ഓരോരുത്തൻ താന്താന്റെ കുടുംബത്തിലേക്കും മടങ്ങിപ്പോകേണം.

11 അമ്പതാം സംവത്സരം നിങ്ങൾക്കു യോബേൽ സംവത്സരമായിരിക്കേണം; അതിൽ നിങ്ങൾ വിതെക്കയോ പടുവിളവു കൊയ്കയോ വള്ളിത്തല മുറിക്കാത്ത മുന്തിരിവള്ളിയുടെ പഴം പറിക്കയോ ചെയ്യരുതു.

12 അതു യോബേൽസംവത്സരം ആകുന്നു; അതു നിങ്ങൾക്കു വിശുദ്ധമായിരിക്കേണം; ആയാണ്ടത്തെ അനുഭവം നിങ്ങൾ വയലിൽ നിന്നുതന്നേ എടുത്തു തിന്നേണം.

13 ഇങ്ങനെയുള്ള യോബേൽ സംവത്സരത്തിൽ നിങ്ങൾ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം.

14 കൂട്ടുകാരന്നു എന്തെങ്കിലും വിൽക്കയോ കൂട്ടുകാരനോടു എന്തെങ്കിലും വാങ്ങുകയോ ചെയ്താൽ നിങ്ങൾ തമ്മിൽ തമ്മിൽ അന്യായം ചെയ്യരുതു.

15 യോബേൽസംവത്സരത്തിന്റെ പിമ്പുള്ള സംവത്സരങ്ങളുടെ സംഖ്യക്കു ഒത്തവണ്ണം നിന്റെ കൂട്ടുകാരനോടു വാങ്ങേണം; അനുഭവമുള്ള സംവത്സരങ്ങളുടെ സംഖ്യെക്കു ഒത്തവണ്ണം അവൻ നിനക്കു വിൽക്കേണം.

16 സംവത്സരങ്ങൾ ഏറിയിരുന്നാൽ വില ഉയൎത്തേണം; സംവത്സരങ്ങൾ കുറഞ്ഞിരുന്നാൽ വില താഴ്ത്തേണം; അനുഭവത്തിന്റെ കാലസംഖ്യെക്കു ഒത്തവണ്ണം അവൻ നിനക്കു വില്ക്കുന്നു.

17 ആകയാൽ നിങ്ങൾ തമ്മിൽ തമ്മിൽ അന്യായം ചെയ്യരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

18 അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിൎഭയം വസിക്കും.

19 ഭൂമി അതിന്റെ ഫലം തരും; നിങ്ങൾ തൃപ്തിയായി ഭക്ഷിച്ചു അതിൽ നിൎഭയം വസിക്കും.

20 എന്നാൽ ഏഴാം സംവത്സരത്തിൽ ഞങ്ങൾ എന്തു ഭക്ഷിക്കും? ഞങ്ങൾ വിതെക്കയും ഞങ്ങളുടെ അനുഭവമെടുക്കയും ചെയ്യരുതല്ലോ എന്നു നിങ്ങൾ പറയുന്നുവെങ്കിൽ

21 ഞാൻ ആറാം സംവത്സരത്തിൽ നിങ്ങൾക്കു എന്റെ അനുഗ്രഹം അരുളുകയും അതു മൂന്നു സംവത്സരത്തേക്കുള്ള അനുഭവം തരികയും ചെയ്യും.

22 എട്ടാം സംവത്സരത്തിൽ നിങ്ങൾ വിതെക്കയും ഒമ്പതാം സംവത്സരംവരെ പഴയ അനുഭവംകൊണ്ടു ഉപജീവിക്കയും വേണം; അതിന്റെ അനുഭവം വരുംവരെ പഴയതുകൊണ്ടു ഉപജീവിച്ചുകൊള്ളേണം.

23 നിലം ജന്മം വിൽക്കരുതു; ദേശം എനിക്കുള്ളതു ആകുന്നു; നിങ്ങൾ എന്റെ അടുക്കൽ പരദേശികളും വന്നു പാൎക്കുന്നവരും അത്രേ.

24 നിങ്ങളുടെ അവകാശമായ ദേശത്തൊക്കെയും നിലത്തിന്നു വീണ്ടെടുപ്പു സമ്മതിക്കേണം.

25 നിന്റെ സഹോദരൻ ദിരദ്രനായ്തീൎന്നു തന്റെ അവകാശത്തിൽ ഏതാനും വിറ്റാൽ അവന്റെ അടുത്ത ചാൎച്ചക്കാരൻ വന്നു സഹോദരൻ വിറ്റതു വീണ്ടുകൊള്ളേണം.

26 എന്നാൽ വീണ്ടുകൊള്ളുവാൻ അവന്നു ആരും ഇല്ലാതിരിക്കയും താൻ തന്നേ വകയുള്ളവനായി വീണ്ടുകൊള്ളുവാൻ പ്രാപ്തനാകയും ചെയ്താൽ

27 അവൻ അതു വിറ്റശേഷമുള്ള സംവത്സരം കണക്കുകൂട്ടി മിച്ചമുള്ളതു അതു വാങ്ങിയിരുന്ന ആൾക്കു മടക്കിക്കൊടുത്തു തന്റെ അവകാശത്തിലേക്കു മടങ്ങിവരേണം.

28 എന്നാൽ മടക്കിക്കൊടുപ്പാൻ അവന്നു പ്രാപ്തിയില്ല എങ്കിൽ വിറ്റുപോയ യോബേൽ സംവത്സരംവരെ വാങ്ങിയവന്റെ കയ്യിൽ ഇരിക്കേണം; യോബേൽസംവത്സരത്തിൽ അതു ഒഴിഞ്ഞുകൊടുക്കയും അവൻ തന്റെ അവകാശത്തിലേക്കു മടങ്ങിവരികയും വേണം.

29 ഒരുത്തൻ മതിലുള്ള പട്ടണത്തിൽ ഒരു വീടു വിറ്റാൽ വിറ്റശേഷം ഒരു സംവത്സരത്തിന്നകം അവന്നു അതു വീണ്ടുകൊള്ളാം; വീണ്ടുകൊള്ളുവാൻ ഒരു സംവത്സരത്തെ അവധി ഉണ്ടു.

30 ഒരു സംവത്സരം മുഴുവനും തികയുവോളം വീണ്ടുകൊണ്ടില്ലെങ്കിൽ മതിലുള്ള പട്ടണത്തിലെ വീടു, വാങ്ങിയവന്നു തലമുറതലമുറയായി എന്നും സ്ഥിരമായിരിക്കേണം; യോബേൽസംവത്സരത്തിൽ അതു ഒഴിഞ്ഞുകൊടുക്കേണ്ടാ.

31 മതിലില്ലാത്ത ഗ്രാമങ്ങളിലെ വീടുകളോ ദേശത്തുള്ള നിലത്തിന്നു സമമായി വിചാരിക്കേണം; അവെക്കു വീണ്ടെടുപ്പു ഉണ്ടു; യോബേൽസംവത്സരത്തിൽ അവയെ ഒഴിഞ്ഞുകൊടുക്കേണം.

32 എന്നാൽ ലേവ്യരുടെ പട്ടണങ്ങളും അവരുടെ അവകാശമായ പട്ടണങ്ങളിലെ വീടുകളും ലേവ്യൎക്കു എപ്പോഴെങ്കിലും വീണ്ടുകൊള്ളാം.

33 ലേവ്യരിൽ ഒരുത്തൻ വീണ്ടുകൊള്ളുന്നു എങ്കിൽ വിറ്റുപോയ വീടും അവന്റെ അവകാശമായ പട്ടണവും യോബേൽസംവത്സരത്തിൽ ഒഴിഞ്ഞുകൊടുക്കേണം; ലേവ്യരുടെ പട്ടണങ്ങളിലെ വീടുകൾ യിസ്രായേൽ മക്കളുടെ ഇടയിൽ അവൎക്കുള്ള അവകാശമല്ലോ.

34 എന്നാൽ അവരുടെ പട്ടണങ്ങളോടു ചേൎന്നിരിക്കുന്ന പുല്പുറമായ ഭൂമി വിൽക്കരുതു; അതു അവൎക്കു ശാശ്വതാവകാശം ആകുന്നു.

35 നിന്റെ സഹോദരൻ ദരിദ്രനായ്തീൎന്നു നിന്റെ അടുക്കൽവെച്ചു ക്ഷയിച്ചുപോയാൽ നീ അവനെ താങ്ങേണം; അന്യനും പരദേശിയും എന്നപോലെ അവൻ നിന്റെ അടുക്കൽ പാൎക്കേണം.

36 അവനോടു പലിശയും ലാഭവും വാങ്ങരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം; നിന്റെ സഹോദരൻ നിന്റെ അടുക്കൽ പാൎക്കേണം.

37 നിന്റെ പണം പലിശെക്കു കൊടുക്കരുതു; നിന്റെ ആഹാരം അവന്നു ലാഭത്തിന്നായി കൊടുക്കയും അരുതു.

38 ഞാൻ നിങ്ങൾക്കു കനാൻദേശം തരുവാനും നിങ്ങളുടെ ദൈവമായിരിപ്പാനും നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

39 നിന്റെ സഹോദരൻ ദരിദ്രനായ്തീൎന്നു തന്നെത്താൻ നിനക്കു വിറ്റാൽ അവനെകൊണ്ടു അടിമവേല ചെയ്യിക്കരുതു.

40 കൂലിക്കാരൻ എന്നപോലെയും വന്നുപാൎക്കുന്നവൻ എന്നപോലെയും അവൻ നിന്റെ അടുക്കൽ ഇരുന്നു യോബേൽസംവത്സരംവരെ നിന്നെ സേവിക്കേണം.

41 പിന്നെ അവൻ തന്റെ മക്കളുമായി നിന്നെ വിട്ടു തന്റെ കുടുംബത്തിലേക്കു മടങ്ങിപ്പോകേണം; തന്റെ പിതാക്കന്മാരുടെ അവകാശത്തിലേക്കു അവൻ മടങ്ങിപ്പോകേണം.

42 അവർ മിസ്രയീംദേശത്തുനിന്നു ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാർ ആകകൊണ്ടു അവരെ അടിമകളായി വിൽക്കരുതു.

43 അവനോടു കാഠിന്യം പ്രവൎത്തിക്കരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം.

44 നിന്റെ അടിയാരും അടിയാട്ടികളും നിങ്ങൾക്കു ചുറ്റുമുള്ള ജാതികളിൽനിന്നു ആയിരിക്കേണം; അവരിൽനിന്നു അടിയാരെയും അടിയാട്ടികളെയും കൊള്ളേണം.

45 അവ്വണ്ണം നിങ്ങളുടെ ഇടയിൽ വന്നു പാൎക്കുന്ന അന്യജാതിക്കാരുടെ മക്കളിൽനിന്നും അവർ നിങ്ങളുടെ ദേശത്തു ജനിപ്പിച്ചവരും നിങ്ങളോടുകൂടെ ഇരിക്കുന്നവരുമായ അവരുടെ കുടുംബങ്ങളില് നിന്നും നിങ്ങൾ വാങ്ങേണം; അവർ നിങ്ങൾക്കു അവകാശമായിരിക്കേണം;

46 നിങ്ങളുടെ ശേഷം നിങ്ങളുടെ മക്കൾക്കും അവകാശമായിരിക്കേണ്ടതിന്നു നിങ്ങൾ അവരെ അവകാശമാക്കിക്കൊള്ളേണം; അവർ എന്നും നിങ്ങൾക്കു അടിമകളായിരിക്കേണം; യിസ്രായേൽമക്കളായ നിങ്ങളുടെ സഹോദരന്മാരോടോ നിങ്ങൾ കാഠിന്യം പ്രവൎത്തിക്കരുതു.

47 നിന്നോടുകൂടെയുള്ള പരദേശിയോ അന്യനോ സമ്പന്നനാകയും അവന്റെ അടുക്കലുള്ള നിന്റെ സഹോദരൻ ദരിദ്രനായ്തീൎന്നു തന്നെത്താൻ അന്യന്നോ പരദേശിക്കോ അന്യന്റെ സന്തതിക്കോ വിൽക്കയും ചെയ്താൽ

48 അവൻ തന്നെത്താൻ വിറ്റശേഷം അവനെ വീണ്ടെടുക്കാം; അവന്റെ സഹോദരന്മാരിൽ ഒരുത്തന്നു അവനെ വീണ്ടെടുക്കാം.

49 അവന്റെ പിതൃവ്യന്നോ പിതൃവ്യന്റെ പുത്രന്നോ അവനെ വീണ്ടെടുക്കാം; അല്ലെങ്കിൽ അവന്റെ കുടുംബത്തിൽ അവന്റെ അടുത്ത ചാൎച്ചക്കാരിൽ ഒരുത്തന്നു അവനെ വീണ്ടെടുക്കാം; അവന്നു പ്രാപ്തിയുണ്ടെങ്കിൽ തന്നെത്താൻ വീണ്ടെടുക്കാം.

50 അവൻ തന്നെ വിറ്റ സംവത്സരംമുതൽ യോബേൽസംവത്സരംവരെയുള്ള കാലക്കണക്കു തന്നെ വാങ്ങിയവനുമായി കൂട്ടിനോക്കേണം; അവന്റെ വില സംവത്സരസംഖ്യക്കു ഒത്തവണ്ണം ആയിരിക്കേണം; അവൻ ഒരു കൂലിക്കാരന്റെ കാലത്തിന്നു ഒത്തവണ്ണം അവന്റെ അടുക്കൽ പാൎക്കേണം.

51 സംവത്സരം ഏറെയുണ്ടെങ്കിൽ അതിന്നു തക്കവണ്ണം അവൻ തന്റെ വീണ്ടെടുപ്പുവില തനിക്കു കിട്ടിയ പണത്തിൽനിന്നു മടക്കിക്കൊടുക്കേണം.

52 യോബേൽസംവത്സരംവരെ ശേഷിക്കുന്ന സംവത്സരം കുറെ മാത്രം എങ്കിൽ അവനുമായി കണക്കുകൂട്ടി സംവത്സരങ്ങൾക്കു ഒത്തവണ്ണം തന്റെ വീണ്ടെടുപ്പുവില മടക്കിക്കൊടുക്കേണം.

53 അവൻ ആണ്ടോടാണ്ടു കൂലിക്കാരൻ എന്നപോലെ അവന്റെ അടുക്കൽ ഇരിക്കേണം; നീ കാൺകെ അവൻ അവനോടു കാഠിന്യം പ്രവൎത്തിക്കരുതു.

54 ഇങ്ങനെ അവൻ വീണ്ടെടുക്കപ്പെടാതെയിരുന്നാൽ അവനും അവനോടുകൂടെ അവന്റെ മക്കളും യോബേൽ സംവത്സരത്തിൽ പുറപ്പെട്ടുപോകേണം.

55 യിസ്രായേൽമക്കൾ എനിക്കു ദാസന്മാർ ആകുന്നു; അവർ മിസ്രയീംദേശത്തുനിന്നു ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാർ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

Chapter 26

1 വിഗ്രഹങ്ങളെ ഉണ്ടാക്കരുതു; ബിംബമോ സ്തംഭമോ നാട്ടരുതു; രൂപം കൊത്തിയ യാതൊരു കല്ലും നമസ്കരിപ്പാൻ നിങ്ങളുടെ ദേശത്തു നാട്ടുകയും അരുതു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

2 നിങ്ങൾ എന്റെ ശബ്ബത്തുകൾ ആചരിക്കയും എന്റെ വിശുദ്ധമന്ദിരം ബഹുമാനിക്കയും വേണം; ഞാൻ യഹോവ ആകുന്നു.

3 എന്റെ ചട്ടം ആചരിച്ചു എന്റെ കല്പന പ്രമാണിച്ചു അനുസരിച്ചാൽ

4 ഞാൻ തക്കസമയത്തു നിങ്ങൾക്കു മഴ തരും; ഭൂമി വിളവു തരും; ഭൂമിയിലുള്ള വൃക്ഷവും ഫലം തരും.

5 നിങ്ങളുടെ മെതി മുന്തിരിപ്പഴം പറിക്കുന്നതുവരെ നില്ക്കും; മുന്തിരിപ്പഴം പറിക്കുന്നതു വിതകാലംവരെയും നില്ക്കും; നിങ്ങൾ തൃപ്തരായി അഹോവൃത്തികഴിച്ചു ദേശത്തു നിൎഭയം വസിക്കും.

6 ഞാൻ ദേശത്തു സമാധാനം തരും; നിങ്ങൾ കിടക്കും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല; ഞാൻ ദേശത്തുനിന്നു ദുഷ്ടമൃഗങ്ങളെ നീക്കിക്കളയും; വാൾ നിങ്ങളുടെ ദേശത്തുകൂടി കടക്കയുമില്ല.

7 നിങ്ങളുടെ ശത്രുക്കളെ നിങ്ങൾ ഓടിക്കും; അവർ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും.

8 നിങ്ങളിൽ അഞ്ചുപേർ നൂറുപേരെ ഓടിക്കും; നിങ്ങളിൽ നൂറുപേർ പതിനായിരംപേരെ ഓടിക്കും; നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും.

9 ഞാൻ നിങ്ങളെ കടാക്ഷിച്ചു സന്താനസമ്പന്നരാക്കി പെരുക്കുകയും നിങ്ങളോടുള്ള എന്റെ നിയമം സ്ഥിരമാക്കുകയും ചെയ്യും.

10 നിങ്ങൾ പഴയ ധാന്യം ഭക്ഷിക്കയും പുതിയതിന്റെ നിമിത്തം പഴയതു പുറത്തു ഇറക്കുകയും ചെയ്യും.

11 ഞാൻ എന്റെ നിവാസം നിങ്ങളുടെ ഇടയിൽ ആക്കും; എന്റെ ഉള്ളം നിങ്ങളെ വെറുക്കയില്ല.

12 ഞാൻ നിങ്ങളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരിക്കും; ഞാൻ നിങ്ങൾക്കു ദൈവവും നിങ്ങൾ എനിക്കു ജനവും ആയിരിക്കും.

13 നിങ്ങൾ മിസ്രയീമ്യൎക്കു അടിമകളാകാതിരിപ്പാൻ അവരുടെ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു; ഞാൻ നിങ്ങളുടെ നുകക്കൈകളെ ഒടിച്ചു നിങ്ങളെ നിവിൎന്നു നടക്കുമാറാക്കിയിരിക്കുന്നു.

14 എന്നാൽ നിങ്ങൾ എന്റെ വാക്കു കേൾക്കാതെയും ഈ കല്പനകളൊക്കെയും പ്രമാണിക്കാതെയും

15 എന്റെ ചട്ടങ്ങൾ ധിക്കരിച്ചു നിങ്ങളുടെ ഉള്ളം എന്റെ വിധികളെ വെറുത്തു നിങ്ങൾ എന്റെ കല്പനകളൊക്കെയും പ്രമാണിക്കാതെ എന്റെ നിയമം ലംഘിച്ചാൽ

16 ഞാനും ഇങ്ങനെ നിങ്ങളോടു ചെയ്യും; കണ്ണിനെ മങ്ങിക്കുന്നതും ജീവനെ ക്ഷയിപ്പിക്കുന്നതുമായ ഭീതി, ക്ഷയരോഗം, ജ്വരം എന്നിവ ഞാൻ നിങ്ങളുടെ മേൽ വരുത്തും; നിങ്ങളുടെ വിത്തു നിങ്ങൾ വെറുതെ വിതെക്കും; ശത്രുക്കൾ അതു ഭക്ഷിക്കും.

17 ഞാൻ നിങ്ങളുടെ നേരെ ദൃഷ്ടിവെക്കും; നിങ്ങൾ ശത്രുക്കളോടു തോറ്റുപോകും; നിങ്ങളെ ദ്വേഷിക്കുന്നവർ നിങ്ങളെ ഭരിക്കും; ഓടിക്കുന്നവർ ഇല്ലാതെ നിങ്ങൾ ഓടും.

18 ഇതെല്ലാം ആയിട്ടും നിങ്ങൾ എന്റെ വാക്കു കേൾക്കാതിരുന്നാൽ നിങ്ങളുടെ പാപങ്ങൾനിമിത്തം ഞാൻ നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.

19 ഞാൻ നിങ്ങളുടെ ബലത്തിന്റെ പ്രതാപം കെടുക്കും; നിങ്ങളുടെ ആകാശത്തെ ഇരിമ്പുപോലെയും ഭൂമിയെ ചെമ്പുപോലെയും ആക്കും.

20 നിങ്ങളുടെ ശക്തി വെറുതെ ക്ഷയിച്ചുപോകും; നിങ്ങളുടെ ദേശം വിളവു തരാതെയും ദേശത്തിലെ വൃക്ഷം ഫലം കായ്ക്കാതെയും ഇരിക്കും.

21 നിങ്ങൾ എനിക്കു വിരോധമായി നടന്നു എന്റെ വാക്കു കേൾക്കാതിരുന്നാൽ ഞാൻ നിങ്ങളുടെ പാപങ്ങൾക്കു തക്കവണ്ണം ഏഴു മടങ്ങു ബാധ നിങ്ങളുടെമേൽ വരുത്തും.

22 ഞാൻ നിങ്ങളുടെ ഇടയിൽ കാട്ടുമൃഗങ്ങളെ അയക്കും; അവ നിങ്ങളെ മക്കളില്ലാത്തവരാക്കുകയും നിങ്ങളുടെ കന്നുകാലികളെ നശിപ്പിക്കയും നിങ്ങളെ എണ്ണത്തിൽ കുറെക്കുകയും ചെയ്യും; നിങ്ങളുടെ വഴികൾ പാഴായി കിടക്കും.

23 ഇവയാലും നിങ്ങൾക്കു ബോധംവരാതെ നിങ്ങൾ എനിക്കു വിരോധമായി നടന്നാൽ

24 ഞാനും നിങ്ങൾക്കു വിരോധമായി നടന്നു നിങ്ങളുടെ പാപങ്ങൾ നിമിത്തം ഏഴുമടങ്ങു നിങ്ങളെ ദണ്ഡിപ്പിക്കും.

25 എന്റെ നിയമത്തിന്റെ പ്രതികാരം നടത്തുന്ന വാൾ ഞാൻ നിങ്ങളുടെ മേൽ വരുത്തും; നിങ്ങൾ നിങ്ങളുടെ പട്ടണങ്ങളിൽ ഒന്നിച്ചുകൂടുമ്പോൾ ഞാൻ നിങ്ങളുടെ ഇടയിൽ മഹാമാരി അയക്കയും നിങ്ങളെ ശത്രുവിന്റെ കൈയിൽ ഏൽപ്പിക്കുകയും ചെയ്യും.

26 ഞാൻ നിങ്ങളുടെ അപ്പമെന്ന കോൽ ഒടിച്ചിരിക്കുമ്പോൾ പത്തു സ്ത്രീകൾ ഒരടുപ്പിൽ നിങ്ങളുടെ അപ്പം ചുട്ടു നിങ്ങൾക്കു തിരികെ തൂക്കിത്തരും; നിങ്ങൾ ഭക്ഷിച്ചിട്ടു തൃപ്തരാകയില്ല.

27 ഇതെല്ലാമായിട്ടും നിങ്ങൾ എന്റെ വാക്കു കേൾക്കാതെ എനിക്കു വിരോധമായി നടന്നാൽ

28 ഞാനും ക്രോധത്തോടെ നിങ്ങൾക്കു വിരോധമായി നടക്കും; നിങ്ങളുടെ പാപങ്ങൾനിമിത്തം നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.

29 നിങ്ങളുടെ പുത്രന്മാരുടെ മാംസം നിങ്ങൾ തിന്നും; നിങ്ങളുടെ പുത്രിമാരുടെ മാംസവും തിന്നും.

30 ഞാൻ നിങ്ങളുടെ പൂജാഗിരികളെ നശിപ്പിച്ചു നിങ്ങളുടെ സൂൎയ്യവിഗ്രഹങ്ങളെ വെട്ടിക്കളകയും നിങ്ങളുടെ ശവം നിങ്ങളുടെ വിഗ്രഹങ്ങളുടെ ഉടലിന്മേൽ ഇട്ടുകളകയും എനിക്കു നിങ്ങളോടു വെറുപ്പുതോന്നുകയും ചെയ്യും.

31 ഞാൻ നിങ്ങളുടെ പട്ടണങ്ങളെ പാഴ്നിലവും നിങ്ങളുടെ വിശുദ്ധമന്ദിരങ്ങളെ ശൂന്യവും ആക്കും; നിങ്ങളുടെ സൌരഭ്യവാസന ഞാൻ മണക്കുകയില്ല.

32 ഞാൻ ദേശത്തെ ശൂന്യമാക്കും; അതിൽ വസിക്കുന്ന നിങ്ങളുടെ ശത്രുക്കൾ അതിങ്കൽ ആശ്ചൎയ്യപ്പെടും.

33 ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽ ചിതറിച്ചു നിങ്ങളുടെ പിന്നാലെ വാൾ ഊരും; നിങ്ങളുടെ ദേശം ശൂന്യമായും നിങ്ങളുടെ പട്ടണങ്ങൾ പാഴ്നിലമായും കിടക്കും.

34 അങ്ങനെ ദേശം ശൂന്യമായി കിടക്കയും നിങ്ങൾ ശത്രുക്കളുടെ ദേശത്തു ഇരിക്കയും ചെയ്യുന്ന നാളൊക്കെയും അതു തന്റെ ശബ്ബത്തുകൾ അനുഭവിക്കും; അപ്പോൾ ദേശം സ്വസ്ഥമായിക്കിടന്നു തന്റെ ശബ്ബത്തുകൾ അനുഭവിക്കും.

35 നിങ്ങൾ അവിടെ പാൎത്തിരുന്നപ്പോൾ നിങ്ങളുടെ ശബ്ബത്തുകളിൽ അതിന്നു അനുഭവമാകാതിരുന്ന സ്വസ്ഥത അതു ശൂന്യമായി കിടക്കുന്ന നാളൊക്കെയും അനുഭവിക്കും.

36 ശേഷിച്ചിരിക്കുന്നവരുടെ ഹൃദയത്തിൽ ഞാൻ ശത്രുക്കളുടെ ദേശത്തുവെച്ചു ഭീരുത്വം വരുത്തും; ഇല പറക്കുന്ന ശബ്ദം കേട്ടിട്ടു അവർ ഓടും; വാളിന്റെ മുമ്പിൽനിന്നു ഓടുന്നതുപോലെ അവർ ഓടും; ആരും ഓടിക്കാതെ അവർ ഓടി വീഴും.

37 ആരും ഓടിക്കാതെ അവർ വാളിന്റെ മുമ്പിൽനിന്നു എന്നപോലെ ഓടി ഒരുത്തന്റെ മേൽ ഒരുത്തൻ വീഴും; ശത്രുക്കളുടെ മുമ്പിൽ നില്പാൻ നിങ്ങൾക്കു കഴികയുമില്ല.

38 നിങ്ങൾ ജാതികളുടെ ഇടയിൽ നശിക്കും; ശത്രുക്കളുടെ ദേശം നിങ്ങളെ തിന്നുകളയും.

39 നിങ്ങളിൽ ശേഷിച്ചിരിക്കുന്നവർ ശത്രുക്കളുടെ ദേശത്തുവെച്ചു തങ്ങളുടെ അകൃത്യങ്ങളാൽ ക്ഷയിച്ചുപോകും; തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളാലും അവർ അവരോടുകൂടെ ക്ഷയിച്ചുപോകും.

40 അവർ തങ്ങളുടെ അകൃത്യവും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അവർ എന്നോടു ദ്രോഹിച്ച ദ്രോഹവും അവർ എനിക്കു വിരോധമായി നടന്നതുകൊണ്ടു

41 ഞാനും അവൎക്കു വിരോധമായി നടന്നു അവരെ ശത്രുക്കളുടെ ദേശത്തു വരുത്തിയതും ഏറ്റുപറകയും അവരുടെ പരിച്ഛേദനയില്ലാത്ത ഹൃദയം അപ്പോൾ താഴുകയും അവർ തങ്ങളുടെ അകൃത്യത്തിന്നുള്ള ശിക്ഷ അനുഭവിക്കയും ചെയ്താൽ

42 ഞാൻ യാക്കോബിനോടുള്ള എന്റെ നിയമം ഓൎക്കും; യിസ്ഹാക്കിനോടുള്ള എന്റെ നിയമവും അബ്രാഹാമിനോടുള്ള എന്റെ നിയമവും ഞാൻ ഓൎക്കും; ദേശത്തെയും ഞാൻ ഓൎക്കും.

43 അവർ ദേശം വിട്ടുപോയിട്ടു അവരില്ലാതെ അതു ശൂന്യമായി കിടന്നു തന്റെ ശബ്ബത്തുകൾ അനുഭവിക്കും. അവർ എന്റെ വിധികളെ ധിക്കരിക്കയും അവൎക്കു എന്റെ ചട്ടങ്ങളോടു വെറുപ്പുതോന്നുകയും ചെയ്തതുകൊണ്ടു അവർ തങ്ങളുടെ അകൃത്യത്തിന്നുള്ള ശിക്ഷ അനുഭവിക്കും.

44 എങ്കിലും അവർ ശത്രുക്കളുടെ ദേശത്തു ഇരിക്കുമ്പോൾ അവരെ നിൎമ്മൂലമാക്കുവാനും അവരോടുള്ള എന്റെ നിയമം ലംഘിപ്പാനും തക്കവണ്ണം ഞാൻ അവരെ ഉപേക്ഷിക്കയില്ല, അവരെ വെറുക്കയുമില്ല; ഞാൻ അവരുടെ ദൈവമായ യഹോവ ആകുന്നു.

45 ഞാൻ അവരുടെ ദൈവമായിരിക്കേണ്ടതിന്നു ജാതികൾ കാൺകെ മിസ്രയീംദേശത്തുനിന്നു ഞാൻ കൊണ്ടുവന്ന അവരുടെ പൂൎവ്വന്മാരോടു ചെയ്ത നിയമം ഞാൻ അവൎക്കു വേണ്ടി ഓൎക്കും; ഞാൻ യഹോവ ആകുന്നു.

46 യഹോവ സീനായി പൎവ്വതത്തിൽവെച്ചു തനിക്കും യിസ്രായേൽമക്കൾക്കും തമ്മിൽ മോശെമുഖാന്തരം വെച്ചിട്ടുള്ള ചട്ടങ്ങളും വിധികളും പ്രമാണങ്ങളും ഇവ തന്നേ.

Chapter 27

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:

2 യിസ്രായേൽമക്കളോടു നീ പറയേണ്ടതു എന്തെന്നാൽ: ആരെങ്കിലും യഹോവെക്കു ഒരു നേൎച്ച നിവൎത്തിക്കുമ്പോൾ ആൾ നിന്റെ മതിപ്പുപോലെ യഹോവെക്കുള്ളവൻ ആകേണം.

3 ഇരുപതു വയസ്സുമുതൽ അറുപതു വയസ്സുവരെയുള്ള ആണിന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നിന്റെ മതിപ്പു അമ്പതു ശേക്കെൽ വെള്ളി ആയിരിക്കേണം.

4 പെണ്ണായിരുന്നാൽ നിന്റെ മതിപ്പു മുപ്പതു ശേക്കെൽ ആയിരിക്കേണം.

5 അഞ്ചു വയസ്സുമുതൽ ഇരുപതു വയസ്സുവരെ എങ്കിൽ നിന്റെ മതിപ്പു ആണിന്നു ഇരുപതു ശേക്കെലും പെണ്ണിന്നു പത്തു ശേക്കെലും ആയിരിക്കേണം.

6 ഒരു മാസം മുതൽ അഞ്ചു വയസ്സുവരെയുള്ളതായാൽ നിന്റെ മതിപ്പു ആണിന്നു അഞ്ചു ശേക്കെൽ വെള്ളിയും പെണ്ണിന്നു മൂന്നു ശേക്കെൽ വെള്ളിയും ആയിരിക്കേണം.

7 അറുപതു വയസ്സുമുതൽ മേലോട്ടെങ്കിൽ നിന്റെ മതിപ്പു ആണിന്നു പതിനഞ്ചു ശേക്കെലും പെണ്ണിന്നു പത്തു ശേക്കെലും ആയിരിക്കേണം.

8 നിന്റെ മതിപ്പുപോലെ കൊടുപ്പാൻ കഴിയാതവണ്ണം ഒരുത്തൻ ദരിദ്രനായിരുന്നാൽ അവനെ പുരോഹിതന്റെ മുമ്പാകെ കൊണ്ടുവന്നു നിൎത്തേണം; പുരോഹിതൻ അവനെ മതിക്കേണം; നേൎന്നവന്റെ പ്രാപ്തിക്കു ഒത്തവണ്ണം പുരോഹിതൻ അവനെ മതിക്കേണം.

9 അതു യഹോവെക്കു വഴിപാടു കഴിപ്പാൻ തക്ക മൃഗം ആകുന്നു എങ്കിൽ ആ വകയിൽ നിന്നു യഹോവെക്കു കൊടുക്കുന്നതൊക്കെയും വിശുദ്ധമായിരിക്കേണം.

10 തീയതിന്നു പകരം നല്ലതു, നല്ലതിന്നു പകരം തീയതു ഇങ്ങനെ മാറ്റുകയോ വ്യത്യാസം വരുത്തുകയോ ചെയ്യരുതു; മൃഗത്തിന്നു മൃഗത്തെ വെച്ചുമാറുന്നു എങ്കിൽ അതും വെച്ചുമാറിയതും വിശുദ്ധമായിരിക്കേണം.

11 അതു യഹോവെക്കു വഴിപാടു കഴിച്ചുകൂടാത്ത അശുദ്ധമൃഗമാകുന്നു എങ്കിൽ ആ മൃഗത്തെ പുരോഹിതന്റെ മുമ്പാകെ നിൎത്തേണം.

12 അതു നല്ലതോ തീയതോ ആയിരിക്കുന്നതിന്നു ഒത്തവണ്ണം പുരോഹിതൻ അതിനെ മതിക്കേണം; പുരോഹിതനായ നീ അതിനെ മതിക്കുന്നതുപോലെ തന്നേ ആയിരിക്കേണം.

13 അതിനെ വീണ്ടെടുക്കുന്നു എങ്കിൽ നീ മതിച്ച തുകയോടു അഞ്ചിലൊന്നു കൂട്ടേണം.

14 ഒരുത്തൻ തന്റെ വീടു യഹോവെക്കു വിശുദ്ധമായിരിക്കേണ്ടതിന്നു വിശുദ്ധീകരിച്ചാൽ അതു നല്ലതെങ്കിലും തീയതെങ്കിലും പുരോഹിതൻ അതു മതിക്കേണം; പുരോഹിതൻ മതിക്കുന്നതുപോലെ തന്നേ അതു ഇരിക്കേണം.

15 തന്റെ വീടു വിശുദ്ധീകരിച്ചാൽ അതു വീണ്ടെടുക്കുന്നെങ്കിൽ അവൻ നിന്റെ മതിപ്പുവിലയുടെ അഞ്ചിലൊന്നു അതിനോടു കൂട്ടേണം; എന്നാൽ അതു അവന്നുള്ളതാകും.

16 ഒരുത്തൻ തന്റെ അവകാശനിലത്തിൽ ഏതാനും യഹോവെക്കു വിശുദ്ധീകരിച്ചാൽ നിന്റെ മതിപ്പു അതിന്റെ വിത്തുപാടിന്നു ഒത്തവണ്ണം ആയിരിക്കേണം; ഒരു ഹോമെർ യവം വിതെക്കുന്ന നിലത്തിന്നു അമ്പതു ശേക്കെൽ വെള്ളി മതിക്കേണം.

17 യോബേൽസംവത്സരംമുതൽ അവൻ തന്റെ നിലം വിശുദ്ധീകരിച്ചാൽ അതു നിന്റെ മതിപ്പുപോലെ ഇരിക്കേണം.

18 യോബേൽസംവത്സരത്തിന്റെ ശേഷം അവൻ അതിനെ വിശുദ്ധീകരിച്ചാലോ യോബേൽസംവത്സരംവരെ ശേഷിക്കുന്ന സംവത്സരങ്ങൾക്കു ഒത്തവണ്ണം പുരോഹിതൻ അതിന്റെ വില കണക്കാക്കേണം; അതു നിന്റെ മതിപ്പിൽനിന്നു കുറെക്കേണം.

19 നിലം വിശുദ്ധീകരിച്ചവൻ അതു വീണ്ടെടുക്കുന്നെങ്കിൽ അവൻ നിന്റെ മതിപ്പുവിലയുടെ അഞ്ചിലൊന്നു അതിനോടു കൂട്ടേണം; എന്നാൽ അതു അവന്നു സ്ഥിരമായിരിക്കും.

20 അവൻ നിലം വീണ്ടെടുക്കാതെ മറ്റൊരുത്തന്നു വിറ്റാലോ പിന്നെ അതു വീണ്ടെടുത്തുകൂടാ.

21 ആ നിലം യൊബേൽസംവത്സരത്തിൽ ഒഴിഞ്ഞുകൊടുക്കുമ്പോൾ ശപഥാൎപ്പിതഭൂമിപോലെ യഹോവെക്കു വിശുദ്ധമായിരിക്കേണം; അതിന്റെ അനുഭവം പുരോഹിതന്നു ഇരിക്കേണം.

22 തന്റെ അവകാശനിലങ്ങളിൽ ഉൾപ്പെടാതെ സ്വായൎജ്ജിതമായുള്ള ഒരു നിലം ഒരുത്തൻ യഹോവെക്കു ശുദ്ധീകരിച്ചാൽ

23 പുരോഹിതൻ യോബേൽസംവത്സരംവരെ മതിപ്പുവില കണക്കാക്കേണം; നിന്റെ മതിപ്പുവില അവൻ അന്നുതന്നേ യഹോവെക്കു വിശുദ്ധമായി കൊടുക്കേണം.

24 ആ നിലം മുന്നുടമസ്ഥന്നു യോബേൽസംവത്സരത്തിൽ തിരികെ ചേരേണം.

25 നിന്റെ മതിപ്പു ഒക്കെയും ശേക്കെലിന്നു ഇരുപതു ഗേരാവെച്ചു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആയിരിക്കേണം.

26 കടിഞ്ഞൂൽപിറവിയാൽ യഹോവെക്കുള്ളതായ മൃഗത്തെ മാത്രം ആരും വിശുദ്ധീകരിക്കരുതു; മാടായാലും ആടായാലും അതു യഹോവെക്കുള്ളതു ആകുന്നു.

27 അതു അശുദ്ധമൃഗമാകുന്നു എങ്കിൽ മതിപ്പുവിലയും അതിന്റെ അഞ്ചിലൊന്നും കൂടെ കൊടുത്തു അതിനെ വീണ്ടെടുക്കേണം; വീണ്ടെടുക്കുന്നില്ലെങ്കിൽ നിന്റെ മതിപ്പുവിലെക്കു അതിനെ വിൽക്കേണം.

28 എന്നാൽ ഒരുത്തൻ തനിക്കുള്ള ആൾ, മൃഗം, അവകാശനിലം മുതലായി യഹോവെക്കു കൊടുക്കുന്ന യാതൊരു ശപഥാൎപ്പിതവും വിൽക്കയോ വീണ്ടെടുക്കയോ ചെയ്തുകൂടാ; ശപഥാൎപ്പിതം ഒക്കെയും യഹോവെക്കു അതിവിശുദ്ധം ആകുന്നു.

29 മനുഷ്യവൎഗ്ഗത്തിൽനിന്നു ശപഥാൎപ്പിതമായി കൊടുക്കുന്ന ആരെയും വീണ്ടെടുക്കാതെ കൊന്നുകളയേണം.

30 നിലത്തിലെ വിത്തിലും വൃക്ഷത്തിന്റെ ഫലത്തിലും ദേശത്തിലെ ദശാംശം ഒക്കെയും യഹോവെക്കുള്ളതു ആകുന്നു; അതു യഹോവെക്കു വിശുദ്ധം.

31 ആരെങ്കിലും തന്റെ ദശാംശത്തിൽ ഏതാനും വീണ്ടെടുക്കുന്നു എങ്കിൽ അതിനോടു അഞ്ചിലൊന്നുകൂടെ ചേൎത്തുകൊടുക്കേണം.

32 മാടാകട്ടെ ആടാകട്ടെ കോലിൻ കീഴെ കടന്നുപോകുന്ന എല്ലാറ്റിലും പത്തിലൊന്നു യഹോവെക്കു വിശുദ്ധമായിരിക്കേണം.

33 അതു നല്ലതോതീയതോ എന്നു ശോധനചെയ്യരുതു; വെച്ചുമാറുകയും അരുതു; വെച്ചുമാറുന്നു എങ്കിൽ അതും വെച്ചുമാറിയതും വിശുദ്ധമായിരിക്കേണം. അവയെ വീണ്ടെടുത്തുകൂടാ.

34 യിസ്രായേൽമക്കൾക്കുവേണ്ടി യഹോവ സീനായിപൎവ്വതത്തിൽവെച്ചു മോശെയോടു കല്പിച്ച കല്പനകൾ ഇവതന്നേ.