reltext

Chapter 1

1 സൂഫിന്നെതിരെ പാരാന്നും തോഫെലിന്നും ലാബാന്നും ഹസേരോത്തിന്നും ദീസാഹാബിന്നും നടുവെ യോൎദ്ദാന്നക്കരെ മരുഭൂമിയിൽ അരാബയിൽവെച്ചു മോശെ എല്ലായിസ്രായേലിനോടും പറഞ്ഞ വചനങ്ങൾ ആവിതു:

2 സേയീർപൎവ്വതം വഴിയായി ഹോരേബിൽനിന്നു കാദേശ്ബൎന്നേയയിലേക്കു പതിനൊന്നു ദിവസത്തെ വഴി ഉണ്ടു.

3 നാല്പതാം സംവത്സരം പതിനൊന്നാം മാസം ഒന്നാം തിയ്യതി മോശെ യിസ്രായേൽമക്കളോടു യഹോവ അവൎക്കുവേണ്ടി തന്നോടു കല്പിച്ചതുപോലെ ഒക്കെയും പറഞ്ഞു.

4 ഹെശ്ബോനിൽ പാൎത്തിരുന്ന അമോൎയ്യരാജാവായ സീഹോനെയും അസ്താരോത്തിൽ പാൎത്തിരുന്ന ബാശാൻ രാജാവായ ഓഗിനെയും എദ്രെയിൽവെച്ചു സംഹരിച്ചശേഷം

5 യോൎദ്ദാന്നക്കരെ മോവാബ് ദേശത്തുവെച്ചു മോശെ ഈ ന്യായപ്രമാണം വിവരിച്ചുതുടങ്ങിയതു എങ്ങനെയെന്നാൽ:

6 ഹോരേബിൽവെച്ചു നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതു: നിങ്ങൾ ഈ പൎവ്വതത്തിങ്കൽ പാൎത്തതു മതി.

7 തിരിഞ്ഞു യാത്രചെയ്തു അമോൎയ്യരുടെ പൎവ്വതത്തിലേക്കും അതിന്റെ അയൽപ്രദേശങ്ങളായ അരാബാ, മലനാടു, താഴ്വീതി, തെക്കേദേശം, കടൽക്കര എന്നിങ്ങനെയുള്ള കനാന്യദേശത്തേക്കും ലെബാനോനിലേക്കും ഫ്രാത്ത് എന്ന മഹാനദിവരെയും പോകുവിൻ.

8 ഇതാ, ഞാൻ ആ ദേശം നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു; നിങ്ങൾ കടന്നു യഹോവ നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും അവരുടെ സന്തതിക്കും കൊടുക്കുമെന്നു അവരോടു സത്യംചെയ്ത ദേശത്തെ കൈവശമാക്കുവിൻ.

9 അക്കാലത്തു ഞാൻ നിങ്ങളോടു പറഞ്ഞതു: എനിക്കു ഏകനായി നിങ്ങളെ വഹിപ്പാൻ കഴികയില്ല.

10 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വൎദ്ധിപ്പിച്ചിരിക്കുന്നു; ഇതാ നിങ്ങൾ ഇന്നു പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ ഇരിക്കുന്നു.

11 നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളെ ഇപ്പോഴുള്ളതിനെക്കാൾ ഇനിയും ആയിരം ഇരട്ടിയാക്കി, താൻ നിങ്ങളോടു അരുളിച്ചെയ്തതുപോലെ അനുഗ്രഹിക്കുമാറാകട്ടെ.

12 ഞാൻ ഏകനായി നിങ്ങളുടെ ഭാരവും നിങ്ങളുടെ ചുമടും നിങ്ങളുടെ വ്യവഹാരങ്ങളും വഹിക്കുന്നതു എങ്ങനെ?

13 അതതു ഗോത്രത്തിൽനിന്നു ജ്ഞാനവും വിവേകവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ തിരഞ്ഞെടുപ്പിൻ; അവരെ ഞാൻ നിങ്ങൾക്കു തലവന്മാരാക്കും.

14 അതിന്നു നിങ്ങൾ എന്നോടു: നീ പറഞ്ഞ കാൎയ്യം നല്ലതു എന്നു ഉത്തരം പറഞ്ഞു.

15 ആകയാൽ ഞാൻ നിങ്ങളുടെ ഗോത്രത്തലവന്മാരായി ജ്ഞാനവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ ആയിരംപേൎക്കു അധിപതിമാർ, നൂറുപേൎക്കു അധിപതിമാർ, അമ്പതുപേൎക്കു അധിപതിമാർ, പത്തുപേൎക്കു അധിപതിമാർ ഇങ്ങനെ നിങ്ങൾക്കു തലവന്മാരും ഗോത്രപ്രമാണികളുമായി നിയമിച്ചു.

16 അന്നു ഞാൻ നിങ്ങളുടെ ന്യായാധിപന്മാരോടു ആജ്ഞാപിച്ചതു: നിങ്ങളുടെ സഹോദരന്മാൎക്കു തമ്മിലുള്ള കാൎയ്യങ്ങളെ കേട്ടു, ആൎക്കെങ്കിലും സഹോദരനോടോ പരദേശിയോടോ വല്ലകാൎയ്യവും ഉണ്ടായാൽ അതു നീതിയോടെ വിധിപ്പിൻ.

17 ന്യായവിസ്താരത്തിൽ മുഖം നോക്കാതെ ചെറിയവന്റെ കാൎയ്യവും വലിയവന്റെ കാൎയ്യവും ഒരുപോലെ കേൾക്കേണം; മനുഷ്യനെ ഭയപ്പെടരുതു; ന്യായവിധി ദൈവത്തിന്നുള്ളതല്ലോ. നിങ്ങൾക്കു അധികം പ്രയാസമുള്ള കാൎയ്യം എന്റെ അടുക്കൽ കൊണ്ടുവരുവിൻ; അതു ഞാൻ തീൎക്കും

18 അങ്ങനെ നിങ്ങൾ ചെയ്യേണ്ടുന്ന കാൎയ്യങ്ങളൊക്കെയും ഞാൻ അക്കാലത്തു നിങ്ങളോടു കല്പിച്ചുവല്ലോ.

19 പിന്നെ നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം ഹോരേബിൽനിന്നു പുറപ്പെട്ടശേഷം നിങ്ങൾ കണ്ട ഭയങ്കരമായ മഹാമരുഭൂമിയിൽകൂടി നാം അമോൎയ്യരുടെ മലനാട്ടിലേക്കുള്ള വഴിയായി സഞ്ചരിച്ചു കാദേശ്ബൎന്നേയയിൽ എത്തി.

20 അപ്പോൾ ഞാൻ നിങ്ങളോടു: നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന അമോൎയ്യരുടെ മലനാടുവരെ നിങ്ങൾ എത്തിയിരിക്കുന്നുവല്ലോ.

21 ഇതാ, നിന്റെ ദൈവമായ യഹോവ ആ ദേശം നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു; നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തതുപോലെ നീ ചെന്നു അതു കൈവശമാക്കിക്കൊൾക; ഭയപ്പെടരുതു; അധൈൎയ്യപ്പെടുകയും അരുതു എന്നു പറഞ്ഞു.

22 എന്നാറെ നിങ്ങൾ എല്ലാവരും അടുത്തുവന്നു: നാം ചില ആളുകളെ മുമ്പുകൂട്ടി അയക്കുക; അവർ ദേശം ഒറ്റുനോക്കീട്ടു നാം ചെല്ലേണ്ടുന്ന വഴിയെയും പോകേണ്ടുന്ന പട്ടണങ്ങളെയും കുറിച്ചു വൎത്തമാനം കൊണ്ടുവരട്ടെ എന്നു പറഞ്ഞു.

23 ആ വാക്കു എനിക്കു ബോധിച്ചു; ഞാൻ ഓരോ ഗോത്രത്തിൽനിന്നു ഓരോ ആൾ വീതം പന്ത്രണ്ടുപേരെ നിങ്ങളുടെ കൂട്ടത്തിൽനിന്നു തിരഞ്ഞെടുത്തു.

24 അവർ പുറപ്പെട്ടു പൎവ്വതത്തിൽ കയറി എസ്കോൽതാഴ്വരയോളം ചെന്നു ദേശം ഒറ്റുനോക്കി.

25 ദേശത്തിലെ ഫലവും ചിലതു അവർ കൈവശമാക്കിക്കൊണ്ടു നമ്മുടെ അടുക്കൽ വന്നു വൎത്തമാനമെല്ലാം അറിയിച്ചു; നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന ദേശം നല്ലതു എന്നു പറഞ്ഞു.

26 എന്നാൽ കയറിപ്പോകുവാൻ നിങ്ങൾക്കു മനസ്സില്ലാതെ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന നിങ്ങൾ മറുത്തു.

27 യഹോവ നമ്മെ പകെക്കയാൽ നമ്മെ നശിപ്പിപ്പാൻ തക്കവണ്ണം അമോൎയ്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന്നു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നിരിക്കുന്നു.

28 എവിടേക്കാകുന്നു നാം കയറിപ്പോകുന്നതു? ജനങ്ങൾ നമ്മെക്കാൾ വലിയവരും ദീൎഘകായന്മാരും പട്ടണങ്ങൾ വലിയവയും ആകാശത്തോളം എത്തുന്ന മതിലുള്ളവയും ആകുന്നു; ഞങ്ങൾ അവിടെ അനാക്യരെയും കണ്ടു എന്നു പറഞ്ഞു നമ്മുടെ സഹോദരന്മാർ നമ്മുടെ ഹൃദയം ഉരുക്കിയിരിക്കുന്നു എന്നിങ്ങനെ നിങ്ങൾ നിങ്ങളുടെ കൂടാരങ്ങളിൽ വെച്ചു പിറുപിറുത്തു പറഞ്ഞു.

29 അപ്പോൾ ഞാൻ നിങ്ങളോടു: നിങ്ങൾ ഭ്രമിക്കരുതു, അവരെ ഭയപ്പെടുകയും അരുതു.

30 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പിൽ നടക്കുന്നു. നിങ്ങൾ കാൺകെ അവൻ മിസ്രയീമിലും മരുഭൂമിയിലും ചെയ്തതുപോലെ ഒക്കെയും നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും.

31 ഒരു മനുഷ്യൻ തന്റെ മകനെ വഹിക്കുന്നതുപോലെ നിങ്ങൾ ഈ സ്ഥലത്തു എത്തുവോളം നടന്ന എല്ലാ വഴിയിലും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വഹിച്ചു എന്നു നിങ്ങൾ കണ്ടുവല്ലോ എന്നു പറഞ്ഞു.

32 ഇതെല്ലാമായിട്ടും പാളയമിറങ്ങേണ്ടതിന്നു നിങ്ങൾക്കു സ്ഥലം അന്വേഷിപ്പാനും നിങ്ങൾ പോകേണ്ടുന്ന വഴി നിങ്ങൾക്കു കാണിച്ചുതരുവാനും

33 രാത്രി അഗ്നിയിലും പകൽ മേഘത്തിലും നിങ്ങൾക്കു മുമ്പായി നടന്ന നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ വിശ്വസിച്ചില്ല.

34 ആകയാൽ യഹോവ നിങ്ങളുടെ വാക്കു കേട്ടു കോപിച്ചു:

35 ഞാൻ നിങ്ങളുടെ പിതാക്കന്മാൎക്കു കൊടുക്കുമെന്നു സത്യം ചെയ്തിട്ടുള്ള നല്ല ദേശം ഈ ദുഷ്ടതലമുറയിലെ പുരുഷന്മാർ ആരും കാണുകയില്ല.

36 യെഫുന്നെയുടെ മകനായ കാലേബ് മാത്രം അതു കാണുകയും അവൻ യഹോവയെ പൂൎണ്ണമായി പറ്റിനിന്നതുകൊണ്ടു അവന്നും അവന്റെ പുത്രന്മാൎക്കും അവൻ ചവിട്ടിയ ദേശം ഞാൻ കൊടുക്കയും ചെയ്യുമെന്നു സത്യം ചെയ്തു കല്പിച്ചു.

37 യഹോവ നിങ്ങളുടെ നിമിത്തം എന്നോടും കോപിച്ചു കല്പിച്ചതു: നീയും അവിടെ ചെല്ലുകയില്ല.

38 നിന്റെ ശുശ്രൂഷകനായ നൂന്റെ മകൻ യോശുവ അവിടെ ചെല്ലും; അവനെ ധൈൎയ്യപ്പെടുത്തുക; അവനാകുന്നു യിസ്രായേലിന്നു അതു കൈവശമാക്കിക്കൊടുക്കേണ്ടതു.

39 കൊള്ളയാകുമെന്നു നിങ്ങൾ പറഞ്ഞ നിങ്ങളുടെ കുഞ്ഞുകുട്ടികളും ഇന്നു ഗുണദോഷങ്ങളെ തിരിച്ചറിയാത്ത നിങ്ങളുടെ മക്കളും അവിടെ ചെല്ലും; അവൎക്കു ഞാൻ അതു കൊടുക്കും; അവർ അതു കൈവശമാക്കും.

40 നിങ്ങൾ തിരിഞ്ഞു ചെങ്കടൽവഴിയായി മരുഭൂമിയിലേക്കു യാത്ര ചെയ്‌വിൻ.

41 അതിന്നു നിങ്ങൾ എന്നോടു: ഞങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു. നമ്മുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെ ഒക്കെയും ഞങ്ങൾ പോയി യുദ്ധം ചെയ്യും എന്നു ഉത്തരം പറഞ്ഞു. അങ്ങനെ നിങ്ങൾ ഓരോരുത്തൻ താന്താന്റെ യുദ്ധായുധം ധരിച്ചു പൎവ്വതത്തിൽ കയറുവാൻ തുനിഞ്ഞു.

42 എന്നാൽ യഹോവ എന്നോടു: നിങ്ങൾ പോകരുതു; യുദ്ധം ചെയ്യരുതു; ഞാൻ നിങ്ങളുടെ ഇടയിൽ ഇല്ല; ശത്രുക്കളോടു നിങ്ങൾ തോറ്റുപോകും എന്നു അവരോടു പറക എന്നു കല്പിച്ചു.

43 അങ്ങനെ ഞാൻ നിങ്ങളോടു പറഞ്ഞു; എന്നാൽ നിങ്ങൾ കേൾക്കാതെ യഹോവയുടെ കല്പന മറുത്തു അഹമ്മതിയോടെ പൎവ്വതത്തിൽ കയറി.

44 ആ പൎവ്വതത്തിൽ കുടിയിരുന്ന അമോൎയ്യർ നിങ്ങളുടെ നേരെ പുറപ്പെട്ടുവന്നു തേനീച്ചപോലെ നിങ്ങളെ പിന്തുടൎന്നു സേയീരിൽ ഹൊൎമ്മാവരെ ഛിന്നിച്ചുകളഞ്ഞു.

45 നിങ്ങൾ മടങ്ങിവന്നു യഹോവയുടെ മുമ്പാകെ കരഞ്ഞു; എന്നാൽ യഹോവ നിങ്ങളുടെ നിലവിളി കേട്ടില്ല; നിങ്ങളുടെ അപേക്ഷെക്കു ചെവി തന്നതുമില്ല.

46 അങ്ങനെ നിങ്ങൾ കാദേശിൽ പാൎത്ത ദീൎഘകാലമൊക്കെയും അവിടെ താമസിക്കേണ്ടിവന്നു.

Chapter 2

1 അനന്തരം യഹോവ എന്നോടു കല്പിച്ചതുപോലെ നാം തിരിഞ്ഞു ചെങ്കടൽവഴിയായി മരുഭൂമിയിലേക്കു യാത്രപുറപ്പെട്ടു; നാം ഏറിയനാൾ സേയീർപൎവ്വതത്തെ ചുറ്റിനടന്നു.

2 പിന്നെ യഹോവ എന്നോടു കല്പിച്ചതു:

3 നിങ്ങൾ ഈ പൎവ്വതം ചുറ്റിനടന്നതു മതി; വടക്കോട്ടു തിരിവിൻ.

4 നീ ജനത്തോടു കല്പിക്കേണ്ടതു എന്തെന്നാൽ: സേയീരിൽ കുടിയിരിക്കുന്ന ഏശാവിന്റെ മക്കളായ നിങ്ങളുടെ സഹോദരന്മാരുടെ അതിരിൽകൂടി നിങ്ങൾ കടപ്പാൻ പോകുന്നു. അവർ നിങ്ങളെ പേടിക്കും; ആകയാൽ ഏറ്റവും സൂക്ഷിച്ചുകൊള്ളേണം.

5 നിങ്ങൾ അവരോടു പടയെടുക്കരുതു; അവരുടെ ദേശത്തു ഞാൻ നിങ്ങൾക്കു ഒരു കാൽ വെപ്പാൻപോലും ഇടം തരികയില്ല; സേയീർപൎവ്വതം ഞാൻ ഏശാവിന്നു അവകാശമായി കൊടുത്തിരിക്കുന്നു.

6 നിങ്ങൾ അവരോടു ആഹാരം വിലെക്കു വാങ്ങി കഴിക്കേണം; വെള്ളവും വിലെക്കു വാങ്ങി കുടിക്കേണം.

7 നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്നെ അനുഗ്രഹിച്ചിരിക്കുന്നു; ഈ മഹാമരുഭൂമിയിൽ നീ സഞ്ചരിക്കുന്നതു അവൻ അറിഞ്ഞിരിക്കുന്നു; ഈ നാല്പതു സംവത്സരം നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരുന്നു; നിനക്കു യാതൊന്നിന്നും മുട്ടും വന്നിട്ടില്ല.

8 അങ്ങനെ നാം സേയീരിൽ കുടിയിരുന്ന ഏശാവിന്റെ മക്കളായ നമ്മുടെ സഹോദരന്മാരെ ഒഴിച്ചു അരാബവഴിയായി ഏലാത്തിന്റെയും എസ്യോൻ-ഗേബെരിന്റെയും അരികത്തുകൂടി കടന്നിട്ടു തിരിഞ്ഞു മോവാബ് മരുഭൂമിയിലേക്കുള്ള വഴിയായി കടന്നുപോന്നു.

9 അപ്പോൾ യഹോവ എന്നോടു കല്പിച്ചതു: മോവാബ്യരെ ഞെരുക്കരുതു; അവരോടു പടയെടുക്കയും അരുതു; ഞാൻ അവരുടെ ദേശത്തു നിനക്കു ഒരു അവകാശം തരികയില്ല; ആർദേശത്തെ ഞാൻ ലോത്തിന്റെ മക്കൾക്കു അവകാശമായി കൊടുത്തിരിക്കുന്നു -

10 വലിപ്പവും പെരുപ്പവും അനാക്യരെപ്പോലെ പൊക്കവുമുള്ള ജാതിയായ ഏമ്യർ പണ്ടു അവിടെ പാൎത്തിരുന്നു.

11 ഇവരെ അനാക്യരെപ്പോലെ മല്ലന്മാർ എന്നു വിചാരിച്ചുവരുന്നു; മോവാബ്യരോ അവൎക്കു ഏമ്യർ എന്നു പേർ പറയുന്നു.

12 ഹോൎയ്യരും പണ്ടു സേയീരിൽ പാൎത്തിരുന്നു; എന്നാൽ ഏശാവിന്റെ മക്കൾ അവരെ തങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളകയും സംഹരിക്കയും അവൎക്കു പകരം കുടിപാൎക്കയും ചെയ്തു; യിസ്രായേലിന്നു യഹോവ കൊടുത്ത അവകാശദേശത്തു അവർ ചെയ്തതുപോലെ തന്നേ. -

13 ഇപ്പോൾ എഴുന്നേറ്റു സേരെദ് തോടു കടപ്പിൻ എന്നു കല്പിച്ചതുപോലെ നാം സേരെദ് തോടു കടന്നു;

14 നാം കാദേശ് ബൎന്നേയയിൽനിന്നു പുറപ്പെട്ടതുമുതൽ സേരെദ് തോടു കടക്കുംവരെയുള്ള കാലം മുപ്പത്തെട്ടു സംവത്സരം ആയിരുന്നു; അതിന്നിടയിൽ യോദ്ധാക്കളായിരുന്ന തലമുറ ഒക്കെയും യഹോവ അവരോടു സത്യം ചെയ്തതുപോലെ പാളയത്തിൽനിന്നു മുടിഞ്ഞുപോയി.

15 അവർ മുടിഞ്ഞുതീരുംവരെ യഹോവയുടെ കൈ അവരെ പാളയത്തിൽനിന്നു നശിപ്പിപ്പാൻ തക്കവണ്ണം അവൎക്കു വിരോധമായിരുന്നു.

16 ഇങ്ങനെ യോദ്ധാക്കൾ ഒക്കെയും ജനത്തിന്റെ ഇടയിൽനിന്നു മരിച്ചു ഒടുങ്ങിയശേഷം

17 യഹോവ എന്നോടു കല്പിച്ചതു:

18 നീ ഇന്നു ആർ എന്ന മോവാബ്യദേശത്തുകൂടി കടപ്പാൻ പോകുന്നു.

19 അമ്മോന്യരോടു അടുത്തുചെല്ലുമ്പോൾ അവരെ ഞെരുക്കരുതു; അവരോടു പടയെടുക്കയും അരുതു; ഞാൻ അമ്മോന്യരുടെ ദേശത്തു നിനക്കു അവകാശം തരികയില്ല; അതു ഞാൻ ലോത്തിന്റെ മക്കൾക്കു അവകാശമായി കൊടുത്തിരിക്കുന്നു. --

20 -അതും മല്ലന്മാരുടെ ദേശമെന്നു വിചാരിച്ചുവരുന്നു; മല്ലന്മാർ പണ്ടു അവിടെ പാൎത്തിരുന്നു; അമ്മോന്യർ അവരെ സംസുമ്മ്യർ എന്നു പറയുന്നു.

21 അവർ വലിപ്പവും പെരുപ്പവും അനാക്യരെപ്പോലെ പൊക്കവുമുള്ള ജാതിയായിരുന്നു; എങ്കിലും യഹോവ അവരെ അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചു; ഇങ്ങനെ അവർ അവരുടെ ദേശം കൈവശമാക്കി അവരുടെ സ്ഥലത്തു കുടിപാൎത്തു.

22 അവൻ സേയീരിൽ പാൎക്കുന്ന ഏശാവിന്റെ മക്കൾക്കുവേണ്ടി ചെയ്തതുപോലെ തന്നേ, അവൻ ഹോൎയ്യരെ അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചിട്ടു അവർ അവരുടെ ദേശം കൈവശമാക്കി അവരുടെ സ്ഥലത്തു ഇന്നുവരെയും പാൎക്കുന്നു.

23 കഫ്തോരിൽനിന്നു വന്ന കഫ്തോൎയ്യരും ഗസ്സാവരെയുള്ള ഊരുകളിൽ പാൎത്തിരുന്ന അവ്യരെ നശിപ്പിച്ചു അവരുടെ സ്ഥലത്തു കുടിപാൎത്തു -

24 നിങ്ങൾ എഴുന്നേറ്റു യാത്രപുറപ്പെട്ടു അൎന്നോൻതാഴ്വര കടപ്പിൻ; ഇതാ, ഞാൻ ഹെശ്ബോനിലെ അമോൎയ്യരാജാവായ സീഹോനെയും അവന്റെ ദേശത്തെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവനോടു പടവെട്ടി അതു കൈവശമാക്കുവാൻ തുടങ്ങുക.

25 നിന്നെയുള്ള പേടിയും ഭീതിയും ആകാശത്തിങ്കീഴെങ്ങും ഉള്ള ജാതികളുടെമേൽ വരുത്തുവാൻ ഞാൻ ഇന്നുതന്നേ തുടങ്ങും; അവർ നിന്റെ ശ്രുതി കേട്ടു നിന്റെ നിമിത്തം വിറെക്കുകയും നടുങ്ങുകയും ചെയ്യും.

26 പിന്നെ ഞാൻ കെദേമോത്ത് മരുഭൂമിയിൽനിന്നു ഹെശ്ബോനിലെ രാജാവായ സീഹോന്റെ അടുക്കൽ സമാധാനവാക്കുകളോടുകൂടെ ദൂതന്മാരെ അയച്ചു:

27 ഞാൻ നിന്റെ ദേശത്തു കൂടി കടന്നുപോകുവാൻ അനുവദിക്കേണമേ; ഞാൻ ഇടത്തോട്ടോ വലത്തോട്ടോ മാറാതെ പെരുവഴിയിൽകൂടി മാത്രം നടക്കും.

28 സേയീരിൽ പാൎക്കുന്ന ഏശാവിന്റെ മക്കളും ആരിൽ പാൎക്കുന്ന മോവാബ്യരും എനിക്കു തന്നതുപോലെ നീ വിലെക്കു തരുന്ന ആഹാരം ഞാൻ കഴിക്കയും വിലെക്കു തരുന്ന വെള്ളം കുടിക്കയും ചെയ്തുകൊള്ളാം.

29 യോൎദ്ദാൻ കടന്നു ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങൾക്കു തരുന്ന ദേശത്തു എത്തുവോളം കാൽനടയായി പോകുവാൻ മാത്രം അനുവദിക്കേണം എന്നു പറയിച്ചു.

30 എന്നാൽ നാം തന്റെ ദേശത്തുകൂടി കടന്നുപോകുവാൻ ഹെശ്ബോനിലെ രാജാവായ സീഹോൻ സമ്മതിച്ചില്ല; ഇന്നു കാണുന്നതുപോലെ നിന്റെ ദൈവമായ യഹോവ അവനെ നിന്റെ കയ്യിൽ ഏല്പിക്കേണ്ടതിന്നു അവന്റെ മനസ്സു കടുപ്പിച്ചു അവന്റെ ഹൃദയം കഠിനമാക്കി.

31 യഹോവ എന്നോടു: ഞാൻ സീഹോനെയും അവന്റെ ദേശത്തെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവന്റെ ദേശം കൈവശമാക്കേണ്ടതിന്നു അതു അടക്കുവാൻ തുടങ്ങുക എന്നു കല്പിച്ചു.

32 അങ്ങനെ സീഹോനും അവന്റെ സൎവ്വജനവും നമ്മുടെനേരെ പുറപ്പെട്ടുവന്നു യാഹാസിൽവെച്ചു പടയേറ്റു.

33 നമ്മുടെ ദൈവമായ യഹോവ അവനെ നമ്മുടെ കയ്യിൽ ഏല്പിച്ചു; നാം അവനെയും അവന്റെ പുത്രന്മാരെയും അവന്റെ സൎവ്വജനത്തെയും സംഹരിച്ചു.

34 അക്കാലത്തു നാം അവന്റെ എല്ലാപട്ടണങ്ങളും പിടിച്ചു പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉന്മൂലനാശം ചെയ്തു; ഒരുത്തനെയും ശേഷിപ്പിച്ചില്ല.

35 നാൽക്കാലികളെയും നാം പിടിച്ച പട്ടണങ്ങളിലെ കൊള്ളയും മാത്രം നാം നമുക്കായിട്ടു എടുത്തു.

36 അൎന്നോൻ താഴ്വരയുടെ അറ്റത്തുള്ള അരോവേരും താഴ്വരയിലെ പട്ടണവുംമുതൽ ഗിലെയാദ് വരെ നമ്മുടെ കൈക്കു എത്താതെ ഒരു പട്ടണവും ഉണ്ടായിരുന്നില്ല; നമ്മുടെ ദൈവമായ യഹോവ സകലവും നമ്മുടെ കയ്യിൽ ഏല്പിച്ചു.

37 അമ്മോന്യരുടെ ദേശവും യബ്ബോക്ക്നദിയുടെ ഒരു വശമൊക്കെയും മലനാട്ടിലെ പട്ടണങ്ങളും നമ്മുടെ ദൈവമായ യഹോവ നമ്മോടു വിലക്കിയ ഇടങ്ങളും മാത്രം നീ ആക്രമിച്ചില്ല.

Chapter 3

1 അനന്തരം നാം തിരിഞ്ഞു ബാശാനിലേക്കുള്ള വഴിയായി പോയി; അപ്പോൾ ബാശാൻരാജാവായ ഓഗും അവന്റെ സൎവ്വജനവും നമ്മുടെ നേരെ പുറപ്പെട്ടു എദ്രെയിൽവെച്ചു പടയേറ്റു.

2 എന്നാറെ യഹോവ എന്നോടു: അവനെ ഭയപ്പെടരുതു; ഞാൻ അവനെയും അവന്റെ സൎവ്വജനത്തെയും ദേശത്തെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു: ഹെശ്ബോനിൽ പാൎത്തിരുന്ന അമോൎയ്യരാജാവായ സീഹോനോടു ചെയ്തതുപോലെ നീ അവനോടും ചെയ്യും എന്നു കല്പിച്ചു.

3 അങ്ങനെ നമ്മുടെ ദൈവമായ യഹോവ ബാശാൻരാജാവായ ഓഗിനെയും അവന്റെ സകലജനത്തെയും നമ്മുടെ കയ്യിൽ ഏല്പിച്ചു; അവന്നു ആരും ശേഷിക്കാതവണ്ണം നാം അവനെ സംഹരിച്ചുകളഞ്ഞു.

4 അക്കാലത്തു നാം അവന്റെ എല്ലാപട്ടണങ്ങളും പിടിച്ചു; നാം അവരുടെ പക്കൽനിന്നു പിടിക്കാത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല; ബാശാനിലെ ഓഗിന്റെ രാജ്യമായ അറുപതു പട്ടണങ്ങളുള്ള അൎഗ്ഗോബ്ദേശം ഒക്കെയും

5 നാട്ടുപുറങ്ങളിലെ അനവധി ഊരുകളും പിടിച്ചു; ആ പട്ടണങ്ങൾ എല്ലാം ഉയൎന്ന മതിലുകളും വാതിലുകളും ഓടാമ്പലുകളുംകൊണ്ടു ഉറപ്പിച്ചിരുന്നു.

6 ഹെശ്ബോൻ രാജാവായ സീഹോനോടും ചെയ്തതുപോലെ നാം അവയെ നിൎമ്മൂലമാക്കി; പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും നിൎമ്മൂലമാക്കി.

7 എന്നാൽ നാൽക്കാലികളെ ഒക്കെയും പട്ടണങ്ങളിലെ അപഹൃതവും നാം കൊള്ളയിട്ടു എടുത്തു.

8 ഇങ്ങനെ അക്കാലത്തു അമോൎയ്യരുടെ രണ്ടു രാജാക്കന്മാരുടെയും കയ്യിൽനിന്നു യോൎദ്ദാന്നക്കരെ അൎന്നോൻതാഴ്വരതുടങ്ങി ഹെൎമ്മോൻപൎവ്വതംവരെയുള്ള ദേശവും -

9 സീദോന്യർ ഹെൎമ്മോന്നു സീൎയ്യോൻ എന്നും അമോൎയ്യരോ അതിന്നു സെനീർ എന്നു പേർ പറയുന്നു -

10 സമഭൂമിയിലെ എല്ലാപട്ടണങ്ങളും ഗിലെയാദ് മുഴുവനും ബാശാനിലെ ഓഗിന്റെ രാജ്യത്തുൾപ്പെട്ട സൽക്കാ, എദ്രെയി എന്നീ പട്ടണങ്ങൾവരെയുള്ള ബാശാൻ മുഴുവനും നാം പിടിച്ചു. -

11 ബാശാൻരാജാവായ ഓഗ് മാത്രമേ മല്ലന്മാരിൽ ശേഷിച്ചിരുന്നുള്ളു; ഇരിമ്പുകൊണ്ടുള്ള അവന്റെ മഞ്ചം അമ്മോന്യനഗരമായ രബ്ബയിൽ ഉണ്ടല്ലോ? അതിന്നു പുരുഷന്റെ കൈക്കു ഒമ്പതു മുഴം നീളവും നാലു മുഴം വീതിയും ഉണ്ടു. -

12 ഈ ദേശം നാം അക്കാലത്തു കൈവശമാക്കി. അൎന്നോൻ താഴ്വരയരികെയുള്ള അരോവേർമുതൽ ഗിലെയാദ് മലനാട്ടിന്റെ പാതിയും അവിടെയുള്ള പട്ടണങ്ങളും ഞാൻ രൂബേന്യൎക്കും ഗാദ്യൎക്കും കൊടുത്തു.

13 ശേഷം ഗിലെയാദും ഓഗിന്റെ രാജ്യമായ ബാശാൻ മുഴുവനും അൎഗ്ഗോബ്ദേശം മുഴുവനും ഞാൻ മനശ്ശെയുടെ പാതിഗോത്രത്തിന്നു കൊടുത്തു. - ബാശാന്നു മുഴുവന്നും മല്ലന്മാരുടെ ദേശം എന്നു പേർ പറയുന്നു.

14 മനശ്ശെയുടെ മകനായ യായീർ ഗെശൂൎയ്യരുടെയും മാഖാത്യരുടെയും അതിർവരെ അൎഗ്ഗോബ്ദേശം മുഴുവനും പിടിച്ചു തന്റെ പേരിൻ പ്രകാരം ബാശാന്നു ഹവോത്ത് - യായീർ എന്നു പേർ ഇട്ടു; ഇന്നുവരെ ആ പേർ തന്നേ പറഞ്ഞുവരുന്നു. -

15 മാഖീരിന്നു ഞാൻ ഗിലെയാദ്‌ദേശം കൊടുത്തു.

16 രൂബേന്യൎക്കും ഗാദ്യൎക്കും ഗിലെയാദ് മുതൽ അൎന്നോൻതാഴ്വരയുടെ മദ്ധ്യപ്രദേശവും അതിരും അമ്മോന്യരുടെ അതിരായ യബ്ബോക്ക്തോടുവരെയും

17 കിന്നേറെത്ത് തുടങ്ങി കിഴക്കോട്ടു പിസ്ഗയുടെ ചരിവിന്നു താഴെ ഉപ്പുകടലായ അരാബയിലെ കടൽവരെ അരാബയും യോൎദ്ദാൻപ്രദേശവും ഞാൻ കൊടുത്തു.

18 അക്കാലത്തു ഞാൻ നിങ്ങളോടു ആജ്ഞാപിച്ചതു: നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു ഈ ദേശത്തെ അവകാശമായി തന്നിരിക്കുന്നു; നിങ്ങളിൽ യുദ്ധപ്രാപ്തന്മാരായ എല്ലാവരും യിസ്രായേല്യരായ നിങ്ങളുടെ സഹോദരന്മാൎക്കു മുമ്പായി യുദ്ധസന്നദ്ധരായി കടന്നുപോകേണം

19 നിങ്ങളുടെ ഭാൎയ്യമാരും മക്കളും നിങ്ങളുടെ ആടുമാടുകളും ഞാൻ നിങ്ങൾക്കു തന്നിട്ടുള്ള പട്ടണങ്ങളിൽ പാൎക്കട്ടെ; ആടുമാടുകൾ നിങ്ങൾക്കു വളരെ ഉണ്ടു എന്നു എനിക്കു അറിയാം.

20 യഹോവ നിങ്ങളെപ്പോലെ നിങ്ങളുടെ സഹോദരന്മാൎക്കും സ്വസ്ഥത നല്കുകയും യോൎദ്ദാന്നക്കരെ നിങ്ങളുടെ ദൈവമായ യഹോവ അവൎക്കു കൊടുക്കുന്ന ദേശത്തെ അവർ കൈവശമാക്കുകയും ചെയ്യുവോളം തന്നേ. പിന്നെ നിങ്ങൾ ഓരോരുത്തൻ ഞാൻ നിങ്ങൾക്കു തന്നിട്ടുള്ള അവകാശത്തിന്നു മടങ്ങിപ്പോരേണം.

21 അക്കാലത്തു ഞാൻ യോശുവയോടു ആജ്ഞാപിച്ചതു: നിങ്ങളുടെ ദൈവമായ യഹോവ ആ രണ്ടു രാജാക്കന്മാരോടു ചെയ്തതൊക്കെയും നീ കണ്ണാലെ കണ്ടുവല്ലോ; നീ കടന്നുചെല്ലുന്ന സകലരാജ്യങ്ങളോടും യഹോവ അങ്ങനെ തന്നേ ചെയ്യും.

22 നിങ്ങൾ അവരെ ഭയപ്പെടരുതു; നിങ്ങളുടെ ദൈവമായ യഹോവയല്ലോ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യുന്നതു.

23 അക്കാലത്തു ഞാൻ യഹോവയോടു അപേക്ഷിച്ചു:

24 കൎത്താവായ യഹോവേ, നിന്റെ മഹത്വവും നിന്റെ ഭുജവീൎയ്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്റെ ക്രിയകൾപോലെയും നിന്റെ വീൎയ്യപ്രവൃത്തികൾപോലെയും ചെയ്‌വാൻ കഴിയുന്ന ദൈവം സ്വൎഗ്ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളു?

25 ഞാൻ കടന്നുചെന്നു യോൎദ്ദാന്നക്കരെയുള്ള നല്ല ദേശവും മനോഹരമായ പൎവ്വതവും ലെബാനോനും ഒന്നു കണ്ടുകൊള്ളട്ടെ എന്നു പറഞ്ഞു.

26 എന്നാൽ യഹോവ നിങ്ങളുടെ നിമിത്തം എന്നോടു കോപിച്ചിരുന്നു; എന്റെ അപേക്ഷ കേട്ടതുമില്ല. യഹോവ എന്നോടു: മതി; ഈ കാൎയ്യത്തെക്കുറിച്ചു ഇനി എന്നോടു സംസാരിക്കരുതു;

27 പിസ്ഗയുടെ മുകളിൽ കയറി തല പൊക്കി പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നോക്കിക്കാൺക;

28 ഈ യോൎദ്ദാൻ നീ കടക്കയില്ല; യോശുവയോടു കല്പിച്ചു അവനെ ധൈൎയ്യപ്പെടുത്തി ഉറപ്പിക്ക; അവൻ നായകനായി ഈ ജനത്തെ അക്കരെ കടത്തും; നീ കാണുന്ന ദേശം അവൻ അവൎക്കു അവകാശമായി പങ്കിട്ടു കൊടുക്കും എന്നു അരുളിച്ചെയ്തു.

29 അങ്ങനെ നാം ബേത്ത്--പെയോരിന്നെതിരെ താഴ്വരയിൽ പാൎത്തു.

Chapter 4

1 ഇപ്പോൾ യിസ്രായേലേ, നിങ്ങൾ ജീവിച്ചിരിപ്പാനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശം ചെന്നു കൈവശമാക്കുവാനും തക്കവണ്ണം നിങ്ങൾ അനുസരിച്ചുനടക്കേണ്ടതിന്നു ഞാൻ നിങ്ങളോടു ഉപദേശിക്കുന്ന ചട്ടങ്ങളും വിധികളും കേൾപ്പിൻ.

2 ഞാൻ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങൾ പ്രമാണിക്കേണം. ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറെക്കയോ ചെയ്യരുതു.

3 ബാൽ-പെയോരിന്റെ സംഗതിയിൽ യഹോവ ചെയ്തതു നിങ്ങൾ കണ്ണാലെ കണ്ടിരിക്കുന്നു: ബാൽ-പെയോരിനെ പിന്തുടൎന്നവരെ ഒക്കെയും നിന്റെ ദൈവമായ യഹോവ നിങ്ങളുടെ ഇടയിൽനിന്നു നശിപ്പിച്ചുകളഞ്ഞുവല്ലോ.

4 എന്നാൽ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേൎന്നിരുന്ന നിങ്ങൾ ഒക്കെയും ഇന്നു ജീവനോടിരിക്കുന്നു.

5 നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിങ്ങൾ അനുസരിച്ചു നടപ്പാനായി എന്റെ ദൈവമായ യഹോവ എന്നോടു കല്പിച്ചതുപോലെ ഞാൻ നിങ്ങളോടു ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു.

6 അവയെ പ്രമാണിച്ചു നടപ്പിൻ; ഇതു തന്നേയല്ലോ ജാതികളുടെ ദൃഷ്ടിയിൽ നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നതു. അവർ ഈ കല്പനകളൊക്കെയും കേട്ടിട്ടു: ഈ ശ്രേഷ്ഠജാതി ജ്ഞാനവും വിവേകവും ഉള്ള ജനം തന്നേ എന്നു പറയും.

7 നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമുക്കു അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു?

8 ഞാൻ ഇന്നു നിങ്ങളുടെ മുമ്പിൽ വെക്കുന്ന ഈ സകലന്യായപ്രമാണവുംപോലെ ഇത്ര നീതിയുള്ള ചട്ടങ്ങളും വിധികളും ഉള്ള ശ്രേഷ്ഠജാതി ഏതുള്ളു?

9 കണ്ണാലെ കണ്ടിട്ടുള്ള കാൎയ്യങ്ങൾ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്തൊരിക്കലും അവ നിന്റെ മനസ്സിൽനിന്നു വിട്ടുപോകാതെയും ഇരിപ്പാൻ മാത്രം സൂക്ഷിച്ചു നിന്നെത്തന്നേ ജാഗ്രതയോടെ കാത്തുകൊൾക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവയെ ഉപദേശിക്കേണം.

10 വിശേഷാൽ ഹോരേബിൽ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽനിന്ന ദിവസത്തിൽ ഉണ്ടായ കാൎയ്യം മറക്കരുതു. അന്നു യഹോവ എന്നോടു: ജനത്തെ എന്റെ അടുക്കൽ വിളിച്ചുകൂട്ടുക; ഞാൻ എന്റെ വചനങ്ങൾ അവരെ കേൾപ്പിക്കും; അവർ ഭൂമിയിൽ ജീവിച്ചിരിക്കുന്ന നാൾ ഒക്കെയും എന്നെ ഭയപ്പെടുവാൻ പഠിക്കയും തങ്ങളുടെ മക്കളെ പഠിപ്പിക്കയും വേണം എന്നു കല്പിച്ചുവല്ലോ.

11 അങ്ങനെ നിങ്ങൾ അടുത്തുവന്നു പൎവ്വതത്തിന്റെ അടിവാരത്തു നിന്നു; അന്ധകാരവും മേഘവും കൂരിരുളും ഉണ്ടായിരിക്കെ പൎവ്വതം ആകാശമദ്ധ്യത്തോളം തീ കാളിക്കത്തിക്കൊണ്ടിരുന്നു.

12 യഹോവ തീയുടെ നടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്തു; നിങ്ങൾ വാക്കുകളുടെ ശബ്ദം കേട്ടു; ശബ്ദംമാത്രം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല.

13 നിങ്ങൾ അനുസരിച്ചു നടക്കേണ്ടതിന്നു അവൻ നിങ്ങളോടു കല്പിച്ച തന്റെ നിയമമായ പത്തു കല്പന അവൻ നിങ്ങളെ അറിയിക്കയും രണ്ടു കല്പലകയിൽ എഴുതുകയും ചെയ്തു.

14 നിങ്ങൾ കൈവശമാക്കുവാൻ കടന്നുചെല്ലുന്ന ദേശത്തു നിങ്ങൾ അനുസരിച്ചുനടക്കേണ്ടുന്നതിന്നുള്ള ചട്ടങ്ങളും വിധികളും നിങ്ങളെ ഉപദേശിക്കേണമെന്നു യഹോവ അക്കാലത്തു എന്നോടു കല്പിച്ചു.

15 നിങ്ങൾ നന്നായി സൂക്ഷിച്ചുകൊൾവിൻ; യഹോവ ഹോരേബിൽ തീയുടെ നടുവിൽ നിന്നു നിങ്ങളോടു അരുളിച്ചെയ്ത നാളിൽ നിങ്ങൾ രൂപം ഒന്നും കണ്ടില്ലല്ലോ.

16 അതുകൊണ്ടു നിങ്ങൾ ആണിന്റെയെങ്കിലും പെണ്ണിന്റെയെങ്കിലും സാദൃശ്യമോ,

17 ഭൂമിയിലുള്ള യാതൊരു മൃഗത്തിന്റെയും സാദൃശ്യമോ, ആകാശത്തു പറക്കുന്ന യാതൊരു പക്ഷിയുടെയും സാദൃശ്യമോ,

18 ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെയും സാദൃശ്യമോ, ഭൂമിക്കു കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്റെയും സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്വം പ്രവൎത്തിക്കരുതു.

19 നീ ആകാശസൈന്യമായ സൂൎയ്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കിക്കാണുമ്പോൾ അവയെ നമസ്കരിപ്പാനും സേവിപ്പാനും വശീകരിക്കപ്പെടരുതു; അവയെ നിന്റെ ദൈവമായ യഹോവ ആകാശത്തിൻകീഴെങ്ങുമുള്ള സൎവ്വജാതികൾക്കും പങ്കിട്ടു കൊടുത്തിരിക്കുന്നു.

20 നിങ്ങളെയോ ഇന്നുള്ളതുപോലെ തനിക്കു അവകാശജനമായിരിക്കേണ്ടതിന്നു യഹോവ തിരഞ്ഞെടുത്തു നിങ്ങളെ മിസ്രയീം എന്ന ഇരിമ്പുലയിൽ നിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്നിരിക്കുന്നു.

21 എന്നാൽ യഹോവ നിങ്ങളുടെ നിമിത്തം എന്നോടു കോപിച്ചു; ഞാൻ യോൎദ്ദാൻ കടക്കയില്ലെന്നും നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന നല്ല ദേശത്തിൽ ഞാൻ ചെല്ലുകയില്ലെന്നും സത്യംചെയ്തു.

22 ആകയാൽ ഞാൻ യോൎദ്ദാൻ കടക്കാതെ ഈ ദേശത്തുവെച്ചു മരിക്കും; നിങ്ങളോ കടന്നുചെന്നു ആ നല്ലദേശം കൈവശമാക്കും.

23 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു ചെയ്തിട്ടുള്ള അവന്റെ നിയമം നിങ്ങൾ മറന്നു നിന്റെ ദൈവമായ യഹോവ വിരോധിച്ചതുപോലെ യാതൊന്നിന്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.

24 നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയല്ലോ; തീക്ഷ്ണതയുള്ള ദൈവം തന്നേ.

25 നീ മക്കളെയും മക്കളുടെ മക്കളെയും ജനിപ്പിച്ചു ദേശത്തു ഏറെക്കാലം പാൎത്തു വഷളായിത്തീൎന്നിട്ടു വല്ലതിന്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കി നിന്റെ ദൈവമായ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു അവനെ കോപിപ്പിച്ചാൽ

26 നിങ്ങൾ കൈവശമാക്കേണ്ടതിന്നു യോൎദ്ദാൻ കടന്നുചെല്ലുന്ന ദേശത്തുനിന്നു നിങ്ങൾ വേഗത്തിൽ നശിച്ചുപോകുമെന്നു ഞാൻ ഇന്നു ആകാശത്തെയും ഭൂമിയെയും നിങ്ങൾക്കു വിരോധമായി സാക്ഷിനിൎത്തി പറയുന്നു; നിങ്ങൾ അവിടെ ദീൎഘായുസ്സോടിരിക്കാതെ നിൎമ്മൂലമായ്പോകും.

27 യഹോവ നിങ്ങളെ ജാതികളുടെ ഇടയിൽ ചിതറിക്കും; യഹോവ നിങ്ങളെ കൊണ്ടുപോയാക്കുന്ന ജാതികളുടെ ഇടയിൽ നിങ്ങൾ ചുരുക്കംപേരായി ശേഷിക്കും.

28 കാണ്മാനും കേൾപ്പാനും ഭക്ഷിപ്പാനും മണക്കുവാനും പ്രാപ്തിയില്ലാത്തവയായി മരവും കല്ലുംകൊണ്ടു മനുഷ്യരുടെ കൈപ്പണിയായ ദേവന്മാരെ നിങ്ങൾ അവിടെ സേവിക്കും.

29 എങ്കിലും അവിടെവെച്ചു നിന്റെ ദൈവമായ യഹോവയെ നീ തിരകയും പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടുംകൂടെ അന്വേഷിക്കയും ചെയ്താൽ അവനെ കണ്ടെത്തും.

30 നീ ക്ലേശത്തിലാകയും ഇവ ഒക്കെയും നിന്റെ മേൽ വരികയും ചെയ്യുമ്പോൾ നീ ഭാവികാലത്തു നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു അവന്റെ വാക്കു അനുസരിക്കും.

31 നിന്റെ ദൈവമായ യഹോവ കരുണയുള്ള ദൈവമല്ലോ; അവൻ നിന്നെ ഉപേക്ഷിക്കയില്ല, നശിപ്പിക്കയില്ല, നിന്റെ പിതാക്കന്മാരോടു സത്യംചെയ്തിട്ടുള്ള തന്റെ നിയമം മറക്കയുമില്ല.

32 ദൈവം മനുഷ്യനെ ഭൂമിയിൽ സൃഷ്ടിച്ച നാൾമുതൽ നിനക്കു മുമ്പുണ്ടായ പൂൎവ്വകാലത്തിലും ആകാശത്തിന്റെ ഒരു അറ്റം തുടങ്ങി മറ്റെ അറ്റത്തോളവും എവിടെയെങ്കിലും ഇങ്ങനെയുള്ള മഹാകാൎയ്യം നടന്നിട്ടുണ്ടോ, കേട്ടിട്ടുണ്ടോ എന്നു നീ അന്വേഷിക്ക.

33 ഏതൊരു ജാതിയെങ്കിലും നീ കേട്ടതുപോലെ തീയുടെ നടുവിൽ നിന്നു സംസാരിക്കുന്ന ദൈവത്തിന്റെ ശബ്ദം കേൾക്കയും ജീവനോടിരിക്കയും ചെയ്തിട്ടുണ്ടോ?

34 അല്ലെങ്കിൽ നിങ്ങളുടെ ദൈവമായ യഹോവ മിസ്രയീമിൽവെച്ചു നീ കാൺകെ നിങ്ങൾക്കുവേണ്ടി ചെയ്തതുപോലെ ഒക്കെയും പരീക്ഷകൾ, അടയാളങ്ങൾ, അത്ഭുതങ്ങൾ, യുദ്ധം, ബലമുള്ള കൈ, നീട്ടിയ ഭുജം, വലിയ ഭയങ്കരപ്രവൃത്തികൾ എന്നിവയാൽ ദൈവം ഒരു ജാതിയെ മറ്റൊരു ജാതിയുടെ നടുവിൽ നിന്നു തനിക്കായി ചെന്നെടുപ്പാൻ ഉദ്യമിച്ചിട്ടുണ്ടോ?

35 നിനക്കോ ഇതു കാണ്മാൻ സംഗതിവന്നു; യഹോവതന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ.

36 അവൻ നിനക്കു ബുദ്ധിയുപദേശിക്കേണ്ടതിന്നു ആകാശത്തുനിന്നു തന്റെ ശബ്ദം നിന്നെ കേൾപ്പിച്ചു; ഭൂമിയിൽ തന്റെ മഹത്തായ തീയും നിന്നെ കാണിച്ചു; നീ അവന്റെ വചനവും തീയുടെ നടുവിൽനിന്നു കേട്ടു.

37 നിന്റെ പിതാക്കന്മാരെ സ്നേഹിച്ചതുകൊണ്ടു അവൻ അവരുടെ സന്തതിയെ തിരഞ്ഞെടുത്തു.

38 നിന്നെക്കാൾ വലിപ്പവും ബലവുമുള്ള ജാതികളെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളവാനും ഇന്നുള്ളതുപോലെ അവരുടെ ദേശത്തെ നിനക്കു അവകാശമായി തരേണ്ടതിന്നു നിന്നെ കൊണ്ടുപോയാക്കുവാനും തന്റെ സാന്നിദ്ധ്യവും മഹാശക്തിയുംകൊണ്ടു മിസ്രയീമിൽ നിന്നു നിന്നെ പുറപ്പെടുവിച്ചു.

39 ആകയാൽ മീതെ സ്വൎഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.

40 നിനക്കും നിന്റെ മക്കൾക്കും നന്നായിരിക്കേണ്ടതിന്നും നിന്റെ ദൈവമായ യഹോവ നിനക്കു സദാകാലത്തേക്കും നല്കുന്ന ദേശത്തു നീ ദീൎഘായുസ്സോടിരിക്കേണ്ടതിന്നും ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിക്ക.

41 അക്കാലത്തു മോശെ യോൎദ്ദാന്നക്കരെ കിഴക്കു മൂന്നു പട്ടണം വേർതിരിച്ചു.

42 പൂൎവ്വദ്വേഷം കൂടാതെ അബദ്ധവശാൽ കൂട്ടുകാരനെ കൊന്നവൻ ആ പട്ടണങ്ങളിൽ ഒന്നിൽ ഓടിക്കയറി അവിടെ ചെന്നു ജീവിച്ചിരിക്കേണ്ടതിന്നു തന്നേ.

43 അങ്ങനെ മരുഭൂമിയിൽ മലനാട്ടിലുള്ള ബേസെർ രൂബേന്യൎക്കും ഗിലെയാദിലെ രാമോത്ത് ഗാദ്യൎക്കും ബാശാനിലെ ഗോലാൻ മനശ്ശെയൎക്കും നിശ്ചയിച്ചു.

44 മോശെ യിസ്രായേൽമക്കളുടെ മുമ്പിൽ വെച്ച ന്യായപ്രമാണം ഇതു തന്നേ.

45 യിസ്രായേൽമക്കൾ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം മോശെ യോൎദ്ദാന്നക്കരെ ഹെശ്ബോനിൽ പാൎത്തിരുന്ന അമോൎയ്യരാജാവായ സീഹോന്റെ ദേശത്തു ബേത്ത്--പെയോരിന്നെതിരെയുള്ള താഴ്വരയിൽവെച്ചു അവരോടു പറഞ്ഞ സാക്ഷ്യങ്ങളും ചട്ടങ്ങളും വിധികളും ഇവതന്നേ.

46 മോശെയും യിസ്രായേൽമക്കളും മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം ആ രാജാവിനെ തോല്പിച്ചു.

47 അവന്റെ ദേശവും ബാശാൻരാജാവായ ഓഗിന്റെ ദേശവുമായി

48 അൎന്നോൻ താഴ്വരയുടെ അറ്റത്തുള്ള അരോവേർമുതൽ ഹെൎമ്മോനെന്ന സീയോൻപൎവ്വതംവരെയും

49 യോൎദ്ദാന്നക്കരെ കിഴക്കു പിസ്ഗയുടെ ചരിവിന്നു താഴെ അരാബയിലെ കടൽവരെയുള്ള താഴ്വീതി ഒക്കെയും ഇങ്ങനെ യോൎദ്ദാന്നക്കരെ കിഴക്കുള്ള രണ്ടു അമോൎയ്യ രാജാക്കന്മാരുടെയും ദേശം കൈവശമാക്കി.

Chapter 5

1 മോശെ എല്ലായിസ്രായേലിനോടും വിളിച്ചുപറഞ്ഞതു എന്തെന്നാൽ: യിസ്രായേലേ, ഞാൻ ഇന്നു നിങ്ങളെ കേൾപ്പിക്കുന്ന ചട്ടങ്ങളും വിധികളും കേൾപ്പിൻ; അവയെ പഠിക്കയും പ്രമാണിച്ചനുസരിക്കയും ചെയ്‌വിൻ.

2 നമ്മുടെ ദൈവമായ യഹോവ ഹോരേബിൽവെച്ചു നമ്മോടു ഒരു നിയമം ചെയ്തുവല്ലോ.

3 ഈ നിയമം യഹോവ നമ്മുടെ പിതാക്കന്മാരോടല്ല, നമ്മോടു, ഇന്നു ഇവിടെ ജീവനോടിരിക്കുന്ന നമ്മോടു ഒക്കെയും തന്നേ ചെയ്തതു.

4 യഹോവ പൎവ്വതത്തിൽ തീയുടെ നടുവിൽനിന്നു നിങ്ങളോടു അഭിമുഖമായി അരുളിച്ചെയ്തു.

5 തീ ഹേതുവായി നിങ്ങൾ ഭയപ്പെട്ടു പൎവ്വതത്തിൽ കയറാഞ്ഞതുകൊണ്ടു യഹോവയുടെ വചനം നിങ്ങളോടു അറിയിക്കേണ്ടതിന്നു ഞാൻ അക്കാലത്തു യഹോവെക്കും നിങ്ങൾക്കും മദ്ധ്യേ നിന്നു. അവൻ കല്പിച്ചതു എന്തെന്നാൽ:

6 അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.

7 ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.

8 വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വൎഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കിഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമ അരുതു.

9 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു; നിന്റെ ദൈവമായ യഹോവ എന്ന ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെമേൽ സന്ദൎശിക്കയും

10 എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവൎക്കു ആയിരം തലമുറവരെ ദയകാണിക്കയും ചെയ്യുന്നു.

11 നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.

12 നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശബ്ബത്തുനാൾ ശുദ്ധീകരിച്ചു ആചരിക്ക.

13 ആറുദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക.

14 ഏഴാം ദിവസമോ നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്താകുന്നു; അന്നു നീയും നിന്റെ മകനും മകളും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കാളയും കഴുതയും നിനക്കുള്ള യാതൊരു നാല്ക്കാലിയും നിന്റെ പടിവാതിലുകൾക്കകത്തുള്ള അന്യനും ഒരു വേലയും ചെയ്യരുതു; നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്നെപ്പോലെ സ്വസ്ഥമായിരിക്കേണ്ടതിന്നു തന്നേ.

15 നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നും അവിടെനിന്നു നിന്റെ ദൈവമായ യഹോവ നിന്നെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും പുറപ്പെടുവിച്ചു എന്നും ഓൎക്ക; അതുകൊണ്ടു ശബ്ബത്തുനാൾ ആചരിപ്പാൻ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചു.

16 നിനക്കു ദീൎഘായുസ്സു ഉണ്ടാകുവാനും നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു നന്നായിരിപ്പാനും നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.

17 കുല ചെയ്യരുതു.

18 വ്യഭിചാരം ചെയ്യരുതു.

19 മോഷ്ടിക്കരുതു.

20 കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുതു.

21 കൂട്ടുകാരന്റെ ഭാൎയ്യയെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭവനത്തെയും നിലത്തെയും അവന്റെ വേലക്കാരനെയും വേലക്കാരത്തിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരന്നുള്ള യാതൊന്നിനെയും മോഹിക്കരുതു.

22 ഈ വചനങ്ങൾ യഹോവ പൎവ്വതത്തിൽ തീ, മേഘം, അന്ധകാരം എന്നിവയുടെ നടുവിൽനിന്നു നിങ്ങളുടെ സൎവ്വസഭയോടും അത്യുച്ചത്തിൽ അരുളിച്ചെയ്തു; ഇതിന്നപ്പുറം ഒന്നും കല്പിച്ചില്ല; അവ രണ്ടു കല്പലകയിൽ എഴുതി എന്റെ പക്കൽ തന്നു.

23 എന്നാൽ പൎവ്വതം തീ കാളിക്കത്തിക്കൊണ്ടിരിക്കയിൽ അന്ധകാരത്തിന്റെ നടുവിൽനിന്നുള്ള ശബ്ദംകേട്ടപ്പോൾ നിങ്ങൾ നിങ്ങളുടെ സകലഗോത്രത്തലവന്മാരും മൂപ്പന്മാരുമായി എന്റെ അടുക്കൽ വന്നു പറഞ്ഞതു.

24 ഞങ്ങളുടെ ദൈവമായ യഹോവ തന്റെ തേജസ്സും മഹത്വവും ഞങ്ങളെ കാണിച്ചിരിക്കുന്നുവല്ലോ; തീയുടെ നടുവിൽനിന്നു അവന്റെ ശബ്ദം ഞങ്ങൾ കേട്ടിരിക്കുന്നു; ദൈവം മനുഷ്യരോടു സംസാരിച്ചിട്ടും അവർ ജീവനോടിരിക്കുമെന്നു ഞങ്ങൾ ഇന്നു കണ്ടുമിരിക്കുന്നു.

25 ആകയാൽ ഞങ്ങൾ എന്തിന്നു മരിക്കുന്നു? ഈ മഹത്തായ തീക്കു ഞങ്ങൾ ഇരയായ്തീരും; ഞങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം ഇനിയും കേട്ടാൽ ഞങ്ങൾ മരിച്ചുപോകും.

26 ഞങ്ങളെപ്പോലെ യാതൊരു ജഡമെങ്കിലും തീയുടെ നടുവിൽനിന്നു സംസാരിക്കുന്ന ജീവനുള്ള ദൈവത്തിന്റെ ശബ്ദം കേട്ടിട്ടു ജീവനോടെ ഇരുന്നിട്ടുണ്ടോ?

27 നീ അടുത്തുചെന്നു നമ്മുടെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നതു ഒക്കെയും കേൾക്ക; നമ്മുടെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്യുന്നതു ഒക്കെയും ഞങ്ങളോടു പറക: ഞങ്ങൾ കേട്ടു അനുസരിച്ചുകൊള്ളാം.

28 നിങ്ങൾ എന്നോടു സംസാരിച്ച വാക്കുകൾ യഹോവ കേട്ടു എന്നോടു കല്പിച്ചതു: ഈ ജനം നിന്നോടു പറഞ്ഞവാക്കു ഞാൻ കേട്ടു; അവർ പറഞ്ഞതു ഒക്കെയും നല്ലതു.

29 അവൎക്കും അവരുടെ മക്കൾക്കും എന്നേക്കും നന്നായിരിപ്പാൻ അവർ എന്നെ ഭയപ്പെടേണ്ടതിന്നും എന്റെ കല്പനകളൊക്കെയും പ്രമാണിക്കേണ്ടതിന്നും ഇങ്ങനെയുള്ള ഹൃദയം അവൎക്കു എപ്പോഴും ഉണ്ടായിരുന്നുവെങ്കിൽ എത്ര നന്നു.

30 നിങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോകുവിൻ എന്നു അവരോടു ചെന്നു പറക.

31 നീയോ ഇവിടെ എന്റെ അടുക്കൽ നില്ക്ക; ഞാൻ അവൎക്കു അവകാശമായി കൊടുക്കുന്ന ദേശത്തു അവർ അനുസരിച്ചു നടപ്പാൻ നീ അവരെ ഉപദേശിക്കേണ്ടുന്ന സകലകല്പനകളും ചട്ടങ്ങളും വിധികളും ഞാൻ നിന്നോടു കല്പിക്കും.

32 ആകയാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചതുപോലെ ചെയ്‌വാൻ ജാഗ്രതയായിരിപ്പിൻ; ഇടത്തോട്ടെങ്കിലും വലത്തോട്ടെങ്കിലും മാറരുതു.

33 നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നും നിങ്ങൾക്കു നന്നായിരിക്കേണ്ടതിന്നും നിങ്ങൾ കൈവശമാക്കുന്ന ദേശത്തു ദീൎഘായുസ്സോടിരിക്കേണ്ടതിന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള എല്ലാവഴിയിലും നടന്നുകൊൾവിൻ.

Chapter 6

1 നിങ്ങൾ കൈവശമാക്കുവാൻ കടന്നുചെല്ലുന്ന ദേശത്തു നിങ്ങൾ അനുസരിച്ചു നടക്കേണ്ടതിന്നും നിന്റെ ജീവകാലം ഒക്കെയും നീയും നിന്റെ മകനും മകന്റെ മകനും ഞാൻ നിന്നോടു കല്പിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ എല്ലാചട്ടങ്ങളും കല്പനകളും പ്രമാണിപ്പാൻ തക്കവണ്ണം അവനെ ഭയപ്പെടേണ്ടതിന്നും

2 നീ ദീൎഘായുസ്സോടിരിക്കേണ്ടതിന്നുമായി നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു ഉപദേശിച്ചുതരുവാൻ കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും വിധികളും ഇവ ആകുന്നു.

3 ആകയാൽ യിസ്രായേലേ, നിനക്കു നന്നായിരിക്കേണ്ടതിന്നും നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്തു നിങ്ങൾ ഏറ്റവും വൎദ്ധിക്കേണ്ടതിന്നും നീ കേട്ടു ജാഗ്രതയോടെ അനുസരിച്ചു നടക്ക.

4 യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.

5 നിന്റെ ദൈവമായ യഹോവയെ നീ പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടും പൂൎണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.

6 ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം.

7 നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.

8 അവയെ അടയാളമായി നിന്റെ കൈമേൽ കെട്ടേണം; അവ നിന്റെ കണ്ണുകൾക്കു മദ്ധ്യേ പട്ടമായി ഇരിക്കേണം.

9 അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിൻമേലും പടിവാതിലുകളിലും എഴുതേണം.

10 നിന്റെ ദൈവമായ യഹോവ നിനക്കു തരുമെന്നു അബ്രാഹാം, യിസ്ഹാക്, യാക്കോബ്, എന്ന നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു നിന്നെ കൊണ്ടുചെന്നു നീ പണിയാത്ത വലുതും നല്ലതുമായ പട്ടണങ്ങളും

11 നീ നിറെക്കാതെ സകലസമ്പത്തും നിറഞ്ഞിരിക്കുന്ന വീടുകളും നീ കുഴിക്കാത്ത കിണറുകളും നീ നട്ടുണ്ടാക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിനക്കു തരികയും നീ തിന്നു തൃപ്തിപ്രാപിക്കയും ചെയ്യുമ്പോൾ

12 നിന്നെ അടിമവീടായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മറക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.

13 നിന്റെ ദൈവമായ യഹോവയെ ഭയപ്പെട്ടു അവനെ സേവിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യേണം.

14 നിന്റെ ദൈവമായ യഹോവയുടെ കോപം നിനക്കു വിരോധമായി ജ്വലിച്ചു നിന്നെ ഭൂമിയിൽനിന്നു നശിപ്പിക്കാതിരിപ്പാൻ ചുറ്റുമിരിക്കുന്ന ജാതികളുടെ ദേവന്മാരായ അന്യദൈവങ്ങളുടെ പിന്നാലെ നീ പോകരുതു;

15 നിന്റെ ദൈവമായ യഹോവ നിങ്ങളുടെ മദ്ധ്യേ തീക്ഷ്ണതയുള്ള ദൈവം ആകുന്നു.

16 നിങ്ങൾ മസ്സയിൽവെച്ചു പരീക്ഷിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുതു.

17 നിങ്ങളുടെ ദൈവമായ യഹോവ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും നിങ്ങൾ ജാഗ്രതയോടെ പ്രമാണിക്കേണം.

18 നിനക്കു നന്നായിരിക്കേണ്ടതിന്നും യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത നല്ലദേശം നീ ചെന്നു കൈവശമാക്കേണ്ടതിന്നും യഹോവ അരുളിച്ചെയ്തതുപോലെ

19 നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഓടിച്ചുകളയേണ്ടതിന്നും നീ യഹോവയുടെ മുമ്പാകെ ന്യായവും ഹിതവുമായുള്ളതിനെ ചെയ്യേണം.

20 നമ്മുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള സാക്ഷ്യങ്ങളും ചട്ടങ്ങളും വിധികളും എന്തു എന്നു നാളെ നിന്റെ മകൻ നിന്നോടു ചോദിക്കുമ്പോൾ നീ നിന്റെ മകനോടു പറയേണ്ടതു എന്തെന്നാൽ:

21 ഞങ്ങൾ മിസ്രയീമിൽ ഫറവോന്നു അടിമകൾ ആയിരുന്നു; എന്നാൽ യഹോവ ബലമുള്ള കൈകൊണ്ടു ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു.

22 മിസ്രയീമിന്റെയും ഫറവോന്റെയും അവന്റെ സകല കുടുംബത്തിന്റെയും മേൽ ഞങ്ങൾ കാൺകെ യഹോവ മഹത്തും ഉഗ്രവുമായുള്ള അടയാളങ്ങളും അത്ഭുതങ്ങളും പ്രവൎത്തിച്ചു.

23 ഞങ്ങളേയോ താൻ നമ്മുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം തരുവാൻ അതിൽ കൊണ്ടുവന്നാക്കേണ്ടതിന്നു അവിടെനിന്നു പുറപ്പെടുവിച്ചു

24 എല്ലായ്പോഴും നമുക്കു നന്നായിരിക്കേണ്ടതിന്നും ഇന്നത്തെപ്പോലെ അവൻ നമ്മെ ജീവനോടെ രക്ഷിക്കേണ്ടതിന്നുമായി നാം നമ്മുടെ ദൈവമായ യഹോവയെ ഭയപ്പെടുവാനും ഈ എല്ലാചട്ടങ്ങളെയും ആചരിപ്പാനും യഹോവ നമ്മോടു കല്പിച്ചു.

25 നമ്മുടെ ദൈവമായ യഹോവ നമ്മോടുകല്പിച്ചതുപോലെ നാം അവന്റെ മുമ്പാകെ ഈ സകലകല്പനകളും ആചരിപ്പാൻ തക്കവണ്ണം കാത്തുകൊള്ളുന്നു എങ്കിൽ നാം നീതിയുള്ളവരായിരിക്കും.

Chapter 7

1 നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്നെ കടത്തുകയും നിന്നെക്കാൾ പെരുപ്പവും ബലവുമുള്ള ജാതികളായ ഹിത്യർ, ഗിർഗ്ഗശ്യർ, അമോൎയ്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ഏഴു മഹാജാതികളെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളകയും

2 നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കയും നീ അവരെ തോല്പിക്കയും ചെയ്യുമ്പോൾ അവരെ നിൎമ്മൂലമാക്കിക്കളയേണം; അവരോടു ഉടമ്പടി ചെയ്കയോ കൃപ കാണിക്കയോ അരുതു.

3 അവരുമായി വിവാഹസംബന്ധം ചെയ്യരുതു; നിന്റെ പുത്രിമാരെ അവരുടെ പുത്രന്മാൎക്കു കൊടുക്കയോ അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാൎക്കു എടുക്കയോ ചെയ്യരുതു.

4 അന്യദൈവങ്ങളെ സേവിപ്പാൻ തക്കവണ്ണം അവർ നിന്റെ പുത്രന്മാരെ എന്നോടു അകറ്റിക്കളയും; യഹോവയുടെ കോപം നിങ്ങൾക്കു വിരോധമായി ജ്വലിച്ചു നിങ്ങളെ വേഗത്തിൽ നശിപ്പിക്കും.

5 ആകയാൽ നിങ്ങൾ അവരോടു ഇങ്ങനെ ചെയ്യേണം; അവരുടെ ബലിപീഠങ്ങൾ ഇടിക്കേണം; അവരുടെ ബിംബങ്ങളെ തകൎക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ വെട്ടിക്കളയേണം; അവരുടെ വിഗ്രഹങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയേണം.

6 നിന്റെ ദൈവമായ യഹോവെക്കു നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.

7 നിങ്ങൾ സംഖ്യയിൽ സകലജാതികളെക്കാളും പെരുപ്പമുള്ളവരാകകൊണ്ടല്ല യഹോവ നിങ്ങളെ പ്രിയപ്പെട്ടു തിരഞ്ഞെടുത്തതു; നിങ്ങൾ സകലജാതികളെക്കാളും കുറഞ്ഞവരല്ലോ ആയിരുന്നതു.

8 യഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോടു താൻ ചെയ്ത സത്യം പാലിക്കുന്നതുകൊണ്ടും അത്രേ യഹോവ നിങ്ങളെ ബലമുള്ള കയ്യാൽ പുറപ്പെടുവിച്ചു അടിമവീടായ മിസ്രയീമിലെ രാജാവായ ഫറവോന്റെ കയ്യിൽനിന്നു വീണ്ടെടുത്തതു.

9 ആകയാൽ നിന്റെ ദൈവമായ യഹോവ തന്നേ ദൈവം; അവൻ തന്നേ സത്യദൈവം എന്നു നീ അറിയേണം: അവൻ തന്നെ സ്നേഹിച്ചു തന്റെ കല്പനകളെ പ്രമാണിക്കുന്നവൎക്കു ആയിരം തലമുറവരെ നിയമവും ദയയും പാലിക്കുന്നു.

10 തന്നെ പകെക്കുന്നവരെ നശിപ്പിപ്പാൻ അവൎക്കു നേരിട്ടു പകരം കൊടുക്കുന്നു; തന്നെ പകെക്കുന്നവന്നു അവൻ താമസിയാതെ നേരിട്ടു പകരം കൊടുക്കും.

11 ആകയാൽ ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന കല്പനകളും ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചു നടക്കേണം.

12 നിങ്ങൾ ഈ വിധികൾ കേട്ടു പ്രമാണിച്ചു നടന്നാൽ നിന്റെ ദൈവമായ യഹോവ നിന്റെ പിതാക്കന്മാരോടു സത്യംചെയ്ത നിയമവും ദയയും നിനക്കായിട്ടു പാലിക്കും.

13 അവൻ നിന്നെ സ്നേഹിച്ചു അനുഗ്രഹിച്ചു വൎദ്ധിപ്പിക്കും; അവൻ നിനക്കു തരുമെന്നു നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തു നിന്റെ ഗൎഭഫലവും നിന്റെ കൃഷിഫലവും ധാന്യവും വീഞ്ഞും എണ്ണയും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കും.

14 നീ സകലജാതികളെക്കാളും അനുഗ്രഹിക്കപ്പെട്ടിരിക്കും; വന്ധ്യനും വന്ധ്യയും നിങ്ങളിലാകട്ടെ നിന്റെ നാൽക്കാലികളിലാകട്ടെ ഉണ്ടാകയില്ല.

15 യഹോവ സകലരോഗവും നിങ്കൽനിന്നു അകറ്റിക്കളയും; നീ അറിഞ്ഞിരിക്കുന്ന മിസ്രയീമ്യരുടെ ദുൎവ്വ്യാധികളിൽ ഒന്നും അവൻ നിന്റെമേൽ വരുത്താതെ നിന്നെ ദ്വേഷിക്കുന്ന എല്ലാവൎക്കും അവയെ കൊടുക്കും.

16 നിന്റെ ദൈവമായ യഹോവ നിന്റെ കയ്യിൽ ഏല്പിക്കുന്ന സകലജാതികളെയും നീ മുടിച്ചുകളയേണം; നിനക്കു അവരോടു കനിവു തോന്നരുതു; അവരുടെ ദേവന്മാരെ നീ സേവിക്കരുതു; അതു നിനക്കു കണിയായിത്തീരും.

17 ഈ ജാതികൾ എന്നെക്കാൾ പെരുപ്പം ഉള്ളവർ; അവരെ നീക്കിക്കളവാൻ എനിക്കു എങ്ങനെ കഴിയും എന്നു നീ നിന്റെ ഹൃദയത്തിൽ പറയുമായിരിക്കും എന്നാൽ അവരെ ഭയപ്പെടരുതു;

18 നിന്റെ ദൈവമായ യഹോവ ഫറവോനോടും എല്ലാ മിസ്രയീമ്യരോടും ചെയ്തതായി

19 നിന്റെ കണ്ണാലെ കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും അത്ഭുതങ്ങളും നിന്റെ ദൈവമായ യഹോവ നിന്നെ പുറപ്പെടുവിച്ച ബലമുള്ള കയ്യും നീട്ടിയ ഭുജവും നീ നല്ലവണ്ണം ഓൎക്കേണം; നീ പേടിക്കുന്ന സകലജാതികളോടും നിന്റെ ദൈവമായ യഹോവ അങ്ങനെ ചെയ്യും.

20 അത്രയുമല്ല, ശേഷിച്ചിരിക്കുന്നവരും നിന്റെ മുമ്പിൽനിന്നു ഒളിച്ചുകൊള്ളുന്നവരും നശിച്ചുപോകുംവരെ നിന്റെ ദൈവമായ യഹോവ അവരുടെ ഇടയിൽ കടുന്നലിനെ അയക്കും.

21 നീ അവരെക്കണ്ടു ഭ്രമിക്കരുതു; നിന്റെ ദൈവമായ യഹോവ എന്ന വലിയവനും ഭയങ്കരനുമായ ദൈവം നിങ്ങളുടെ മദ്ധ്യേ ഉണ്ടു.

22 ആ ജാതികളെ നിന്റെ ദൈവമായ യഹോവ കുറേശ്ശ കുറേശ്ശയായി നിന്റെ മുമ്പിൽനിന്നു നീക്കിക്കളയും; കാട്ടുമൃഗങ്ങൾ പെരുകി നിനക്കു ഉപദ്രവമാകാതിരിപ്പാൻ അവരെ ക്ഷണത്തിൽ നശിപ്പിച്ചുകൂടാ.

23 നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കയും അവർ നശിച്ചുപോകുംവരെ അവൎക്കു മഹാപരാഭവം വരുത്തുകയും ചെയ്യും. അവരുടെ രാജാക്കന്മാരെ നിന്റെ കയ്യിൽ ഏല്പിക്കും; നീ അവരുടെ പേർ ആകാശത്തിൻകീഴിൽനിന്നു ഇല്ലാതെയാക്കേണം.

24 അവരെ സംഹരിച്ചുതീരുവോളം ഒരു മനുഷ്യനും നിന്റെ മുമ്പിൽ നിൽക്കയില്ല.

25 അവരുടെ ദേവപ്രതിമകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; നീ വശീകരിക്കപ്പെടാതിരിപ്പാൻ അവയിന്മേലുള്ള വെള്ളിയും പൊന്നും മോഹിച്ചു എടുത്തുകൊള്ളരുതു; അതു നിന്റെ ദൈവമായ യഹോവെക്കു അറെപ്പാകുന്നു.

26 നീയും അതുപോലെ ശാപമായ്തീരാതിരിക്കേണ്ടതിന്നു അറെപ്പായുള്ളതു നിന്റെ വീട്ടിൽ കൊണ്ടുപോകരുതു; അതു നിനക്കു തീരെ അറെപ്പും വെറുപ്പുമായിരിക്കേണം; അതു ശാപഗ്രസ്തമല്ലോ.

Chapter 8

1 നിങ്ങൾ ജീവിച്ചിരിക്കയും വൎദ്ധിക്കയും യഹോവ നിങ്ങളുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം ചെന്നു കൈവശമാക്കുകയും ചെയ്യേണ്ടതിന്നു ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന സകലകല്പനകളും നിങ്ങൾ പ്രമാണിച്ചു നടക്കേണം.

2 നിന്റെ ദൈവമായ യഹോവ നിന്നെ താഴ്ത്തുവാനും തന്റെ കല്പനകൾ പ്രമാണിക്കുമോ ഇല്ലയോ എന്നു നിന്നെ പരീക്ഷിച്ചു നിന്റെ ഹൃദയത്തിൽ ഇരിക്കുന്നതു അറിവാനുമായി നിന്നെ ഈ നാല്പതു സംവത്സരം മരുഭൂമിയിൽ നടത്തിയ വിധമൊക്കെയും നീ ഓൎക്കേണം.

3 അവൻ നിന്നെ താഴ്ത്തുകയും നിന്നെ വിശപ്പിക്കയും മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു എന്നു നിന്നെ ഗ്രഹിപ്പിക്കേണ്ടതിന്നു നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്നകൊണ്ടു നിന്നെ പോഷിപ്പിക്കയും ചെയ്തു.

4 ഈ നാല്പതു സംവത്സരം നീ ധരിച്ച വസ്ത്രം ജീൎണ്ണിച്ചുപോയില്ല; നിന്റെ കാൽ വീങ്ങിയതുമില്ല.

5 ഒരു മനുഷ്യൻ തന്റെ മകനെ ശിക്ഷിച്ചു വളൎത്തുന്നതുപോലെ നിന്റെ ദൈവമായ യഹോവ നിന്നെ ശിക്ഷിച്ചു വളൎത്തുന്നു എന്നു നീ മനസ്സിൽ ധ്യാനിച്ചുകൊള്ളേണം.

6 ആകയാൽ നിന്റെ ദൈവമായ യഹോവയുടെ വഴികളിൽ നടന്നു അവനെ ഭയപ്പെട്ടു അവന്റെ കല്പനകൾ പ്രമാണിക്കേണം.

7 നിന്റെ ദൈവമായ യഹോവ നല്ലോരു ദേശത്തേക്കല്ലോ നിന്നെ കൊണ്ടുപോകുന്നതു; അതു താഴ്വരയിൽനിന്നും മലയിൽനിന്നും പുറപ്പെടുന്ന നീരൊഴുക്കുകളും ഉറവുകളും തടാകങ്ങളും ഉള്ള ദേശം;

8 കോതമ്പും യവവും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഉള്ള ദേശം;

9 ഒലിവുവൃക്ഷവും തേനും ഉള്ള ദേശം; സുഭിക്ഷമായി ഉപജീവനം കഴിയാകുന്നതും ഒന്നിന്നും കുറവില്ലാത്തതുമായ ദേശം; കല്ലു ഇരിമ്പായിരിക്കുന്നതും മലകളിൽനിന്നു താമ്രം വെട്ടി എടുക്കുന്നതുമായ ദേശം.

10 നീ ഭക്ഷിച്ചു തൃപ്തിപ്രാപിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നല്ല ദേശത്തെക്കുറിച്ചു നീ അവന്നു സ്തോത്രം ചെയ്യേണം.

11 നിന്റെ ദൈവമായ യഹോവയെ നീ മറക്കാതിരിപ്പാനും, ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ കല്പനകളും വിധികളും ചട്ടങ്ങളും അലക്ഷ്യമാക്കാതിരിപ്പാനും,

12 നീ ഭക്ഷിച്ചു തൃപ്തിപ്രാപിച്ചു നല്ല വീടുകൾ പണിതു അവയിൽ പാൎക്കുമ്പോഴും

13 നിന്റെ ആടുമാടുകൾ പെരുകി നിനക്കു വെള്ളിയും പൊന്നും ഏറി നിനക്കുള്ളതു ഒക്കെയും വദ്ധിക്കുമ്പോഴും നിന്റെ ഹൃദയം നിഗളിക്കാതാരിപ്പാനും,

14 നിന്നെ അടിമവീടായ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കയും

15 അഗ്നിസൎപ്പവും തേളും വെള്ളമില്ലാതെ വരൾച്ചയും ഉള്ള വലിയതും ഭയങ്കരവുമായ മരുഭൂമിയിൽ കൂടി നിന്നെ കൊണ്ടുവരികയും തീക്കല്പാറയിൽനിന്നു നിനക്കു വെള്ളം പുറപ്പെടുവിക്കയും

16 നിന്നെ താഴ്ത്തി പരീക്ഷിച്ചു പിൻകാലത്തു നിനക്കു നന്മ ചെയ്യേണ്ടതിന്നു മരുഭൂമിയിൽ നിന്നെ നിന്റെ പിതാക്കന്മാർ അറിയാത്ത മന്നകൊണ്ടു പോഷിപ്പിക്കയും ചെയ്ത നിന്റെ ദൈവമായ യഹോവയെ നീ മറന്നു:

17 എന്റെ ശക്തിയും എന്റെ കയ്യുടെ ബലവും ഈ സമ്പത്തുണ്ടാക്കി എന്നു നിന്റെ ഹൃദയത്തിൽ പറയാതിരിപ്പാനും സൂക്ഷിച്ചുകൊള്ളേണം.

18 നിന്റെ ദൈവമായ യഹോവയെ നീ ഓൎക്കേണം; നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത തന്റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന്നു അവനല്ലോ നിനക്കു സമ്പത്തുണ്ടാക്കുവാൻ ശക്തി തരുന്നതു.

19 നിന്റെ ദൈവമായ യഹോവയെ നീ മറക്കയും അന്യദൈവങ്ങളെ പിന്തുടൎന്നു അവയെ സേവിച്ചു നമസ്കരിക്കയും ചെയ്താൽ നിങ്ങൾ നശിച്ചുപോകും എന്നു ഞാൻ ഇന്നു നിങ്ങളോടു സാക്ഷീകരിക്കുന്നു.

20 നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു നിങ്ങൾ കേൾക്കാതിരുന്നതുകൊണ്ടു യഹോവ നിങ്ങളുടെ മുമ്പിൽനിന്നു നശിപ്പിക്കുന്ന ജാതികളെപ്പോലെ തന്നേ നിങ്ങളും നശിച്ചുപോകും.

Chapter 9

1 യിസ്രായേലേ, കേൾക്ക; നീ ഇന്നു യോൎദ്ദാൻ കടന്നു നിന്നെക്കാൾ വലിപ്പവും ബലവുമുള്ള ജാതികളെയും ആകാശത്തോളം ഉയൎന്ന മതിലുള്ള വലിയ പട്ടണങ്ങളെയും

2 വലിപ്പവും പൊക്കവുമുള്ള അനാക്യരെന്ന ജാതിയെയും അടക്കുവാൻ പോകുന്നു; നീ അവരെ അറിയുന്നുവല്ലോ; അനാക്യരുടെ മുമ്പാകെ നിൽക്കാകുന്നവൻ ആർ എന്നിങ്ങനെയുള്ള ചൊല്ലു നീ കേട്ടിരിക്കുന്നു.

3 എന്നാൽ നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയായി നിനക്കു മുമ്പിൽ കടന്നുപോകുന്നു എന്നു നീ ഇന്നു അറിഞ്ഞുകൊൾക. അവൻ അവരെ നശിപ്പിക്കയും നിന്റെ മുമ്പിൽ താഴ്ത്തുകയും ചെയ്യും; അങ്ങനെ യഹോവ നിന്നോടു അരുളിച്ചെയ്തതുപോലെ നീ അവരെ നീക്കിക്കളകയും ക്ഷണത്തിൽ നശിപ്പിക്കയും ചെയ്യും.

4 നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞശേഷം: എന്റെ നീതിനിമിത്തം ഈ ദേശം കൈവശമാക്കുവാൻ യഹോവ എന്നെ കൊണ്ടുവന്നു എന്നു നിന്റെ ഹൃദയത്തിൽ പറയരുതു; ആ ജാതിയുടെ ദുഷ്ടതനിമിത്തമത്രേ യഹോവ അവരെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളയുന്നതു.

5 നീ അവരുടെ ദേശം കൈവശമാക്കുവാൻ ചെല്ലുന്നതു നിന്റെ നീതിനിമിത്തവും നിന്റെ ഹൃദയപരമാൎത്ഥംനിമിത്തവും അല്ല, ആ ജാതിയുടെ ദുഷ്ടതനിമിത്തവും അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്റെ പിതാക്കന്മാരോടു യഹോവ സത്യംചെയ്ത വചനം നിവൎത്തിക്കേണ്ടതിന്നും അത്രേ നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളയുന്നതു.

6 ആകയാൽ നിന്റെ ദൈവമായ യഹോവ നിനക്കു ആ നല്ലദേശം അവകാശമായി തരുന്നതു നിന്റെ നീതിനിമിത്തം അല്ലെന്നു അറിഞ്ഞുകൊൾക; നീ ദുശ്ശാഠ്യമുള്ള ജനമല്ലോ;

7 നീ മരുഭൂമിയിൽവെച്ചു നിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു എന്നു ഓൎക്ക; മറന്നുകളയരുതു; മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഈ സ്ഥലത്തു വന്നതുവരെയും നിങ്ങൾ യഹോവയോടു മത്സരിക്കുന്നവരായിരുന്നു.

8 ഹോരേബിലും നിങ്ങൾ യഹോവയെ കോപിപ്പിച്ചു; അതുകൊണ്ടു യഹോവ നിങ്ങളെ നശിപ്പിപ്പാൻ വിചാരിക്കുംവണ്ണം നിങ്ങളോടു കോപിച്ചു.

9 യഹോവ നിങ്ങളോടു ചെയ്ത നിയമത്തിന്റെ പലകകളായ കല്പലകകളെ വാങ്ങുവാൻ ഞാൻ പൎവ്വതത്തിൽ കയറി നാല്പതു രാവും നാല്പതു പകലും പൎവ്വതത്തിൽ താമസിച്ചു: ഞാൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല.

10 ദൈവത്തിന്റെ വിരൽകൊണ്ടു എഴുതിയ രണ്ടു കല്പലക യഹോവ എന്റെ പക്കൽ തന്നു; മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പൎവ്വതത്തിൽവെച്ചു തീയുടെ നടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്ത സകലവചനങ്ങളും അവയിൽ എഴുതിയിരുന്നു.

11 നാല്പതുരാവും നാല്പതുപകലും കഴിഞ്ഞപ്പോഴായിരുന്നു യഹോവ എന്റെ പക്കൽ നിയമത്തിന്റെ പലകകളായ ആ രണ്ടു കല്പലക തന്നതു.

12 അപ്പോൾ യഹോവ എന്നോടു: നീ എഴുന്നേറ്റു ക്ഷണത്തിൽ ഇവിടെനിന്നു ഇറങ്ങിച്ചെല്ലുക; നീ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നേ വഷളാക്കി, ഞാൻ അവരോടു കല്പിച്ച വഴി വേഗത്തിൽ വിട്ടുമാറി ഒരു വിഗ്രഹം വാൎത്തുണ്ടാക്കിയിരിക്കുന്നു എന്നു കല്പിച്ചു.

13 ഞാൻ ഈ ജനത്തെ ദുശ്ശാഠ്യമുള്ള ജനം എന്നു കാണുന്നു;

14 എന്നെ വിടുക; ഞാൻ അവരെ നശിപ്പിച്ചു അവരുടെ പേർ ആകാശത്തിൻകീഴിൽനിന്നു മായിച്ചുകളയും; നിന്നെ അവരെക്കാൾ ബലവും വലിപ്പവുമുള്ള ജാതിയാക്കും എന്നും യഹോവ എന്നോടു അരുളിച്ചെയ്തു.

15 അങ്ങനെ ഞാൻ തിരിഞ്ഞു പൎവ്വതത്തിൽനിന്നു ഇറങ്ങി; പൎവ്വതം തീ കാളിക്കത്തുകയായിരുന്നു; നിയമത്തിന്റെ പലക രണ്ടും എന്റെ രണ്ടുകയ്യിലും ഉണ്ടായിരുന്നു.

16 ഞാൻ നോക്കിയാറെ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തു ഒരു കാളക്കുട്ടിയെ വാൎത്തുണ്ടാക്കി യഹോവ നിങ്ങളോടു കല്പിച്ച വഴി വേഗത്തിൽ വിട്ടുമാറിയിരുന്നതു കണ്ടു.

17 അപ്പോൾ ഞാൻ പലക രണ്ടും എന്റെ രണ്ടുകയ്യിൽനിന്നു നിങ്ങൾ കാൺകെ എറിഞ്ഞു ഉടെച്ചുകളഞ്ഞു.

18 പിന്നെ യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം നിങ്ങൾ അവന്നു അനിഷ്ടമായി പ്രവൎത്തിച്ച നിങ്ങളുടെ സകലപാപങ്ങളും നിമിത്തം ഞാൻ യഹോവയുടെ സന്നിധിയിൽ മുമ്പിലത്തെപ്പോലെ നാല്പതു രാവും നാല്പതു പകലും വീണു കിടന്നു; ഞാൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല.

19 യഹോവ നിങ്ങളെ നശിപ്പിക്കുമാറു നിങ്ങളുടെ നേരെ കോപിച്ച കോപവും ക്രോധവും ഞാൻ ഭയപ്പെട്ടു; എന്നാൽ യഹോവ ആ പ്രാവശ്യവും എന്റെ അപേക്ഷ കേട്ടു.

20 അഹരോനെ നശിപ്പിക്കുമാറു അവന്റെ നേരെയും യഹോവ ഏറ്റവും കോപിച്ചു; എന്നാൽ ഞാൻ അന്നു അഹരോന്നുവേണ്ടിയും അപേക്ഷിച്ചു.

21 നിങ്ങൾ ഉണ്ടാക്കിയ നിങ്ങളുടെ പാപമായ കാളക്കുട്ടിയെ ഞാൻ എടുത്തു തീയിൽ ഇട്ടു ചുട്ടു നന്നായി അരെച്ചു നേരിയ പൊടിയാക്കി പൊടി പൎവ്വതത്തിൽനിന്നു ഇറങ്ങുന്ന തോട്ടിൽ ഇട്ടുകളഞ്ഞു.

22 തബേരയിലും മസ്സയിലും കിബ്രോത്ത്-ഹത്താവയിലും വെച്ചു നിങ്ങൾ യഹോവയെ കോപിപ്പിച്ചു.

23 നിങ്ങൾ ചെന്നു ഞാൻ നിങ്ങൾക്കു തന്നിട്ടുള്ള ദേശം കൈവശമാക്കുവിൻ എന്നു കല്പിച്ചു യഹോവ നിങ്ങളെ കാദേശ്--ബൎന്നേയയിൽനിന്നു അയച്ചപ്പോഴും നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനയോടു മറുത്തു; അവനെ വിശ്വസിച്ചില്ല; അവന്റെ വാക്കു അനുസരിച്ചതുമില്ല.

24 ഞാൻ നിങ്ങളെ അറിഞ്ഞ നാൾമുതൽ നിങ്ങൾ യഹോവയോടു മത്സരികളായിരിക്കുന്നു.

25 യഹോവ നിങ്ങളെ നശിപ്പിക്കുമെന്നു അരുളിച്ചെയ്തിരുന്നതുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ നാല്പതുരാവും നാല്പതുപകലും വീണുകിടന്നു;

26 ഞാൻ യഹോവയോടു അപേക്ഷിച്ചുപറഞ്ഞതു: കൎത്താവായ യഹോവേ, നിന്റെ മഹത്വംകൊണ്ടു നീ വീണ്ടെടുത്തു ബലമുള്ള കയ്യാൽ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നിന്റെ ജനത്തെയും നിന്റെ അവകാശത്തെയും നശിപ്പിക്കരുതേ.

27 അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്റെ ദാസന്മാരെ ഓൎക്കേണമേ; താൻ അവൎക്കു വാഗ്ദത്തം ചെയ്തിരുന്ന ദേശത്തു അവരെ എത്തിപ്പാൻ യഹോവെക്കു കഴിയായ്കകൊണ്ടും അവൻ അവരെ പകെച്ചതുകൊണ്ടും അവരെ കൊണ്ടുപോയി മരുഭൂമിയിൽവെച്ചു കൊന്നുകളഞ്ഞു എന്നു നീ ഞങ്ങളെ വിടുവിച്ചുകൊണ്ടുപോന്ന ദേശക്കാർ പറയാതിരിപ്പാൻ

28 ഈ ജനത്തിന്റെ ശഠതയും അവരുടെ അകൃത്യവും പാപവും നോക്കരുതേ.

29 അവർ നിന്റെ മഹാബലംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും നീ പുറപ്പെടുവിച്ചു കൊണ്ടുവന്ന നിന്റെ ജനവും നിന്റെ അവകാശവും അല്ലോ.

Chapter 10

1 അക്കാലത്തു യഹോവ എന്നോടു: നീ മുമ്പിലത്തെപോലെ രണ്ടു കല്പലക വെട്ടിയെടുത്തു എന്റെ അടുക്കൽ പൎവ്വതത്തിൽ കയറിവരിക; മരംകൊണ്ടു ഒരു പെട്ടകവും ഉണ്ടാക്കുക.

2 നീ ഉടെച്ചുകളഞ്ഞ മുമ്പിലത്തെ പലകകളിൽ ഉണ്ടായിരുന്ന വചനങ്ങൾ ഞാൻ ആ പലകകളിൽ എഴുതും; നീ അവയെ ആ പെട്ടകത്തിൽ വെക്കേണം എന്നു കല്പിച്ചു.

3 അങ്ങനെ ഞാൻ ഖദിരമരംകൊണ്ടു ഒരു പെട്ടകം ഉണ്ടാക്കി മുമ്പിലത്തേവപോലെ രണ്ടു കല്പലക വെട്ടിയെടുത്തു കയ്യിൽ ആ പലകയുമായി പൎവ്വതത്തിൽ കയറി.

4 മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പൎവ്വതത്തിൽ തീയുടെ നടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്ത പത്തു കല്പനയും യഹോവ മുമ്പിലത്തെ എഴുത്തുപോലെ പലകകളിൽ എഴുതി, അവയെ എന്റെ പക്കൽ തന്നു.

5 അനന്തരം ഞാൻ തിരിഞ്ഞു പൎവ്വതത്തിൽ നിന്നു ഇറങ്ങി ഞാൻ ഉണ്ടാക്കിയിരുന്ന പെട്ടകത്തിൽ പലകവെച്ചു; യഹോവ എന്നോടു കല്പിച്ചതുപോലെ അവ അവിടെത്തന്നേ ഉണ്ടു. -

6 യിസ്രായേൽമക്കൾ ബെനേ-ആക്കാൻ എന്ന ബേരോത്തിൽനിന്നു മോസരയിലേക്കു യാത്രചെയ്തു. അവിടെവെച്ചു അഹരോൻ മരിച്ചു; അവിടെ അവനെ അടക്കംചെയ്തു; അവന്റെ മകൻ എലെയാസാർ അവന്നു പകരം പുരോഹിതനായി.

7 അവിടെനിന്നു അവർ ഗുദ്ഗോദെക്കും ഗുദ്ഗോദയിൽനിന്നു നീരൊഴുക്കുള്ള ദേശമായ യൊത്-ബത്തെക്കും യാത്രചെയ്തു.

8 അക്കാലത്തു യഹോവ ലേവിഗോത്രത്തെ യഹോവയുടെ നിയമപെട്ടകം ചുമപ്പാനും ഇന്നുവരെ നടന്നുവരുന്നതുപോലെ യഹോവയുടെ സന്നിധിയിൽ നിന്നു ശുശ്രൂഷചെയ്‌വാനും അവന്റെ നാമത്തിൽ അനുഗ്രഹിപ്പാനും വേറുതിരിച്ചു.

9 അതുകൊണ്ടു ലേവിക്കു അവന്റെ സഹോദരന്മാരോടുകൂടെ ഓഹരിയും അവകാശവും ഇല്ല; നിന്റെ ദൈവമായ യഹോവ അവന്നു വാഗ്ദത്തം ചെയ്തതുപോലെ യഹോവ തന്നേ അവന്റെ അവകാശം. -

10 ഞാൻ മുമ്പിലത്തെപ്പോലെ നാല്പതു രാവും നാല്പതു പകലും പൎവ്വതത്തിൽ താമസിച്ചു; ആ പ്രാവശ്യവും യഹോവ എന്റെ അപേക്ഷ കേട്ടു; നിന്നെ നശിപ്പിക്കാതിരിപ്പാൻ യഹോവെക്കു സമ്മതമായി.

11 പിന്നെ യഹോവ എന്നോടു: നീ എഴുന്നേറ്റു യാത്രപുറപ്പെട്ടു ജനത്തിന്നു മുന്നടക്ക; അവൎക്കു കൊടുക്കുമെന്നു ഞാൻ അവരുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശം അവർ ചെന്നു കൈവശമാക്കട്ടെ എന്നു കല്പിച്ചു.

12 ആകയാൽ യിസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാവഴികളിലും നടക്കയും അവനെ സ്നേഹിക്കയും നിന്റെ ദൈവമായ യഹോവയെ പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടുംകൂടെ സേവിക്കയും

13 ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന യഹോവയുടെ കല്പനകളും ചട്ടങ്ങളും നിന്റെ നന്മെക്കായി പ്രമാണിക്കയും വേണം എന്നല്ലാതെ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കുന്നതു എന്തു?

14 ഇതാ, സ്വൎഗ്ഗവും സ്വൎഗ്ഗാധിസ്വൎഗ്ഗവും ഭൂമിയും അതിലുള്ളതൊക്കെയും നിന്റെ ദൈവമായ യഹോവെക്കുള്ളവ ആകുന്നു.

15 നിന്റെ പിതാക്കന്മാരോടു മാത്രം യഹോവെക്കു പ്രീതിതോന്നി അവരെ സ്നേഹിച്ചു; അവരുടെ ശേഷം അവരുടെ സന്തതിയായ നിങ്ങളെ ഇന്നുള്ളതുപോലെ അവൻ സകലജാതികളിലും വെച്ചു തിരഞ്ഞെടുത്തു.

16 ആകയാൽ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചൎമ്മം പരിച്ഛേദന ചെയ്‌വിൻ; ഇനിമേൽ ദുശ്ശാഠ്യമുള്ളവരാകരുതു.

17 നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികൎത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവൻ മുഖം നോക്കുന്നില്ല, പ്രതിഫലം വാങ്ങുന്നതുമില്ല.

18 അവൻ അനാഥൎക്കും വിധവമാൎക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ചു അവന്നു അന്നവും വസ്ത്രവും നല്കുന്നു.

19 ആകയാൽ നിങ്ങൾ പരദേശിയെ സ്നേഹിപ്പിൻ; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ.

20 നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടേണം; അവനെ സേവിക്കേണം; അവനോടു ചേൎന്നിരിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യേണം.

21 അവൻ ആകുന്നു നിന്റെ പുകഴ്ച; അവൻ ആകുന്നു നിന്റെ ദൈവം; നീ കണ്ണാലെ കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ കാൎയ്യങ്ങളെ നിനക്കുവേണ്ടി ചെയ്തതു അവൻ തന്നേ.

22 നിന്റെ പിതാക്കന്മാർ എഴുപതു ദേഹികളായി മിസ്രയീമിലേക്കു ഇറങ്ങിപ്പോയി; ഇപ്പോഴോ നിന്റെ ദൈവമായ യഹോവ നിന്നെ പെരുക്കി ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആക്കിയിരിക്കുന്നു.

Chapter 11

1 ആകയാൽ നിന്റെ ദൈവമായ യഹോവയെ നീ സ്നേഹിച്ചു അവന്റെ പ്രമാണവും ചട്ടങ്ങളും വിധികളും കല്പനകളും എല്ലായ്പോഴും പ്രമാണിക്കേണം.

2 നിങ്ങളുടെ ദൈവമായ യഹോവയുടെ ശിക്ഷ, അവന്റെ മഹത്വം, അവന്റെ ബലമുള്ള കൈ, അവന്റെ നീട്ടിയ ഭുജം,

3 അവൻ മിസ്രയീമിന്റെ മദ്ധ്യേ മിസ്രയീംരാജാവായ ഫറവോനോടും അവന്റെ സകലദേശത്തോടും ചെയ്ത അവന്റെ അടയാളങ്ങൾ, അവന്റെ പ്രവൃത്തികൾ,

4 അവൻ മിസ്രയീമ്യരുടെ സൈന്യത്തോടും കുതിരകളോടും രഥങ്ങളോടും ചെയ്തതു, അവർ നിങ്ങളെ പിന്തുടൎന്നപ്പോൾ അവൻ ചെങ്കടലിലെ വെള്ളം അവരുടെമേൽ ഒഴുകുമാറാക്കി ഇന്നുവരെ കാണുന്നതുപോലെ അവരെ നശിപ്പിച്ചതു,

5 നിങ്ങൾ ഇവിടെ വരുവോളം മരുഭൂമിയിൽവെച്ചു അവൻ നിങ്ങളോടു ചെയ്തതു,

6 അവൻ രൂബേന്റെ മകനായ എലീയാബിന്റെ മക്കളായ ദാഥാനോടും അബീരാമിനോടും ചെയ്തതു, ഭൂമി വാ പിളൎന്നു അവരെയും കുടുംബങ്ങളെയും കൂടാരങ്ങളെയും എല്ലായിസ്രായേല്യരുടെയും മദ്ധ്യേ അവൎക്കുള്ള സകലജീവികളെയും വിഴുങ്ങിക്കളഞ്ഞതു എന്നിങ്ങനെയുള്ളവ അറിയാത്തവരും കാണാത്തവരുമായ നിങ്ങളുടെ മക്കളോടല്ല ഞാൻ സംസാരിക്കുന്നതു എന്നു നിങ്ങൾ ഇന്നു അറിഞ്ഞുകൊൾവിൻ.

7 യഹോവ ചെയ്ത മഹാപ്രവൃത്തികളൊക്കെയും നിങ്ങൾ കണ്ണാലെ കണ്ടിരിക്കുന്നുവല്ലോ.

8 ആകയാൽ നിങ്ങൾ ബലപ്പെടുവാനും നിങ്ങൾ കൈവശമാക്കുവാൻ കടന്നുപോകുന്ന ദേശം ചെന്നടക്കുവാനും

9 യഹോവ നിങ്ങളുടെ പിതാക്കന്മാൎക്കും അവരുടെ സന്തതിക്കും കൊടുക്കുമെന്നു അവരോടു സത്യംചെയ്ത ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തു നിങ്ങൾ ദീൎഘായുസ്സോടിരിപ്പാനുമായി ഇന്നു ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്ന കല്പനകളൊക്കെയും പ്രമാണിച്ചു നടപ്പിൻ.

10 നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശം നീ വിട്ടുപോകുന്ന മിസ്രയീംദേശംപോലെയല്ല; അവിടെ നീ വിത്തു വിതെച്ചിട്ടു പച്ചക്കറിത്തോട്ടം പോലെ നിന്റെ കാലുകൊണ്ടു നനെക്കേണ്ടിവന്നു.

11 നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശമോ മലകളും താഴ്വരകളും ഉള്ളതായി ആകാശത്തുനിന്നു പെയ്യുന്ന മഴവെള്ളം കുടിക്കുന്നതും

12 നിന്റെ ദൈവമായ യഹോവ പരിപാലിക്കുന്നതുമായ ദേശമാകുന്നു. ആണ്ടിന്റെ ആരംഭംമുതൽ അവസാനംവരെ നിന്റെ ദൈവമായ യഹോവയുടെ ദൃഷ്ടി എപ്പോഴും അതിന്മേൽ ഇരിക്കുന്നു.

13 നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ സ്നേഹിക്കയും പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടുംകൂടെ അവനെ സേവിക്കയും ചെയ്തുകൊണ്ടു ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന എന്റെ കല്പനകൾ ജാഗ്രതയോടെ അനുസരിച്ചാൽ

14 ധാന്യവും വീഞ്ഞും എണ്ണയും ശേഖരിക്കേണ്ടതിന്നു ഞാൻ തക്കസമയത്തു നിങ്ങളുടെ ദേശത്തിന്നു വേണ്ടുന്ന മുൻമഴയും പിൻമഴയും പെയ്യിക്കും.

15 ഞാൻ നിന്റെ നിലത്തു നിന്റെ നാൽക്കാലികൾക്കു പുല്ലും തരും; നീ തൃപ്തിയാകുംവണ്ണം ഭക്ഷിക്കും.

16 നിങ്ങളുടെ ഹൃദയത്തിന്നു ഭോഷത്വം പറ്റുകയും നിങ്ങൾ നേർവഴി വിട്ടു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിക്കയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.

17 അല്ലാഞ്ഞാൽ യഹോവയുടെ ക്രോധം നിങ്ങളുടെ നേരെ ജ്വലിച്ചിട്ടു മഴ പെയ്യാതിരിക്കേണ്ടതിന്നു അവൻ ആകാശത്തെ അടെച്ചുകളകയും ഭൂമി അനുഭവം തരാതിരിക്കയും യഹോവ നിങ്ങൾക്കു തരുന്ന നല്ല ദേശത്തുനിന്നു നിങ്ങൾ വേഗം നശിച്ചുപോകയും ചെയ്യും.

18 ആകയാൽ നിങ്ങൾ എന്റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ചു നിങ്ങളുടെ കൈമേൽ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകൾക്കു മദ്ധ്യേ പട്ടമായിരിക്കയും വേണം.

19 വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും നിങ്ങൾ അവയെക്കുറിച്ചു സംസാരിച്ചുകൊണ്ടു നിങ്ങളുടെ മക്കൾക്കു അവയെ ഉപദേശിച്ചുകൊടുക്കേണം.

20 യഹോവ നിങ്ങളുടെ പിതാക്കന്മാൎക്കു കൊടുക്കുമെന്നു അവരോടു സത്യംചെയ്ത ദേശത്തു നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീൎഘായുസ്സോടിരിക്കേണ്ടതിന്നു

21 അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിൻ മേലും പടിവാതിലുകളിലും എഴുതേണം.

22 ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്ന ഈ സകലകല്പനകളും ജാഗ്രതയോടെ പ്രമാണിച്ചുകൊണ്ടു നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ എല്ലാവഴികളിലും നടന്നു അവനോടു ചേൎന്നിരിക്കയും ചെയ്താൽ

23 യഹോവ ഈ ജാതികളെയെല്ലാം നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയും; നിങ്ങളെക്കാൾ വലിപ്പവും ബലവുമുള്ള ജാതികളുടെ ദേശം നിങ്ങൾ കൈവശമാക്കും.

24 നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന ഇടമൊക്കെയും നിങ്ങൾക്കു ആകും; നിങ്ങളുടെ അതിർ മരുഭൂമിമുതൽ ലെബാനോൻ വരെയും ഫ്രാത്ത് നദിമുതൽ പടിഞ്ഞാറെ കടൽവരെയും ആകും.

25 ഒരു മനുഷ്യനും നിങ്ങളുടെ മുമ്പിൽ നിൽക്കയില്ല; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു അരുളിച്ചെയ്തതുപോലെ അവൻ നിങ്ങളെയുള്ള പേടിയും ഭീതിയും നിങ്ങൾ ചെല്ലുന്ന സകലദിക്കിലും വരുത്തും.

26 ഇതാ, ഞാൻ ഇന്നു അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെക്കുന്നു.

27 ഇന്നു ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ അനുസരിക്കുന്നു എങ്കിൽ അനുഗ്രഹവും

28 നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ അനുസരിക്കാതെ ഇന്നു ഞാൻ നിങ്ങളോടു കല്പിക്കുന്ന വഴിയെ വിട്ടുമാറി നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളുടെ പിന്നാലെ ചെല്ലുന്നു എങ്കിൽ ശാപവും വരും.

29 നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്റെ ദൈവമായ യഹോവ നിന്നെ കടത്തിയശേഷം ഗെരിസീംമലമേൽവെച്ചു അനുഗ്രഹവും ഏബാൽമലമേൽവെച്ചു ശാപവും പ്രസ്താവിക്കേണം.

30 അവ ഗില്ഗാലിന്നെതിരായി മോരെ തോപ്പിന്നരികെ അരാബയിൽ പാൎക്കുന്ന കനാന്യരുടെ ദേശത്തു യോൎദ്ദാന്നക്കരെ പടിഞ്ഞാറല്ലോ ഉള്ളതു.

31 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശം കൈവശമാക്കേണ്ടതിന്നു നിങ്ങൾ യോൎദ്ദാൻ കടന്നുചെന്നു അതിനെ അടക്കി അവിടെ പാൎക്കും.

32 ഞാൻ ഇന്നു നിങ്ങളുടെ മുമ്പിൽ വെക്കുന്ന എല്ലാചട്ടങ്ങളും വിധികളും നിങ്ങൾ പ്രമാണിച്ചു നടക്കേണം.

Chapter 12

1 നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു നിങ്ങൾ ഭൂമിയിൽ ജീവിച്ചിരിക്കുന്ന നാളെല്ലാം പ്രമാണിച്ചു നടക്കേണ്ടുന്ന ചട്ടങ്ങളും വിധികളും ആവിതു:

2 നിങ്ങൾ ദേശം കൈവശമാക്കുവാൻ പോകുന്ന ജാതികൾ ഉയൎന്ന പൎവ്വതങ്ങളിൻ മേലും കുന്നുകളിൻമേലും എല്ലാപച്ചമരത്തിൻകീഴിലും തങ്ങളുടെ ദേവന്മാരെ സേവിച്ച സ്ഥലങ്ങളൊക്കെയും നിങ്ങൾ അശേഷം നശിപ്പിക്കേണം.

3 അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയേണം; അവരുടെ ബിംബങ്ങളെ തകൎക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; അവരുടെ ദേവപ്രതിമകളെ വെട്ടിക്കളഞ്ഞു അവയുടെ പേർ ആ സ്ഥലത്തുനിന്നു നശിപ്പിക്കേണം.

4 നിങ്ങളുടെ ദൈവമായ യഹോവയെ ആ വിധത്തിൽ സേവിക്കേണ്ടതല്ല.

5 നിങ്ങളുടെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കേണ്ടതിന്നു നിങ്ങളുടെ സകലഗോത്രങ്ങളിലുംവെച്ചു തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിങ്ങൾ തിരുനിവാസദൎശനത്തിന്നായി ചെല്ലേണം.

6 അവിടെ തന്നേ നിങ്ങളുടെ ഹോമയാഗങ്ങൾ, ഹനനയാഗങ്ങൾ, ദശാംശങ്ങൾ, നിങ്ങളുടെ കയ്യിലെ ഉദൎച്ചാൎപ്പണങ്ങൾ, നിങ്ങളുടെ നേൎച്ചകൾ, സ്വമേധാദാനങ്ങൾ, നിങ്ങളുടെ ആടുമാടുകളുടെ കടിഞ്ഞൂലുകൾ എന്നിവയെ നിങ്ങൾ കൊണ്ടുചെല്ലേണം.

7 അവിടെ നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു നിങ്ങൾ ഭക്ഷിക്കയും നിങ്ങളുടെ സകലപ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിനെക്കുറിച്ചു നിങ്ങളും നിങ്ങളുടെ കടുംബങ്ങളും സന്തോഷിക്കയുംവേണം.

8 നാം ഇന്നു ഇവിടെ ഓരോരുത്തൻ താന്താന്നു ബോധിച്ചപ്രകാരം ഒക്കെയും ചെയ്യുന്നതുപോലെ നിങ്ങൾ ചെയ്യരുതു.

9 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന സ്വസ്ഥതെക്കും അവകാശത്തിന്നും നിങ്ങൾ ഇതുവരെ എത്തീട്ടില്ലല്ലോ.

10 എന്നാൽ നിങ്ങൾ യോൎദ്ദാൻ കടന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു അവകാശമായി തരുന്ന ദേശത്തു വസിക്കയും ചുറ്റുമുള്ള നിങ്ങളുടെ സകലശത്രുക്കളെയും അവൻ നീക്കി നിങ്ങൾക്കു സ്വസ്ഥത തരികയും നിങ്ങൾ നിൎഭയമായി വസിക്കയും ചെയ്യുമ്പോൾ

11 നിങ്ങളുടെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിങ്ങളുടെ ഹോമയാഗങ്ങൾ, ഹനനയാഗങ്ങൾ, ദശാംശങ്ങൾ, നിങ്ങളുടെ കയ്യിലെ ഉദൎച്ചാൎപ്പണങ്ങൾ, നിങ്ങൾ യഹോവെക്കു നേരുന്ന വിശേഷമായ നേൎച്ചകൾ എല്ലാം എന്നിങ്ങനെ ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്നതൊക്കെയും നിങ്ങൾ കൊണ്ടുവരേണം.

12 നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിങ്ങളും നിങ്ങളുടെ പുത്രന്മാരും പുത്രിമാരും നിങ്ങളുടെ ദാസന്മാരും ദാസിമാരും നിങ്ങളുടെ പട്ടണങ്ങളിൽ ഉള്ള ലേവ്യനും സന്തോഷിക്കേണം; അവന്നു നിങ്ങളോടുകൂടെ ഓഹരിയും അവകാശവും ഇല്ലല്ലോ.

13 നിനക്കു ബോധിക്കുന്നേടത്തൊക്കെയും നിന്റെ ഹോമയാഗങ്ങൾ കഴിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.

14 യഹോവ നിന്റെ ഗോത്രങ്ങളിൽ ഒന്നിൽ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീ നിന്റെ ഹോമയാഗങ്ങൾ കഴിക്കേണം; ഞാൻ നിന്നോടു ആജ്ഞാപിക്കുന്നതൊക്കെയും നീ ചെയ്യേണം.

15 എന്നാൽ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന അനുഗ്രഹത്തിന്നു തക്കവണ്ണം നിന്റെ ഏതു പട്ടണത്തിൽവെച്ചും നിന്റെ മനസ്സിലെ ആഗ്രഹപ്രകാരമൊക്കെയും അറുത്തു മാംസം തിന്നാം; അതു കലമാനിനെയും പുള്ളിമാനിനെയും പോലെ ശുദ്ധന്നും അശുദ്ധന്നും തിന്നാം; രക്തം മാത്രം നിങ്ങൾ തിന്നരുതു;

16 അതു വെള്ളംപോലെ നിലത്തു ഒഴിച്ചുകളയേണം.

17 എന്നാൽ നിന്റെ ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ദശാംശം, നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകൾ, നീ നേരുന്ന എല്ലാനേൎച്ചകൾ, നിന്റെ സ്വമേധാദാനങ്ങൾ നിന്റെ കയ്യിലെ ഉദൎച്ചാൎപ്പണങ്ങൾ എന്നിവയെ നിന്റെ പട്ടണങ്ങളിൽവെച്ചു തിന്നുകൂടാ.

18 അവയെ നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു നീയും നിന്റെ മകനും മകളും നിന്റെ ദാസനും ദാസിയും നിന്റെ പട്ടണങ്ങളിൽ ഉള്ള ലേവ്യനും തിന്നു, നിന്റെ സകലപ്രയത്നത്തെക്കുറിച്ചും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നീ സന്തോഷിക്കേണം.

19 നീ ഭൂമിയിൽ ഇരിക്കുന്നേടത്തോളം ലേവ്യനെ ഉപേക്ഷിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.

20 നിന്റെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ അവൻ നിന്റെ അതിർ വിശാലമാക്കുമ്പോൾ നീ മാംസം തിന്മാൻ ആഗ്രഹിച്ചിട്ടു: എനിക്കു മാംസം തിന്നേണം എന്നു പറഞ്ഞാൽ നിന്റെ ഇഷ്ടംപോലെ ഒക്കെയും നിനക്കു മാംസം തിന്നാം.

21 നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുത്ത സ്ഥലം ഏറെ ദൂരത്താകുന്നു എങ്കിൽ യഹോവ നിനക്കു തന്നിട്ടുള്ള നിന്റെ ആടുമാടുകളിൽ ഏതിനെ എങ്കിലും ഞാൻ നിന്നോടു കല്പിച്ചതുപോലെ അറുക്കുകയും നിന്റെ പട്ടണങ്ങളിൽവെച്ചു നിന്റെ ഇഷ്ടംപോലെ ഒക്കെയും തിന്നുകയും ചെയ്യാം.

22 കലമാനിനെയും പുള്ളിമാനിനെയും തിന്നുന്നതുപോലെ നിനക്കു അവയെ തിന്നാം; ശുദ്ധന്നും അശുദ്ധന്നും ഒരുപോലെ തിന്നാം.

23 രക്തം മാത്രം തിന്നാതിരിപ്പാൻ നിഷ്ഠയായിരിക്ക; രക്തം ജീവൻ ആകുന്നുവല്ലോ; മാംസത്തോടുകൂടെ ജീവനെ തിന്നരുതു.

24 അതിനെ നീ തിന്നാതെ വെള്ളംപോലെ നിലത്തു ഒഴിച്ചുകളയേണം.

25 യഹോവെക്കു ഹിതമായുള്ളതു ചെയ്തിട്ടു നിനക്കും മക്കൾക്കും നന്നായിരിക്കേണ്ടതിന്നു നീ അതിനെ തിന്നരുതു.

26 നിന്റെ പക്കലുള്ള വിശുദ്ധവസ്തുക്കളും നിന്റെ നേൎച്ചകളും മാത്രം നീ എടുത്തുകൊണ്ടു യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു പോകേണം.

27 അവിടെ നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ നിന്റെ ഹോമയാഗങ്ങൾ മാംസത്തോടും രക്തത്തോടും കൂടെ അൎപ്പിക്കേണം; നിന്റെ ഹനനയാഗങ്ങളുടെ രക്തം നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ ഒഴിക്കേണം; അതിന്റെ മാംസം നിനക്കു തിന്നാം.

28 നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ഹിതവും ഉത്തമവുമായുള്ളതു ചെയ്തിട്ടു നിനക്കും മക്കൾക്കും നന്നായിരിക്കേണ്ടതിന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ സകലവചനങ്ങളും കേട്ടു പ്രമാണിക്ക.

29 നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുള്ള ജാതികളെ നിന്റെ ദൈവമായ യഹോവ നിന്റെ മുമ്പിൽനിന്നു ഛേദിച്ചുകളയുമ്പോഴും നീ അവരെ നീക്കിക്കളഞ്ഞു അവരുടെ ദേശത്തു പാൎക്കുമ്പോഴും

30 അവർ നിന്റെ മുമ്പിൽനിന്നു നശിച്ചശേഷം നീ അവരുടെ നടപടി അനുസരിച്ചു കണിയിൽ അകപ്പെടുകയും ഈ ജാതികൾ തങ്ങളുടെ ദേവന്മാരെ സേവിച്ചവിധം ഞാനും ചെയ്യുമെന്നു പറഞ്ഞു അവരുടെ ദേവന്മാരെക്കുറിച്ചു അന്വേഷിക്കയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളേണം.

31 നിന്റെ ദൈവമായ യഹോവയെ അങ്ങനെ സേവിക്കേണ്ടതല്ല; യഹോവ വെറുക്കുന്ന സകലമ്ലേച്ഛതയും അവർ തങ്ങളുടെ ദേവപൂജയിൽ ചെയ്തു തങ്ങളുടെ പുത്രിപുത്രന്മാരെപ്പോലും അവർ തങ്ങളുടെ ദേവന്മാൎക്കു അഗ്നിപ്രവേശം ചെയ്യിച്ചുവല്ലോ.

Chapter 13

1 ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്നതൊക്കെയും പ്രമാണിച്ചു നടപ്പിൻ; അതിനോടു കൂട്ടരുതു; അതിൽനിന്നു കുറെക്കയും അരുതു.

2 നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റു:

3 നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു പറഞ്ഞുംകൊണ്ടു ഒരു അടയാളമോ അത്ഭുതമോ മുന്നറിയിക്കയും അവൻ പറഞ്ഞ അടയാളമോ അത്ഭുതമോ സംഭവിക്കയും ചെയ്താൽ

4 ആ പ്രവാചകന്റെയോ സ്വപ്നക്കാരന്റെയോ വാക്കു നീ കേട്ടനുസരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെ പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടുംകൂടെ നിങ്ങൾ സ്നേഹിക്കുന്നുവോ എന്നു അറിയേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കയാകുന്നു.

5 നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ അനുസരിച്ചു ഭയപ്പെടുകയും അവന്റെ കല്പന പ്രമാണിച്ചു അവന്റെ വാക്കു കേൾക്കയും അവനെ സേവിച്ചു അവനോടു ചേൎന്നിരിക്കയും വേണം.

6 ആ പ്രവാചകനോ സ്വപ്നക്കാരനോ മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടിൽനിന്നു വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവെക്കു വിരോധമായി ദ്രോഹം സംസാരിച്ചു, നീ നടക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ കല്പിച്ച വഴിയിൽനിന്നു നിന്നെ തെറ്റിപ്പാൻ നോക്കിയതുകൊണ്ടു അവനെ കൊല്ലേണം; അങ്ങനെ നിന്റെ മദ്ധ്യേനിന്നു ദോഷം നീക്കിക്കളയേണം.

7 നിങ്ങളുടെ ചുറ്റും ദേശത്തിന്റെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ സമീപത്തോ ദൂരത്തോ ഉള്ള ജാതികളുടെ ദേവന്മാരിൽവെച്ചു

8 നീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു നിന്റെ അമ്മയുടെ മകനായ നിന്റെ സഹോദരനോ നിന്റെ മകനോ മകളോ നിന്റെ മാൎവ്വിടത്തിലുള്ള ഭാൎയ്യയോ നിന്റെ പ്രാണസ്നേഹിതനോ രഹസ്യമായി പറഞ്ഞു നിന്നെ വശീകരിപ്പാൻ നോക്കിയാൽ

9 അവനോടു യോജിക്കയോ അവന്റെ വാക്കു കേൾക്കയോ ചെയ്യരുതു; അവനോടു കനിവു തോന്നുകയോ അവനോടു ക്ഷമിച്ചു അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം.

10 അവനെ കൊല്ലേണ്ടതിന്നു ആദ്യം നിന്റെ കയ്യും പിന്നെ സൎവ്വജനത്തിന്റെ കയ്യും അവന്റെ മേൽ ചെല്ലേണം.

11 അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയോടു നിന്നെ അകറ്റിക്കളവാൻ അവൻ അന്വേഷിച്ചതുകൊണ്ടു അവനെ കല്ലെറിഞ്ഞു കൊല്ലേണം.

12 ഇനി നിങ്ങളുടെ ഇടയിൽ ഈ അരുതാത്ത കാൎയ്യം നടക്കാതിരിപ്പാൻ തക്കവണ്ണം യിസ്രായേലെല്ലാം കേട്ടു ഭയപ്പെടേണം.

13 നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്കേണമെന്നു പറയുന്ന നീചന്മാർ നിങ്ങളുടെ ഇടയിൽനിന്നു പുറപ്പെട്ടു തങ്ങളുടെ പട്ടണത്തിലെ നിവാസികളെ വശീകരിച്ചിരിക്കുന്നു എന്നു

14 നിന്റെ ദൈവമായ യഹോവ നിനക്കു പാൎപ്പാൻ തന്നിട്ടുള്ള നിന്റെ പട്ടണങ്ങളിൽ ഒന്നിനെക്കുറിച്ചു കേട്ടാൽ

15 നീ നല്ലവണ്ണം അന്വേഷണവും പരിശോധനയും വിസ്താരവും കഴിക്കേണം; അങ്ങനെയുള്ള മ്ലേച്ഛത നിങ്ങളുടെ ഇടയിൽ നടന്നു എന്ന കാൎയ്യം വാസ്തവവും നിശ്ചയവും എങ്കിൽ

16 നീ ആ പട്ടണത്തിലെ നിവാസികളെ വാളിന്റെ വായ്ത്തലയാൽ കൊന്നു അതും അതിലുള്ളതു ഒക്കെയും അതിലെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാൽ ശപഥാൎപ്പിതമായി സംഹരിക്കേണം.

17 അതിലെ കൊള്ളയൊക്കെയും വീഥിയുടെ നടുവിൽ കൂട്ടി ആ പട്ടണവും അതിലെ കൊള്ളയൊക്കെയും അശേഷം നിന്റെ ദൈവമായ യഹോവെക്കായി തീയിട്ടു ചുട്ടുകളയേണം; അതു എന്നും പാഴ്കുന്നായിരിക്കേണം; അതിനെ പിന്നെ പണികയുമരുതു.

18 നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകലകല്പനകളും പ്രമാണിച്ചു നിന്റെ ദൈവമായ യഹോവെക്കു ഹിതമായുള്ളതു ചെയ്തിട്ടു യഹോവ തന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞു നിന്നോടു കരുണയും കനിവും കാണിക്കേണ്ടതിന്നും നിന്റെ പിതാക്കന്മാരോടു സത്യംചെയ്തതുപോലെ നിന്നെ വൎദ്ധിപ്പിക്കേണ്ടതിന്നും ശപഥാൎപ്പിതമായ യാതൊന്നും നിന്റെ കയ്യിൽ പറ്റിയിരിക്കരുതു.

Chapter 14

1 നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവെക്കു മക്കൾ ആകുന്നു; മരിച്ചവന്നുവേണ്ടി നിങ്ങളെ മുറിവേല്പിക്കയോ നിങ്ങൾക്കു മുൻകഷണ്ടിയുണ്ടാക്കുകയോ ചെയ്യരുതു.

2 നിന്റെ ദൈവമായ യഹോവെക്കു നീ വിശുദ്ധജനമല്ലോ; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു തനിക്കു സ്വന്തജനമായിരിപ്പാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു.

3 മ്ലേച്ഛമായതൊന്നിനെയും തിന്നരുതു.

4 നിങ്ങൾക്കു തിന്നാകുന്ന മൃഗങ്ങൾ ആവിതു:

5 കാള, ചെമ്മരിയാടു, കോലാടു, കലമാൻ, പുള്ളിമാൻ, കടമാൻ, കാട്ടാടു, ചെറുമാൻ, മലയാടു, കവരിമാൻ.

6 മൃഗങ്ങളിൽ കുളമ്പു പിളൎന്നതും കുളമ്പു രണ്ടായി പിരിഞ്ഞതും അയവിറക്കുന്നതുമായ മൃഗത്തെ ഒക്കെയും നിങ്ങൾക്കു തിന്നാം.

7 എന്നാൽ അയവിറക്കുന്നവയിലും കുളമ്പു പിളൎന്നവയിലും തിന്നരുതാത്തവ ഏവയെന്നാൽ: ഒട്ടകം, മുയൽ, കുഴിമുയൽ; അവ അയവിറക്കുന്നു എങ്കിലും കുളമ്പു പിളൎന്നവയല്ല; അവ നിങ്ങൾക്കു അശുദ്ധം.

8 പന്നി: അതു കുളമ്പു പിളൎന്നതെങ്കിലും അയവിറക്കുന്നില്ല; അതു നിങ്ങൾക്കു അശുദ്ധം; ഇവയുടെ മാംസം തിന്നരുതു; പിണം തൊടുകയും അരുതു.

9 വെള്ളത്തിലുള്ള എല്ലാറ്റിലും ചിറകും ചെതുമ്പലും ഉള്ളതൊക്കെയും നിങ്ങൾക്കു തിന്നാം.

10 എന്നാൽ ചിറകും ചെതുമ്പലും ഇല്ലാത്തതൊന്നും തിന്നരുതു; അതു നിങ്ങൾക്കു അശുദ്ധം.

11 ശുദ്ധിയുള്ള സകലപക്ഷികളെയും നിങ്ങൾക്കു തിന്നാം.

12 പക്ഷികളിൽ തിന്നരുതാത്തവ: കടൽറാഞ്ചൻ, ചെമ്പരുന്തു, കഴുകൻ,

13 ചെങ്ങാലിപ്പരുന്തു, ഗൃദ്ധ്രം, അതതുവിധം പരുന്തു

14 അതതുവിധം കാക്ക,

15 ഒട്ടകപക്ഷി, പുള്ളു, കടൽക്കാക്ക, അതതുവിധം പ്രാപ്പിടിയൻ,

16 നത്തു, കൂമൻ, മൂങ്ങാ, വേഴാമ്പൽ,

17 കുടുമ്മച്ചാത്തൻ, നീർകാക്ക,

18 പെരുഞാറ, അതതുവിധം കൊക്കു, കുളക്കോഴി, നരിച്ചീർ എന്നിവയാകുന്നു.

19 ചിറകുള്ള ഇഴജാതിയൊക്കെയും നിങ്ങൾക്കു അശുദ്ധം; അവയെ തിന്നരുതു.

20 ശുദ്ധിയുള്ള പക്ഷികളെയൊക്കെയും നിങ്ങൾക്കു തിന്നാം.

21 താനേ ചത്ത ഒന്നിനെയും തിന്നരുതു; അതു നിന്റെ പട്ടണങ്ങളിലുള്ള പരദേശിക്കു തിന്മാൻ കൊടുക്കാം: അല്ലെങ്കിൽ അന്യജാതിക്കാരന്നു വില്ക്കാം; നിന്റെ ദൈവമായ യഹോവെക്കു നീ വിശുദ്ധജനമല്ലോ. ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുതു.

22 ആണ്ടുതോറും നിലത്തു വിതെച്ചുണ്ടാകുന്ന എല്ലാവിളവിലും ദശാംശം എടുത്തുവെക്കേണം.

23 നിന്റെ ദൈവമായ യഹോവയെ എല്ലായ്പോഴും ഭയപ്പെടുവാൻ പഠിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീ നിന്റെ ധാന്യത്തിന്റെയും വീഞ്ഞിന്റെയും എണ്ണയുടെയും ദശാംശവും നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകളെയും അവന്റെ സന്നിധിയിൽവെച്ചു തിന്നേണം.

24 നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ അകലെയും അതുകൊണ്ടുപോകുവാൻ കഴിയാതവണ്ണം വഴി അതിദൂരവുമായിരുന്നാൽ

25 അതു വിറ്റു പണമാക്കി പണം കയ്യിൽ എടുത്തു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു കൊണ്ടുപോകേണം.

26 നിന്റെ ഇഷ്ടംപോലെ മാടോ ആടോ വീഞ്ഞോ മദ്യമോ ഇങ്ങനെ നീ ആഗ്രഹിക്കുന്ന ഏതിനെയും ആ പണം കൊടുത്തു വാങ്ങി നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു തിന്നു നീയും നിന്റെ കുടുംബവും സന്തോഷിക്കേണം.

27 നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനെ മറന്നുകളയരുതു; അവന്നു നിന്നോടുകൂടെ ഓഹരിയും അവകാശവും ഇല്ലല്ലോ.

28 മുമ്മൂന്നു ആണ്ടു കൂടുമ്പോൾ മൂന്നാം സംവത്സരത്തിൽ നിനക്കുള്ള വിളവിന്റെ ദശാംശം ഒക്കെയും; വേർതിരിച്ചു നിന്റെ പട്ടണങ്ങളിൽ സംഗ്രഹിക്കേണം.

29 നീ ചെയ്യുന്ന സകല പ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു നിന്നോടുകൂടെ ഓഹരിയും അവകാശവും ഇല്ലാത്ത ലേവ്യനും നിന്റെ പട്ടണങ്ങളിലുള്ള പരദേശിയും അനാഥനും വിധവയും വന്നു തിന്നു തൃപ്തരാകേണം.

Chapter 15

1 ഏഴേഴു ആണ്ടു കൂടുമ്പോൾ നീ ഒരു വിമോചനം ആചരിക്കേണം.

2 വിമോചനത്തിന്റെ ക്രമം എന്തെന്നാൽ: കൂട്ടുകാരന്നു വായിപ്പ കൊടുത്തവനെല്ലാം അതു ഇളെച്ചു കൊടുക്കേണം. യഹോവയുടെ വിമോചനം പ്രസിദ്ധമാക്കിയതുകൊണ്ടു നീ കൂട്ടുകാരനെയോ സഹോദരനെയോ ബുദ്ധിമുട്ടിക്കരുതു.

3 അന്യജാതിക്കാരനോടു നിനക്കു മുട്ടിച്ചു പിരിക്കാം; എന്നാൽ നിന്റെ സഹോദരൻ തരുവാനുള്ളതു നീ ഇളെച്ചുകൊടുക്കേണം.

4 ദരിദ്രൻ നിങ്ങളുടെ ഇടയിൽ ഉണ്ടാകയില്ലതാനും; നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു ഇന്നു ഞാൻ നിന്നോടു ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിച്ചു നടന്നാൽ

5 നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി കൈവശമാക്കുവാൻ തരുന്ന ദേശത്തു നിന്നെ ഏറ്റവും അനുഗ്രഹിക്കും.

6 നിന്റെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്നെ അനുഗ്രഹിക്കുന്നതുകൊണ്ടു നീ അനേകം ജാതികൾക്കു വായിപ്പ കൊടുക്കും; എന്നാൽ നീ വായിപ്പ വാങ്ങുകയില്ല; നീ അനേകം ജാതികളെ ഭരിക്കും; എന്നാൽ അവർ നിന്നെ ഭരിക്കയില്ല.

7 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു ഏതു പട്ടണത്തിലെങ്കിലും ദരിദ്രനായ സഹോദരൻ നിങ്ങളുടെ ഇടയിൽ ഉണ്ടെങ്കിൽ ദരിദ്രനായ സഹോദരന്റെ നേരെ നിന്റെ ഹൃദയം കഠിനമാക്കാതെയും കൈ അടെക്കാതെയും,

8 നിന്റെ കൈ അവന്നുവേണ്ടി തുറന്നു അവന്നു വന്ന ബുദ്ധിമുട്ടിന്നു ആവശ്യമായതു വായിപ്പ കൊടുക്കേണം.

9 വിമോചനസംവത്സരമായ ഏഴാം ആണ്ടു അടുത്തിരിക്കുന്നു എന്നിങ്ങനെ നിന്റെ ഹൃദയത്തിൽ ഒരു ദുൎവ്വിചാരം തോന്നുകയും ദരിദ്രനായ സഹോദരനോടു നിന്റെ കണ്ണു നിൎദ്ദയമായിരുന്നു അവന്നു ഒന്നും കൊടുക്കാതിരിക്കയും അവൻ നിനക്കു വിരോധമായി യഹോവയോടു നിലവിളിച്ചിട്ടു അതു നിനക്കു പാപമായി തീരുകയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.

10 നീ അവന്നു കൊടുത്തേ മതിയാവു; കൊടുക്കുമ്പോൾ ഹൃദയത്തിൽ വ്യസനം തോന്നരുതു; നിന്റെ ദൈവമായ യഹോവ നിന്റെ സകലപ്രവൃത്തികളിലും സകലപ്രയത്നത്തിലും അതുനിമിത്തം നിന്നെ അനുഗ്രഹിക്കും.

11 ദരിദ്രൻ ദേശത്തു അറ്റുപോകയില്ല; അതുകൊണ്ടു നിന്റെ ദേശത്തു അഗതിയും ദരിദ്രനുമായ നിന്റെ സഹോദരന്നു നിന്റെ കൈ മനസ്സോടെ തുറന്നുകൊടുക്കേണമെന്നു ഞാൻ നിന്നോടു ആജ്ഞാപിക്കുന്നു.

12 നിന്റെ സഹോദരനായ ഒരു എബ്രായപുരുഷനോ എബ്രായസ്ത്രീയോ നിനക്കു തന്നെത്താൻ വിറ്റിട്ടു ആറു സംവത്സരം നിന്നെ സേവിച്ചാൽ ഏഴാം സംവത്സരത്തിൽ നീ അവനെ സ്വതന്ത്രനായി വിട്ടയക്കേണം.

13 അവനെ സ്വതന്ത്രനായി വിട്ടയക്കുമ്പോൾ അവനെ വെറുങ്കയ്യായിട്ടു അയക്കരുതു.

14 നിന്റെ ആട്ടിൻ കൂട്ടത്തിൽനിന്നും കളത്തിൽനിന്നും മുന്തിരിച്ചക്കിൽനിന്നും അവന്നു ഔദാൎയ്യമായി ദാനം ചെയ്യേണം; നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതുപോലെ നീ അവന്നു കൊടുക്കേണം.

15 നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നും നിന്റെ ദൈവമായ യഹോവ നിന്നെ വീണ്ടെടുത്തു എന്നും ഓൎക്കേണം. അതുകൊണ്ടു ഞാൻ ഇന്നു ഈ കാൎയ്യം നിന്നോടു ആജ്ഞാപിക്കുന്നു.

16 എന്നാൽ അവൻ നിന്നെയും നിന്റെ കുടുംബത്തെയും സ്നേഹിക്കകൊണ്ടും നിന്റെ അടുക്കൽ അവന്നു സുഖമുള്ളതുകൊണ്ടും: ഞാൻ നിന്നെ വിട്ടുപോകയില്ല എന്നു നിന്നോടു പറഞ്ഞാൽ

17 നീ ഒരു സൂചി എടുത്തു അവന്റെ കാതു വാതിലിനോടു ചേൎത്തു കുത്തി തുളെക്കേണം; പിന്നെ അവൻ എന്നും നിനക്കു ദാസനായിരിക്കേണം; നിന്റെ ദാസിക്കും അങ്ങനെ തന്നേ ചെയ്യേണം.

18 അവൻ ഒരു കൂലിക്കാരന്റെ ഇരട്ടിക്കൂലിക്കു തക്കതായി ആറു സംവത്സരം നിന്നെ സേവിച്ചതുകൊണ്ടു അവനെ സ്വതന്ത്രനായി വിട്ടയക്കുമ്പോൾ നിനക്കു വ്യസനം തോന്നരുതു; നിന്റെ ദൈവമായ യഹോവ നീ ചെയ്യുന്ന സകലത്തിലും നിന്നെ അനുഗ്രഹിക്കും.

19 നിന്റെ മാടുകളിലും ആടുകളിലും കടിഞ്ഞൂലായി പിറക്കുന്ന ആണിനെ ഒക്കെയും നിന്റെ ദൈവമായ യഹോവെക്കു ശുദ്ധീകരിക്കേണം; നിന്റെ മാടുകളുടെ കടിഞ്ഞൂലിനെക്കൊണ്ടു വേല ചെയ്യിക്കരുതു; നിന്റെ ആടുകളുടെ കടിഞ്ഞൂലിന്റെ രോമം കത്രിക്കയും അരുതു.

20 യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീയും നിന്റെ കുടുംബവും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു അതിനെ ആണ്ടുതോറും തിന്നേണം.

21 എന്നാൽ അതിന്നു മുടന്തോ കുരുടോ ഇങ്ങനെ വല്ല ഊനവും ഉണ്ടായിരുന്നാൽ നിന്റെ ദൈവമായ യഹോവെക്കു അതിനെ യാഗം കഴിക്കരുതു.

22 നിന്റെ പട്ടണങ്ങളിൽവെച്ചു അതു തിന്നാം; പുള്ളിമാനിനെയും കലമാനിനെയുംപോലെ അശുദ്ധനും ശുദ്ധനും ഒരുപോലെ തിന്നാം.

23 അതിന്റെ രക്തം മാത്രം തിന്നരുതു; അതു വെള്ളംപോലെ നിലത്തു ഒഴിച്ചുകളയേണം.

Chapter 16

1 ആബീബ് മാസം ആചരിച്ചു നിന്റെ ദൈവമായ യഹോവെക്കു പെസഹ കൊണ്ടാടേണം; ആബീബ് മാസത്തിലല്ലോ നിന്റെ ദൈവമായ യഹോവ രാത്രിയിൽ നിന്നെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചതു.

2 യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്റെ ദൈവമായ യഹോവെക്കു പെസഹയാഗമായി ആടുകളെയും മാടുകളെയും അറുക്കേണം.

3 നീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട ദിവസത്തെ നിന്റെ ആയുഷ്കാലം ഒക്കെയും ഓൎക്കേണ്ടതിന്നു അതിനോടുകൂടെ പുളിച്ച അപ്പം തിന്നരുതു; നീ കഷ്ടതയുടെ ആഹാരമായ പുളിപ്പില്ലാത്ത അപ്പം ഏഴു ദിവസം തിന്നേണം; തത്രപ്പാടോടുകൂടിയല്ലോ നീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതു.

4 ഏഴു ദിവസം നിന്റെ ദേശത്തെങ്ങും പുളിച്ച അപ്പം കാണരുതു; ആദ്യദിവസം വൈകുന്നേരം അറുത്ത മാംസത്തിൽ ഒട്ടും രാവിലേക്കു ശേഷിക്കരുതു.

5 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ഏതെങ്കിലും ഒരു പട്ടണത്തിൽവെച്ചു പെസഹയെ അറുത്തുകൂടാ.

6 നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു മാത്രം, സന്ധ്യാസമയത്തു, നീ മിസ്രയീമിൽനിന്നു പുറപ്പെട്ട നേരത്തു തന്നേ, സൂൎയ്യൻ അസ്തമിക്കുമ്പോൾ പെസഹയെ അറുക്കേണം.

7 നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു അതിനെ ചുട്ടുതിന്നേണം; രാവിലെ നിന്റെ കൂടാരത്തിലേക്കു മടങ്ങിപ്പൊയ്ക്കൊള്ളാം.

8 ആറു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഏഴാംദിവസം നിന്റെ ദൈവമായ യഹോവെക്കു സഭായോഗം കൂടേണം; അന്നു വേലയൊന്നും ചെയ്യരുതു.

9 പിന്നെ ഏഴു ആഴ്ചവട്ടം എണ്ണേണം; വിളയിൽ അരിവാൾ ഇടുവാൻ ആരംഭിക്കുന്നതുമുതൽ ഏഴു ആഴ്ചവട്ടം എണ്ണേണം.

10 എന്നിട്ടു നിന്റെ ദൈവമായ യഹോവെക്കു വാരോത്സവം ആചരിച്ചു, നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിന്നു തക്കവണ്ണം നിന്റെ സ്വമേധാദാനങ്ങൾ അവന്നു അൎപ്പിക്കേണം.

11 നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും നിന്റെ ഇടയിലുള്ള പരദേശിയും അനാഥനും വിധവയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കേണം.

12 നീ മിസ്രയീമിൽ അടിമയായിരുന്നു എന്നു ഓൎത്തു ഈ ചട്ടങ്ങൾ പ്രമാണിച്ചു നടക്കേണം.

13 കളത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും ശേഖരിച്ചുകഴിയുമ്പോൾ നീ ഏഴു ദിവസം കൂടാരപ്പെരുനാൾ ആചരിക്കേണം.

14 ഈ പെരുനാളിൽ നീയും നിന്റെ മകനും മകളും നിന്റെ ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും പരദേശിയും അനാഥനും വിധവയും സന്തോഷിക്കേണം.

15 യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു നിന്റെ ദൈവമായ യഹോവെക്കു ഏഴുദിവസം പെരുനാൾ ആചരിക്കേണം; നിന്റെ അനുഭവത്തിൽ ഒക്കെയും നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും; അതുകൊണ്ടു നീ വേണ്ടുംവണ്ണം സന്തോഷിക്കേണം.

16 നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്റെ ആണുങ്ങളൊക്കെയും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിലും വാരോത്സവത്തിലും കൂടാരപ്പെരുനാളിലും ഇങ്ങനെ സംവത്സരത്തിൽ മൂന്നു പ്രാവശ്യം അവന്റെ സന്നിധിയിൽ വരേണം; എന്നാൽ യഹോവയുടെ സന്നിധിയിൽ വെറുങ്കയ്യായി വരരുതു.

17 നിന്റെ ദൈവമായ യഹോവ നിനക്കു തന്നിട്ടുള്ള അനുഗ്രഹത്തിന്നു തക്കവണ്ണം ഓരോരുത്തൻ താന്താന്റെ പ്രാപ്തിപോലെ കൊണ്ടുവരേണം.

18 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന എല്ലാപട്ടണങ്ങളിലും ഗോത്രംതോറും ന്യായാധിപതിമാരെയും പ്രമാണികളെയും നിയമിക്കേണം; അവർ ജനത്തിന്നു നീതിയോടെ ന്യായപാലനം ചെയ്യേണം.

19 ന്യായം മറിച്ചുകളയരുതു; മുഖം നോക്കരുതു; സമ്മാനം വാങ്ങരുതു; സമ്മാനം ജ്ഞാനികളുടെ കണ്ണു കുരുടാക്കുകയും നീതിമാന്മാരുടെ കാൎയ്യം മറിച്ചുകളകയും ചെയ്യുന്നു.

20 നീ ജീവിച്ചിരുന്നു നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശം കൈവശമാക്കേണ്ടതിന്നു നീതിയെ തന്നേ പിന്തുടരേണം.

21 നിന്റെ ദൈവമായ യഹോവെക്കു നീ പണിയുന്ന യാഗപീഠത്തിന്നരികെ യാതൊരു അശേരപ്രതിഷ്ഠയും പ്രതിഷ്ഠിക്കരുതു.

22 നിന്റെ ദൈവമായ യഹോവ വെറുക്കുന്ന ഒരു ശിലാസ്തംഭം നാട്ടുകയും അരുതു.

Chapter 17

1 വല്ല ഊനമോ വിരൂപതയോ ഉള്ള കാളയെ എങ്കിലും ആടിനെ എങ്കിലും നിന്റെ ദൈവമായ യഹോവെക്കു യാഗം കഴിക്കരുതു; അതു നിന്റെ ദൈവമായ യഹോവെക്കു വെറുപ്പു ആകുന്നു.

2 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ഏതൊരു പട്ടണത്തിലെങ്കിലും നിന്റെ ദൈവമായ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു അവന്റെ നിയമം ലംഘിക്കയും

3 ഞാൻ കല്പിച്ചിട്ടില്ലാത്ത അന്യദൈവങ്ങളെയോ സൂൎയ്യചന്ദ്രന്മാരെയോ ആകാശത്തിലെ ശേഷം സൈന്യത്തെയോ ചെന്നു സേവിച്ചു നമസ്കരിക്കയും ചെയ്ത പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ നിങ്ങളുടെ ഇടയിൽ കണ്ടുപിടിക്കയും

4 അതിനെക്കുറിച്ചു നിനക്കു അറിവുകിട്ടുകയും ചെയ്താൽ നീ നല്ലവണ്ണം ശോധനകഴിച്ചു അങ്ങനെയുള്ള മ്ലേച്ഛത യിസ്രായേലിൽ നടന്നു എന്നുള്ളതു വാസ്തവവും കാൎയ്യം യഥാൎത്ഥവും എന്നു കണ്ടാൽ

5 ആ ദുഷ്ടകാൎയ്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം.

6 മരണയോഗ്യനായവനെ കൊല്ലുന്നതു രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ ആയിരിക്കേണം; ഏകസാക്ഷിയുടെ വാമൊഴിമേൽ അവനെ കൊല്ലരുതു.

7 അവനെ കൊല്ലേണ്ടതിന്നു ആദ്യം സാക്ഷികളുടെയും പിന്നെ സൎവ്വജനത്തിന്റെയും കൈ അവന്റെമേൽ ചെല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.

8 നിന്റെ പട്ടണങ്ങളിൽ കുലപാതകമാകട്ടെ വസ്തുസംബന്ധമായ വ്യവഹാരമാകട്ടെ അടികലശലാകട്ടെ ഇങ്ങിനെയുള്ള ആവലാധികാൎയ്യങ്ങളിൽ വല്ലതും വിധിപ്പാൻ നിനക്കു പ്രയാസം ഉണ്ടായാൽ നീ പുറപ്പെട്ടു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു പോകേണം.

9 ലേവ്യരായ പുരോഹിതന്മാരുടെ അടുക്കലും അന്നുള്ള ന്യായാധിപന്റെ അടുക്കലും ചെന്നു ചോദിക്കേണം; അവർ നിനക്കു വിധി പറഞ്ഞുതരും.

10 യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുനിന്നു അവർ പറഞ്ഞുതരുന്ന വിധിപോലെ നീ ചെയ്യേണം; അവർ ഉപദേശിച്ചുതരുന്നതുപോലെ ഒക്കെയും ചെയ്‌വാൻ ജാഗ്രതയായിരിക്കേണം.

11 അവർ ഉപദേശിച്ചുതരുന്ന പ്രമാണത്തിന്നും പറഞ്ഞുതരുന്ന വിധിക്കും അനുസരണയായി നീ ചെയ്യേണം; അവർ പറഞ്ഞുതരുന്ന വിധി വിട്ടു നീ ഇടത്തോട്ടൊ വലത്തോട്ടൊ മാറരുതു.

12 നിന്റെ ദൈവമായ യഹോവെക്കു അവിടെ ശുശ്രൂഷ ചെയുതുനില്ക്കുന്ന പുരോഹിതന്റെയോ ന്യായാധിപന്റെയോ വാക്കു കേൾക്കാതെ ആരെങ്കിലും അഹങ്കാരം കാണിച്ചാൽ അവൻ മരിക്കേണം; ഇങ്ങനെ യിസ്രായേലിൽനിന്നു ദോഷം നീക്കിക്കളയേണം.

13 ഇനി അഹങ്കാരം കാണിക്കാതിരിക്കേണ്ടതിന്നു ജനമെല്ലാം കേട്ടു ഭയപ്പെടേണം.

14 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നീ ചെന്നു അതിനെ കൈവശമാക്കി അവിടെ കുടിപാൎത്ത ശേഷം: എന്റെ ചുറ്റമുള്ള സകലജാതികളെയുംപോലെ ഞാൻ ഒരു രാജാവിനെ എന്റെമേൽ ആക്കുമെന്നു പറയുമ്പോൾ

15 നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന രാജാവിനെ നിന്റെമേൽ ആക്കേണം; നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു ഒരുത്തനെ നിന്റെമേൽ രാജാവാക്കേണം; നിന്റെ സഹോദരനല്ലാത്ത അന്യജാതിക്കാരനെ നിന്റെമേൽ ആക്കിക്കൂടാ.

16 എന്നാൽ അവന്നു കുതിര അനവധി ഉണ്ടാകരുതു. അധികം കുതിര സമ്പാദിക്കേണ്ടതിന്നു ജനം മിസ്രയീമിലേക്കു മടങ്ങിപ്പോകുവാൻ അവൻ ഇടവരുത്തരുതു; ഇനിമേൽ ആ വഴിക്കു തിരിയരുതു എന്നു യഹോവ നിങ്ങളോടു കൽപ്പിച്ചിട്ടുണ്ടല്ലോ.

17 അവന്റെ ഹൃദയം മറിഞ്ഞുപോകാതിരിപ്പാൻ അനേകം ഭാൎയ്യമാരെ അവൻ എടുക്കരുതു; വെള്ളിയും പൊന്നും അധികമായി സമ്പാദിക്കയും അരുതു.

18 അവൻ തന്റെ രാജാസനത്തിൽ ഇരിക്കുമ്പോൾ ലേവ്യരായ പുരോഹിതന്മാരുടെ പക്കൽനിന്നു ഈ ന്യായപ്രമാണം വാങ്ങി അതിന്റെ ഒരു പകൎപ്പു ഒരു പുസ്തകത്തിൽ എഴുതി എടുക്കേണം.

19 ഈ ന്യായപ്രമാണത്തിലെ സകലവചനങ്ങളും ചട്ടങ്ങളും അവൻ പ്രമാണിച്ചുനടന്നു തന്റെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിന്നു അതു അവന്റെ കൈവശം ഇരിക്കുകയും

20 അവന്റെ ഹൃദയം സഹോദരന്മാൎക്കു മീതെ അഹങ്കരിച്ചുയരാതെയും അവൻ കല്പന വിട്ടു ഇടത്തോട്ടൊ വലത്തോട്ടൊ തിരിയാതെയും ഇരിക്കേണ്ടതിന്നും അവനും അവന്റെ പുത്രന്മാരും യിസ്രായേലിന്റെ ഇടയിൽ ദീൎഘകാലം രാജ്യഭാരം ചെയ്യേണ്ടതിന്നുമായി അവൻ തന്റെ ആയുഷ്ക്കാലം ഒക്കെയും അതു വായിക്കയും വേണം.

Chapter 18

1 ലേവ്യരായ പുരോഹിതന്മാൎക്കും ലേവിഗോത്രത്തിന്നും യിസ്രായേലിനോടുകൂടെ ഓഹരിയും അവകാശവും ഉണ്ടാകരുതു; യഹോവയുടെ ദഹനയാഗങ്ങളും അവന്റെ അവകാശവുംകൊണ്ടു അവർ ഉപജീവനം കഴിക്കേണം.

2 ആകയാൽ അവരുടെ സഹോദരന്മാരുടെ ഇടയിൽ അവൎക്കു അവകാശം ഉണ്ടാകരുതു; യഹോവ അവരോടു അരുളിച്ചെയ്തതുപോലെ അവൻ തന്നേ അവരുടെ അവകാശം.

3 ജനത്തിൽനിന്നു പുരോഹിതന്മാൎക്കു ചെല്ലേണ്ടുന്ന അവകാശം എന്തെന്നാൽ: മാടിനെയോ ആടിനെയോ യാഗം കഴിക്കുന്നവൻ കൈക്കുറകും കവിൾ രണ്ടും ആമാശയവും കൊടുക്കേണം.

4 ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ആദ്യഫലവും നിന്റെ ആടുകളെ കത്രിക്കുന്ന ആദ്യരോമവും നീ അവന്നു കൊടുക്കേണം.

5 യഹോവയുടെ നാമത്തിൽ ശുശ്രൂഷിപ്പാൻ എപ്പോഴും നില്ക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ നിന്റെ സകലഗോത്രങ്ങളിൽനിന്നു അവനെയും പുത്രന്മാരെയും അല്ലോ തിരഞ്ഞെടുത്തിരിക്കുന്നതു.

6 ഏതു യിസ്രായേല്യപട്ടണത്തിലെങ്കിലും പരദേശിയായി പാൎത്തിരുന്ന ഒരു ലേവ്യൻ അവിടെനിന്നു യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു വന്നാൽ--അവന്നു മനസ്സുപോലെ വരാം--

7 അവിടെ യഹോവയുടെ സന്നിധിയിൽ നില്ക്കുന്ന ലേവ്യരായ തന്റെ സകലസഹോദരന്മാരെയും പോലെ അവന്നും തന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ശുശ്രൂഷ ചെയ്യാം.

8 അവന്റെ പിതൃസ്വത്തു വിറ്റുകിട്ടിയ മുതലിന്നുപുറമെ അവരുടെ ഉപജീവനം സമാംശമായിരിക്കേണം.

9 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തിയശേഷം അവിടത്തെ ജാതികളുടെ മ്ലേച്ഛതകൾ നീ പഠിക്കരുതു.

10 തന്റെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവൻ, പ്രശ്നക്കാരൻ, മുഹൂൎത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ,

11 മന്ത്രവാദി, വെളിച്ചപ്പാടൻ, ലക്ഷണം പറയുന്നവൻ, അജ്ഞനക്കാരൻ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുതു.

12 ഈ കാൎയ്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവെക്കു വെറുപ്പു ആകുന്നു; ഇങ്ങനെയുള്ള മ്ലേച്ഛതകൾനിമിത്തം നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളയുന്നു.

13 നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കേണം.

14 നീ നീക്കിക്കളവാനിരിക്കുന്ന ജാതികൾ മുഹൂൎത്തക്കാരുടെയും പ്രശ്നക്കാരുടെയും വാക്കു കേട്ടു നടന്നു; നീയോ അങ്ങനെ ചെയ്‌വാൻ നിന്റെ ദൈവമായ യഹോവ അനുവദിച്ചിട്ടില്ല.

15 നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.

16 ഞാൻ മരിക്കാതിരിക്കേണ്ടതിന്നു ഇനി എന്റെ ദൈവമായ യഹോവയുടെ ശബ്ദം കേൾപ്പാനും ഈ മഹത്തായ തീ കാണ്മാനും എനിക്കു ഇടവരരുതേ എന്നിങ്ങനെ ഹോരേബിൽവെച്ചു മഹായോഗം കൂടിയ നാളിൽ നിന്റെ ദൈവമായ യഹോവയോടു നീ അപേക്ഷിച്ചതുപോലെ തന്നേ.

17 അന്നു യഹോവ എന്നോടു അരുളിച്ചെയ്തതു എന്തെന്നാൽ: അവർ പറഞ്ഞതു ശരി.

18 നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവൎക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.

19 അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.

20 എന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്കേണം.

21 അതു യഹോവ അരുളിച്ചെയ്യാത്ത വചനം എന്നു ഞങ്ങൾ എങ്ങനെ അറിയും എന്നു നിന്റെ ഹൃദയത്തിൽ പറഞ്ഞാൽ

22 ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാൎയ്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാൽ അതു യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകൻ അതു സ്വയംകൃതമായി സംസാരിച്ചതത്രേ; അവനെ പേടിക്കരുതു.

Chapter 19

1 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തിലെ ജാതികളെ നിന്റെ ദൈവമായ യഹോവ ഛേദിച്ചുകളകയും നീ അവരുടെ ദേശം അടക്കി അവരുടെ പട്ടണങ്ങളിലും വീടുകളിലും പാൎക്കയും ചെയ്യുമ്പോൾ

2 നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തിൽ മൂന്നു പട്ടണം വേറുതിരിക്കേണം.

3 ആരെങ്കിലും കുലചെയ്തുപോയാൽ അവിടേക്കു ഓടിപ്പോകേണ്ടതിന്നു നീ ഒരു വഴി ഉണ്ടാക്കുകയും നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം മൂന്നായി വിഭാഗിക്കയും വേണം;

4 കുല ചെയ്തിട്ടു അവിടേക്കു ഓടിപ്പോയിജീവനോടിരിക്കേണ്ടുന്നവന്റെ സംഗതി എന്തെന്നാൽ: ഒരുത്തൻ പൂൎവ്വദ്വേഷംകൂടാതെ അബദ്ധവശാൽ കൂട്ടുകാരനെ കൊന്നുപോയെങ്കിൽ, എങ്ങനെയെന്നാൽ:

5 മരംവെട്ടുവാൻ ഒരുത്തൻ കൂട്ടുകാരനോടുകൂടെ കാട്ടിൽ പോയി മരംവെട്ടുവാൻ കോടാലി ഓങ്ങുമ്പോൾ കോടാലി ഊരി തെറിച്ചു കൂട്ടുകാരന്നു കൊണ്ടിട്ടു അവൻ മരിച്ചുപോയാൽ,

6 ഇങ്ങനെ കുല ചെയ്തവനെ രക്തപ്രതികാരകൻ മനസ്സിന്റെ ഉഷ്ണത്തോടെ പിന്തുടൎന്നു വഴിയുടെ ദൂരംനിമിത്തം അവനെ പിടിച്ചു അവന്റെ ജീവനെ നശിപ്പിക്കാതിരിപ്പാൻ അവൻ ആ പട്ടണങ്ങളിൽ ഒന്നിൽ ഓടിപ്പോയി ജീവനോടിരിക്കേണം; അവന്നു അവനോടു പൂൎവ്വദ്വേഷമില്ലാതിരുന്നതുകൊണ്ടു മരണശിക്ഷെക്കു ഹേതുവില്ല.

7 അതുകൊണ്ടു മൂന്നു പട്ടണം വേറുതിരിക്കേണമെന്നു ഞാൻ നിന്നോടു ആജ്ഞാപിക്കുന്നു.

8 നിന്റെ ദൈവമായ യഹോവയെ നീ സ്നേഹിച്ചു എല്ലാനാളും അവന്റെ വഴികളിൽ നടക്കയും ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന ഈ സകലകല്പനകളും ജാഗ്രതയോടെ പ്രമാണിക്കയും ചെയ്താൽ നിന്റെ ദൈവമായ യഹോവ

9 നിന്റെ പിതാക്കന്മാരോടു സത്യംചെയ്തതുപോലെ നിന്റെ അതിർ വിശാലമാക്കി നിന്റെ പിതാക്കന്മാൎക്കു കൊടുക്കുമെന്നു വാഗ്ദത്തം ചെയ്ത ദേശം ഒക്കെയും നിനക്കു തന്നാൽ ഈ മൂന്നു പട്ടണങ്ങൾ കൂടാതെ വേറെയും മൂന്നു വേറുതിരിക്കേണം.

10 നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു കുറ്റമില്ലാത്ത രക്തം ചിന്നീട്ടു നിന്റെമേൽ രക്തപാതകം ഉണ്ടാകരുതു.

11 എന്നാൽ ഒരുത്തൻ കൂട്ടുകാരനെ ദ്വേഷിച്ചു തരംനോക്കി അവനോടു കയൎത്തു അവനെ അടിച്ചുകൊന്നിട്ടു ഈ പട്ടണങ്ങളിൽ ഒന്നിൽ ഓടിപ്പോയാൽ,

12 അവന്റെ പട്ടണത്തിലെ മൂപ്പന്മാർ ആളയച്ചു അവനെ അവിടെനിന്നു വരുത്തി അവനെ കൊല്ലേണ്ടതിന്നു രക്തപ്രതികാരകന്റെ കയ്യിൽ ഏല്പിക്കേണം.

13 നിനക്കു അവനോടു കനിവു തോന്നരുതു; നിനക്കു നന്മ വരുവാനായി കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ പാതകം യിസ്രായേലിൽനിന്നു നീക്കിക്കളയേണം.

14 നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു നീ കൈവശമാക്കുവാനിരിക്കുന്ന നിന്റെ അവകാശത്തിൽ പൂൎവ്വന്മാർ വെച്ചിരിക്കുന്നതായ കൂട്ടുകാരന്റെ അതിർ നീക്കരുതു.

15 മനുഷ്യൻ ചെയ്യുന്ന യാതൊരു അകൃത്യത്തിന്നോ പാപത്തിന്നോ അവന്റെ നേരെ ഏകസാക്ഷി നിൽക്കരുതു; രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ കാൎയ്യം ഉറപ്പാക്കേണം.

16 ഒരുത്തന്റെ നേരെ അകൃത്യം സാക്ഷീകരിപ്പാൻ ഒരു കള്ളസ്സാക്ഷി അവന്നു വിരോധമായി എഴുന്നേറ്റാൽ

17 തമ്മിൽ വ്യവഹാരമുള്ള രണ്ടുപേരും യഹോവയുടെ സന്നിധിയിൽ അന്നുള്ള പുരോഹിതന്മാരുടെയും ന്യായാധിപന്മാരുടെയും മുമ്പാകെ നിൽക്കേണം.

18 ന്യായാധിപന്മാർ നല്ലവണ്ണം വിസ്താരം കഴിക്കേണം; സാക്ഷി കള്ളസ്സാക്ഷി എന്നും സഹോദരന്റെ നേരെ കള്ളസ്സാക്ഷ്യം പറഞ്ഞു എന്നും കണ്ടാൽ

19 അവൻ സഹോദരന്നു വരുത്തുവാൻ നിരൂപിച്ചതുപോലെ നിങ്ങൾ അവനോടു ചെയ്യേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.

20 ഇനി നിങ്ങളുടെ ഇടയിൽ അതുപോലെയുള്ള ദോഷം നടക്കാതിരിക്കേണ്ടതിന്നു ശേഷമുള്ളവർ കേട്ടു ഭയപ്പെടേണം.

21 നിനക്കു കനിവു തോന്നരുതു; ജീവന്നു പകരം ജീവൻ, കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു, കൈക്കു പകരം കൈ, കാലിന്നു പകരം കാൽ.

Chapter 20

1 നീ ശത്രുക്കളോടു യുദ്ധം ചെയ്‌വാൻ പുറപ്പെട്ടിട്ടു കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോൾ പേടിക്കരുതു; മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ടു.

2 നിങ്ങൾ പടയേല്പാൻ അടുക്കുമ്പോൾ പുരോഹിതൻ വന്നു ജനത്തോടു സംസാരിച്ചു:

3 യിസ്രായേലേ, കേൾക്ക; നിങ്ങൾ ഇന്നു ശത്രുക്കളോടു പടയേല്പാൻ അടുക്കുന്നു; അധൈൎയ്യപ്പെടരുതു, പേടിക്കരുതു, നടുങ്ങിപ്പോകരുതു; അവരെ കണ്ടു ഭ്രമിക്കയുമരുതു.

4 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കുവേണ്ടി ശത്രുക്കളോടു യുദ്ധം ചെയ്തു നിങ്ങളെ രക്ഷിപ്പാൻ നിങ്ങളോടുകൂടെ പോരുന്നു എന്നു അവരോടു പറയേണം.

5 പിന്നെ പ്രമാണികൾ ജനത്തോടു പറയേണ്ടതു എന്തെന്നാൽ: ആരെങ്കിലും ഒരു പുതിയ വീടു പണിയിച്ചു ഗൃഹപ്രവേശം കഴിക്കാതെ ഇരിക്കുന്നുവെങ്കിൽ അവൻ പടയിൽ പട്ടുപോകയും മറ്റൊരുത്തൻ ഗൃഹപ്രവേശം കഴിക്കയും ചെയ്യാതിരിക്കേണ്ടതിന്നു അവൻ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.

6 ആരെങ്കിലും ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്റെ ഫലം അനുഭവിക്കാതെ ഇരിക്കുന്നുവെങ്കിൽ അവൻ പടയിൽ പട്ടുപോകയും മറ്റൊരുത്തൻ അതിന്റെ ഫലം അനുഭവിക്കയും ചെയ്യാതിരിക്കേണ്ടതിന്നു അവൻ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.

7 ആരെങ്കിലും ഒരു സ്ത്രീയെ വിവാഹത്തിന്നു നിശ്ചയിച്ചു അവളെ പരിഗ്രഹിക്കാതിരിക്കുന്നു എങ്കിൽ അവൻ പടയിൽ പട്ടുപോകയും മറ്റൊരുത്തൻ അവളെ പരിഗ്രഹിക്കയും ചെയ്യാതിരിക്കേണ്ടതിന്നു അവൻ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.

8 പ്രമാണികൾ പിന്നെയും ജനത്തോടു പറയേണ്ടതു: ആൎക്കെങ്കിലും ഭയവും അധൈൎയ്യവും ഉണ്ടെങ്കിൽ അവൻ തന്റെ ഹൃദയംപോലെ സഹേദരന്റെ ഹൃദയവും ധൈൎയ്യം കെടുത്താതിരിക്കേണ്ടതിന്നു വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.

9 ഇങ്ങനെ പ്രമാണികൾ ജനത്തോടു പറഞ്ഞു തീൎന്നശേഷം അവർ സൈന്യാധിപന്മാരെ സേനാമുഖത്തു ആക്കേണം.

10 നീ ഒരു പട്ടണത്തോടു യുദ്ധം ചെയ്‌വാൻ അടുത്തുചെല്ലുമ്പോൾ സമാധാനം വിളിച്ചുപറയേണം.

11 സമാധാനം എന്നു മറുപടി പറഞ്ഞു വാതിൽ തുറന്നുതന്നാൽ അതിലുള്ള ജനം എല്ലാം നിനക്കു ഊഴിയവേലക്കാരായി സേവചെയ്യേണം.

12 എന്നാൽ അതു നിന്നോടു സമാധാനമാകാതെ യുദ്ധംചെയ്യുന്നു എങ്കിൽ അതിനെ നിരോധിക്കേണം.

13 നിന്റെ ദൈവമായ യഹോവ അതു നിന്റെ കയ്യിൽ ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെ ഒക്കെയും വാളിന്റെ വായ്ത്തലയാൽ കൊല്ലേണം.

14 എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാൽക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ടു എടുത്തുകൊള്ളാം; നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം.

15 ഈ ജാതികളുടെ പട്ടണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാതെ വളരെ ദൂരമായിരിക്കുന്ന എല്ലാപട്ടണങ്ങളോടും ഇങ്ങനെ ചെയ്യേണം.

16 നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളിലോ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വെക്കാതെ

17 ഹിത്യർ, അമോൎയ്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശപഥാൎപ്പിതമായി സംഹരിക്കേണം.

18 അവർ തങ്ങളുടെ ദേവപൂജയിൽ ചെയ്തുപോരുന്ന സകലമ്ലേച്ഛതളും ചെയ്‌വാൻ നിങ്ങളെ പഠിപ്പിച്ചിട്ടു നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു തന്നേ.

19 ഒരു പട്ടണം പിടിപ്പാൻ അതിനോടു യുദ്ധംചെയ്തു വളരെക്കാലം നിരോധിക്കേണ്ടിവന്നാൽ അതിന്റെ ചുറ്റുമുള്ള വൃക്ഷങ്ങളെ കോടാലികൊണ്ടു വെട്ടി നശിപ്പിക്കരുതു; അവയുടെ ഫലം നിനക്കു തിന്നാവുന്നതാകയാൽ അവയെ വെട്ടിക്കളയരുതു; നീ പറമ്പിലെ വൃക്ഷത്തെ നിരോധിപ്പാൻ അതു മനുഷ്യനാകുന്നുവോ?

20 തിന്മാനുള്ള ഫലവൃക്ഷമല്ലെന്നു അറിയുന്ന വൃക്ഷങ്ങളെ മാത്രം വെട്ടിക്കളകയും നിന്നോടു യുദ്ധം ചെയ്യുന്ന പട്ടണം കീഴടങ്ങുംവരെ അതിന്റെ നേരെ കൊത്തളം പണികയും ചെയ്യാം.

Chapter 21

1 നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു വയലിൽ ഒരുത്തനെ കൊന്നിട്ടിരിക്കുന്നതു കാണുകയും അവനെ കൊന്നവൻ ആരെന്നു അറിയാതിരിക്കയും ചെയ്താൽ നിന്റെ മൂപ്പന്മാരും

2 ന്യായധിപതിമാരും പുറത്തു ചെന്നു കൊല്ലപ്പെട്ടവന്റെ ചുറ്റുമിരിക്കുന്ന അതതു പട്ടണംവരെയുള്ള ദൂരം അളക്കേണം.

3 കൊല്ലപ്പെട്ടവന്നു അധികം അടുത്തിരിക്കുന്ന പട്ടണത്തിലെ മൂപ്പന്മാർ, വേല ചെയ്യിക്കാത്തതും നുകം വെക്കാത്തതുമായ ഒരു പശുക്കിടാവിനെ കൊണ്ടുവരേണം.

4 ആ പട്ടണത്തിലെ മൂപ്പന്മാർ ഉഴവും വിതയും ഇല്ലാത്തതും നീരൊഴുക്കുള്ളതുമായ ഒരു താഴ്വരയിൽ പശുക്കിടാവിനെ കൊണ്ടുചെന്നു അവിടെവെച്ചു പശുക്കിടാവിന്റെ കഴുത്തു ഒടിച്ചുകളയേണം.

5 പിന്നെ ലേവ്യരായ പുരോഹിതന്മാർ അടുത്തു ചെല്ലേണം; അവരെയല്ലോ നിന്റെ ദൈവമായ യഹോവ തനിക്കു ശുശ്രൂഷചെയ്‌വാനും യഹോവയുടെ നാമത്തിൽ അനുഗ്രഹിപ്പാനും തിരഞ്ഞെടുത്തിരിക്കുന്നതു; അവരുടെ വാക്കിൻ പ്രകാരം സകലവ്യവഹാരവും അടികലശലും തീൎക്കേണ്ടതാകുന്നു.

6 കൊല്ലപ്പെട്ടവന്നു അടുത്ത പട്ടണത്തിലെ മൂപ്പന്മാർ എല്ലാവരും താഴ്വരയിൽവെച്ചു കഴുത്തൊടിച്ച പശുക്കിടാവിന്മേൽ തങ്ങളുടെ കൈ കഴുകി:

7 ഞങ്ങളുടെ കൈകൾ ആ രക്തം ചിന്നീട്ടില്ല, ഞങ്ങളുടെ കണ്ണു അതു കണ്ടിട്ടുമില്ല.

8 യഹോവ, നീ വീണ്ടെടുത്തിട്ടുള്ള നിന്റെ ജനമായ യിസ്രായേലിനോടു ക്ഷമിക്കേണമേ; നിന്റെ ജനമായ യിസ്രായേലിന്റെ മദ്ധ്യേ കുറ്റമില്ലാത്ത രക്തം ഇരിപ്പാൻ ഇടവരുത്തരുതേ എന്നു പറയേണം; എന്നാൽ ആ രക്തപാതകം അവരോടു മോചിക്കപ്പെടും.

9 ഇങ്ങനെ യഹോവെക്കു ഹിതമായുള്ളതു ചെയ്തു കുറ്റമില്ലാത്ത രക്തം നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയേണം.

10 നീ ശത്രുക്കളോടു യുദ്ധം ചെയ്‌വാൻ പുറപ്പെട്ടിട്ടു നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കയും നീ അവരെ ബദ്ധന്മാരായി പിടിക്കയും ചെയ്താൽ

11 ആ ബദ്ധന്മാരുടെ കൂട്ടത്തിൽ സുന്ദരിയായൊരു സ്ത്രീയെ കണ്ടു ഭാൎയ്യയായി എടുപ്പാൻ തക്കവണ്ണം അവളോടു പ്രേമം ജനിക്കുന്നുവെങ്കിൽ

12 നീ അവളെ വീട്ടിൽ കൊണ്ടുപോകേണം; അവൾ തലമുടി ചിരെക്കയും നഖം മുറിക്കയും ബദ്ധവസ്ത്രം മാറി

13 നിന്റെ വീട്ടിൽ പാൎത്തു ഒരു മാസം തന്റെ അപ്പനെയും അമ്മയെയും കുറിച്ചു ദുഃഖിക്കയും ചെയ്തശേഷം നീ അവളുടെ അടുക്കൽ ചെന്നു അവൾക്കു ഭൎത്താവായും അവൾ നിനക്കു ഭാൎയ്യയായും ഇരിക്കേണം.

14 എന്നാൽ നിനക്കു അവളോടു ഇഷ്ടമില്ലാതെയായെങ്കിൽ അവളെ സ്വതന്ത്രയായി വിട്ടയക്കേണം; അവളെ ഒരിക്കലും വിലെക്കു വിൽക്കരുതു; നീ അവളെ പരിഗ്രഹിച്ചതുകൊണ്ടു അവളോടു കാഠിന്യം പ്രവൎത്തിക്കരുതു.

15 ഒരുത്തി ഇഷ്ടയായും മറ്റവൾ അനിഷ്ടയായും ഇങ്ങനെ ഒരാൾക്കു രണ്ടു ഭാൎയ്യമാർ ഉണ്ടായിരിക്കയും അവർ ഇരുവരും അവന്നു പുത്രന്മാരെ പ്രസവിക്കയും ആദ്യജാതൻ അനിഷ്ടയുടെ മകൻ ആയിരിക്കയും ചെയ്താൽ

16 അവൻ തന്റെ സ്വത്തു പുത്രന്മാൎക്കു ഭാഗിച്ചു കൊടുക്കുമ്പോൾ അനിഷ്ടയുടെ മകനായ ആദ്യജാതന്നു പകരം ഇഷ്ടയുടെ മകന്നു ജ്യേഷ്ഠാവകാശം കൊടുത്തുകൂടാ.

17 തനിക്കുള്ള സകലത്തിലും രണ്ടു പങ്കു അനിഷ്ടയുടെ മകന്നു കൊടുത്തു അവനെ ആദ്യജാതനെന്നു സ്വീകരിക്കേണം; അവൻ അവന്റെ ബലത്തിന്റെ ആരംഭമല്ലോ; ജ്യേഷ്ഠാവകാശം അവന്നുള്ളതാകുന്നു.

18 അപ്പന്റെയോ അമ്മയുടെയോ വാക്കു കേൾക്കാതെയും അവർ ശാസിച്ചാലും അനുസരിക്കാതെയുമിരിക്കുന്ന ശഠനും മത്സരിയുമായ മകൻ ഒരുത്തന്നു ഉണ്ടെങ്കിൽ

19 അമ്മയപ്പന്മാർ അവനെ പിടിച്ചു പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കൽ പട്ടണവാതില്ക്കലേക്കു കൊണ്ടുപോയി:

20 ഞങ്ങളുടെ ഈ മകൻ ശഠനും മത്സരിയും ഞങ്ങളുടെ വാക്കു കേൾക്കാത്തവനും തിന്നിയും കുടിയനും ആകുന്നു എന്നു പട്ടണത്തിലെ മൂപ്പന്മാരോടു പറയേണം.

21 പിന്നെ അവന്റെ പട്ടണക്കാർ എല്ലാവരും അവനെ കല്ലെറിഞ്ഞുകൊല്ലേണം. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം; യിസ്രായേലെല്ലാം കേട്ടു ഭയപ്പെടേണം.

22 ഒരുത്തൻ മരണയോഗ്യമായ ഒരു പാപം ചെയ്തിട്ടു അവനെ കൊന്നു ഒരു മരത്തിൽ തൂക്കിയാൽ

23 അവന്റെ ശവം മരത്തിന്മേൽ രാത്രി മുഴുവനും ഇരിക്കരുതു; അന്നുതന്നേ അതു കുഴിച്ചിടേണം; തൂങ്ങിമരിച്ചവൻ ദൈവസന്നിധിയിൽ ശാപഗ്രസ്തൻ ആകുന്നു; നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ അശുദ്ധമാക്കരുതു.

Chapter 22

1 സഹോദരന്റെ കാളയോ ആടോ തെറ്റി ഉഴലുന്നതു നീ കണ്ടാൽ അതിനെ വിട്ടു ഒഴിഞ്ഞുകളയാതെ സഹോദരന്റെ അടുക്കൽ എത്തിച്ചുകൊടുക്കേണം.

2 സഹോദരൻ നിനക്കു സമീപസ്ഥനല്ല, നീ അവനെ അറികയുമില്ല എന്നുവരികിൽ അതിനെ നിന്റെ വീട്ടിൽ കൊണ്ടുപോകേണം; സഹോദരൻ അതിനെ അന്വേഷിച്ചു വരുംവരെ അതു നിന്റെ അടുക്കൽ ഇരിക്കേണം; പിന്നെ അവന്നു മടക്കിക്കൊടുക്കേണം.

3 അങ്ങനെ തന്നേ അവന്റെ കഴുതയുടെയും വസ്ത്രത്തിന്റെയും സഹോദരന്റെ പക്കൽനിന്നു കാണാതെ പോയിട്ടു നീ കണ്ടെത്തിയ ഏതൊരു വസ്തുവിന്റെയും കാൎയ്യത്തിൽ ചെയ്യേണം; നീ ഒഴിഞ്ഞുകളയേണ്ടതല്ല.

4 സഹോദരന്റെ കഴുതയോ കാളയോ വഴിയിൽ വീണുകിടക്കുന്നതു നീ കണ്ടാൽ വിട്ടു ഒഴിഞ്ഞുകളയാതെ അതിനെ എഴുന്നേല്പിപ്പാൻ അവനെ സഹായിക്കേണം.

5 പുരുഷന്റെ വസ്ത്രം സ്ത്രീയും സ്ത്രീയുടെ വസ്ത്രം പുരുഷനും ധരിക്കരുതു; അങ്ങനെ ചെയ്യുന്നവരൊക്കെയും നിന്റെ ദൈവമായ യഹോവെക്കു വെറുപ്പു ആകുന്നു.

6 മരത്തിന്മേലെങ്കിലും നിലത്തെങ്കിലും കുഞ്ഞുങ്ങളോ മുട്ടകളോ ഉള്ള ഒരു പക്ഷിക്കൂടു നീ വഴിയിൽവെച്ചു കണ്ടാൽ തള്ള കുഞ്ഞുങ്ങളിന്മേലോ മുട്ടകളിന്മേലോ ഇരിക്കുന്നു എങ്കിൽ നീ കുഞ്ഞുങ്ങളോടുകൂടെ തള്ളയെ പിടിക്കരുതു.

7 നിനക്കു നന്നായിരിപ്പാനും ദീൎഘായുസ്സുണ്ടാകുവാനും തള്ളയെ വിട്ടുകളയേണം; കുഞ്ഞുങ്ങളെ എടുത്തുകൊള്ളാം.

8 ഒരു പുതിയ വീടു പണിതാൽ നിന്റെ വീട്ടിന്മുകളിൽനിന്നു വല്ലവനും വീണിട്ടു വീട്ടിന്മേൽ രക്തപാതകം വരാതിരിക്കേണ്ടതിന്നു നീ അതിന്നു കൈമതിൽ ഉണ്ടാക്കേണം.

9 നിന്റെ മുന്തിരിത്തോട്ടത്തിൽ വേറൊരു വക വിത്തും ഇടരുതു; അങ്ങനെ ചെയ്താൽ നീ ഇട്ട വിത്തിന്റെ വിളവും മുന്തിരിത്തോട്ടത്തിന്റെ അനുഭവവും വിശുദ്ധമന്ദിരംവകെക്കു ചേൎന്നുപോകും.

10 കാളയെയും കഴുതയെയും ഒന്നിച്ചു പൂട്ടി ഉഴരുതു.

11 ആട്ടുരോമവും ചണവും കൂടിക്കലൎന്ന വസ്ത്രം ധരിക്കരുതു.

12 നീ പുതെക്കുന്ന മേലാടയുടെ നാലു കോണിലും പൊടിപ്പുണ്ടാക്കേണം.

13 ഒരു പുരുഷൻ ഒരു സ്ത്രീയെ പരിഗ്രഹിച്ചു അവളുടെ അടുക്കൽ ചെന്നശേഷം അവളെ വെറുത്തു:

14 ഞാൻ ഈ സ്ത്രീയെ പരിഗ്രഹിച്ചു അവളുടെ അടുക്കൽ ചെന്നാറെ അവളിൽ കന്യകാലക്ഷണം കണ്ടില്ല എന്നു പറഞ്ഞു അവളുടെ മേൽ നാണക്കേടു ചുമത്തി അപവാദം പറഞ്ഞുണ്ടാക്കിയാൽ

15 യുവതിയുടെ അമ്മയപ്പന്മാർ അവളുടെ കന്യകാലക്ഷണങ്ങളെടുത്തു പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കൽ പട്ടണവാതില്ക്കൽ കൊണ്ടുവരേണം.

16 യുവതിയുടെ അപ്പൻ മൂപ്പന്മാരോടു: ഞാൻ എന്റെ മകളെ ഈ പുരുഷന്നു ഭാൎയ്യയായി കൊടുത്തു; എന്നാൽ അവന്നു അവളോടു അനിഷ്ടമായിരിക്കുന്നു.

17 ഞാൻ നിന്റെ മകളിൽ കന്യകാലക്ഷണം കണ്ടില്ല എന്നു പറഞ്ഞു അവളുടെമേൽ നാണക്കേടു ചുമത്തുന്നു; എന്നാൽ എന്റെ മകളുടെ കന്യകാലക്ഷണങ്ങൾ ഇതാ എന്നു പറഞ്ഞു പട്ടണത്തിലെ മൂപ്പന്മാരുടെ മുമ്പിൽ ആ വസ്ത്രം വിടൎക്കേണം.

18 അപ്പോൾ പട്ടണത്തിലെ മൂപ്പന്മാർ ആ പുരുഷനെ പിടിച്ചു ശിക്ഷിക്കേണം.

19 അവൻ യിസ്രായേലിൽ ഒരു കന്യകയുടെമേൽ അപവാദം പറഞ്ഞുണ്ടാക്കിയതിനാൽ അവർ അവനെക്കൊണ്ടു നൂറു വെള്ളിക്കാശു പിഴ ചെയ്യിച്ചു യുവതിയുടെ അപ്പന്നു കൊടുക്കേണം; അവൾ അവന്നു തന്നേ ഭാൎയ്യയായിരിക്കേണം; അവന്നു തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.

20 എന്നാൽ യുവതിയിൽ കന്യകാലക്ഷണം കണ്ടില്ല എന്നുള്ള വാക്കു സത്യം ആയിരുന്നാൽ

21 അവർ യുവതിയെ അവളുടെ അപ്പന്റെ വീട്ടുവാതിൽക്കൽ കൊണ്ടുപോയി അവൾ യിസ്രായേലിൽ വഷളത്വം പ്രവൎത്തിച്ചു അപ്പന്റെ വീട്ടിൽവെച്ചു വേശ്യാദോഷം ചെയ്കകൊണ്ടു അവളുടെ പട്ടണക്കാർ അവളെ കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.

22 ഒരു പുരുഷന്റെ ഭാൎയ്യയായ സ്ത്രീയോടുകൂടെ ഒരുത്തൻ ശയിക്കുന്നതു കണ്ടാൽ സ്ത്രീയോടുകൂടെ ശയിച്ച പുരുഷനും സ്ത്രീയും ഇരുവരും മരണശിക്ഷ അനുഭവിക്കേണം; ഇങ്ങനെ യിസ്രായേലിൽനിന്നു ദോഷം നീക്കിക്കളയേണം.

23 വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന കന്യകയായ ഒരു യുവതിയെ ഒരുത്തൻ പട്ടണത്തിൽവെച്ചു കണ്ടു അവളോടുകൂടെ ശയിച്ചാൽ

24 യുവതി പട്ടണത്തിൽ ആയിരുന്നിട്ടും നിലവിളിക്കായ്കകൊണ്ടും പുരുഷൻ കൂട്ടുകാരന്റെ ഭാൎയ്യക്കു പോരായ്ക വരുത്തിയതുകൊണ്ടും നിങ്ങൾ അവരെ ഇരുവരെയും പട്ടണവാതില്ക്കൽ കൊണ്ടുവന്നു കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.

25 എന്നാൽ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന ഒരു യുവതിയെ ഒരുത്തൻ വയലിൽവെച്ചു കണ്ടു ബലാൽക്കാരംചെയ്തു അവളോടുകൂടെ ശയിച്ചാൽ പുരുഷൻ മാത്രം മരണശിക്ഷ അനുഭവിക്കേണം.

26 യുവതിയോടോ ഒന്നും ചെയ്യരുതു; അവൾക്കു മരണയോഗ്യമായ പാപമില്ല. ഒരുത്തൻ കൂട്ടുകാരന്റെ നേരെ കയൎത്തു അവനെ കൊല്ലുന്നതുപോലെയത്രേ ഈ കാൎയ്യം.

27 വയലിൽവെച്ചല്ലോ അവൻ അവളെ കണ്ടെത്തിയതു; യുവതി നിലവിളിച്ചാലും അവളെ രക്ഷിപ്പാൻ ആൾ ഇല്ലായിരുന്നു.

28 വിവാഹനിശ്ചയം കഴിയാത്ത കന്യകയായ ഒരു യുവതിയെ ഒരുത്തൻ കണ്ടു അവളെ പിടിച്ചു അവളോടുകൂടെ ശയിക്കയും അവരെ കണ്ടുപിടിക്കയും ചെയ്താൽ

29 അവളോടുകൂടെ ശയിച്ച പുരുഷൻ യുവതിയുടെ അപ്പന്നു അമ്പതു വെള്ളിക്കാശു കൊടുക്കേണം; അവൾ അവന്റെ ഭാൎയ്യയാകയും വേണം. അവൻ അവൾക്കു പോരായ്കവരുത്തിയല്ലോ; അവന്നു തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.

30 അപ്പന്റെ ഭാൎയ്യയെ ആരും പരിഗ്രഹിക്കരുതു; അപ്പന്റെ വസ്ത്രം നീക്കുകയും അരുതു.

Chapter 23

1 ഷണ്ഡനോ ഛിന്നലിംഗനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുതു.

2 കൌലടേയൻ യഹോവയുടെ സഭയിൽ പ്രവേശിക്കരുതു; അവന്റെ പത്താം തലമുറപോലും യഹോവയുടെ സഭയിൽ പ്രവേശിക്കരുതു.

3 ഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുതു; അവരുടെ പത്താം തലമുറപോലും ഒരു നാളും യഹോവയുടെ സഭയിൽ പ്രവേശിക്കരുതു.

4 നിങ്ങൾ മിസ്രയീമിൽനിന്നു വരുമ്പോൾ അവർ അപ്പവും വെള്ളവുംകൊണ്ടു വഴിയിൽ നിങ്ങളെ വന്നെതിരേല്ക്കായ്കകൊണ്ടും നിന്നെ ശപിപ്പാൻ അവർ മെസൊപൊത്താമ്യയിലെ പെഥോരിൽനിന്നു ബെയോരിന്റെ മകനായ ബിലെയാമിനെ നിനക്കു വിരോധമായി കൂലിക്കു വിളിപ്പിച്ചതുകൊണ്ടും തന്നേ.

5 എന്നാൽ ബിലെയാമിന്നു ചെവികൊടുപ്പാൻ നിന്റെ ദൈവമായ യഹോവെക്കു മനസ്സില്ലായിരുന്നു; നിന്റെ ദൈവമായ യഹോവ നിന്നെ സ്നേഹിച്ചതുകൊണ്ടു നിന്റെ ദൈവമായ യഹോവ ശാപം നിനക്കു അനുഗ്രഹമാക്കിത്തീൎത്തു.

6 ആകയാൽ നിന്റെ ആയുഷ്കാലത്തൊരിക്കലും അവരുടെ സമാധാനത്തിന്നും ഗുണത്തിന്നും വേണ്ടി ചിന്തിക്കരുതു.

7 ഏദോമ്യനെ വെറുക്കരുതു; അവൻ നിന്റെ സഹോദരനല്ലോ. മിസ്രയീമ്യനെ വെറുക്കരുതു; നീ അവന്റെ ദേശത്തു പരദേശി ആയിരുന്നുവല്ലോ.

8 മൂന്നാം തലമുറയായി അവൎക്കു ജനിക്കുന്ന മക്കൾക്കു യഹോവയുടെ സഭയിൽ പ്രവേശിക്കാം.

9 ശത്രുക്കൾക്കു നേരെ പാളയമിറങ്ങുമ്പോൾ കൊള്ളരുതാത്ത കാൎയ്യമൊന്നും ചെയ്യാതിരിപ്പാൻ നീ സൂക്ഷിച്ചുകൊള്ളേണം.

10 രാത്രിയിൽ സംഭവിച്ച കാൎയ്യത്താൽ അശുദ്ധനായ്തീൎന്ന ഒരുത്തൻ നിങ്ങളിൽ ഉണ്ടായിരുന്നാൽ അവൻ പാളയത്തിന്നു പുറത്തുപോകേണം; പാളയത്തിന്നകത്തു വരരുതു.

11 സന്ധ്യയാകുമ്പോൾ അവൻ വെള്ളത്തിൽ കുളിക്കേണം; സൂൎയ്യൻ അസ്തമിച്ചിട്ടു അവന്നു പാളയത്തിന്നകത്തു വരാം.

12 ബാഹ്യത്തിന്നു പോകുവാൻ നിനക്കു ഒരു സ്ഥലം പാളയത്തിന്നു പുറത്തു ഉണ്ടായിരിക്കേണം.

13 നിന്റെ ആയുധങ്ങളുടെ കൂട്ടത്തിൽ ഒരു പാരയും ഉണ്ടായിരിക്കേണം; ബാഹ്യത്തിന്നു ഇരിക്കുമ്പോൾ അതിനാൽ കുഴിച്ചു നിന്റെ വിസൎജ്ജനം മൂടിക്കളയേണം.

14 നിന്റെ ദൈവമായ യഹോവ നിന്നെ രക്ഷിപ്പാനും ശത്രുക്കളെ നിനക്കു ഏല്പിച്ചുതരുവാനും നിന്റെ പാളയത്തിന്റെ മദ്ധ്യേ നടക്കുന്നു; നിങ്കൽ വൃത്തികേടു കണ്ടിട്ടു അവൻ നിന്നെ വിട്ടകലാതിരിപ്പാൻ നിന്റെ പാളയം ശുദ്ധിയുള്ളതായിരിക്കേണം.

15 യജമാനനെ വിട്ടു നിന്റെ അടുക്കൽ ശരണം പ്രാപിപ്പാൻ വന്ന ദാസനെ യജമാനന്റെ കയ്യിൽ ഏല്പിക്കരുതു.

16 അവൻ നിങ്ങളുടെ ഇടയിൽ നിന്റെ പട്ടണങ്ങളിൽ ഏതിലെങ്കിലും തനിക്കു ബോധിച്ചേടത്തു നിന്നോടുകൂടെ പാൎക്കട്ടെ; അവനെ ഞെരുക്കം ചെയ്യരുതു.

17 യിസ്രായേൽപുത്രിമാരിൽ ഒരു വേശ്യ ഉണ്ടാകരുതു; യിസ്രായേൽപുത്രന്മാരിൽ പുരുഷമൈഥുനക്കാരനും ഉണ്ടാകരുതു.

18 വേശ്യയുടെ കൂലിയും നായുടെ വിലയും നിന്റെ ദൈവമായ യഹോവയുടെ ആലയത്തിലേക്കു യാതൊരു നേൎച്ചയായിട്ടും കൊണ്ടുവരരുതു; ഇവ രണ്ടും നിന്റെ ദൈവമായ യഹോവെക്കു അറെപ്പാകുന്നു.

19 പണത്തിന്നോ, ആഹാരത്തിന്നോ, വായിപ്പ കൊടുക്കുന്ന യാതൊരു വസ്തുവിന്നോ സഹോദരനോടു പലിശവാങ്ങരുതു.

20 അന്യനോടു പലിശ വാങ്ങാം; എന്നാൽ നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നീ തൊടുന്നതിലൊക്കെയും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു സഹോദരനോടു പലിശ വാങ്ങരുതു.

21 നിന്റെ ദൈവമായ യഹോവെക്കു നേൎച്ച നേൎന്നാൽ അതു നിവൎത്തിപ്പാൻ താമസം വരുത്തരുതു; അങ്ങനെ ചെയ്താൽ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കും; അതു നിങ്കൽ പാപമായിരിക്കും.

22 നേരാതിരിക്കുന്നതു പാപം ആകയില്ല.

23 നിന്റെ നാവിന്മേൽനിന്നു വീണതു നിവൎത്തിക്കയും വായ് കൊണ്ടു പറഞ്ഞ സ്വമേധാദാനം നിന്റെ ദൈവമായ യഹോവെക്കു നേൎന്നതുപോലെ നിവൎത്തിക്കയും വേണം.

24 കൂട്ടുകാരന്റെ മുന്തിരിത്തോട്ടത്തിലൂടെ പോകുമ്പോൾ ഇഷ്ടംപോലെ മുന്തിരിപ്പഴം തൃപ്തിയാംവണ്ണം നിനക്കു തിന്നാം; എങ്കിലും നിന്റെ പാത്രത്തിൽ ഇടരുതു.

25 കൂട്ടുകാരന്റെ വിളഭൂമിയിൽകൂടി പോകുമ്പോൾ നിനക്കു കൈകൊണ്ടു കതിർ പറിക്കാം; എങ്കിലും കൂട്ടുകാരന്റെ വിളവിൽ അരിവാൾ വെക്കരുതു.

Chapter 24

1 ഒരു പുരുഷൻ ഒരു സ്ത്രീയെ തിരഞ്ഞെടുത്തു വിവാഹം ചെയ്തശേഷം അവളിൽ ദൂഷ്യമായ വല്ലതും കണ്ടിട്ടു അവന്നു അവളോടു അനിഷ്ടം തോന്നിയാൽ ഒരു ഉപേക്ഷണപത്രം എഴുതി കയ്യിൽ കൊടുത്തു അവളെ വീട്ടിൽനിന്നു അയക്കേണം.

2 അവന്റെ വീട്ടിൽനിന്നു പുറപ്പെട്ടശേഷം അവൾ പോയി മറ്റൊരു പുരുഷന്നു ഭാൎയ്യയായി ഇരിക്കാം.

3 എന്നാൽ രണ്ടാമത്തെ ഭൎത്താവു അവളെ വെറുത്തു ഒരു ഉപേക്ഷണപത്രം എഴുതി കയ്യിൽ കൊടുത്തു അവളെ വീട്ടിൽനിന്നു അയക്കയോ അവളെ ഭാൎയ്യയായിട്ടു എടുത്ത രണ്ടാമത്തെ ഭൎത്താവു മരിച്ചുപോകയോ ചെയ്താൽ

4 അവളെ ഉപേക്ഷിച്ച മുമ്പിലത്തെ ഭൎത്താവിന്നു അവൾ അശുദ്ധയായശേഷം അവളെ പിന്നെയും ഭാൎയ്യയായി പരിഗ്രഹിച്ചുകൂടാ; അതു യഹോവയുടെ മുമ്പാകെ അറെപ്പാകുന്നു; നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ പാപംകൊണ്ടു മലിനമാക്കരുതു.

5 ഒരു പുരുഷൻ പുതുതായി ഒരു സ്ത്രീയെ പരിഗ്രഹിച്ചിരിക്കുമ്പോൾ അവൻ യുദ്ധത്തിന്നു പോകരുതു; അവന്റെമേൽ യാതൊരു ഭാരവും വെക്കരുതു; അവൻ ഒരു സംവത്സരത്തേക്കു വീട്ടിൽ സ്വതന്ത്രനായിരുന്നു താൻ പരിഗ്രഹിച്ച ഭാൎയ്യയെ സന്തോഷിപ്പിക്കേണം.

6 തിരികല്ലാകട്ടെ അതിന്റെ മേല്ക്കല്ലാകട്ടെ ആരും പണയം വാങ്ങരുതു; അതു ജീവനെ പണയം വാങ്ങുകയല്ലോ.

7 ആരെങ്കിലും തന്റെ സഹോദരന്മാരായ യിസ്രായേൽമക്കളിൽ ഒരുത്തനെ മോഷ്ടിച്ചു അവനോടു കാഠിന്യം പ്രവൎത്തിക്കയോ അവനെ വിലെക്കു വില്ക്കയോ ചെയ്യുന്നതു കണ്ടാൽ മോഷ്ടാവു മരണശിക്ഷ അനുഭവിക്കേണം. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.

8 കുഷ്ഠരോഗത്തിന്റെ ബാധാകാൎയ്യത്തിൽ ഏറ്റവും സൂക്ഷിച്ചിരിപ്പാനും ലേവ്യരായ പുരോഹിതന്മാർ നിങ്ങൾക്കു ഉപദേശിച്ചുതരുന്നതുപോലെ ഒക്കെയും ചെയ്‌വാനും ജാഗ്രതയായിരിക്കേണം; ഞാൻ അവരോടു കല്പിച്ചതുപോലെ തന്നേ നിങ്ങൾ ചെയ്യേണം.

9 നിങ്ങൾ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം നിന്റെ ദൈവമായ യഹോവ വഴിയിൽ വെച്ചു മിൎയ്യാമിനോടു ചെയ്തതു ഓൎത്തുകൊൾക.

10 കൂട്ടുകാരന്നു എന്തെങ്കിലും വായിപ്പകൊടുക്കുമ്പോൾ അവന്റെ പണയം വാങ്ങുവാൻ വീട്ടിന്നകത്തു കടക്കരുതു.

11 നീ പുറത്തു നില്ക്കേണം; വായിപ്പവാങ്ങിയവൻ പണയം നിന്റെ അടുക്കൽ പുറത്തു കൊണ്ടുവരേണം.

12 അവൻ ദരിദ്രനാകുന്നുവെങ്കിൽ നീ അവന്റെ പണയം കൈവശം വെച്ചുകൊണ്ടു ഉറങ്ങരുതു.

13 അവൻ തന്റെ വസ്ത്രം പുതെച്ചു ഉറങ്ങി നിന്നെ അനുഗ്രഹിക്കേണ്ടതിന്നു സൂൎയ്യൻ അസ്തമിക്കുമ്പോൾ പണയം നീ അവന്നു മടക്കിക്കൊടുക്കേണം; അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു നീതിയായിരിക്കും.

14 നിന്റെ സഹോദരന്മാരിലോ നിന്റെ ദേശത്തു നിന്റെ പട്ടണങ്ങളിലുള്ള പരദേശികളിലോ ദരിദ്രനും അഗതിയുമായ കൂലിക്കാരനെ നീ പീഡിപ്പിക്കരുതു.

15 അവന്റെ കൂലി അന്നേക്കന്നു കൊടുക്കേണം; സൂൎയ്യൻ അതിന്മേൽ അസ്തമിക്കരുതു; അവൻ ദരിദ്രനും അതിന്നായി ആശിച്ചുകൊണ്ടിരിക്കുന്നവനുമല്ലോ. അവൻ നിനക്കു വിരോധമായി യഹോവയോടു നിലവിളിപ്പാനും അതു നിനക്കു പാപമായിത്തീരുവാനും ഇടവരുത്തരുതു.

16 മക്കൾക്കു പകരം അപ്പന്മാരും അപ്പന്മാൎക്കു പകരം മക്കളും മരണശിക്ഷ അനുഭവിക്കരുതു; താന്താന്റെ പാപത്തിന്നു താന്താൻ മരണശിക്ഷ അനുഭവിക്കേണം.

17 പരദേശിയുടെയും അനാഥന്റെയും ന്യായം മറിച്ചുകളയരുതു; വിധവയുടെ വസ്ത്രം പണയം വാങ്ങുകയുമരുതു.

18 നീ മിസ്രയീമിൽ അടിമയായിരുന്നു എന്നും നിന്റെ ദൈവമായ യഹോവ നിന്നെ അവിടെനിന്നു വീണ്ടെടുത്തു എന്നും ഓൎക്കേണം; അതുകൊണ്ടാകുന്നു ഇക്കാൎയ്യം ഞാൻ നിന്നോടു കല്പിക്കുന്നതു.

19 നിന്റെ വയലിൽ വിളവു കൊയ്തിട്ടു ഒരു കറ്റ വയലിൽ മറന്നുപോന്നാൽ അതിനെ എടുപ്പാൻ മടങ്ങിപ്പോകരുതു; നിന്റെ ദൈവമായ യഹോവ നിന്റെ സകലപ്രവൃത്തിയിലും നിന്നെ അനുഗ്രഹിക്കേണ്ടതിന്നു അതു പരദേശിക്കും അനാഥന്നും വിധവെക്കും ഇരിക്കട്ടെ.

20 ഒലിവുവൃക്ഷത്തിന്റെ ഫലം തല്ലുമ്പോൾ കൊമ്പു തപ്പിപ്പറിക്കരുതു; അതു പരദേശിക്കും അനാഥന്നും വിധവെക്കും ഇരിക്കട്ടെ.

21 മുന്തിരിത്തോട്ടത്തിലെ പഴം അറുത്തെടുക്കുമ്പോൾ കാലാപെറുക്കരുതു; അതു പരദേശിക്കും അനാഥന്നും വിധവെക്കും ഇരിക്കട്ടെ;

22 നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നു ഓൎക്കേണം; അതുകൊണ്ടാകുന്നു ഞാൻ ഇക്കാൎയ്യം നിന്നോടു കല്പിക്കുന്നതു.

Chapter 25

1 മനുഷ്യൎക്കു തമ്മിൽ വ്യവഹാരം ഉണ്ടായിട്ടു അവർ ന്യായാസനത്തിങ്കൽ വരികയും അവരുടെ കാൎയ്യം വിസ്തരിക്കയും ചെയ്യുമ്പോൾ നീതിമാനെ നീതീകരിക്കയും കുറ്റക്കാരനെ കുറ്റം വിധിക്കയുംവേണം.

2 കുറ്റക്കാരൻ അടിക്കു യോഗ്യനാകുന്നു എങ്കിൽ ന്യായാധിപൻ അവനെ നിലത്തു കിടത്തി അവന്റെ കുറ്റത്തിന്നു തക്കവണ്ണം എണ്ണി അടിപ്പിക്കേണം.

3 നാല്പതു അടി അടിപ്പിക്കാം; അതിൽ കവിയരുതു; കവിഞ്ഞു അടിപ്പിച്ചാൽ സഹോദരൻ നിന്റെ കണ്ണിന്നു നിന്ദിതനായ്തീൎന്നേക്കാം.

4 കാള മെതിക്കുമ്പോൾ അതിന്നു മുഖക്കൊട്ട കെട്ടരുതു.

5 സഹോദരന്മാർ ഒന്നിച്ചു പാൎക്കുമ്പോൾ അവരിൽ ഒരുത്തൻ മകനില്ലാതെ മരിച്ചുപോയാൽ മരിച്ചവന്റെ ഭാൎയ്യ പുറത്തുള്ള ഒരുത്തന്നു ആകരുതു; ഭൎത്താവിന്റെ സഹോദരൻ അവളുടെ അടുക്കൽ ചെന്നു അവളെ ഭാൎയ്യയായി പരിഗ്രഹിച്ചു അവളോടു ദേവരധൎമ്മം നിവൎത്തിക്കേണം.

6 മരിച്ചുപോയ സഹോദരന്റെ പേർ യിസ്രായേലിൽ മാഞ്ഞുപോകാതിരിക്കേണ്ടതിന്നു അവൾ പ്രസവിക്കുന്ന ആദ്യജാതനെ അവന്റെ പേൎക്കു കണക്കു കൂട്ടേണം.

7 സഹോദരന്റെ ഭാൎയ്യയെ പരിഗ്രഹിപ്പാൻ അവന്നു മനസ്സില്ലെങ്കിൽ അവൾ പട്ടണവാതില്ക്കൽ മൂപ്പന്മാരുടെ അടുക്കൽ ചെന്നു: എന്റെ ദേവരന്നു തന്റെ സഹോദരന്റെ പേർ യിസ്രായേലിൽ നിലനിൎത്തുവാൻ ഇഷ്ടമില്ല; എന്നോടു ദേവരധൎമ്മം നിവൎത്തിപ്പാൻ അവന്നു മനസ്സില്ല എന്നു പറയേണം.

8 അപ്പോൾ അവന്റെ പട്ടണത്തിലെ മൂപ്പന്മാർ അവനെ വിളിപ്പിച്ചു അവനോടു സംസാരിക്കേണം; എന്നാൽ ഇവളെ പരിഗ്രഹിപ്പാൻ എനിക്കു മനസ്സില്ല എന്നു അവൻ ഖണ്ഡിച്ചു പറഞ്ഞാൽ

9 അവന്റെ സഹോദരന്റെ ഭാൎയ്യ മൂപ്പന്മാർ കാൺകെ അവന്റെ അടുക്കൽ ചെന്നു അവന്റെ കാലിൽനിന്നു ചെരിപ്പു അഴിച്ചു അവന്റെ മുഖത്തു തുപ്പി: സഹോദരന്റെ വീടു പണിയാത്ത പുരുഷനോടു ഇങ്ങനെ ചെയ്യുമെന്നു പ്രത്യുത്തരം പറയേണം.

10 ചെരിപ്പഴിഞ്ഞവന്റെ കുടുംബം എന്നു യിസ്രായേലിൽ അവന്റെ കുടുംബത്തിന്നു പേർ പറയും.

11 പുരുഷന്മാർ തമ്മിൽ അടിപിടികൂടുമ്പോൾ ഒരുത്തന്റെ ഭാൎയ്യ ഭൎത്താവിനെ അടിക്കുന്നവന്റെ കയ്യിൽനിന്നു വിടുവിക്കേണ്ടതിന്നു അടുത്തുചെന്നു കൈ നീട്ടി അവന്റെ ഗുപ്താംഗം പിടിച്ചാൽ

12 അവളുടെ കൈ വെട്ടിക്കളയേണം; അവളോടു കനിവു തോന്നരുതു.

13 നിന്റെ സഞ്ചിയിൽ തൂക്കം ഏറിയതും കുറഞ്ഞതുമായ രണ്ടുതരം പടി ഉണ്ടാകരുതു.

14 നിന്റെ വീട്ടിൽ മുറുക്കവും ഇളപ്പവുമായ രണ്ടുതരം പറയും ഉണ്ടാകരുതു.

15 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നീ ദീൎഘായുസ്സോടിരിക്കേണ്ടതിന്നു നിന്റെ പടി ഒത്തതും ന്യായമായതുമായിരിക്കേണം; അങ്ങനെതന്നേ നിന്റെ പറയും ഒത്തതും ന്യായമായതുമായിരിക്കേണം.

16 ഈ വകയിൽ അന്യായം ചെയ്യുന്നവനൊക്കെയും നിന്റെ ദൈവമായ യഹോവെക്കു വെറുപ്പു ആകുന്നു.

17 നിങ്ങൾ മിസ്രയീമിൽനിന്നു പുറപ്പെട്ടു വരുമ്പോൾ വഴിയിൽവെച്ചു അമാലേക്ക് നിന്നോടു ചെയ്തതു,

18 അവൻ ദൈവത്തെ ഭയപ്പെടാതെ വഴിയിൽ നിന്റെ നേരെ വന്നു നീ ക്ഷീണിച്ചും തളൎന്നും ഇരിക്കുമ്പോൾ നിന്റെ പിമ്പിൽ പിന്നണിയിലുള്ള ബലഹീനരെ ഒക്കെയും സംഹരിച്ച കാൎയ്യം തന്നേ ഓൎത്തുകൊൾക.

19 ആകയാൽ നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി അടക്കുവാൻ തരുന്ന ദേശത്തു ചുറ്റുമുള്ള നിന്റെ സകലശത്രുക്കളെയും നിന്റെ ദൈവമായ യഹോവ നീക്കി നിനക്കു സ്വസ്ഥത തന്നിരിക്കുമ്പോൾ നീ അമാലേക്കിന്റെ ഓൎമ്മയെ ആകാശത്തിൻകീഴിൽനിന്നു മായിച്ചുകളയേണം; ഇതു മറന്നുപോകരുതു.

Chapter 26

1 നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു നീ ചെന്നു അതു കൈവശമാക്കി അവിടെ പാൎക്കുമ്പോൾ

2 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിന്റെ നിലത്തിൽനിന്നു ഉണ്ടാകുന്നതായി നിലത്തിലെ എല്ലാവക കൃഷിയുടെയും ആദ്യഫലം കുറെശ്ശ എടുത്തു ഒരു കൊട്ടയിൽ വെച്ചുകൊണ്ടു നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു പോകേണം.

3 അന്നുള്ള പുരോഹിതന്റെ അടുക്കൽ നീ ചെന്നു അവനോടു: നമുക്കു തരുമെന്നു യഹോവ നമ്മുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തു ഞാൻ വന്നിരിക്കുന്നു എന്നു നിന്റെ ദൈവമായ യഹോവയോടു ഞാൻ ഇന്നു ഏറ്റുപറയുന്നു എന്നു പറയേണം.

4 പുരോഹിതൻ ആ കൊട്ട നിന്റെ കയ്യിൽനിന്നു വാങ്ങി നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്റെ മുമ്പിൽ വെക്കേണം.

5 പിന്നെ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നീ പ്രസ്താവിക്കേണ്ടതു എന്തെന്നാൽ: എന്റെ പിതാവു ദേശാന്തരിയായോരു അരാമ്യനായിരുന്നു; ചുരുക്കംപേരോടു കൂടി അവൻ മിസ്രയീമിലേക്കു ഇറങ്ങിച്ചെന്നു പരദേശിയായി പാൎത്തു; അവിടെ വലിപ്പവും ബലവും പെരുപ്പവുമുള്ള ജനമായിത്തീൎന്നു.

6 എന്നാൽ മിസ്രയീമ്യർ ഞങ്ങളോടു തിന്മചെയ്തു ഞങ്ങളെ പീഡിപ്പിച്ചു ഞങ്ങളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു.

7 അപ്പോൾ ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു നിലവിളിച്ചു; യഹോവ ഞങ്ങളുടെ നിലവിളി കേട്ടു ഞങ്ങളുടെ കഷ്ടതയും പ്രയാസവും ഞെരുക്കവും കണ്ടു.

8 യഹോവ ബലമുള്ള കയ്യാലും നീട്ടിയ ഭുജത്താലും മഹാഭയങ്കരപ്രവൃത്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടുംകൂടെ ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു

9 ഞങ്ങളെ ഈ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുവന്നു; പാലും തേനും ഒഴുകുന്ന ഈ ദേശം ഞങ്ങൾക്കു തന്നുമിരിക്കുന്നു.

10 ഇതാ, യഹോവേ, നീ എനിക്കു തന്നിട്ടുള്ള നിലത്തിലെ ആദ്യഫലം ഞാൻ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നു. പിന്നെ നീ അതു നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നമസ്കരിക്കേണം.

11 നിന്റെ ദൈവമായ യഹോവ നിനക്കും നിന്റെ കുടുംബത്തിന്നും തന്നിട്ടുള്ള എല്ലാനന്മയിലും നീയും ലേവ്യനും നിങ്ങളുടെ മദ്ധ്യേയുള്ള പരദേശിയും സന്തോഷിക്കേണം.

12 ദശാംശം എടുക്കുന്ന കാലമായ മൂന്നാം സംവത്സരത്തിൽ നിന്റെ അനുഭവത്തിലൊക്കെയും ദശാംശം എടുത്തു ലേവ്യനും പരദേശിയും അനാഥനും വിധവയും നിന്റെ പട്ടണങ്ങളിൽവെച്ചു തൃപ്തിയാംവണ്ണം തിന്മാൻ കൊടുത്തുതീൎന്നശേഷം

13 നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നീ പറയേണ്ടതു എന്തെന്നാൽ: നീ എന്നോടു കല്പിച്ചിരുന്ന കല്പനപ്രകാരമൊക്കെയും ഞാൻ വിശുദ്ധമായതു എന്റെ വീട്ടിൽനിന്നു കൊണ്ടുവന്നു ലേവ്യന്നും പരദേശിക്കും അനാഥന്നും വിധവെക്കും കൊടുത്തിരിക്കുന്നു; ഞാൻ നിന്റെ കല്പന ലംഘിക്കയോ മറന്നുകളകയോ ചെയ്തിട്ടില്ല.

14 എന്റെ ദുഃഖത്തിൽ ഞാൻ അതിൽ നിന്നു തിന്നിട്ടില്ല; അശുദ്ധനായിരുന്നപ്പോൾ ഞാൻ അതിൽ ഒന്നും നീക്കിവെച്ചിട്ടില്ല; മരിച്ചവന്നു അതിൽനിന്നു ഒന്നും കൊടുത്തിട്ടുമില്ല; ഞാൻ എന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു നീ എന്നോടു കല്പിച്ചതുപോലെ ഒക്കെയും ചെയ്തിരിക്കുന്നു.

15 നിന്റെ വിശുദ്ധവാസസ്ഥലമായ സ്വൎഗ്ഗത്തിൽനിന്നു നോക്കി നിന്റെ ജനമായ യിസ്രായേലിനെയും നീ ഞങ്ങളുടെ പിതാക്കന്മാരോടു സത്യംചെയ്തതുപോലെ ഞങ്ങൾക്കു തന്ന ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തെയും അനുഗ്രഹിക്കേണമേ.

16 ഈ ചട്ടങ്ങളും വിധികളും ആചരിപ്പാൻ നിന്റെ ദൈവമായ യഹോവ ഇന്നു നിന്നോടു കല്പിക്കുന്നു; നീ അവയെ പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടും കൂടെ പ്രമാണിച്ചു നടക്കേണം.

17 യഹോവ നിനക്കു ദൈവമായിരിക്കുമെന്നും നീ അവന്റെ വഴികളിൽ നടന്നു അവന്റെ ചട്ടങ്ങളും കല്പനകളും വിധികളും പ്രമാണിച്ചു അവന്റെ വചനം അനുസരിക്കേണമെന്നും നീ ഇന്നു അരുളപ്പാടു കേട്ടിരിക്കുന്നു.

18 യഹോവ അരുളിച്ചെയ്തതുപോലെ നീ അവന്നു സ്വന്തജനമായി അവന്റെ സകലകല്പനകളും പ്രമാണിച്ചു നടക്കുമെന്നും

19 താൻ ഉണ്ടാക്കിയ സകലജാതികൾക്കും മീതെ നിന്നെ പുകഴ്ചെക്കും കീൎത്തിക്കും മാനത്തിന്നുമായി ഉന്നതമാക്കേണ്ടതിന്നു താൻ കല്പിച്ചതുപോലെ നിന്റെ ദൈവമായ യഹോവെക്കു വിശുദ്ധജനമായിരിക്കുമെന്നും ഇന്നു നിന്റെ വാമൊഴി വാങ്ങിയിരിക്കുന്നു.

Chapter 27

1 മോശെ യിസ്രായേൽമൂപ്പന്മാരോടുകൂടെ ജനത്തോടു കല്പിച്ചതു എന്തെന്നാൽ: ഞാൻ ഇന്നു നിങ്ങളോടു ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിപ്പിൻ.

2 നിങ്ങൾ യോൎദ്ദാൻ കടന്നു നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തുന്ന ദിവസം നീ വലിയ കല്ലുകൾ നാട്ടി അവെക്കു കുമ്മായം തേക്കേണം:

3 നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തു ചെല്ലുവാൻ കടന്നശേഷം നീ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളെല്ലാം അവയിൽ എഴുതേണം.

4 ആകയാൽ നിങ്ങൾ യോൎദ്ദാൻ കടന്നിട്ടു ഞാൻ ഇന്നു നിങ്ങളോടു ആജ്ഞാപിക്കുന്ന ഈ കല്ലുകൾ ഏബാൽപൎവ്വത്തിൽ നാട്ടുകയും അവെക്കു കുമ്മായം തേക്കുകയും വേണം.

5 അവിടെ നിന്റെ ദൈവമായ യഹോവെക്കു കല്ലുകൊണ്ടു ഒരു യാഗപീഠം പണിയേണം; അതിന്മേൽ ഇരിമ്പു തൊടുവിക്കരുതു.

6 ചെത്താത്ത കല്ലുകൊണ്ടു നിന്റെ ദൈവമായ യഹോവയുടെ യാഗപീഠം പണിയേണം; അതിന്മേൽ നിന്റെ ദൈവമായ യഹോവെക്കു ഹോമയാഗങ്ങൾ അൎപ്പിക്കേണം.

7 സമാധാനയാഗങ്ങളും അൎപ്പിച്ചു അവിടെവെച്ചു തിന്നുകയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കയും വേണം;

8 ആ കല്ലുകളിൽ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളൊക്കെയും നല്ല തെളിവായി എഴുതേണം.

9 മോശെയും ലേവ്യരായ പുരോഹിതന്മാരും എല്ലായിസ്രായേലിനോടും: യിസ്രായേലേ, മിണ്ടാതിരുന്നു കേൾക്ക; ഇന്നു നീ നിന്റെ ദൈവമായ യഹോവയുടെ ജനമായി തീൎന്നിരിക്കുന്നു.

10 ആകയാൽ നിന്റെ ദൈവമായ യഹോവയുടെ വാക്കു അനുസരിച്ചു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും ആചരിക്കേണം എന്നു പറഞ്ഞു.

11 അന്നു മോശെ ജനത്തോടു കല്പിച്ചതു എന്തെന്നാൽ:

12 നിങ്ങൾ യോൎദ്ദാൻ കടന്ന ശേഷം ജനത്തെ അനുഗ്രഹിപ്പാൻ ഗെരിസീംപൎവ്വതത്തിൽ നില്ക്കേണ്ടുന്നവർ: ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, യോസേഫ്, ബേന്യാമീൻ.

13 ശപിപ്പാൻ ഏബാൽപൎവ്വതത്തിൽ നിൽക്കേണ്ടന്നവരോ: രൂബേൻ, ഗാദ്, ആശേർ, സെബൂലൂൻ, ദാൻ, നഫ്താലി.

14 അപ്പോൾ ലേവ്യർ എല്ലായിസ്രായേല്യരോടും ഉറക്കെ വിളിച്ചുപറയേണ്ടതു എന്തെന്നാൽ:

15 ശില്പിയുടെ കൈപ്പണിയായി യഹോവെക്കു അറെപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാൎത്തോ ഉണ്ടാക്കി രഹസ്യത്തിൽ പ്രതിഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു ഉത്തരം പറയേണം.

16 അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

17 കൂട്ടുകാരന്റെ അതിർ നീക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

18 കുരുടനെ വഴി തെറ്റിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

19 പരദേശിയുടെയും അനാഥന്റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

20 അപ്പന്റെ ഭാൎയ്യയോടുകൂടെ ശയിക്കുന്നവൻ അപ്പന്റെ വസ്ത്രം നീക്കിയതുകൊണ്ടു ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

21 വല്ല മൃഗത്തോടുംകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

22 അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ സഹോദരിയോടുകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം ആമേൻ എന്നു പറയേണം.

23 അമ്മാവിയമ്മയോടുകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

24 കൂട്ടുകാരനെ രഹസ്യമായി കൊല്ലുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

25 കുറ്റമില്ലാത്തവനെ കൊല്ലേണ്ടതിന്നു പ്രതിഫലം വാങ്ങുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

26 ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ പ്രമാണമാക്കി അനുസരിച്ചു നടക്കാത്തവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

Chapter 28

1 നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകലകല്പനകളും പ്രമാണിച്ചു നടന്നാൽ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സൎവ്വജാതികൾക്കും മീതെ ഉന്നതമാക്കും.

2 നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചാൽ ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കും: പട്ടണത്തിൽ നീ അനുഗ്രഹിക്കപ്പെടും;

3 വയലിൽ നീ അനുഗ്രഹിക്കപ്പെടും.

4 നിന്റെ ഗൎഭഫലവും കൃഷിഫലവും മൃഗങ്ങളുടെ ഫലവും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കപ്പെടും.

5 നിന്റെ കൊട്ടയും മാവു കുഴെക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും.

6 അകത്തു വരുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോൾ നീ അനുഗ്രഹിക്കപ്പെടും.

7 നിന്നോടു എതിൎക്കുന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പിൽ തോല്ക്കുമാറാക്കും; അവർ ഒരു വഴിയായി നിന്റെ നേരെ വരും; ഏഴു വഴിയായി നിന്റെ മുമ്പിൽനിന്നു ഓടിപ്പോകും.

8 യഹോവ നിന്റെ കളപ്പുരകളിലും നീ തൊടുന്ന എല്ലാറ്റിലും നിനക്കു അനുഗ്രഹം കല്പിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു അവൻ നിന്നെ അനുഗ്രഹിക്കും.

9 നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ പ്രമാണിച്ചു അവന്റെ വഴികളിൽ നടന്നാൽ യഹോവ നിന്നോടു സത്യംചെയ്തതുപോലെ നിന്നെ തനിക്കു വിശുദ്ധജനമാക്കും.

10 യഹോവയുടെ നാമം നിന്റെമേൽ വിളിച്ചിരിക്കുന്നു എന്നു ഭൂമിയിലുള്ള സകലജാതികളും കണ്ടു നിന്നെ ഭയപ്പെടും.

11 നിനക്കു തരുമെന്നു യഹോവ നിന്റെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തു യഹോവ നിന്റെ നന്മെക്കായി ഗൎഭഫലത്തിലും കന്നുകാലികളുടെ ഫലത്തിലും നിന്റെ നിലത്തിലെ ഫലത്തിലും നിനക്കു സമൃദ്ധിനല്കും.

12 തക്കസമയത്തു നിന്റെ ദേശത്തിന്നു മഴ തരുവാനും നിന്റെ വേല ഒക്കെയും അനുഗ്രഹിപ്പാനും യഹോവ നിനക്കു തന്റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; നീ അനേകം ജാതികൾക്കു വായിപ്പ കൊടുക്കും; എന്നാൽ നീ വായിപ്പ വാങ്ങുകയില്ല.

13 ഞാൻ എന്നു നിന്നോടു ആജ്ഞാപിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ കേട്ടു പ്രമാണിച്ചുനടന്നാൽ യഹോവ നിന്നെ വാലല്ല, തല ആക്കും; നീ ഉയൎച്ച തന്നേ പ്രാപിക്കും; താഴ്ച പ്രാപിക്കയില്ല.

14 ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന വചനങ്ങളിൽ യാതൊന്നെങ്കിലും വിട്ടു അന്യദൈവങ്ങളെ പിന്തുടൎന്നു സേവിപ്പാൻ നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുതു.

15 എന്നാൽ നീ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടക്കാഞ്ഞാൽ ഈ ശാപം ഒക്കെയും നിനക്കു വന്നു ഭവിക്കും:

16 പട്ടണത്തിൽ നീ ശപിക്കപ്പെട്ടിരിക്കും. വയലിലും ശപിക്കപ്പെട്ടിരിക്കും.

17 നിന്റെ കൊട്ടയും മാവുകുഴെക്കുന്ന തൊട്ടിയും ശപിക്കപ്പെട്ടിരിക്കും.

18 നിന്റെ ഗൎഭഫലവും കൃഷിഫലവും കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും ശപിക്കപ്പെട്ടിരിക്കും;

19 അകത്തു വരുമ്പോൾ നീ ശപിക്കപ്പെട്ടിരിക്കും; പുറത്തുപോകുമ്പോൾ നീ ശപിക്കപ്പെട്ടിരിക്കും.

20 എന്നെ ഉപേക്ഷിച്ചു ചെയ്ത ദുഷ്പ്രവൃത്തികൾ നിമിത്തം നീ വേഗത്തിൽ മുടിഞ്ഞുപോകുംവരെ നിന്റെ കൈ തൊടുന്ന എല്ലാറ്റിലും യഹോവ ശാപവും പരിഭ്രമവും പ്രാക്കും അയക്കും.

21 നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്നു നിന്നെ മുടിച്ചുകളയുംവരെ യഹോവ നിനക്കു മഹാമാരി പിടിപ്പിക്കും.

22 ക്ഷയരോഗം, ജ്വരം, പുകച്ചൽ, അത്യുഷ്ണം, വരൾച്ച, വെൺകതിർ, വിഷമഞ്ഞു എന്നിവയാൽ യഹോവ നിന്നെ ബാധിക്കും; നീ നശിക്കുംവരെ അവ നിന്നെ പിന്തുടരും.

23 നിന്റെ തലെക്കു മീതെയുള്ള ആകാശം ചെമ്പും നിനക്കു കീഴുള്ള ഭൂമി ഇരിമ്പും ആകും.

24 യഹോവ നിന്റെ ദേശത്തിലെ മഴയെ പൊടിയും പൂഴിയും ആക്കും; നീ നശിക്കുംവരെ അതു ആകാശത്തിൽനിന്നു നിന്റെമേൽ പെയ്യും.

25 ശത്രുക്കളുടെ മുമ്പിൽ യഹോവ നിന്നെ തോല്ക്കുമാറാക്കും. നീ ഒരു വഴിയായി അവരുടെ നേരെ ചെല്ലും; ഏഴു വഴിയായി അവരുടെ മുമ്പിൽനിന്നു ഓടിപ്പോകും; നീ ഭൂമിയിലെ സകലരാജ്യങ്ങൾക്കും ഒരു ബാധയായ്തീരും.

26 നിന്റെ ശവം ആകാശത്തിലെ സകലപക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇര ആകും; അവയെ ആട്ടികളവാൻ ആരും ഉണ്ടാകയില്ല. യഹോവ നിന്നെ മിസ്രയീമിലെ

27 പരുക്കൾ, മൂലവ്യാധി, ചൊറി, ചിരങ്ങു എന്നിവയാൽ ബാധിക്കും; അവ സൌഖ്യമാകുകയുമില്ല.

28 ഭ്രാന്തും അന്ധതയും ചിത്തഭ്രമവുംകൊണ്ടു യഹോവ നിന്നെ ബാധിക്കും.

29 കുരുടൻ അന്ധതമസ്സിൽ തപ്പിനടക്കുന്നതുപോലെ നീ ഉച്ചസമയത്തു തപ്പിനടക്കും. നീ പോകുന്നേടത്തെങ്ങും നിനക്കു ഗുണംവരികയില്ല; നീ എപ്പോഴും പീഡിതനും അപഹാരഗതനും ആയിരിക്കും; നിന്നെ രക്ഷിപ്പാൻ ആരുമുണ്ടാകയുമില്ല.

30 നീ ഒരു സ്ത്രീയെ വിവാഹത്തിന്നു നിയമിക്കും; മറ്റൊരുത്തൻ അവളെ പരിഗ്രഹിക്കും. നീ ഒരു വിടു പണിയിക്കും; എങ്കിലും അതിൽ പാൎക്കയില്ല. നീ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; ഫലം അനുഭവിക്കയില്ല.

31 നിന്റെ കാളയെ നിന്റെ മുമ്പിൽവെച്ചു അറുക്കും; എന്നാൽ നീ അതിന്റെ മാംസം തിന്നുകയില്ല. നിന്റെ കഴുതയെ നിന്റെ മുമ്പിൽനിന്നു പിടിച്ചു കൊണ്ടുപോകും; തിരികെ കിട്ടുകയില്ല. നിന്റെ ആടുകൾ ശത്രുക്കൾക്കു കൈവശമാകും; അവയെ വിടുവിപ്പാൻ നിനക്കു ആരും ഉണ്ടാകയില്ല.

32 നിന്റെ പുത്രന്മാരും പുത്രിമാരും അന്യജാതിക്കു അടിമകളാകും; നിന്റെ കണ്ണു ഇടവിടാതെ അവരെ നോക്കിയിരുന്നു ക്ഷീണിക്കും; എങ്കിലും നിന്നാൽ ഒന്നും സാധിക്കയില്ല.

33 നിന്റെ കൃഷിഫലവും നിന്റെ അദ്ധ്വാനമൊക്കെയും നീ അറിയാത്ത ജാതിക്കാർ അനുഭവിക്കും; നീ എല്ലാനാളും ബാധിതനും പീഡിതനും ആകും.

34 നിന്റെ കാണ്ണാലെ കാണുന്ന കാഴ്ചയാൽ നിനക്കു ഭ്രാന്തു പിടിക്കും.

35 സൌഖ്യമാകാത്ത പരുക്കളാൽ യഹോവ നിന്നെ ഉള്ളങ്കാൽതുടങ്ങി നെറുകവരെ ബാധിക്കും.

36 യഹോവ നിന്നെയും നീ നിന്റെ മേൽ ആക്കിയ രാജാവിനെയും നീയാകട്ടെ നിന്റെ പിതാക്കന്മാരാകട്ടെ അറിഞ്ഞിട്ടില്ലാത്ത ഒരു ജാതിയുടെ അടുക്കൽ പോകുമാറാക്കും; അവിടെ നീ മരവും കല്ലുമായ അന്യദൈവങ്ങളെ സേവിക്കും.

37 യഹോവ നിന്നെ കൊണ്ടുപോകുന്ന സകലജാതികളുടെയും ഇടയിൽ നീ സ്തംഭനത്തിന്നും പഴഞ്ചൊല്ലിന്നും പരിഹാസത്തിന്നും വിഷയമായ്തീരും.

38 നീ വളരെ വിത്തു നിലത്തിലേക്കു കൊണ്ടുപോകും; എന്നാൽ വെട്ടുക്കിളി തിന്നുകളകകൊണ്ടു കുറെ മാത്രം കൊയ്യും.

39 നീ മുന്തിരിത്തോട്ടങ്ങൾ നട്ടു രക്ഷ ചെയ്യും; എങ്കിലും പുഴു തിന്നുകളകകൊണ്ടു വീഞ്ഞു കുടിക്കയില്ല; പഴം ശേഖരിക്കയുമില്ല.

40 ഒലിവുവൃക്ഷങ്ങൾ നിന്റെ നാട്ടിൽ ഒക്കെയും ഉണ്ടാകും; എങ്കിലും നീ എണ്ണ തേക്കയില്ല; അതിന്റെ പിഞ്ചു പൊഴിഞ്ഞുപോകും.

41 നീ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കും; എങ്കിലും അവർ നിനക്കു ഇരിക്കയില്ല; അവർ പ്രവാസത്തിലേക്കു പോകേണ്ടിവരും.

42 നിന്റെ വൃക്ഷങ്ങളും നിന്റെ ഭൂമിയുടെ ഫലവും എല്ലാം പുഴു തിന്നുകളയും.

43 നിന്റെ ഇടയിലുള്ള പരദേശി നിനക്കു മീതെ ഉയൎന്നുയൎന്നു വരും; നീയോ താണുതാണുപോകും.

44 അവർ നിനക്കു വായിപ്പ തരും; അവന്നു വായിപ്പ കൊടുപ്പാൻ നിനക്കു ഉണ്ടാകയില്ല; അവൻ തലയും നീ വാലുമായിരിക്കും.

45 നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു അവൻ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും പ്രമാണിച്ചു നടക്കായ്കകൊണ്ടു ഈ ശാപം ഒക്കെയും നിന്റെ മേൽ വരികയും നീ നശിക്കുംവരെ നിന്നെ പിന്തുൎന്നു പിടിക്കയും ചെയ്യും.

46 അവ ഒരടയാളവും അത്ഭുതവുമായി നിന്നോടും നിന്റെ സന്തതിയോടും എന്നേക്കും പറ്റിയിരിക്കും.

47 സകല വസ്തുക്കളുടെയും സമൃദ്ധിഹേതുവായിട്ടു നിന്റെ ദൈവമായ യഹോവയെ നീ ഉന്മേഷത്തോടും നല്ല ഹൃദയസന്തോഷത്തോടുംകൂടെ സേവിക്കായ്കകൊണ്ടു

48 യഹോവ നിന്റെ നേരെ അയക്കുന്ന ശത്രുക്കളെ നീ വിശപ്പോടും ദാഹത്തോടും നഗ്നതയോടും എല്ലാഞെരുക്കത്തോടുംകൂടെ സേവിക്കും; നിന്നെ നശിപ്പിക്കുംവരെ അവൻ നിന്റെ കഴുത്തിൽ ഒരു ഇരിമ്പുനുകം വെക്കും.

49 യഹോവ ദൂരത്തുനിന്നു, ഭൂമിയുടെ അറുതിയിൽനിന്നു, ഒരു ജാതിയെ കഴുകൻ പറന്നു വരുന്നതുപോലെ നിന്റെമേൽ വരുത്തും. അവർ നീ അറിയാത്ത ഭാഷ പറയുന്ന ജാതി;

50 വൃദ്ധനെ ആദരിക്കയോ ബാലനോടു കനിവു തോന്നുകയോ ചെയ്യാത്ത ഉഗ്രമുഖമുള്ള ജാതി.

51 നീ നശിക്കുംവരെ അവർ നിന്റെ മൃഗഫലവും നിന്റെ കൃഷിഫലവും തിന്നും; അവർ നിന്നെ നശിപ്പിക്കുംവരെ ധാന്യമോ വീഞ്ഞോ എണ്ണയോ നിന്റെ കന്നുകാലികളുടെ പേറോ ആടുകളുടെ പിറപ്പോ ഒന്നും നിനക്കു ശേഷിപ്പിക്കയില്ല.

52 നിന്റെ ദേശത്തു എല്ലാടവും നീ ആശ്രയിച്ചിരിക്കുന്ന ഉയരവും ഉറപ്പുമുള്ള മതിലുകൾ വീഴുംവരെ അവർ നിന്റെ എല്ലാപട്ടണങ്ങളിലും നിന്നെ നിരോധിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തന്ന നിന്റെ ദേശത്തു എല്ലാടുവുമുള്ള നിന്റെ എല്ലാപട്ടണങ്ങളിലും അവർ നിന്നെ നിരോധിക്കും.

53 ശത്രു നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നിന്റെ ഗൎഭഫലമായ പുത്രന്മാരുടെയും പുത്രിമാരുടെയും മാംസം നീ തിന്നും.

54 നിന്റെ മദ്ധ്യേ മൃദുശരീരയും മഹാസുഖഭോഗിയും ആയിരിക്കുന്ന മനുഷ്യൻ തന്റെ സഹോദരനോടും തന്റെ മാൎവ്വിടത്തിലെ ഭാൎയ്യയോടും തനിക്കു ശേഷിക്കുന്ന മക്കളോടും

55 ലുബ്ധനായി അവരിൽ ആൎക്കും താൻ തിന്നുന്ന തന്റെ മക്കളുടെ മാംസത്തിൽ ഒട്ടും കൊടുക്കയില്ല; ശത്രു നിന്റെ എല്ലാപട്ടണങ്ങളിലും നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും അവന്നു ഒന്നും ശേഷിച്ചിരിക്കയില്ല.

56 ദേഹമാൎദ്ദവംകൊണ്ടും കോമളത്വംകൊണ്ടും തന്റെ ഉള്ളങ്കാൽ നിലത്തുവെപ്പാൻ മടിക്കുന്ന തന്വംഗിയും സുഖഭോഗിനിയുമായ സ്ത്രീ തന്റെ മാൎവ്വിടത്തിലെ ഭൎത്താവിന്നും തന്റെ മകന്നും മകൾക്കും തന്റെ കാലുകളുടെ ഇടയിൽനിന്നു പുറപ്പെടുന്ന മറുപ്പിള്ളയെയും താൻ പ്രസവിക്കുന്ന കുഞ്ഞുങ്ങളെയും കൊടുക്കാതവണ്ണം ലുബ്ധയായി

57 ശത്രു നിന്റെ പട്ടണങ്ങളിൽ നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും സകലവസ്തുക്കളുടെയും ദുൎല്ലഭത്വംനിമിത്തം അവൾ അവരെ രഹസ്യമായി തിന്നും.

58 നിന്റെ ദൈവമായ യഹോവ എന്ന മഹത്തും ഭയങ്കരവുമായ നാമത്തെ നീ ഭയപ്പെട്ടു ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ഈ ന്യായപ്രമാണത്തിലെ സകലവചനങ്ങളും പ്രമാണിച്ചനുസരിച്ചു നടക്കാഞ്ഞാൽ

59 യഹോവ നിന്റെമേലും നിന്റെ സന്തതിയുടെമേലും നീണ്ടുനില്ക്കുന്ന അപൂൎവ്വമായ മഹാബാധകളും നീണ്ടുനില്ക്കുന്ന വല്ലാത്ത രോഗങ്ങളും വരുത്തും.

60 നീ പേടിക്കുന്ന മിസ്രയീമിലെ വ്യാധികളൊക്കെയും അവൻ നിന്റെമേൽ വരുത്തും; അവ നിന്നെ പറ്റിപ്പിടിക്കും.

61 ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിട്ടില്ലാത്ത

62 സകല രോഗവും ബാധയുംകൂടെ നീ നശിക്കുംവരെ യഹോവ നിന്റെമേൽ വരുത്തിക്കൊണ്ടിരിക്കും. ആകാശത്തിലെ നക്ഷത്രംപോലെ പെരുകിയിരുന്ന നിങ്ങൾ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേൾക്കായ്കകൊണ്ടു ചുരുക്കംപേരായി ശേഷിക്കും.

63 നിങ്ങൾക്കു ഗുണംചെയ്‌വാനും നിങ്ങളെ വൎദ്ധിപ്പിപ്പാനും യഹോവ നിങ്ങളുടെമേൽ പ്രസാദിച്ചിരുന്നതുപോലെ തന്നേ നിങ്ങളെ നശിപ്പിപ്പാനും നിൎമ്മൂലമാക്കുവാനും യഹോവ പ്രസാദിച്ചു, നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുനിന്നു നിങ്ങളെ പറിച്ചുകളയും.

64 യഹോവ നിന്നെ ഭൂമിയുടെ ഒരറ്റംമുതൽ മറ്റെ അറ്റംവരെ സൎവ്വജാതികളുടെയും ഇടയിൽ ചിതറിക്കും; അവിടെ നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്തവയായി മരവും കല്ലുംകൊണ്ടുള്ള അന്യദൈവങ്ങളെ നീ സേവിക്കും.

65 ആ ജാതികളുടെ ഇടയിൽ നിനക്കു സ്വസ്ഥത കിട്ടുകയില്ല; നിന്റെ കാലിന്നു വിശ്രാമസ്ഥലം ഉണ്ടാകയില്ല; അവിടെ യഹോവ നിനക്കു വിറെക്കുന്ന ഹൃദയവും മങ്ങുന്ന കണ്ണും നിരാശയുള്ള മനസ്സും തരും.

66 നിന്റെ ജീവൻ നിന്റെ മുമ്പിൽ തൂങ്ങിയിരിക്കും; രാവും പകലും നീ പേടിച്ചു പാൎക്കും; പ്രാണഭയം നിന്നെ വിട്ടുമാറുകയില്ല.

67 നിന്റെ ഹൃദയത്തിൽ നീ പേടിച്ചുകൊണ്ടിരിക്കുന്ന പേടിനിമിത്തവും നീ കണ്ണാലെ കാണുന്ന കാഴ്ചനിമിത്തവും നേരം വെളുക്കുമ്പോൾ: സന്ധ്യ ആയെങ്കിൽ കൊള്ളായിരുന്നു എന്നും സന്ധ്യാകാലത്തു: നേരം വെളുത്തെങ്കിൽ കൊള്ളായിരുന്നു എന്നും നീ പറയും.

68 നീ ഇനി കാണുകയില്ല എന്നു ഞാൻ നിന്നോടു പറഞ്ഞ വഴിയായി യഹോവ നിന്നെ കപ്പൽ കയറ്റി മിസ്രയീമിലേക്കു മടക്കിക്കൊണ്ടുപോകും; അവിടെ നിങ്ങളെ ശത്രുക്കൾക്കു അടിയാരും അടിയാട്ടികളുമായി വില്പാൻ നിൎത്തും; എന്നാൽ നിങ്ങളെ വാങ്ങുവാൻ ആരും ഉണ്ടാകയില്ല. ഹോരേബിൽവെച്ചു യിസ്രായേൽമക്കളോടു ചെയ്ത നിയമത്തിന്നും പുറമെ മോവാബ് ദേശത്തുവെച്ചു അവരോടു ചെയ്‌വാൻ യഹോവ മോശെയോടു കല്പിച്ച നിയമത്തിന്റെ വചനങ്ങൾ ഇവ തന്നേ.

Chapter 29

1 മോശെ എല്ലായിസ്രയേലിനെയും വിളിച്ചുകൂട്ടി പറഞ്ഞതു എന്തെന്നാൽ: യഹോവ മിസ്രയീംദേശത്തുവെച്ചു നിങ്ങൾ കാൺകെ ഫറവോനോടും അവന്റെ സകലഭൃത്യന്മാരോടും അവന്റെ സൎവ്വദേശത്തോടും ചെയ്തതു ഒക്കെയും നിങ്ങൾ കണ്ടുവല്ലോ.

2 നിങ്ങൾ കണ്ണാലെ കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും മഹാത്ഭുതങ്ങളും തന്നേ.

3 എങ്കിലും തിരിച്ചറിയുന്ന ഹൃദയവും കാണുന്ന കണ്ണും കേൾക്കുന്ന ചെവിയും യഹോവ നിങ്ങൾക്കു ഇന്നുവരെയും തന്നിട്ടില്ല.

4 ഞാൻ നാല്പതു സംവത്സരം നിങ്ങളെ മരുഭൂമിയിൽ നടത്തി; നിങ്ങൾ ഉടുത്തിരുന്ന വസ്ത്രം ജീൎണ്ണിച്ചിട്ടില്ല; കാലിലെ ചെരിപ്പു പഴകീട്ടുമില്ല.

5 യഹോവയായ ഞാൻ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ അറിയേണ്ടതിന്നു നിങ്ങൾ അപ്പം തിന്നിട്ടില്ല, വീഞ്ഞും മദ്യവും കുടിച്ചിട്ടുമില്ല.

6 നിങ്ങൾ ഈ സ്ഥലത്തു വന്നപ്പോൾ ഹെശ്ബോൻ രാജാവായ സീഹോനും ബാശാൻ രാജാവായ ഓഗും നമ്മുടെനേരെ യുദ്ധത്തിന്നു പുറപ്പെട്ടുവന്നു.

7 എന്നാറെ നാം അവരെ തോല്പിച്ചു, അവരുടെ രാജ്യം പിടിച്ചു രൂബേന്യൎക്കും ഗാദ്യൎക്കും മനശ്ശെയുടെ പാതിഗോത്രത്തിന്നും അവകാശമായി കൊടുത്തു.

8 ആകയാൽ നിങ്ങൾ ചെയ്യുന്നതു ഒക്കെയും സാധിക്കേണ്ടതിന്നു ഈ നിയമത്തിന്റെ വചനങ്ങളെ പ്രമാണിച്ചു നടപ്പിൻ.

9 ഇന്നു നിങ്ങളുടെ ഗോത്രത്തലവന്മാരും മൂപ്പന്മാരും പ്രമാണികളും യിസ്രായേൽപുരുഷന്മാരൊക്കെയും തന്നേ.

10 നിങ്ങളുടെ കുഞ്ഞുങ്ങൾ, ഭാൎയ്യമാർ, നിന്റെ പാളയത്തിൽ വിറകു കീറുകയും വെള്ളം കോരുകയും ചെയ്യുന്ന പരദേശി എന്നിങ്ങനെ എല്ലാവരും

11 നിന്റെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തതുപോലെയും അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്റെ പിതാക്കന്മാരോടു അവൻ സത്യംചെയ്തതുപോലെയും ഇന്നു നിന്നെ തനിക്കു ജനമാക്കേണ്ടതിന്നും താൻ നിനക്കു ദൈവമായിരിക്കേണ്ടതിന്നും

12 നിന്റെ ദൈവമായ യഹോവ ഇന്നു നിന്നോടു ചെയ്യുന്ന നിയമത്തിലും സത്യബന്ധത്തിലും പ്രവേശിപ്പാൻ അവന്റെ സന്നിധിയിൽ നില്ക്കുന്നു.

13 ഞാൻ ഈ നിയമവും സത്യബന്ധവും ചെയ്യുന്നതു നിങ്ങളോടു മാത്രമല്ല,

14 ഇന്നു നമ്മോടുകൂടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നില്ക്കുന്നവരോടും ഇന്നു ഇവിടെ നമ്മോടു കൂടെ ഇല്ലാത്തവരോടും തന്നേ.

15 നാം മിസ്രയീംദേശത്തു എങ്ങനെ പാൎത്തു എന്നും നിങ്ങൾ കടന്നുപോകുന്ന ജാതികളുടെ നടുവിൽകൂടി എങ്ങനെ കടന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ.

16 അവരുടെ മ്ലേച്ഛതകളും അവരുടെ ഇടയിൽ മരവും കല്ലും വെള്ളിയും പൊന്നും കൊണ്ടുള്ള വിഗ്രഹങ്ങളും നിങ്ങൾ കണ്ടിട്ടുണ്ടു.

17 ആ ജാതികളുടെ ദേവന്മാരെ ചെന്നു സേവിക്കേണ്ടതിന്നു ഇന്നു നമ്മുടെ ദൈവമായ യഹോവയെ വിട്ടുമാറുവാൻ മനസ്സുള്ള യാതൊരു പുരുഷനും സ്ത്രീയും യാതൊരു കുലവും ഗോത്രവും നിങ്ങളിൽ ഉണ്ടാകരുതു; നഞ്ചും കൈപ്പുമുള്ള ഫലം കായിക്കുന്ന യാതൊരുവേരും അരുതു.

18 അങ്ങനെയുള്ളവൻ ഈ ശാപവചനങ്ങളെ കേൾക്കുമ്പോൾ: വരണ്ടതും നനവുള്ളതും ഒരുപോലെ നശിക്കേണ്ടതിന്നു ഞാൻ എന്റെ ഹൃദയത്തിന്റെ കാഠിന്യപ്രകാരം നടന്നാലും എനിക്കു സുഖം ഉണ്ടാകുമെന്നു പറഞ്ഞു തന്റെ ഹൃദയത്തിൽ തന്നെത്താൻ അനുഗ്രഹിക്കും.

19 അവനോടു ക്ഷമിപ്പാൻ യഹോവെക്കു മനസ്സുവരാതെ യഹോവയുടെ കോപവും തീക്ഷ്ണതയും ആ മനുഷ്യന്റെ നേരെ ജ്വലിക്കും; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം ഒക്കെയും അവന്റെ മേൽ വരും; യഹോവ ആകാശത്തിൻകീഴിൽനിന്നു അവന്റെ നാമം മായിച്ചുകളയും.

20 ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിലെ സകലശാപങ്ങൾക്കും തക്കവണ്ണം യഹോവ യിസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും അവനെ ദോഷത്തിന്നായി വേറുതിരിക്കും.

21 നിങ്ങളുടെ ശേഷം ഉണ്ടാകുന്ന തലമുറയായ നിങ്ങളുടെ മക്കളും ദൂരദേശത്തുനിന്നു വരുന്ന അന്യനും ദേശത്തിലെ ബാധകളും യഹോവ അവിടെ വരുത്തിയ രോഗങ്ങളും

22 യഹോവ തന്റെ കോപത്തിലും ക്രോധത്തിലും സോദോം, ഗൊമോര, അദമ, സെബോയീം എന്ന പട്ടണങ്ങളെ മറിച്ചുകളഞ്ഞതുപോലെ വിതയും വിളവും ഇല്ലാതെയും പുല്ലുപോലും മുളെക്കാതെയും ഗന്ധകവും ഉപ്പും കത്തിയിരിക്കുന്ന ദേശമൊക്കെയും കാണുമ്പോൾ

23 യഹോവ ഈ ദേശത്തോടു ഇങ്ങനെ ചെയ്തതു എന്തു? ഈ മഹാക്രോധാഗ്നിയുടെ കാരണം എന്തു എന്നു സകലജാതികളും ചോദിക്കും.

24 അതിന്നുണ്ടാകുന്ന മറുപടി എന്തെന്നാൽ: അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചപ്പോൾ അവരോടു ചെയ്തിരുന്ന നിയമം അവർ ഉപേക്ഷിച്ചു;

25 തങ്ങൾ അറികയോ തങ്ങൾക്കു നിയമിച്ചുകിട്ടുകയോ ചെയ്തിട്ടില്ലാത്ത അന്യദൈവങ്ങളെ അവർ ചെന്നു സേവിക്കയും നമസ്കരിക്കയും ചെയ്തു.

26 അതുകൊണ്ടു ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം ഒക്കെയും ഈ ദേശത്തിന്മേൽ വരുത്തുവാൻ തക്കവണ്ണം യഹോവയുടെ കോപം അതിന്റെനേരെ ജ്വലിച്ചു.

27 യഹോവ കോപത്തോടും ക്രോധത്തോടും വലിയ വെറുപ്പോടുംകൂടെ അവരെ അവരുടെ ദേശത്തുനിന്നു പറിച്ചുകളകയും ഇന്നുള്ളതുപോലെ അവരെ മറ്റൊരു ദേശത്തേക്കു തള്ളിവിടുകയും ചെയ്തു.

28 മറഞ്ഞിരിക്കുന്ന കാൎയ്യങ്ങൾ നമ്മുടെ ദൈവമായ യഹോവെക്കുള്ളവയത്രേ; വെളിപ്പെട്ടിരിക്കുന്നവയോ നാം ഈ ന്യായപ്രമാണത്തിന്റെ സകലവചനങ്ങളും അനുസരിച്ചുനടക്കേണ്ടതിന്നു എന്നേക്കും നമുക്കും നമ്മുടെ മക്കൾക്കും ഉള്ളവയാകുന്നു.

Chapter 30

1 ഞാൻ നിന്റെ മുമ്പിൽ വെച്ചിരിക്കുന്ന അനുഗ്രഹവും ശാപവുമായ ഈ വചനങ്ങൾ ഒക്കെയും നിന്റെമേൽ നിവൃത്തിയായി വന്നിട്ടു നിന്റെ ദൈവമായ യഹോവ നിന്നെ തള്ളിക്കളഞ്ഞിട്ടുള്ള അതതു ജാതികളുടെ ഇടയിൽവെച്ചു നീ അവയെ നിന്റെ ഹൃദയത്തിൽ ഓൎത്തു

2 നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു നീയും നിന്റെ മക്കളും പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടുംകൂടെ, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്നതുപോലെ ഒക്കെയും അവന്റെ വാക്കു കേട്ടനുസരിച്ചാൽ

3 നിന്റെ ദൈവമായ യഹോവ നിന്റെ സ്ഥിതി മാറ്റുകയും നിന്നോടു മനസ്സലിഞ്ഞു നിങ്കലേക്കു തിരികയും നിന്റെ ദൈവമായ യഹോവ നിന്നെ ചിതറിച്ചിരുന്ന സകലജാതികളിൽനിന്നും നിന്നെ കൂട്ടിച്ചേൎക്കുകയും ചെയ്യും.

4 നിനക്കുള്ളവർ ആകാശത്തിന്റെ അറുതിവരെ ചിതറിപ്പോയിരുന്നാലും നിന്റെ ദൈവമായ യഹോവ അവിടെനിന്നു നിന്നെ കൂട്ടിച്ചേൎക്കും; അവിടെനിന്നു അവൻ നിന്നെ കൊണ്ടുവരും.

5 നിന്റെ പിതാക്കന്മാൎക്കു കൈവശമായിരുന്ന ദേശത്തേക്കു നിന്റെ ദൈവമായ യഹോവ നിന്നെ കൊണ്ടുവരും; നീ അതു കൈവശമാക്കും; അവൻ നിനക്കു ഗുണംചെയ്തു നിന്റെ പിതാക്കന്മാരെക്കാൾ നിന്നെ വൎദ്ധിപ്പിക്കും.

6 നീ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവയെ പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടുംകൂടെ സ്നേഹിപ്പാൻ തക്കവണ്ണം നിന്റെ ദൈവമായ യഹോവ നിന്റെ ഹൃദയവും നിന്റെ സന്തതിയുടെ ഹൃദയവും പരിച്ഛേദന ചെയ്യും.

7 ഈ ശാപങ്ങളെ ഒക്കെയും നിന്റെ ദൈവമായ യഹോവ നിന്റെ ശത്രുക്കളുടെമേലും നിന്നെ പകെച്ചു ഉപദ്രവിക്കുന്നവരുടെമേലും വരുത്തും.

8 നീ മനസ്സു തിരിഞ്ഞു യഹോവയുടെ വാക്കുകേട്ടു ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകലകല്പനകളും അനുസരിച്ചു നടക്കയും

9 നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്റെ ഗൎഭഫലത്തിലും മൃഗഫലത്തിലും കൃഷിഫലത്തിലും നിനക്കു നന്മെക്കായി അഭിവൃദ്ധി നല്കുകയും ചെയ്യും.

10 നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കയും നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടും കൂടെ തിരികയും ചെയ്താൽ യഹോവ നിന്റെ പിതാക്കന്മാരിൽ പ്രസാദിച്ചിരുന്നതുപോലെ നിന്നിലും നന്മെക്കായിട്ടു വീണ്ടും പ്രസാദിക്കും.

11 ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന ഈ കല്പന നിനക്കു പ്രായസമുള്ളതല്ല, ദൂരമായുള്ളതുമല്ല.

12 ഞങ്ങൾ കേട്ടു അനുസരിക്കേണ്ടതിന്നു ആർ സ്വൎഗ്ഗത്തിൽ കയറി കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സ്വൎഗ്ഗത്തിലല്ല;

13 ഞങ്ങൾ കേട്ടു അനുസരിക്കേണ്ടതിന്നു ആർ സമുദ്രം കടന്നു കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സമുദ്രത്തിന്നക്കരെയുമല്ല;

14 നീ അനുസരിപ്പാൻ തക്കവണ്ണം, വചനം നിനക്കു ഏറ്റവും സമീപത്തു, നിന്റെ വായിലും നിന്റെ ഹൃദയത്തിലും തന്നേ ഇരിക്കുന്നു.

15 ഇതാ, ഞാൻ ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു.

16 എങ്ങനെയെന്നാൽ നീ ജീവിച്ചിരുന്നു പെരുകുകയും നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിന്റെ ദൈവമായ യഹോവയെ സ്നേഹിപ്പാനും അവന്റെ വഴികളിൽ നടപ്പാനും അവന്റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്നു.

17 എന്നാൽ നീ അനുസരിക്കാതെ നിന്റെ ഹൃദയം മറികയും നീ വശീകരിക്കപ്പെട്ടു അന്യദൈവങ്ങളെ നമസ്കരിച്ചു സേവിക്കയും ചെയ്താൽ

18 നീ യോൎദ്ദാൻ കടന്നു കൈവശമാക്കുവാൻ ചെല്ലുന്നദേശത്തു ദീൎഘായുസ്സോടിരിക്കാതെ നിശ്ചയമായിട്ടു നശിച്ചുപോകും എന്നു ഞാൻ ഇന്നു നിങ്ങളെ അറിയിക്കുന്നു.

19 ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു എന്നതിന്നു ഞാൻ ആകാശത്തെയും ഭൂമിയെയും ഇന്നു സാക്ഷി വെക്കുന്നു; അതുകൊണ്ടു നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നും

20 യഹോവ നിന്റെ പിതാക്കന്മാരായ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും കൊടുക്കുമെന്നു സത്യംചെയ്ത ദേശത്തു നീ പാൎപ്പാൻ തക്കവണ്ണം നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേൎന്നിരിക്കയും ചെയ്യേണ്ടതിന്നും ജീവനെ തിരഞ്ഞെടുത്തുകൊൾക; അതല്ലോ നിനക്കു ജീവനും ദീൎഘായുസ്സും ആകുന്നു.

Chapter 31

1 മോശെ ചെന്നു ഈ വചനങ്ങൾ എല്ലാ യിസ്രായേലിനെയും കേൾപ്പിച്ചു.

2 പിന്നെ അവരോടു പറഞ്ഞതെന്തെന്നാൽ: എനിക്കു ഇപ്പോൾ നൂറ്റിരുപതു വയസ്സായി; ഇനി പോകുവാനും വരുവാനും എനിക്കു കഴിവില്ല; യഹോവ എന്നോടു: ഈ യോൎദ്ദാൻ നീ കടക്കുകയില്ല എന്നു കല്പിച്ചിട്ടുമുണ്ടു.

3 നിന്റെ ദൈവമായ യഹോവ തന്നെ നിനക്കു മുമ്പായി കടന്നുപോകും; ഈ ജാതികളെ അവൻ നിന്റെ മുമ്പിൽനിന്നു നശിപ്പിക്കയും നീ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും; യഹോവ അരുളിച്ചെയ്തതുപോലെ യോശുവ നിനക്കു നായകനായി കടന്നുപോകും.

4 താൻ സംഹരിച്ചുകളഞ്ഞ അമോൎയ്യരാജാക്കന്മാരായ സീഹോനോടും ഓഗിനോടും അവരുടെ ദേശത്തോടും ചെയ്തതുപോലെ യഹോവ ഇവരോടും ചെയ്യും.

5 യഹോവ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിക്കും; ഞാൻ നിങ്ങളോടു ആജ്ഞാപിച്ചിട്ടുള്ള കല്പനപ്രകാരമൊക്കെയും നിങ്ങൾ അവരോടു ചെയ്യേണം.

6 ബലവും ധൈൎയ്യവുമുള്ളവരായിരിപ്പിൻ; അവരെ പേടിക്കരുതു, ഭ്രമിക്കയുമരുതു; നിന്റെ ദൈവമായ യഹോവ തന്നേ നിന്നോടുകൂടെ പോരുന്നു; അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല.

7 പിന്നെ മോശെ യോശുവയെ വിളിച്ചു എല്ലായിസ്രായേലും കാൺകെ അവനോടു പറഞ്ഞതു എന്തെന്നാൽ: ബലവും ധൈൎയ്യവുമുള്ളവനായിരിക്ക; യഹോവ ഈ ജനത്തിന്നു കൊടുക്കുമെന്നു അവരുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തേക്കു നീ അവരോടുകൂടെ ചെല്ലും; അതിനെ അവൎക്കു വിഭാഗിച്ചുകൊടുക്കും.

8 യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.

9 അനന്തരം മോശെ ഈ ന്യായപ്രമാണം എഴുതി യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും യിസ്രായേലിന്റെ എല്ലാമൂപ്പന്മാരെയും ഏല്പിച്ചു

10 മോശെ അവരോടു കല്പിച്ചതു എന്തെന്നാൽ: ഏഴേഴു സംവത്സരം കൂടുമ്പോൾ ഉള്ള വിമോചനസംവത്സരത്തിലെ കൂടാരപ്പെരുനാളിൽ

11 യിസ്രായേൽ മുഴുവനും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ അവൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു വരുമ്പോൾ ഈ ന്യായപ്രമാണം എല്ലായിസ്രായേല്യരും കേൾക്കെ അവരുടെ മുമ്പാകെ വായിക്കേണം.

12 പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിന്റെ പട്ടണത്തിലുള്ള പരദേശിയും കേട്ടു പഠിച്ചു നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെട്ടു ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നും

13 അവയെ അറിഞ്ഞിട്ടില്ലാത്ത അവരുടെ മക്കൾ കേൾക്കേണ്ടതിന്നും നിങ്ങൾ യോൎദ്ദാൻ കടന്നു കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിങ്ങളുടെ ആയുഷ്കാലമൊക്കെയും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിന്നും ജനത്തെ വിളിച്ചുകൂട്ടേണം.

14 അനന്തരം യഹോവ മോശെയോടു: നീ മരിപ്പാനുള്ള സമയം അടുത്തിരിക്കുന്നു; ഞാൻ യോശുവെക്കു കല്പന കൊടുക്കേണ്ടതിന്നു അവനെ വിളിച്ചു നിങ്ങൾ സമാഗമനകൂടാരത്തിങ്കൽ വന്നുനില്പിൻ എന്നു കല്പിച്ചു. അങ്ങനെ മോശെയും യോശുവയും ചെന്നു സമാഗമനകൂടാരത്തിങ്കൽ നിന്നു.

15 അപ്പോൾ യഹോവ മേഘസ്തംഭത്തിൽ കൂടാരത്തിങ്കൽ പ്രത്യക്ഷനായി; മേഘസ്തംഭം കൂടാരവാതിലിന്നു മീതെനിന്നു.

16 യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ: നീ നിന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കും; എന്നാൽ ഈ ജനം പാൎപ്പാൻ ചെല്ലുന്ന ദേശത്തിലെ നിവാസികളുടെ അന്യദൈവങ്ങളെ പിൻചെന്നു പരസംഗം ചെയ്കയും എന്നെ ഉപേക്ഷിച്ചു ഞാൻ അവരോടു ചെയ്തിട്ടുള്ള എന്റെ നിയമം ലംഘിക്കയും ചെയ്യും.

17 എന്റെ കോപം അവരുടെ നേരെ ജ്വലിച്ചിട്ടു ഞാൻ അവരെ ഉപേക്ഷിക്കയും എന്റെ മുഖം അവൎക്കു മറെക്കയും ചെയ്യും; അവർ നാശത്തിന്നിരയായ്തീരും; അനേകം അനൎത്ഥങ്ങളും കഷ്ടങ്ങളും അവൎക്കു ഭവിക്കും; നമ്മുടെ ദൈവം നമ്മുടെ ഇടയിൽ ഇല്ലായ്കകൊണ്ടല്ലയോ ഈ അനത്ഥങ്ങൾ നമുക്കു ഭവിച്ചതു എന്നു അവർ അന്നു പറയും.

18 എങ്കിലും അവർ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞു ചെയ്തിട്ടുള്ള സകലദോഷവുംനിമിത്തം ഞാൻ അന്നു എന്റെ മുഖം മറെച്ചുകളയും.

19 ആകയാൽ ഈ പാട്ടു എഴുതി യിസ്രായേൽമക്കളെ പഠിപ്പിക്ക; യിസ്രായേൽമക്കളുടെ നേരെ ഈ പാട്ടു എനിക്കു സാക്ഷിയായിരിക്കേണ്ടതിന്നു അതു അവൎക്കു വായ്പാഠമാക്കിക്കൊടുക്കുക.

20 ഞാൻ അവരുടെ പിതാക്കന്മാരോടു സത്യംചെയ്തതായി പാലും തേനും ഒഴുകുന്ന ദേശത്തു അവരെ എത്തിച്ചശേഷം അവർ തിന്നു തൃപ്തരായി തടിച്ചിരിക്കുമ്പോൾ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞു അവയെ സേവിക്കയും എന്റെ നിയമം ലംഘിച്ചു എന്നെ കോപിപ്പിക്കയും ചെയ്യും.

21 എന്നാൽ അനേകം അനൎത്ഥങ്ങളും കഷ്ടങ്ങളും അവൎക്കു ഭവിക്കുമ്പോൾ അവരുടെ സന്തതിയുടെ വായിൽനിന്നു മറന്നുപോകാത്ത ഈ പാട്ടു അവരുടെ നേരെ സാക്ഷ്യം പറയും; ഞാൻ സത്യംചെയ്ത ദേശത്തു അവരെ എത്തിക്കുമ്മുമ്പേ ഇന്നു തന്നേ അവൎക്കുള്ള നിരൂപണങ്ങളെ ഞാൻ അറിയുന്നു.

22 ആകയാൽ മോശെ അന്നു തന്നേ ഈ പാട്ടു എഴുതി യിസ്രായേൽമക്കളെ പഠിപ്പിച്ചു.

23 പിന്നെ അവൻ നൂന്റെ മകനായ യോശുവയോടു: ബലവും ധൈൎയ്യവുമുള്ളവനായിരിക്ക; ഞാൻ യിസ്രായേൽമക്കളോടു സത്യംചെയ്ത ദേശത്തു നീ അവരെ എത്തിക്കും; ഞാൻ നിന്നോടുകൂടെ ഇരിക്കും എന്നരുളിച്ചെയ്തു.

24 മോശെ ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ മുഴുവനും ഒരു പുസ്തകത്തിൽ എഴുതിത്തീൎന്നപ്പോൾ

25 യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരോടു കല്പിച്ചതു എന്തെന്നാൽ:

26 ഈ ന്യായപ്രമാണപുസ്തകം എടുത്തു നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമ പെട്ടകത്തിന്നരികെ വെപ്പിൻ; അവിടെ അതു നിന്റെ നേരെ സാക്ഷിയായിരിക്കും.

27 നിന്റെ മത്സരസ്വഭാവവും ദുശ്ശാഠ്യവും എനിക്കു അറിയാം; ഇതാ, ഇന്നു ഞാൻ നിങ്ങളോടു കൂടെ ജീവിച്ചിരിക്കുമ്പോൾ തന്നേ നിങ്ങൾ യഹോവയോടു മത്സരികളായിരിക്കുന്നുവല്ലോ? എന്റെ മരണശേഷം എത്ര അധികം?

28 നിങ്ങളുടെ ഗോത്രങ്ങളുടെ എല്ലാമൂപ്പന്മാരെയും പ്രമാണികളെയും എന്റെ അടുക്കൽ വിളിച്ചുകൂട്ടുവിൻ; എന്നാൽ ഞാൻ ഈ വചനങ്ങൾ അവരെ പറഞ്ഞു കേൾപ്പിച്ചു അവരുടെ നേരെ ആകാശത്തെയും ഭൂമിയെയും സാക്ഷിവെക്കും.

29 എന്റെ മരണശേഷം നിങ്ങൾ വഷളത്വം പ്രവൃത്തിക്കും എന്നും ഞാൻ നിങ്ങളോടു ആജ്ഞാപിച്ചിട്ടുള്ള വഴി വിട്ടു മാറിക്കളയും എന്നും എനിക്കു അറിയാം; അങ്ങനെ നിങ്ങൾ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു നിങ്ങളുടെ പ്രവൃത്തികളാൽ അവനെ കോപിപ്പിക്കുന്നതുകൊണ്ടു ഭാവികാലത്തു നിങ്ങൾക്കു അനൎത്ഥം ഭവിക്കും.

30 അങ്ങനെ മോശെ യിസ്രായേലിന്റെ സൎവ്വസഭയെയും ഈ പാട്ടിന്റെ വചനങ്ങളൊക്കെയും ചൊല്ലിക്കേൾപ്പിച്ചു.

Chapter 32

1 ആകാശമേ, ചെവിതരിക; ഞാൻ സംസാരിക്കും; ഭൂമി എന്റെ വായിൻ വാക്കുകളെ കേൾക്കട്ടെ.

2 മഴപോലെ എന്റെ ഉപദേശം പൊഴിയും; എന്റെ വചനം മഞ്ഞുപോലെയും ഇളമ്പുല്ലിന്മേൽ പൊടിമഴപോലെയും സസ്യത്തിന്മേൽ മാരിപോലെയും ചൊരിയും.

3 ഞാൻ യഹോവയുടെ നാമം ഘോഷിക്കും; നമ്മുടെ ദൈവത്തിന്നു മഹത്വം കൊടുപ്പിൻ.

4 അവൻ പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻ തന്നേ.

5 അവർ അവനോടു വഷളത്വം കാണിച്ചു: അവർ അവന്റെ മക്കളല്ല, സ്വയകളങ്കമത്രേ; വക്രതയും കോട്ടവുമുള്ള തലമുറ.

6 ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവെക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.

7 പൂൎവ്വദിവസങ്ങളെ ഓൎക്കുക: മുന്തലമുറകളുടെ സംവത്സരങ്ങളെ ചിന്തിക്ക; നിന്റെ പിതാവിനോടു ചോദിക്ക, അവൻ അറിയിച്ചുതരും; നിന്റെ വൃദ്ധന്മാരോടു ചോദിക്ക, അവർ പറഞ്ഞുതരും.

8 മഹോന്നതൻ ജാതികൾക്കു അവകാശം വിഭാഗിക്കയും മനുഷ്യപുത്രന്മാരെ വേർപിരിക്കയും ചെയ്തപ്പോൾ അവൻ യിസ്രായേൽമക്കളുടെ എണ്ണത്തിന്നു തക്കവണ്ണം ജാതികളുടെ അതൃത്തികളെ നിശ്ചയിച്ചു.

9 യഹോവയുടെ അംശം അവന്റെ ജനവും യാക്കോബ് അവന്റെ അവകാശവും ആകുന്നു.

10 താൻ അവനെ മരുഭൂമിയിലും ഓളി കേൾക്കുന്ന ശൂന്യപ്രദേശത്തിലും കണ്ടു. അവനെ ചുറ്റി പരിപാലിച്ചു കണ്മണിപോലെ അവനെ സൂക്ഷിച്ചു.

11 കഴുകൻ തന്റെ കൂടു അനക്കി കുഞ്ഞുങ്ങൾക്കു മീതെ പറക്കുമ്പോലെ താൻ ചിറകു വിരിച്ചു അവനെ എടുത്തു തന്റെ ചിറകിന്മേൽ അവനെ വഹിച്ചു.

12 യഹോവ തനിയേ അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല.

13 അവൻ ഭൂമിയുടെ ഉന്നതങ്ങളിൽ അവനെ വാഹനമേറ്റി; നിലത്തെ അനുഭവംകൊണ്ടു അവൻ ഉപജീവിച്ചു. അവനെ പാറയിൽനിന്നു തേനും തീക്കല്ലിൽനിന്നു എണ്ണയും കുടിപ്പിച്ചു.

14 പശുക്കളുടെ വെണ്ണയെയും ആടുകളുടെ പാലിനെയും ആട്ടിൻകുട്ടികളുടെ മേദസ്സിനെയും ബാശാനിലെ ആട്ടുകൊറ്റന്മാരെയും കോലാടുകളെയും കോതമ്പിൻ കാമ്പിനെയും അവന്നു കൊടുത്തു; നീ ദ്രാക്ഷാരക്തമായ വീഞ്ഞു കുടിച്ചു.

15 യെശൂരൂനോ പുഷ്ടിവെച്ചു ഉതെച്ചു; നീ പുഷ്ടിവെച്ചു കനത്തു തടിച്ചിരിക്കുന്നു. തന്നെ ഉണ്ടാക്കിയ ദൈവത്തെ അവൻ ത്യജിച്ചു തന്റെ രക്ഷയുടെ പാറയെ നിരസിച്ചു.

16 അവർ അന്യദൈവങ്ങളാൽ അവനെ ക്രുദ്ധിപ്പിച്ചു, മ്ലേച്ഛതകളാൽ അവനെ കോപിപ്പിച്ചു.

17 അവർ ദുൎഭൂതങ്ങൾക്കു, ദൈവമല്ലാത്തവെക്കു, തങ്ങൾ അറിയാത്ത ദേവന്മാൎക്കു ബലികഴിച്ചു; അവരുടെ പിതാക്കന്മാർ അവയെ ഭജിച്ചിട്ടില്ല, അവ നൂതനമായി ഉത്ഭവിച്ച നവീനമൂൎത്തികൾ അത്രേ.

18 നിന്നെ ജനിപ്പിച്ച പാറയെ നീ വിസ്മരിച്ചു നിന്നെ ഉല്പാദിപ്പിച്ച ദൈവത്തെ മറന്നു കളഞ്ഞു.

19 യഹോവ കണ്ടു അവരെ തള്ളിക്കളഞ്ഞു; തന്റെ പുത്രീപുത്രന്മാരോടുള്ള നീരസത്താൽ തന്നേ.

20 അവൻ അരുളിച്ചെയ്തതു: ഞാൻ എന്റെ മുഖം അവൎക്കു മറെക്കും; അവരുടെ അന്തം എന്തു എന്നു ഞാൻ നോക്കും. അവർ വക്രതയുള്ള തലമുറ, നേരില്ലാത്ത മക്കൾ.

21 ദൈവമല്ലാത്തതിനെക്കൊണ്ടു എനിക്കു എരിവുവരുത്തി, മിത്ഥ്യാമൂൎത്തികളാൽ എന്നെ മുഷിപ്പിച്ചു. ഞാനും ജനമല്ലാത്തവരെക്കൊണ്ടു അവൎക്കു എരിവുവരുത്തും; മൂഢജാതിയെക്കൊണ്ടു അവരെ മുഷിപ്പിക്കും

22 എന്റെ കോപത്താൽ തീ ജ്വലിച്ചു പാതാളത്തിന്റെ ആഴത്തോളം കത്തും; ഭൂമിയെയും അതിന്റെ അനുഭവത്തെയും ദഹിപ്പിച്ചു പൎവ്വതങ്ങളുടെ അടിസ്ഥാനങ്ങളെ കരിച്ചുകളയും.

23 ഞാൻ അനൎത്ഥങ്ങൾ അവരുടെമേൽ കുന്നിക്കും; എന്റെ അസ്ത്രങ്ങൾ അവരുടെ നേരെ ചെലവിടും.

24 അവർ വിശപ്പുകൊണ്ടു ക്ഷയിക്കും; ഉഷ്ണരോഗത്തിന്നും വിഷവ്യാധിക്കും ഇരയാകും. മൃഗങ്ങളുടെ പല്ലും പന്നഗങ്ങളുടെ വിഷവും ഞാൻ അവരുടെ ഇടയിൽ അയക്കും.

25 വീഥികളിൽ വാളും അറകളിൽ ഭീതിയും യുവാവിനെയും യുവതിയെയും ശിശുവിനെയും നരച്ചവനെയും സംഹരിക്കും.

26 ഞങ്ങളുടെ കൈ ജയംകൊണ്ടു; യഹോവയല്ല ഇതൊക്കെയും ചെയ്തതു എന്നു അവരുടെ വൈരികൾ തെറ്റായി വിചാരിക്കയും ശത്രു എനിക്കു ക്രോധം വരുത്തുകയും ചെയ്യും എന്നു ഞാൻ ശങ്കിച്ചിരുന്നില്ലെങ്കിൽ,

27 ഞാൻ അവരെ ഊതിക്കളഞ്ഞു, മനുഷ്യരിൽനിന്നു അവരുടെ ഓൎമ്മ ഇല്ലാതാക്കുമായിരുന്നു.

28 അവർ ആലോചനയില്ലാത്ത ജാതി; അവൎക്കു വിവേകബുദ്ധിയില്ല.

29 ഹാ, അവർ ജ്ഞാനികളായി ഇതു ഗ്രഹിച്ചു തങ്ങളുടെ ഭവിഷ്യം ചിന്തിച്ചെങ്കിൽ കൊള്ളായിരുന്നു.

30 അവരുടെ പാറ അവരെ വിറ്റുകളകയും യഹോവ അവരെ ഏല്പിച്ചുകൊടുക്കയും ചെയ്തിട്ടല്ലാതെ ഒരുവൻ ആയിരംപേരെ പിന്തുടരുന്നതും ഇരുവർ പതിനായിരംപേരെ ഓടിക്കുന്നതുമെങ്ങനെ?

31 അവരുടെ പാറ നമ്മുടെ പാറപോലെയല്ല, അതിന്നു നമ്മുടെ ശത്രുക്കൾ തന്നേ സാക്ഷികൾ.

32 അവരുടെ മുന്തിരിവള്ളി സൊദോംവള്ളിയിൽനിന്നും ഗൊമോരനിലങ്ങളിൽനിന്നും ഉള്ളതു; അവരുടെ മുന്തിരിപ്പഴം നഞ്ചും മുന്തിരിക്കുല കൈപ്പുമാകുന്നു;

33 അവരുടെ വീഞ്ഞു മഹാസൎപ്പത്തിൻ വിഷവും മൂൎഖന്റെ കാളകൂടവും ആകുന്നു.

34 ഇതു എന്റെ അടുക്കൽ സംഗ്രഹിച്ചും എൻഭണ്ഡാരത്തിൽ മുദ്രയിട്ടും ഇരിക്കുന്നില്ലയോ?

35 അവരുടെ കാൽ വഴുതുങ്കാലത്തേക്കു പ്രതികാരവും പ്രതിഫലവും എന്റെ പക്കൽ ഉണ്ടു; അവരുടെ അനൎത്ഥദിവസം അടുത്തിരിക്കുന്നു; അവൎക്കു ഭവിപ്പാനുള്ളതു ബദ്ധപ്പെടുന്നു.

36 യഹോവ തന്റെ ജനത്തെ ന്യായം വിധിക്കും; അവരുടെ ബലം ക്ഷയിച്ചുപോയി; ബദ്ധനും സ്വതന്ത്രനും ഇല്ലാതെയായി കണ്ടിട്ടു അവൻ സ്വദാസന്മാരെക്കുറിച്ചു അനുതപിക്കും.

37 അവരുടെ ബലികളുടെ മേദസ്സു തിന്നുകയും പാനീയബലിയുടെ വീഞ്ഞു കുടിക്കയും ചെയ്ത ദേവന്മാരും അവർ ആശ്രയിച്ച പാറയും എവിടെ?

38 അവർ എഴുന്നേറ്റു നിങ്ങളെ സഹായിച്ചു നിങ്ങൾക്കു ശരണമായിരിക്കട്ടെ എന്നു അവൻ അരുളിച്ചെയ്യും.

39 ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകൎക്കുന്നു; ഞാൻ സൌഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ഇല്ല.

40 ഞാൻ ആകാശത്തേക്കു കൈ ഉയൎത്തി സത്യം ചെയ്യുന്നതു: നിത്യനായിരിക്കുന്ന എന്നാണ--

41 എന്റെ മിന്നലാം വാൾ ഞാൻ മൂൎച്ചയാക്കി എൻ കൈ ന്യായവിധി തുടങ്ങുമ്പോൾ, ഞാൻ ശത്രുക്കളിൽ പ്രതികാരം നടത്തും; എന്നെ ദ്വേഷിക്കുന്നവൎക്കു പകരം വീട്ടും.

42 ഹതന്മാരുടെയും ബദ്ധന്മാരുടെയും രക്തത്താലും, ശത്രുനായകന്മാരുടെ ശിരസ്സിൽനിന്നു ഒലിക്കുന്നതിനാലും ഞാൻ എന്റെ അസ്ത്രങ്ങളെ ലഹരിപ്പിക്കും എന്റെ വാൾ മാംസം തിന്നുകയും ചെയ്യും.

43 ജാതികളേ, അവന്റെ ജനത്തോടുകൂടെ ഉല്ലസിപ്പിൻ; അവൻ സ്വദാസന്മാരുടെ രക്തത്തിന്നു പ്രതികാരം ചെയ്യും; തന്റെ ശത്രുക്കളോടു അവൻ പകരം വീട്ടും; തന്റെ ദേശത്തിന്നും ജനത്തിന്നും പാപ പരിഹാരം വരുത്തും.

44 അനന്തരം മോശെയും നൂന്റെ മകനായ യോശുവയും വന്നു ഈ പാട്ടിന്റെ വചനങ്ങൾ ഒക്കെയും ജനത്തെ ചൊല്ലിക്കേൾപ്പിച്ചു.

45 മോശെ ഈ സകലവചനങ്ങളും എല്ലായിസ്രായേലിനോടും സംസാരിച്ചുതീൎന്നപ്പോൾ അവൻ അവരോടു പറഞ്ഞതു:

46 ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന്നു നിങ്ങൾ നിങ്ങളുടെ മക്കളോടു കല്പിപ്പാന്തക്കവണ്ണം ഞാൻ ഇന്നു നിങ്ങൾക്കു സാക്ഷീകരിക്കുന്ന സകലവചനങ്ങളും മനസ്സിൽ വെച്ചുകൊൾവിൻ.

47 ഇതു നിങ്ങൾക്കു വ്യൎത്ഥകാൎയ്യമല്ല, നിങ്ങളുടെ ജീവൻതന്നേ ആകുന്നു; നിങ്ങൾ കൈവശമാക്കേണ്ടതിന്നു യോൎദ്ദാൻ കടന്നു ചെല്ലുന്ന ദേശത്തു നിങ്ങൾക്കു ഇതിനാൽ ദീൎഘായുസ്സുണ്ടാകും.

48 അന്നു തന്നേ യഹോവ മോശെയോടു അരുളിച്ചെയ്തതു:

49 നീ യെരീഹോവിന്നെതിരെ മോവാബ്ദേശത്തുള്ള ഈ അബാരീംപൎവ്വതത്തിൽ നെബോമലമുകളിൽ കയറി ഞാൻ യിസ്രായേൽമക്കൾക്കു അവകാശമായി കൊടുക്കുന്ന കനാൻദേശത്തെ നോക്കി കാൺക.

50 നിന്റെ സഹോദരനായ അഹരോൻ ഹോർ പൎവ്വതത്തിൽവെച്ചു മരിച്ചു തന്റെ ജനത്തോടു ചേൎന്നതുപോലെ നീ കയറുന്ന പൎവ്വതത്തിൽവെച്ചു നീയും മരിച്ചു നിന്റെ ജനത്തോടു ചേരും.

51 നിങ്ങൾ സീൻമരുഭൂമിയിൽ കാദേശിലെ കലഹജലത്തിങ്കൽ യിസ്രായേൽമക്കളുടെ മദ്ധ്യേവെച്ചു എന്നോടു അകൃത്യം ചെയ്കകൊണ്ടും യിസ്രായേൽമക്കളുടെ മദ്ധ്യേവെച്ചു എന്നെ ശുദ്ധീകരിക്കായ്കകൊണ്ടുംതന്നേ.

52 നീ ദേശത്തെ നിന്റെ മുമ്പിൽ കാണും; എങ്കിലും ഞാൻ യിസ്രായേൽമക്കൾക്കു കൊടുക്കുന്ന ദേശത്തു നീ കടക്കയില്ല.

Chapter 33

1 ദൈവപുരുഷനായ മോശെ തന്റെ മരണത്തിന്നു മുമ്പെ യിസ്രായേൽമക്കളെ അനുഗ്രഹിച്ച അനുഗ്രഹം ആവിതു:

2 അവൻ പറഞ്ഞതെന്തെന്നാൽ: യഹോവ സീനായിൽനിന്നു വന്നു, അവൎക്കു സേയീരിൽനിന്നു ഉദിച്ചു, പാറാൻ പൎവ്വതത്തിൽനിന്നു വിളങ്ങി; ലക്ഷോപിലക്ഷം വിശുദ്ധന്മാരുടെ അടുക്കൽ നിന്നു വന്നു; അവൎക്കുവേണ്ടി അഗ്നിമയമായോരു പ്രമാണം അവന്റെ വലങ്കയ്യിൽ ഉണ്ടായിരുന്നു.

3 അതേ, അവൻ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകലവിശുദ്ധന്മാരും തൃക്കയ്യിൽ ഇരിക്കുന്നു. അവർ തൃക്കാൽക്കൽ ഇരുന്നു; അവൻ തിരുവചനങ്ങൾ പ്രാപിച്ചു.

4 യാക്കോബിന്റെ സഭെക്കു അവകാശമായി മോശെ നമുക്കു ന്യായപ്രമാണം കല്പിച്ചു തന്നു.

5 ജനത്തിന്റെ തലവന്മാരും യിസ്രായേൽഗോത്രങ്ങളും കൂടിയപ്പോൾ അവൻ യെശൂരുന്നു രാജാവായിരുന്നു.

6 രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ; അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ

7 യെഹൂദെക്കുള്ള അനുഗ്രഹമായിട്ടു അവൻ പറഞ്ഞതു: യഹോവേ, യെഹൂദയുടെ അപേക്ഷ കേട്ടു അവനെ സ്വജനത്തിലേക്കു കൊണ്ടുവരേണമേ. തന്റെ കൈകളാൽ അവൻ തനിക്കായി പോരുന്നു; ശത്രുക്കളുടെ നേരെ നീ അവന്നു തുണയായിരിക്കേണമേ.

8 ലേവിയെക്കുറിച്ചു അവൻ പറഞ്ഞതു: നിന്റെ തുമ്മീമും ഊറീമും നിൻഭക്തന്റെ പക്കൽ ഇരിക്കുന്നു; നീ മസ്സയിൽവെച്ചു പരീക്ഷിക്കയും കലഹജലത്തിങ്കൽ നീ പൊരുകയും ചെയ്തവന്റെ പക്കൽ തന്നേ.

9 അവൻ അപ്പനെയും അമ്മയെയും കുറിച്ചു: ഞാൻ അവരെ കണ്ടില്ല എന്നു പറഞ്ഞു; സഹോദരന്മാരെ അവൻ ആദരിച്ചില്ല; സ്വന്തമക്കളെന്നോൎത്തതുമില്ല. നിന്റെ വചനം അവർ പ്രമാണിച്ചു, നിന്റെ നിയമം കാത്തുകൊൾകയും ചെയ്തു.

10 അവർ യാക്കോബിന്നു നിന്റെ വിധികളും യിസ്രായേലിന്നു ന്യായപ്രമാണവും ഉപദേശിക്കും; അവർ നിന്റെ സന്നിധിയിൽ സുഗന്ധ ധൂപവും യാഗപീഠത്തിന്മേൽ സൎവ്വാംഗഹോമവും അൎപ്പിക്കും.

11 യഹോവ, അവന്റെ ധനത്തെ അനുഗ്രഹിക്കേണമേ; അവന്റെ പ്രവൃത്തിയിൽ പ്രസാദിക്കേണമേ. അവന്റെ എതിരികളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേൽക്കാതവണ്ണം അവരുടെ അരകളെ തകൎത്തുകളയേണമേ.

12 ബെന്യാമിനെക്കുറിച്ചു അവൻ പറഞ്ഞതു: അവൻ യഹോവെക്കു പ്രിയൻ; തത്സന്നിധിയിൽ നിൎഭയം വസിക്കും; താൻ അവനെ എല്ലായ്പോഴും മറെച്ചുകൊള്ളുന്നു; അവന്റെ ഗിരികളുടെ മദ്ധ്യേ അധിവസിക്കുന്നു.

13 യോസേഫിനെക്കുറിച്ചു അവൻ പറഞ്ഞതു: ആകാശത്തിലെ വിശിഷ്ടവസ്തുവായ മഞ്ഞുകൊണ്ടും താഴെ കിടക്കുന്ന അഗാധജലംകൊണ്ടും

14 സൂൎയ്യനാൽ ഉളവാകുന്ന വിശേഷഫലം കൊണ്ടും പ്രതിമാസികചന്ദ്രനാൽ ഉളവാകും വിശിഷ്ടഫലംകൊണ്ടും

15 പുരാതനപൎവ്വതങ്ങളുടെ ശ്രേഷ്ഠസാധനങ്ങൾ കൊണ്ടും ശാശ്വതശൈലങ്ങളുടെ വിശിഷ്ടവസ്തുക്കൾ കൊണ്ടും ഭൂമിയിലെ വിശേഷവസ്തുക്കളും സമൃദ്ധിയുംകൊണ്ടും അവന്റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുമാറാകട്ടെ.

16 മുൾപ്പടൎപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.

17 അവന്റെ കടിഞ്ഞൂൽകൂറ്റൻ അവന്റെ പ്രതാപം; അവന്റെ കൊമ്പുകൾ കാട്ടുപോത്തിന്റെ കൊമ്പുകൾ; അവയാൽ അവൻ സകലജാതികളെയും ഭൂസീമാവാസികളെയും വെട്ടി ഓടിക്കും; അവ എഫ്രയീമിന്റെ പതിനായിരങ്ങളും മനശ്ശെയുടെ ആയിരങ്ങളും തന്നേ.

18 സെബൂലൂനെക്കുറിച്ചു അവൻ പറഞ്ഞതു: സെബൂലൂനേ, നിന്റെ പ്രയാണത്തിലും, യിസ്സാഖാരേ, നിന്റെ കൂടാരങ്ങളിലും സന്തോഷിക്ക.

19 അവർ ജാതികളെ പൎവ്വതത്തിലേക്കു വിളിക്കും; അവിടെ നീതിയാഗങ്ങളെ കഴിക്കും. അവർ സമുദ്രങ്ങളുടെ സമൃദ്ധിയും മണലിലെ നിക്ഷേപങ്ങളും വലിച്ചു കുടിക്കും.

20 ഗാദിനെക്കുറിച്ചു അവൻ പറഞ്ഞതു: ഗാദിനെ വിസ്താരമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ. ഒരു സിംഹിപോലെ അവൻ പതുങ്ങിക്കിടന്നു ഭുജവും നെറുകയും പറിച്ചുകീറുന്നു.

21 അവൻ ആദ്യഭാഗം തിരഞ്ഞെടുത്തു; അവിടെ നായകന്റെ ഓഹരി സംഗ്രഹിച്ചു വെച്ചിരുന്നു; അവൻ ജനത്തിന്റെ തലവന്മാരോടുകൂടെ യഹോവയുടെ നീതിയും യിസ്രായേലുമായി അവന്റെ വിധികളും നടത്തി.

22 ദാനെക്കുറിച്ചു അവൻ പറഞ്ഞതു: ദാൻ ബാലസിംഹം ആകുന്നു; അവൻ ബാശാനിൽനിന്നു ചാടുന്നു.

23 നഫ്താലിയെക്കുറിച്ചു അവൻ പറഞ്ഞതു: നഫ്താലിയേ, പ്രസാദംകൊണ്ടു തൃപ്തനും യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി പടിഞ്ഞാറും തെക്കും കൈവശമാക്കുക.

24 ആശേരിനെക്കുറിച്ചു അവൻ പറഞ്ഞതു: ആശേർ പുത്രസമ്പത്തുകൊണ്ടു അനുഗ്രഹിക്കപ്പെട്ടവൻ; അവൻ സഹോദരന്മാൎക്കു ഇഷ്ടനായിരിക്കട്ടെ; അവൻ കാൽ എണ്ണയിൽ മുക്കട്ടെ.

25 നിന്റെ ഓടാമ്പൽ ഇരിമ്പും താമ്രവും ആയിരിക്കട്ടെ. നിന്റെ ബലം ജീവപൎയ്യന്തം നിൽക്കട്ടെ.

26 യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിന്നായി അവൻ ആകാശത്തൂടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു.

27 പുരാതനനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ടു; അവൻ ശത്രുവിനെ നിന്റെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞു. സംഹരിക്ക എന്നു കല്പിച്ചിരിക്കുന്നു.

28 ധാന്യവും വീഞ്ഞുമുള്ള ദേശത്തു യിസ്രായേൽ നിൎഭയമായും യാക്കോബിൻ ഉറവു തനിച്ചും വസിക്കുന്നു; ആകാശം അവന്നു മഞ്ഞു പൊഴിക്കുന്നു.

29 യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്കു തുല്യൻ ആർ? യഹോവയാൽ രക്ഷിക്കപ്പെട്ട ജനമേ, അവൻ നിന്റെ സഹായത്തിൻ പരിചയും നിന്റെ മഹിമയുടെ വാളും ആകുന്നു. നിന്റെ ശത്രുക്കൾ നിന്നോടു അനുസരണം നടിക്കും. നീ അവരുടെ ഉന്നതങ്ങളിന്മേൽ നടകൊള്ളും.

Chapter 34

1 അനന്തരം മോശെ മോവാബ്സമഭൂമിയിൽനിന്നു യെരീഹോവിന്നെതിരെയുള്ള നെബോപൎവ്വതത്തിൽ പിസ്ഗാമുകളിൽ കയറി; യഹോവ ദാൻവരെ ഗിലെയാദ്‌ദേശം ഒക്കെയും

2 നഫ്താലിദേശമൊക്കെയും എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശവും പടിഞ്ഞാറെ കടൽവരെ യെഹൂദാദേശം ഒക്കെയും

3 തെക്കെദേശവും ഈന്തനഗരമായ യെരീഹോവിന്റെ താഴ്വീതിമുതൽ സോവാർവരെയുള്ള സമഭൂമിയും അവനെ കാണിച്ചു.

4 അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും: ഞാൻ നിന്റെ സന്തതിക്കു കൊടുക്കുമെന്നു സത്യംചെയ്ത ദേശം ഇതു തന്നേ; ഞാൻ അതു നിന്റെ കണ്ണിന്നു കാണിച്ചുതന്നു; എന്നാൽ നീ അവിടേക്കു കടന്നുപോകയില്ല എന്നു യഹോവ അവനോടു കല്പിച്ചു.

5 അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തുവെച്ചു മരിച്ചു.

6 അവൻ അവനെ മോവാബ് ദേശത്തു ബെത്ത്-പെയോരിന്നെതിരെയുള്ള താഴ്വരയിൽ അടക്കി; എങ്കിലും ഇന്നുവരെയും അവന്റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല.

7 മോശെ മരിക്കുമ്പോൾ അവന്നു നൂറ്റിരുപതു വയസ്സായിരുന്നു. അവന്റെ കണ്ണു മങ്ങാതെയും അവന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു.

8 യിസ്രായേൽമക്കൾ മോശെയെക്കുറിച്ചു മോവാബ് സമഭൂമിയിൽ മുപ്പതു ദിവസം കരഞ്ഞുകൊണ്ടിരുന്നു; അങ്ങനെ മോശെയെക്കുറിച്ചു കരഞ്ഞു വിലപിക്കുന്ന കാലം തികഞ്ഞു.

9 നൂന്റെ മകനായ യോശുവയെ മോശെ കൈവെച്ചനുഗ്രഹിച്ചിരുന്നതുകൊണ്ടു അവൻ ജ്ഞാനാത്മപൂൎണ്ണനായ്തീൎന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾ അവനെ അനുസരിച്ചു.

10 എന്നാൽ മിസ്രയീംദേശത്തു ഫറവോനോടും അവന്റെ സകലഭൃത്യന്മാരോടും അവന്റെ സൎവ്വദേശത്തോടും ചെയ്‌വാൻ യഹോവ മോശെയെ നിയോഗിച്ചയച്ച സകല അത്ഭുതങ്ങളും ഭുജവീൎയ്യവും

11 എല്ലായിസ്രായേലും കാൺകെ മോശെ പ്രവൎത്തിച്ച ഭയങ്കര കാൎയ്യമൊക്കെയും വിചാരിച്ചാൽ

12 യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകൻ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല.